spot_img
Sunday, September 20, 2026
Home Blog Page 749

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു

0

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ (93) വിട പറഞ്ഞു.

രോഗബാധിതയായി ചികിൽസയിലായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.1929 സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്.

സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്‌ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്കർ. ലതയ്ക്ക് ആദ്യം മാതാപിതാക്കളിട്ട പേര് ഹേമ എന്നായിരുന്നു.

ദീനനാഥിന്റെ ഒരു നാടകത്തിലെ കഥാപാത്രത്തിന്റെ ഓർമയ്ക്ക് പിന്നീട് ലത എന്നു പേരു മാറ്റുകയായിരുന്നു. ലതയുടെ 13 ാം വയസ്സിൽ പിതാവ് മരിച്ചു. അതോടെ കുടുംബത്തിന്റെ ചുമതല ലതയുടെ ചുമലിലായി. ദീനനാഥിന്റെ കുടുംബസുഹൃത്തും നവ്‌യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റർ വിനായകാണ് ലതയ്ക്ക് സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം വാങ്ങിക്കൊടുത്തത്.

ഗജഭാവു, ചിമുക്ലാ സംസാർ തുടങ്ങിയ മറാത്തി ചിത്രങ്ങളിലും ബഡീമാ, സുഭദ്ര, ജീവൻയാത്ര, മന്ദിർ തുടങ്ങിയ ഹിന്ദി സിനിമകളിലും ലത പാടി അഭിനയിച്ചു. 1945 ൽ മുംബൈയിലെത്തിയ ലത ഉസ്താദ് അമൻ അലി ഖാന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ തുടങ്ങി.

ആപ് കി സേവാ മേം (1946) എന്ന ഹിന്ദി ചിത്രത്തിലെ ‘രാ ലഗൂൻ കർ ജോരി’ അടക്കമുള്ള ചില പാട്ടുകൾ ലതയെ ശ്രദ്ധേയയാക്കി.

ദിൽ മേരാ തോടാ, ബേ ദർദ് തേരേ ദർദ് കോ, മഹൽ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ തുടങ്ങിയ ഗാനങ്ങൾ ഹിറ്റായി. നൗഷാദ്, ശങ്കർ-ജയ്കിഷൻ, എസ്.ഡി.ബർമൻ, പണ്ഡിറ്റ് ഹുസൻ ലാൽ ഭഗത് റാം, ഹേമന്ത് കുമാർ, സലിൽ ചൗധരി, ഉഷ ഖന്ന, സി.രാമചന്ദ്ര, മദൻ മോഹൻ, റോഷൻ, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങി എ.ആർ.റഹ്മാൻ വരെയുള്ള സംഗീത സംവിധായകർക്കു വേണ്ടി ലത പാടിയിട്ടുണ്ട്.

രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിൽ സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ലത പാടിയ കദളീ, ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തിൽ ലത പാടിയ ഏക ഗാനവും അതാണ്.

മന്നാ ഡേ, കിഷോർ കുമാർ, മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവർക്കൊപ്പം ലത പാടിയ പല ഗാനങ്ങളും ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിലുണ്ട്.

1962 ൽ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ലത ആലപിച്ച യേ മേരെ വതൻ കെ ലോഗോം എന്ന ദേശഭക്തിഗാനം ഇന്ത്യ മുഴുവൻ ഏറ്റുപാടി.

ഏതാനും ഗാനങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച ലത മങ്കേഷ്കർ നാലു ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. ഫൊട്ടോഗ്രഫിയും ക്രിക്കറ്റും വായനയും പാചകവുമായിരുന്നു ലതയുടെ മറ്റ് ഇഷ്ടങ്ങൾ.

