നാദാപുരം: പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് നാദാപുരത്ത് എട്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിട്ടത് .കിഫ ( കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്സ് അസോസിയേഷൻ ) ഷൂട്ടേഴ്സ് ക്ലബ്ബ് അംഗങ്ങളെ വിളിച്ചുവരുത്തി നാദാപുരം മൊദാക്കര പള്ളിക്ക് സമീപമുള്ള കാട്ടില്‍ തമ്പടിച്ച്, പൊതുജനങ്ങള്‍ക്ക് ശല്യമായ എട്ട് കാട്ടുപന്നികളെയാണ് വെടിവെച്ചിട്ടത്.
പൊതുജനങ്ങള്‍ക്ക് ഭീഷണിയാവുകയും, കാർഷികവിളകള്‍ നശിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് വാർഡ് മെമ്പർ ജനീദ ഫിർദൗസിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളെ തുടർന്നാണ് നടപടി. വനം വന്യ ജീവി വകുപ്പിന്റെ 29/2022 നമ്പർ ഉത്തരവ് പ്രകാരം പഞ്ചായത്ത് പ്രസിഡൻറുമാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലിയാണ് വെടി വെക്കുന്നതിനുള്ള ഉത്തരവ് നല്‍കിയത്.
കിഫ ഷൂട്ടേഴ്സ് ക്ലബ് ക്യാപ്റ്റൻ ജോർജ് ജോസഫിന്റെ നേതൃത്വത്തില്‍ 25 അംഗങ്ങളാണെത്തിയത്. മൂന്ന് വേട്ട നായ്ക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ടി. പ്രേമാനന്ദൻ , ഹെല്‍ത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ സ്ഥലം സന്ദർശിച്ചു. വാർഡ് കണ്‍വീനർ കരിം കണ്ണോത്ത്, ഇസ്മായില്‍ എം.പി , ഫൈസല്‍ കോമത്ത്, അബ്ദുള്ള നടുക്കണ്ടി , ഉത്തമൻ ചീരാൻ കണ്ടി, സുബൈർ വലിയാണ്ടി, വി.പി. ഫൈസല്‍, ആശാവർക്കർ രജിഷ എന്നിവർ സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കി.






