spot_img
Tuesday, June 30, 2026
Home Blog Page 157

പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, എനിക്ക് മാനേജർ ഇല്ല; ഒരിക്കലും ഉണ്ടായിട്ടുമില്ല’: ഉണ്ണി മുകുന്ദൻ

0

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു. കൊച്ചിയിൽ യൂടൂബർ എം.ഡി.എം.എയുമായി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായ റിൻസി തന്റെ മാനേജരെന്ന് രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു.

തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രൊഫഷനൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു.

‘തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളോടും പ്ലാറ്റ്‌ഫോമുകളോടും മാറി നിൽക്കണമെന്ന് ശക്തമായി അഭ്യർഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാൽ അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം വെളിപ്പെടുത്തി.’ – ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 22.5 ഗ്രാം MDMA യുമായി ഇന്നലെയാണ് യൂടൂബർ റിൻസിയും സുഹൃത്തും കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പിടിയിലായത്.

നിമിഷ പ്രിയയുടെ വധശിക്ഷ; ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാർ കേന്ദ്രത്തിന് കത്തയച്ചു

0

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുന്നു. വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം പിമാർ. കെ രാധാകൃഷ്ണൻ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡോ. ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു. അടൂർ പ്രകാശ് എം.പി, എ എ റഹീം എംപി എന്നിവരും പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയം പാർലമെറ്റിൽ പല തവണ ഉന്നയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കണമെന്നാണ് ജയിൽ അധികൃതർക്ക് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ നിർദേശം.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേന്ദ്രത്തിന്റെ സമയബന്ധിത ഇടപെടല്‍ അനിവാര്യമാണ്. യെമനിലെ സാമൂഹ്യപ്രവർത്തകരടക്കം വിഷയത്തിൽ ഇടപെടുന്നുണ്ടെന്നും അതിൽ കേന്ദ്രത്തിന്റെ സഹായവും കൂടി ലഭിച്ചാൽ നിമിഷപ്രിയയെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കുന്നതിൽ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങൾ ചെയ്യാനാകുമെന്ന് കെ രാധാകൃഷ്ണൻ എം പി പറഞ്ഞു.

ഇറാനുമായി ഇന്ത്യക്കുള്ള സൗഹൃദം ഉപയോഗിച്ച് വിഷയത്തിൽ ഇടപെടണമെന്ന് കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലെ ചോദ്യോത്തരവേളയിൽ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. നാല്പതിനായിരം ഡോളറാണ് വിദേശകാര്യ വകുപ്പ് യെമനിലേക്ക് അയച്ചിട്ടുള്ളത്. എന്നാൽ അത് ആർക്കെല്ലാം കൊടുത്തു എന്ന കാര്യത്തിൽ ഇതുവരെ മറുപടി വന്നിട്ടില്ല. ഇതിന് ശേഷം ഇനിയും എത്ര പണം വേണമെന്ന് ആക്ഷൻ കമ്മിറ്റി ചോദിച്ചിരുന്നു. ഇനിയും ദിവസങ്ങൾ മുന്നിലുണ്ട് ഈ മേഖലയിൽ ഇന്ത്യക്കുള്ള സ്വാധീനം ഉപയോഗിച്ച് ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടാണ് താൻ കേന്ദ്രത്തിന് കത്തയച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊല്ലപ്പെട്ട യെമൻപൗരൻ തലാൽ അബു മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരുകയാണ്. 2017 ജൂലായിലായിരുന്നു നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചത്. ഈ കേസിലാണ് യുവതി വധശിക്ഷ നേരിടുന്നത്.

പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0

കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് കിനാലൂര്‍ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍ വീട്ടില്‍ അശ്വിന്‍ മോഹൻ ഒഴുക്കിൽ പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പുഴയില്‍ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനായില്ല.

ജില്ലയിലെ ഫയര്‍ഫോഴ്സുകളുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള സ്‌കൂബ ടീമും കൂരാച്ചുണ്ട് പോലീസും നാട്ടുകാരുടെ സഹായത്തോടെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും വൈകുന്നേരം ഏഴ് മണിയോടെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു. വെള്ളിയാഴ്ച വീണ്ടും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പനങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു അശ്വിൻ.