ബിസിനസുകാരനെ കെണിയിൽപ്പെടുത്തി ന​ഗ്നചിത്രമെടുത്ത് ഭീഷണി, 38 ലക്ഷം തട്ടിയ യുവതി പിടിയിൽ

0

ബിസിനസ്സുകാരനെ വീട്ടിൽ വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ന​ഗ്ന ചിത്രവും വീഡിയോയും പക‍ർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ. കാക്കനാട് എൻജിഒ ക്വാ‍ർട്ടേഴ്സിന് സമീപം താമസിക്കുന്ന ഷിജി മോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വാരപ്പുഴ പെൺവാണിഭ കേസിലും പ്രതിയാണ് 34കാരിയായ ഷിജി മോൾ. സുഹൃത്ത് വഴിയാണ് മലപ്പുറം സ്വദേശിയായ ബിസിനസ്സുകാരൻ ഷിജിയെ പരിചയപ്പെടുന്നത്.

അതിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ ഷിജിയുടെ പാലച്ചുവടിലുളള ഫ്ലാറ്റിലെത്തിയ ബിസിനസ്സുകാരനെ കെണിയിൽപ്പെടുത്തി ചിത്രങ്ങളും വീഡിയോകളും പക‍ർത്തുകയായിരുന്നു. സോഫ്റ്റ് ഡ്രിങ്കിൽ മയക്കുമരുന്ന് നൽകി മയക്കി ഇയാളെ ന​ഗ്നനാക്കിയാണ് ദൃശ്യങ്ങൾ പക‍ർത്തിയത്. പിന്നീട് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിസിനസ്സുകാരനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപയാണ് ഷിജി മോൾ തട്ടിയെടുത്തത്. ഇനിയും പണം വേണമെന്ന ഭീഷണി തുട‍ർന്നപ്പോഴാണ് ഇയാൾ പൊലീസിൽ പരാതിപ്പെട്ടത്.

ഷിജി ക്ഷണിച്ചത് പ്രകാരമാണ് ബിസിനസ്സുകാരൻ കഴിഞ്ഞ സെപ്റ്റംബറിൽ ഫ്ലാറ്റിലെത്തിയത്. ഇവ‍ ഇടക്കിടെ ബിസിനസ്സുകാരനുമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. ഫ്ലാറ്റിൽ നിന്ന് മടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഷിജിയുടെ ഫോൺ വന്നു, കയ്യിൽ തന്റെ ന​ഗ്ന ചിത്രങ്ങളും വീഡിയോകളുമുണ്ടെന്നാണ് ആ ഫോൺ കോളിൽ അവ‍ർ ബിസിനസ്സുകാരനോട് പറഞ്ഞത്. പിന്നാലെ ഭീഷണിയുമെത്തി.

നാളെ ലോക്ക്ഡൗണിന് സമാനം ; അവശ്യ സര്‍വീസിനു മാത്രം അനുമതി

0

തിരുവമ്പാടി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് മാറ്റമില്ല. മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി തുടരാന്‍ അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.

എ, ബി, സി കാറ്റഗറി അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആരാധനാലയങ്ങളില്‍ ഇരുപതുപേരില്‍ കൂടുതല്‍ പാടില്ല.

അതേസമയം, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്രാ തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും യാത്ര ചെയ്യുന്നതിനു തടസമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നതിനു സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി.

പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം

0

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തിങ്കളാഴ്ച ആരംഭിക്കുന്ന പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്ത് സ്കൂളുകൾ ഇതുവരെയും ഉച്ച സമയം വരെയാണ് പ്രവർത്തിച്ചിരുന്നത്.

ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തിലാണ് സ്കൂളുകളുടെ പ്രവർത്തനം പുനഃരാരംഭിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ മാസം 21 മുതൽ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു.

തിങ്കളാഴ്ച മുതൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വീണ്ടും ആരംഭിക്കുമ്പോൾ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസുകൾ നടത്താനുള്ള തീരുമാനത്തിലാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് എത്തിയിരിക്കുന്നത്. ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് ആണ് അധ്യയനം ആരംഭിക്കുന്നത്.

ഇതും രാവിലെ മുതൽ വൈകുന്നേരം വരെയായിരിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.

