spot_img
Tuesday, June 23, 2026
Home Blog Page 109

കഴക്കൂട്ടം പീഡനക്കേസ്: പ്രതി ബഞ്ചമിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

0

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മധുര സ്വദേശി ബെഞ്ചമിനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴക്കൂട്ടത്തെ സംഭവം നടന്ന ഹോസ്റ്റൽ, ഇയാൾ മോഷണം നടത്തിയ വീടുകൾ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴക്കൂട്ടം എസ്എച്ച്ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഹോസ്റ്റലിലെ ബലാത്സംഗത്തിന് മുൻപ് പ്രതി സമീപത്തെ മൂന്ന് വീടുകളിൽ മോഷണശ്രമം നടത്തിയിരുന്നു. സി.സി.ടിയിൽ ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ ഒരു വീട്ടിൽ നിന്ന് കുട എടുത്ത് മുഖം മറച്ചായിരുന്നു ഹോസ്റ്റലിൽ കയറിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.തമിഴ്നാട്ടിൽ ബഞ്ചമിനെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിന്തുടർന്ന് എത്തിയപ്പോൾ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ബെഞ്ചമിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഡാൻസാഫ് പൊലീസ് സംഘം പിന്നാലെ സാഹസികമായി ഓടിയാണ് ഇയാളെ പിടികൂടിയത്.തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നും പൊലീസ് പറയുന്നു.

ഇനി ‘ആ’ശങ്ക വേണ്ട, ക്ലൂ വരുന്നു; യാത്രയ്ക്കിടയിലെ ശുചിമുറി ഉപയോഗത്തിനായി ആപ്ലിക്കേഷൻ

0

തിരുവനന്തപുരം: ഹ്രസ്വദൂരയാത്രകൾക്കുപോലും തയ്യാറെടുക്കുന്നവരുടെ ഉള്ളിലെ പ്രധാന ആശങ്കയാണ്‌ യാത്രയ്ക്കിടയിലെ ശുചിമുറി ഉപയോഗം. സ്ത്രീകളെയും പ്രായമായവരെയും പ്രമേഹം ഉൾപ്പെടെയുള്ള രോഗബാധിതരെയും കുട്ടികളെയുമെല്ലാം അലട്ടുന്ന പ്രശ്നത്തിന് പരിഹാരം കാണുകയാണ്‌ ശുചിത്വമിഷനുമായി ചേർന്ന്‌ സർക്കാർ. തദ്ദേശവകുപ്പിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ‘ക്ലൂ’ (KLOO) എന്നപേരിൽ പ്രത്യേക ആപ്ലിക്കേഷൻ നിലവിൽ വരുന്നു. യാത്രക്കാർക്ക് ആവശ്യമുള്ളപ്പോൾ തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ആപ് സഹായിക്കും. ഫ്രൂഗൽ സയിന്റിഫിക് സ്റ്റാർട്ടപ്പാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്‌.

കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷൻ ശുചിത്വമിഷനോടൊപ്പം സംരംഭത്തിന്റെ പാർട്‌ണറാകും.സ്വകാര്യമേഖലയിലുൾപ്പെടെയുള്ള ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച ശുചിമുറികളെ ആപ്പുമായി ബന്ധിപ്പിക്കും. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ആപ്പിൽ ലഭ്യമായ ശുചിമുറികളുടെ സേവനം ഉപയോഗപ്പെടുത്താം. തത്സമയ അപ്ഡേറ്റ്‌, മാപ്പിൽ ലഭിക്കുന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവയോടൊപ്പം വൃത്തിയുടെയും മറ്റ് സൗകര്യങ്ങളുടെയും ഗുണനിലവാര റേറ്റിങ്ങും ഉപയോക്താക്കൾക്ക്‌ രേഖപ്പെടുത്താം.