സ്‌കൂള്‍ സമയത്തിലെ മാറ്റം; സര്‍ക്കാര്‍ വാദം അംഗീകരിക്കില്ല, സമരത്തിനിറങ്ങുമെന്ന് സമസ്ത

0

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളുടെ പഠന സമയം മാറ്റിയതിനെതിരെ സമരത്തിലേക്കെന്ന് സമസ്ത. മദ്രസ പഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നാണ് സമസ്തയുടെ ആവശ്യം. സര്‍ക്കാര്‍ നീക്കത്തിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. ഓഗസ്റ്റ് അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണയും സെപ്റ്റംബര്‍ 30-ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്ന് സമസ്ത അറിയിച്ചു.

മദ്രസ പഠനത്തെ ബാധിക്കാതെ തന്നെ സ്‌കൂള്‍ സമയം കൂട്ടാം. അതിന് സര്‍ക്കാര്‍ ചര്‍ച്ച നടത്തണം എന്നും സമസ്ത നേതൃത്വം ആവശ്യപ്പെട്ടു. സ്‌കൂള്‍ സമയ മാറ്റത്തില്‍ അന്തിമ വിജയം വരെ സമസ്ത പോരാടുമെന്നും
സമയത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും ജനറല്‍ സെക്രട്ടറി എംടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു.

മദ്രസ സമയം വളരെ കൃത്യമാണ്. ആ സമയത്തില്‍ ഒരിക്കലും മാറ്റം വരുത്താന്‍ ആകില്ല സര്‍ക്കാര്‍ ആലോചിച്ച് ഉത്തമമായ തീരുമാനം എടുക്കമെന്നും കൂടിയാലോചനകള്‍ നടത്തണമെന്നും അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു

ഹൈസ്‌കൂള്‍ സമയം മാത്രമാണ് മാറ്റിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ ആകില്ല. ഹൈസ്‌കൂളുകളില്‍ പഠിക്കുന്ന പലവിദ്യാര്‍ത്ഥികളും മദ്രസാ വിദ്യാര്‍ത്ഥികളാണ്, അവരുടെ പഠനത്തെ സമയമാറ്റം ബാധിക്കും. ഹൈസ്‌കൂളുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുപി സ്‌കൂളുകളും ഹൈസ്‌കൂളുകളുടെ സമയത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ മറ്റ് കുട്ടികളുടെ പഠനത്തേയും ഇത് ബാധിക്കുമെന്നും സമസ്ത വാദിക്കുന്നു.

സമയമാറ്റത്തില്‍നിന്ന് പിന്മാറണമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് മുഖവിലയ്ക്ക് എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും സംഘടന ആരോപിക്കുന്നു.

യൂട്യൂബിൽ ഇനി ഒറിജിനൽ കണ്ടന്റിന് മാത്രം പണം, കോപ്പിയടി പാടില്ല

0

ഏറെ കാലമായി നമുക്കെല്ലാം സുപരിചിതമായ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. സമീപകാലത്തായി യൂട്യൂബിലെ കണ്ടന്റ് ക്രിയേഷൻ വലിയൊരു വരുമാനമാർഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പലവിധങ്ങളായ ഉള്ളടക്കങ്ങൾ നിർമിച്ച് യൂട്യൂബിൽ പങ്കുവെക്കുന്നവരുണ്ട്. അവരിൽ പലർക്കും മികച്ച വരുമാനവും യൂട്യൂബ് നൽകുന്നുണ്ട്. ഇപ്പോഴിതാ കണ്ടന്റ് ക്രിയേറ്റർമാരെയാകെ ബാധിക്കുന്ന പോളിസി മാറ്റത്തിന് ഒരുങ്ങുകയാണ് യൂട്യൂബ്. ജൂലായ് 15 മുതലാണ് പുതിയ നയമാറ്റം പ്രാബല്യത്തിൽ വരിക.