നിങ്ങളുടെ പഴ്സ്, ബാഗ് എന്നിവക്കുള്ളിൽ പേരും, വിലാസവും ഫോൺ നമ്പറും വ്യക്തമായി എഴുതി ഒരു കുറിപ്പ് സൂക്ഷിക്കുക: തൃശ്ശൂർ സിറ്റി പോലീസ് നൽകുന്ന സന്ദേശം

0

നിങ്ങളുടെ യാത്രക്കിടയിലുള്ള അശ്രദ്ധകൊണ്ടോ, മറ്റുള്ളവർ മോഷണം നടത്തിയോ, പലരുടേയും ബാഗ്, പഴ്സ്, ലാപ്ടോപ്പ് പോലുള്ള വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടു പോകാറുണ്ട്. ഇത്തരത്തിലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ നല്ലവരായ ആളുകൾക്കാണ് കണ്ടുകിട്ടുന്നതെങ്കിൽ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥരെ ഏൽപ്പിക്കാറുണ്ട്.

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ എന്നിവിടങ്ങളിലെ പോലീസ് എയ്ഡ് പോസ്റ്റുകളിലും, പോലീസ് സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള വസ്തുക്കൾ ലഭിക്കാറുണ്ട്. ഇവ യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്തി, തിരിച്ചേൽപ്പിക്കുന്നതിന് പോലീസുദ്യോഗസ്ഥർ മാധ്യമങ്ങളുടെ സഹായം തേടാറുണ്ടെങ്കിലും പലപ്പോഴും യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്തുവാൻ കഴിയാറില്ല.

അതുകൊണ്ട്, നിങ്ങളുടെ പഴ്സ്, ബാഗ് എന്നിവക്കുള്ളിൽ നിങ്ങളുടെ പേരും, വിലാസവും ഫോൺ നമ്പറും വ്യക്തമായി എഴുതിയ ഒരു കുറിപ്പ് വെക്കുന്നത് ഉചിതമായിരിക്കും.

തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു

0

തലശ്ശേരി: രണ്ടാം റെയിൽവേ ഗേറ്റിന് സമീപം ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ശനിയാഴ്ച രാവിലെ എട്ടിനാണ് അപകടം.

മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ചോർച്ചയുണ്ടാകാത്തതിനാൽ വൻ ദുരന്തമൊഴിവായി.വിവരമറിഞ്ഞയുടൻ പൊലീസും അഗ്നിരക്ഷാ നിലയം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രണ്ടാം റെയിൽവേ ഗേറ്റിന് സമീപം കോഴിക്കോട് ദേശീയപാതയിലേക്ക് കടക്കുന്ന വളവിലാണ് ടാങ്കർ മറിഞ്ഞത്. അപകടത്തിൽ വളവിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

അപകടത്തെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. ടാങ്കർ സ്ഥലത്ത് നിന്നും മാറ്റണമെങ്കിൽ മണിക്കൂറുകളെടുക്കും. ടാങ്കർ പ്ലാന്‍റിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയാൽ മാത്രമേ രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ ആരംഭിക്കുകയുള്ളൂ.

വാവ സുരേഷ് പൂർണ ആരോഗ്യവാൻ; വിഷം ശരീരത്തിൽ നിന്ന് മുഴുവനായും മാറി

0

കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂർണ ആരോഗ്യവാനായി. വിഷം സുരേഷിന്റെ ശരീരത്തിൽ നിന്ന് പൂർണമായും മാറി. വെന്റിലേറ്ററിൽ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്.

പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാൻ മാത്രമാണ് മരുന്ന് നൽകുന്നത്. ഇന്നലെയും ഇന്ന് പുലർച്ചെയുമായി ഇദ്ദേഹം നടന്നു.

സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്.

പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയ്യിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: ആരോഗ്യമന്ത്രി

0

ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്.

92 ആശുപത്രികളിലായി പ്രതിമാസം 40,000ത്തോളം രോഗികള്‍ക്കാണ് ഈ കേന്ദ്രങ്ങളിലൂടെ ഹീമോഡയാലിസിസ് നല്‍കി വരുന്നു. ഇതുകൂടാതെ 10 മെഡിക്കല്‍ കോളേജുകള്‍ മുഖേന 10,000ത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളില്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രക്രിയയാണ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചത്.