ആപ്പിൽ അംഗമാകുന്ന സ്ഥാപനം നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ സിഗ്നേച്ചർ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങൾ, സ‍ൗകര്യങ്ങൾ എന്നീ വിവരങ്ങൾ ആപ്പിൽ നൽകുകവഴി ഇതുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾക്ക് ഉപയോക്താക്കൾക്കിടയിൽ പ്രചാരം വർധിപ്പിക്കാനാകും.ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്ന ക്ലൂ ആപ്പിലേക്ക് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ശുചിമുറികൾ ലഭ്യമായ മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ 28 മുതൽ ആരംഭിക്കുമെന്ന്‌ ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് പറഞ്ഞു.

കഷ്ടപ്പെട്ട് ടാഗ് ചെയ്യണ്ട; എല്ലാം ഒറ്റ മെസ്സേജിൽ..! പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

0

സന്ദേശം ഒറ്റ മെസ്സേജ് കൊണ്ട് എല്ലാവരെയും അറിയിക്കുന്ന പുത്തൻ ഫീച്ചറുമായി വാട്ട്സാപ്പ്. ഫേസ്ബുക്കിന് സമാനമായ ഫീച്ചറാണ് മെറ്റ വാട്ട്സാപ്പിലും കൊണ്ട് വന്നത്. മുൻപ് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ട ശേഷം അത് ബാക്കിയുള്ളവരെ ടാഗ് ചെയ്താലേ അവർക്ക് അറിയാൻ സാധിക്കുമായിരുന്നുള്ളൂ.ഇതിന് പരിഹാരമായി @everyone എന്ന മെൻഷൻ ഫീച്ചറാണ് ഫേസ്ബുക്ക് കൊണ്ടുവന്നത്. സമാനമായ ഒരു ഫീച്ചറാണ് വാട്ട്സാപ്പിന്റേതും. ഒരു ഗ്രൂപ്പ് ചാറ്റിൽ നിങ്ങളുടെ മെസ്സേജ് മറ്റ് അംഗങ്ങൾ കാണാൻ ഗ്രൂപ്പിലെ എല്ലാവരെയും നമ്മൾ പേരെടുത്ത് മെൻഷൻ ചെയ്യണമായിരുന്നു. ഇപ്പോൾ ഇതിന്റെ ആവശ്യമില്ല.

@all എന്ന ഒരു മെസ്സേജ് അയച്ചാൽ എല്ലാവരെയും വാട്ട്സാപ്പ് തന്നെ മെൻഷൻ ചെയ്ത് അറിയിച്ചോളും. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗാമിന്റെ ഭാഗമായി പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേറ്റിൽ ചില ബീറ്റാ ടെസ്റ്റേഴ്‌സിന് മാത്രമാണ് നിലവിൽ ഈ ഓപ്ഷൻ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ ഫീച്ചറെത്തുമെന്നാണ് കമ്പനി പറയുന്നത്.ഈ ഫീച്ചറിന് ചില മാനദണ്ഡങ്ങളുമുണ്ട്. 32 അംഗങ്ങൾ വരെയുള്ള ഗ്രൂപ്പിൽ മാത്രമേ എല്ലാ അംഗങ്ങൾക്കും ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. 32 ൽ അധികം അംഗങ്ങൾ ഉള്ള ഗ്രൂപ്പ് ആണെങ്കിൽ അഡ്മിന് മാത്രമേ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും മെൻഷൻ ചെയ്യാനുള്ള ഈ ഫീച്ചർ ഉപയോഗിക്കാനാകൂ.

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത, നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

0


സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. തൃശ്ശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. നാളെ 10 ജില്ലകളിൽ മഴമുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായും തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു.

ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 28-നു രാവിലെയോടെ ഒരു തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തിപ്രാപിക്കും.

ഒക്ടോബർ 28-നു വൈകുന്നേരത്തോടെ ആന്ധ്രാ പ്രദേശ് തീരത്ത് മച്ചിലിപട്ടണംത്തിനും കാലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ്: പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.ആകെ 2,84,46,762 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. പ്രവാസി വോട്ടര്‍പട്ടികയില്‍ 2,798 പേരുണ്ട്.2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. വാര്‍ഡ് പുനര്‍വിഭജനത്തിനു ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. 14 ജില്ലകളിലായുള്ള 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകളിലെയും 87 മുന്‍സിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പറേഷനുകളിലെ 421 വാര്‍ഡുകളിലെയും വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്.കമ്മീഷന്റെ https://www.sec.kerala.gov.in വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും വോട്ടര്‍പട്ടിക പരിശോധനക്ക് ലഭ്യമാണ്. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച്‌ ഒക്ടോബര്‍ 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ ആര്‍ ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.