ഒട്ടേറെയാളുകൾ യൂട്യൂബിലെ സ്ഥിരം കണ്ടന്റ് ക്രിയേറ്റർമാരാണ്.
പ്രധാനമായും ധനസമ്പാദനം നടത്താനാകുന്ന വീഡിയോകളുടെ കാര്യത്തിലാണ് യൂട്യൂബ് നയങ്ങൾ പരിഷ്കരിച്ചത്. ആവർത്തിച്ചുള്ള ഉള്ളടക്കങ്ങളും യഥാർഥമല്ലാത്ത ഉള്ളടക്കങ്ങളും ധനസമ്പാദനത്തിന് അനുവദിക്കില്ലെന്ന് യൂട്യൂബ് വ്യക്തമാക്കുന്നു.

കാഴ്ചക്കാർക്ക് തിരിച്ചറിയാനാകാത്ത വിധം യാതൊരു വ്യത്യാസവുമില്ലാത്ത ഉള്ളടക്കങ്ങൾ ആവർത്തിച്ച് പോസ്റ്റ് ചെയ്താൽ യൂട്യബിൽ നിന്ന് കാശ് കിട്ടില്ല. ഒരേ ടെംപ്ലേറ്റിൽ നിർമിച്ച വീഡിയോകളും ഈ പരിധിയിൽ പെടും. ഈ ചട്ടം ലംഘിച്ചാൽ അത് ചാനലിൻ്റെ മൊത്തം വരുമാനത്തെ ബാധിക്കും. ഒരു ചാനലിന്റെ ഉള്ളടക്കത്തിൽ സമാനമായ ഉള്ളടക്കം ഉണ്ടാകുമ്പോൾ, ആകർഷകവും രസകരവുമായ വീഡിയോകൾക്കായി യൂട്യബിലേക്ക് വരുന്ന കാഴ്‌ചക്കാരെ അത് നിരാശരാക്കുമെന്ന് കമ്പനി ബ്ലോഗ്പോസ്റ്റിൽ വ്യക്തമാക്കുന്നു.

മറ്റ് വെബ്സൈറ്റുകളിൽ നിന്നുള്ള വാർത്തകൾ വായിക്കുന്നതും സ്വന്തമായി എഴുതാത്ത ഉള്ളടക്കങ്ങൾ വായിക്കുന്നതുമൊന്നും യൂട്യൂബ് ധനസമ്പാദനത്തിന് അനുവദിക്കില്ല. വിവരണമോ, കമന്ററിയോ, വിദ്യാഭ്യാസമൂല്യമോ ഇല്ലാത്ത ഇമേജ് സ്ലൈഡ് ഷോകളും സ്ക്രോളിങ് ടെക്സ്റ്റുകളും മാത്രമുള്ള വീഡിയോകളിൽ നിന്നും വരുമാനമുണ്ടാക്കാൻ സാധിക്കില്ല.

കക്കയം പഞ്ചവടി പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു.

0

കക്കയം: കക്കയം പഞ്ചവടി പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു. ബാലുശ്ശേരി കിനാലൂര്‍ പൂളക്കണ്ടി സ്വദേശി അശ്വിന്‍ മോഹൻ (30) ആണ് ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം ഇവിടെയെത്തിയ യുവാവ് കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പുഴയിൽ ശക്തമായ ഒഴുക്കിനെ തുടർന്ന് രക്ഷപ്പെടുത്താനായില്ല. പേരാമ്പ്ര ഫയര്‍ഫോഴ്‌സും, കൂരാച്ചുണ്ട് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ തുടരുകയാണ്.

മലപ്പുറത്ത് ട്രാൻസ് യുവതി സുഹൃത്തിൻ്റെ താമസസ്ഥലത്ത് ജീവനൊടുക്കി

0

മലപ്പുറം: താനൂർ ട്രാന്‍സ് യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.

തിരൂര്‍ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ഇവരുടെ സുഹൃത്ത് വൈലത്തൂര്‍ സ്വദേശിയാണ്. എന്നാല്‍, ഒഴൂര്‍ കരിങ്കപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ വീടിന് മുന്നിൽ വാഹനം നിര്‍ത്തിയിടാനായി നിര്‍മിച്ച താത്കാലിക ഷെഡ്ഡിനുള്ളിലാണ് കമീലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജീവനൊടുക്കുന്നതിന് മുന്‍പ് ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാന്‍ പോവുകയാണെന്നുമാണ് കമീല വീഡിയോയില്‍ പറഞ്ഞിരുന്നത്. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)

മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു

0

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് മരിച്ചത്. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക്ക് സമ്പർക്ക പട്ടികയിലായിരുന്നു. ഇന്ന് ഉച്ചയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.

റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്‌ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു

0

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ കീഴ്‌കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴ്‌ക്കോടതി വിധിയുണ്ടായത്. വിധിക്ക് ശേഷം പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീൽ കോടതിയിൽ സിറ്റിങ് ഉണ്ടായത്.19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് മേൽക്കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു.  റഹീമിന്റെ അഭിഭാഷകാരും ഇന്ത്യൻ എംബസ്സി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ ഹാജരായിരുന്നു. കീഴ്‌ക്കോടതി വിധി ശരിവെച്ച അപ്പീൽ കോടതിയുടെ വിധി ആശ്വാസകരമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.

തൊഴിലാളികളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക്; കേരളത്തിൽ പൂർണം

0

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ അണിചേരുമെന്നാണ് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. തൊഴിൽ–സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങൾ കേന്ദ്രസർക്കാർ അവഗണിച്ചതിനെ തുടർന്നാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്കിലേക്ക്‌ നീങ്ങിയത്‌.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ഇഡബ്ല്യൂഎ, എൽപിഎഫ്, യുടിയുസി എന്നിവ അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്തകിസാൻ മോർച്ച, റൂറൽ വർക്കർ യൂണിയൻ, റെയിൽവെ, എൻഎംഡിസി ലിമിറ്റഡ്, സ്റ്റീൽ വ്യവസായം തുടങ്ങിയ പൊതുമേഖലയിലെ തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

പാർലമെന്റ് പാസാക്കിയ നാല് പുതിയ തൊഴിൽ നിയമങ്ങളോടുള്ള തൊഴിലാളി സംഘടനകളുടെ എതിർപ്പ് ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളി സംഘടനകളെ ഇല്ലാതാക്കുകയും, ജോലി സമയം വർദ്ധിപ്പിക്കുകയും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകളെ പിഴകളിൽ നിന്ന് സംരക്ഷിക്കുകയും, തൊഴിലാളികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് നാല് പുതിയ തൊഴിൽ നിയമങ്ങളെന്നാണ് ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, ജോലികൾക്ക് പുറം കരാർ കൊടുക്കുന്നത്, കരാർ തൊഴിലാളികളെ നിയമിക്കുന്നത് അടക്കമുള്ള വിഷയങ്ങളും പണിമുടക്കുന്ന തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നീക്കം തൊഴിൽ സുരക്ഷയ്ക്കും ന്യായമായ വേതനത്തിനും ഭീഷണിയാണെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്.

ഗതാഗതം, ഇൻഷുറൻസ്‌, റെയിൽവേ, തപാൽ, പ്രതിരോധം, ഖനി, നിർമാണം, ബാങ്കിങ്, വൈദ്യുതി, ഉരുക്ക്‌, ടെലികോം മേഖലകളിലെ തൊഴിലാളികൾ ദേശീയ പണിമുടക്കിൽ പങ്കെടുക്കും. വിവിധ സർക്കാർ ജീവനക്കാർ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ഓട്ടോ–ടാക്‌സി ഡ്രൈവർമാർ, ബീഡി തൊഴിലാളികൾ എന്നിവരും പണിമുടക്കിൽ അണിചേരും.

ചൊവ്വാഴ്ച അർദ്ധരാത്രി ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ പൂ‍ർണ്ണമാണ്. അസംഘടിത തൊഴിലാളികൾ ഉൾപ്പെടെ ദേശീയ പണിമുടക്കിൽ അണിചേരുന്നുണ്ട്. ആശുപത്രി, മെഡിക്കൽ സ്റ്റോർ, ആംബുലൻസ്‌, മാധ്യമസ്ഥാപനം, പാൽ വിതരണം അടക്കമുള്ള അവശ്യസർവീസുകളെ ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആശുപത്രി, മെഡിക്കൽ സ്റ്റോർ, ആംബുലൻസ്‌, മാധ്യമസ്ഥാപനം, പാൽ വിതരണം അടക്കമുള്ള അവശ്യസർവീസുകളെ ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രി, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുളള ഗതാഗതത്തെയും മുൻകൂട്ടി നിശ്ചയിച്ച വിവാഹം, ടൂറിസം എന്നിവയെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.