എന്താണ് പെരിറ്റോണിയല്‍ ഡയാലിസിസ്?

രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയല്‍ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തി വിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. എന്നാല്‍ പെരിറ്റോണിയല്‍ ഡയാലിസിസ് രോഗിയുടെ ഉദരത്തില്‍ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റര്‍ കടത്തി വിടുകയും ഉദരത്തിനുള്ളില്‍ (പെരിറ്റോണിയം) പെരിറ്റോണിയല്‍ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്.

ഒരിക്കല്‍ കത്തീറ്റര്‍ പ്രവേശിപ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് രോഗിക്ക് വീട്ടില്‍ വെച്ചുന്നെ തന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തില്‍ നിറയ്ക്കാന്‍ സാധിക്കുന്നതാണ്.

നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങള്‍ ഈ പെരിറ്റോണിയല്‍ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു.ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഈ പ്രക്രിയ രോഗിയുടെ അസുഖത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ദിവസം രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കേണ്ടി വരും.

ഇതിലൂടെ ഹീമോഡയാലിസിസില്‍ നിന്ന് ലഭിക്കുന്ന അതേ പ്രയോജനം തന്നെ രോഗിക്ക് ലഭിക്കുന്നു. ചികിത്സിക്കുന്ന വൃക്കരോഗ വിദഗ്ദ്ധനാണ് ഒരു രോഗിക്ക് ഹീമോഡയാലിസിസ് വേണമോ പെരിറ്റോണിയല്‍ ഡയാലിസിസ് വേണമോ എന്ന് നിശ്ചയിക്കുന്നത്.

എല്ലാം സൗജന്യമായി നല്‍കുന്നു

പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റര്‍, അനുബന്ധ സാമഗ്രികള്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി നല്‍കുന്നു. നെഫ്രോളജിസ്റ്റുകള്‍ ഉള്ള ആശുപത്രികളില്‍ കത്തീറ്റര്‍ നിക്ഷേപിപ്പിക്കുന്നതും പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കുന്നതും അതാത് ആശുപത്രികളില്‍ തന്നെയായിരിക്കും.

നെഫ്രോളജിസ്റ്റുകള്‍ ഇല്ലാത്ത ജില്ലാ ആശുപത്രികളില്‍ അടുത്തുള്ള മെഡിക്കല്‍ കോളേജുകളില്‍ കത്തീറ്റര്‍ നിക്ഷേപിച്ച ശേഷം തുടര്‍ ചികിത്സയാണ് ജില്ലാ ആശുപത്രികളില്‍ നല്‍കി വരുക. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആരോഗ്യവകുപ്പ് പരിശീലനം നല്‍കുന്നതാണ്. ഒരിക്കല്‍ കത്തീറ്റര്‍ നിക്ഷേപിച്ച് കഴിഞ്ഞാല്‍ രോഗിക്ക് പിന്നീട് ആശുപത്രിയില്‍ വരാതെ തന്നെ വീട്ടില്‍ വച്ച് പെരിറ്റോണിയല്‍ ഡയാലിസിസ് നടത്താവുന്നതാണ്.