ഒരു അഞ്ച് മിനിറ്റ് കൂടെ കാണട്ടെ, യൂട്യൂബ് ഷോർട്സ് ലഹരിയായി മാറിയോ? നിയന്ത്രിക്കാൻ പുതിയ ഫീച്ചറുമായി യൂട്യൂബ്

0

ഒരു അഞ്ച് മിനിറ്റ് ഷോർട്സ് കാണാം എന്ന് പറഞ്ഞിരുന്ന് മണിക്കൂറുകളോളം ഷോർട്സ് കണ്ടിരിക്കുന്നവരാണോ? എത്ര ശ്രമിച്ചിട്ടും യൂട്യൂബ് ഷോർട്സ് കാണുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്നില്ലേ? വീണ്ടും നിങ്ങളുടെ കൈകൾ സ്ക്രോൾ ചെയ്യുന്നത് തുടരുന്നുണ്ടോ? എന്നാൽ അതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനി. ‘ഷോർട്സ് ടൈമർ’ എന്ന പുതിയ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഷോർട്സ് വിഡിയോകൾ കാണുന്നതിന് ദൈനംദിന സമയ പരിധി നിശ്ചയിക്കാൻ കഴിയും.

ആ പരിധി എത്തിക്കഴിഞ്ഞാൽ ആപ്പ് ഫീഡ് സ്വമേധയ താൽക്കാലികമായി നിർത്തുകയും പരിധി എത്തിയെന്ന് സൂചിപ്പിക്കുന്ന സന്ദേശം കാണിക്കുകയും ചെയ്യുന്നു. ഉപയോക്താക്കാൾക്ക് ആരോഗ്യപരമായ യൂട്യൂബ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പാണിത്. ഇത് അനിയന്ത്രിതമായി ഷോർട്സ് കാണുന്നവർക്ക് എപ്പോൾ നിർത്തണമെന്ന് ഓർമിപ്പിക്കുന്നു. ഇന്ന് സമൂഹം നേരിടുന്ന വലിയ പ്രശ്നമാണ് അമിതമായ ഡിജിറ്റൽ ആസക്തി. അതിൽനിന്ന് പലപ്പോഴും നമ്മൾ വിചാരിച്ചാൽപോലും പുറത്ത് കടക്കാൻ സാധിക്കാറില്ല. നിലവിലെ ഇത്തരം അവസ്ഥകൾക്ക് വളരെ ഉപയോഗപ്രദമാകുന്നതാണ് യൂട്യൂബിന്‍റെ പുതിയ സവിശേഷത. ഉത്തരവാദിത്തമുള്ള ഡിജിറ്റൽ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് യൂട്യൂബ് പറഞ്ഞു.

ഉപയോക്താക്കൾക്ക് ആരോഗ്യപരമായ ഉപയോഗം നിലനിർത്തുന്നതിനായി ടേക്ക് എ ബ്രേക്ക്, ബെഡ് ടൈം റിമൈൻഡർ എന്നിങ്ങനെ ഓപ്ഷനുകൾ കമ്പനി ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ പുതിയ അപ്ഡേറ്റ് കൂടുതൽ മെച്ചപ്പെട്ടതാണ്. കാരണം ഷോർട്സ് ടൈമർ കർശനമായ പരിധി അവതരിപ്പിക്കുന്നു. തുടർച്ചയായി പ്ലാറ്റ്‌ഫോമിൽ എത്ര സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു എന്നതിന് ഇത് ഉപയോക്താക്കൾക്ക് നേരിട്ട് നിയന്ത്രണം നൽകുന്നു. ഈ ഫീച്ചർ ഇതുവരെ പേരന്‍റൽ കൺട്രോൾ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടില്ല. ഉടൻ തന്നെ പേരന്‍റൽ കൺട്രോളുലേക്കും ഈ ഫീച്ചർ അവതരിപ്പിക്കുമെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്

സൽമാൻ ഖാൻ അടുത്ത ദിവസം കോഴിക്കോട്ടെത്തും, ബൈക്ക് റാലി ഉദ്ഘാടനം ചെയ്യും’; മന്ത്രി വി.അബ്ദുറഹിമാൻ

0

മലപ്പുറം: ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ വ്യത്യസ്തമായ ഒരു ബൈക്ക് റേസ് നടക്കാൻ പോകുന്നുണ്ട്. സിനിമാ താരം സൽമാൻ ഖാൻ ആണ് റേസ് ഉദ്ഘാടനം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.മലപ്പുറം പൂക്കോട്ടൂരിൽ മഡ് റേസ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം.’അന്താരാഷ്ട്ര തലത്തില്‍ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ബൈക്ക് റേസാണിത്. ഇന്ത്യയില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സല്‍മാന്‍ഖാനാണ് ഉദ്ഘാടനം ചെയ്യുന്നത്. പൊതു സമൂഹത്തിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുക,അത് ആസ്വദിക്കുക എന്നതാണ് പുതു തലമുറ ചെയ്യുന്നത്.മഡ് റേസിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്’. മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഗ്രാന്‍ഡ് ഫിനാലെയ്ക്കാണ് കോഴിക്കോട് വേദിയാകുന്നത്. ഡിസംബര്‍ 20, 21 തീയതികളില്‍ കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. വേദി പ്രഖ്യാപനം കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് കഴിഞ്ഞദിവസം നിര്‍വഹിച്ചിരുന്നു.ബാന്‍ഡിഡോസ് മോട്ടോര്‍ സ്‌പോര്‍ട്‌സുമായി ചേര്‍ന്നാണ് ഐഎസ്ആര്‍എല്‍ ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പര്‍ക്രോസ് റേസിംഗ് ലീഗാണ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ്. കഴിഞ്ഞ ദശകത്തില്‍ ഗ്രാസ്‌റൂട്ട് ഡേര്‍ട്ട് റേസുകള്‍, പ്രാദേശിക പരിശീലന പരിപാടികള്‍ അടക്കം തൃശൂര്‍, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ദേശീയ തലത്തിലുള്ള മത്സരങ്ങള്‍ ബാന്‍ഡിഡോസ് മോട്ടോര്‍സ്പോര്‍ട്സ് സംഘടിപ്പിച്ചിട്ടുണ്ട്.

“പി.എം ശ്രീയിൽ ചേരാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹം ”-എസ് സജീവ്

0

കോഴിക്കോട് :പി.എം ശ്രീയിൽ ചേരാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നും, ആർ എസ് എസ്സിന്റെ അജണ്ട ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചാൽ എന്തു വിലകൊടുത്തും അതിനെ ചെറുക്കുമെന്നും ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ് സർക്കാരിന് മുന്നറിയിപ്പു നൽകി. സ എം എൻ വി ജി അടിയോടി അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി “ക്വിറ്റ് കറപ്ഷൻ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജോയിൻ്റ് കൗൺസിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച സ്വാഭിമാനസദസ്സ്. ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളനിവാഴ്‌ചക്കാലത്തിൻ്റെ അവശേഷിപ്പുകളും, അഴിമതിയുടെ മാറാലകളും കൊണ്ട് മൂടിയിരുന്ന സിവിൽ സർവ്വീസിനെ അഴിമതി രഹിത ജനപക്ഷ സിവിൽ സർവ്വീസായി മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെ സിവിൽ സർവ്വീസ് പരിഷ്‌കരണത്തിന് തുടക്കം കുറിച്ച നേതാവായിരുന്നു സ. എം എൻ വി ജി അടിയോടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. സിവിൽ സർവീസ് കാലാനുസൃതമായി പരിഷ്കരിക്കണമെന്നും, അഴിമതിരഹിത ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവഴിക്കപ്പെടുന്ന എല്ലാ പദ്ധതികളും സോഷ്യല്‍ ആഡിറ്റ് ചെയ്യപ്പെടണം. സര്‍ക്കാരിന്റെ ഏറ്റവും ഉന്നതമായ അധികാര കേന്ദ്രം മുതല്‍ ഏറ്റവും താഴെ പഞ്ചായത്തംഗം വരെയുള്ള ഭരണ സംവിധാനവും ഈ വിഷയങ്ങളില്‍ ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്തണം. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് വലിയ ഒരു ജനകീയ കൂട്ടായ്മ ഉയര്‍ന്നു വരണം. സിവിൽ സർവീസ് സത്യസന്ധത, ഉത്തരവാദിത്വം, സുതാര്യത എന്നിവ പാലിക്കുമ്പോൾ മാത്രമേ ജനാധിപത്യം സജീവമാകൂ.ജനങ്ങളും ജീവനക്കാരും ചേർന്ന് അഴിമതിയില്ലാത്ത, ശുദ്ധമായ ഭരണ സംവിധാനം സൃഷ്ടിക്കുമ്പോഴാണ് രാജ്യം യാഥാർത്ഥമായ പുരോഗതിയി കൈവരിക്കയുള്ളൂ. അതിനായി സർവീസ് സംഘടകൾക്കാകെ പൊതുമാതൃകയായി ജോയിൻ്റ് കൗൺസിൽ സോഷ്യൽ ആഡിറ്റിംഗിനു തുടക്കം . കുറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോയിൻറ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് കെ ഷിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി സുനിൽകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ അജിന അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റാം മനോഹർ, പിഡി അനിൽകുമാർ, ടി രത്നദാസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സുജേഷ് കൃതജ്ഞത രേഖപ്പെടുത്തി.

ലക്കിടിയിൽ മയക്കുമരുന്ന് വേട്ട : യുവാവും യുവതിയും പിടിയിൽ

0

കല്പറ്റ : വൈത്തിരി ലക്കിടി ഭാഗത്ത് കല്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു ജിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 3.06 ഗ്രാം ന്യൂജൻ മയക്കുമരുന്നുമായി യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു. മാനിപുരം ശിഹാബ്. വി പി (42), തിരുവമ്പാടി ശാക്കിറ എ. കെ (30 )എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം അറിയിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ ടി, വൈശാഖ് വി കെ, പ്രജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) അബ്ദുൾ റഹീം എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

ബെവ്‌കോ ജീവനക്കാർ പണിമുടക്കിലേക്ക്.

0

തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാർ പണിമുടക്കിലേക്ക്. ജീവനക്കാർക്ക് അലവൻസ് വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് ബെവ്കോ ജീവനക്കാർ പണിമുടക്കുന്നു. ഒക്ടോബർ 29 ബുധനാഴ്ചയാണ് സംസ്ഥാന വ്യാപക പണിമുടക്ക് നടക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ ജീവനക്കാർക്ക് അലവൻസ് വെട്ടി കുറച്ച സർക്കാർ നടപടിക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. അഡീഷണൽ അലവൻസ് 600/- രൂപയായി ഉയർത്തുക , ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി തിരിച്ചെടുപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, പൊതു അവധി പോലും ബാധകമാവാതെ നിത്യേന പതിനൊന്ന് മണിക്കൂറിലധികം പ്രവർത്തിയെടുക്കുന്ന ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കുക, കെ എസ് ബി സി ലാഭവിഹിതത്തിൽ നിന്ന് ഗാലനേജ് ഫീ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, അശാസ്ത്രീയമായ ഷിഫിറ്റ് സമ്പ്രദായം അവസാനിപ്പിക്കുക, ലേബലിങ് വിഭാഗം ജീവനക്കാരെ ദ്രോഹിക്കുന്ന സർക്കുലർ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഐ എ ൻ ടി യുസിയും എ ഐ ടി യു സി യും അടങ്ങുന്ന സംയുക്ത സമരസമിതിയാണ് സമരം നടത്തുന്നത്.28-10-2025- സി. ഐ. ടി. യു ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം ഹെഡ് ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തുന്നു.