എവിടെയെല്ലാം സേവനം ലഭിക്കും

തിരുവനന്തപുരം ജനറല്‍ ആശുപത്രി (ഡോ. ലിജി. ആര്‍), കൊല്ലം ജില്ലാ ആശുപത്രി (ഡോ. സൗമ്യ), ആലപ്പുഴ ജനറല്‍ ആശുപത്രി (ഡോ. ഷബീര്‍), എറണാകുളം ജനറല്‍ ആശുപത്രി (ഡോ. സന്ദീപ് ഷേണായി), തൃശൂര്‍ ജനറല്‍ ആശുപത്രി (ഡോ. രമ്യ), പാലക്കാട് ജില്ലാ ആശുപത്രി (ഡോ. കൃഷ്ണദാസ്), മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി (ഡോ. അബ്ദുള്ള), കോഴിക്കോട് ജനറല്‍ ആശുപത്രി (ഡോ. ഷാനു പിഎം), വയനാട് ജില്ലാ ആശുപത്രി മാനന്തവാടി (ഡോ. സോണി), കണ്ണൂര്‍ ജില്ലാ ആശുപത്രി (ഡോ. റോഹിത് രാജ്), കാസര്‍ഗോഡ് ജനറല്‍ ആശുപത്രി (ഡോ. കുഞ്ഞിരാമന്‍) (കാസര്‍ഗോഡ് ഉടന്‍ പ്രവര്‍ത്തന സജ്ജമാകുന്നതാണ്).

ബാക്കി വരുന്ന ഭക്ഷണം എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം….?

0

ഇന്ന് മിക്ക വീടുകളിലും മുതിര്‍ന്നവരെല്ലാം ജോലിക്ക് പോകുന്ന രീതിയാണ് കാണുന്നത്. പ്രത്യേകിച്ച് നഗരങ്ങളില്‍ ഇത് സാധാരണമാണ്. അങ്ങനെയാകുമ്പോള്‍ വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണമോ, പുറത്തുനിന്ന് വാങ്ങുന്നതോ ആകട്ടെ, അത് ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ച ശേഷം കഴിക്കുന്നത് നമ്മുടെ ശീലമായി മാറിയിട്ടുണ്ട്.

എന്നാല്‍ ഫ്രിഡ്ജില്‍ എത്ര നാളത്തേക്കാണ് സുരക്ഷിതമായി നമുക്ക് ഭക്ഷണം സൂക്ഷിക്കാനാവുക? സുരക്ഷിതമല്ലാത്ത രീതിയില്‍ ഏറെ നാളത്തേക്ക് ഫ്രിഡ്ജില്‍ വച്ച ഭക്ഷണം കഴിച്ചാല്‍ എന്താണ് സംഭവിക്കുക ? നോണ്‍ വെജ്- വെജ് കറികള്‍ എന്നിവ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ഒരേ കാലയളവ് മതിയോ? ഇത്തരത്തിലുള്ള പല കാര്യങ്ങളെ കുറിച്ചും വേണ്ടത്ര അവബോധമില്ലാതെയാണ് നാം ഫ്രിഡ്ജിനെ പ്രയോജനപ്പെടുത്തുന്നത് എന്നതാണ് സത്യം.

ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായി നാം അറിയേണ്ട ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. ഭക്ഷണം സൂക്ഷിക്കേണ്ട രീതി…എത്ര നാളത്തേക്ക് ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കാം എന്നത് അറിയുന്നതിന് മുമ്പ് ഭക്ഷണം സൂക്ഷിക്കേണ്ട രീതികളെ കുറിച്ചും കൃത്യമായി മനസിലാക്കണം.

പാകം ചെയ്ത ഭക്ഷണമാണെങ്കില്‍, അധികം സ്പൂണോ മറ്റോ ഇട്ട് ഇളക്കാതെ വേണം ഭക്ഷണം മാറ്റിവയ്ക്കാന്‍. അതുപോലെ ദീര്‍ഘനേരം പുറത്ത് അശ്രദ്ധമായി വച്ച ഭക്ഷണം പിന്നീട് ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ചാലും ബാക്ടീരിയില്‍ ബാധ വരാന്‍ സാധ്യതയുണ്ട്. എയര്‍ ടൈറ്റ് കണ്ടെയ്‌നറുകളില്‍ വെള്ളത്തിന്റെ അംശമില്ലാതെ വൃത്തിയായി വേണം ഭക്ഷണം എടുത്തുവയ്ക്കാന്‍. ഒരു തവണ ഫ്രിഡ്ജില്‍ വച്ച് പുറത്തെടുത്ത് ചൂടാക്കിയ ഭക്ഷണത്തിന്റെ മിച്ചം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കരുത്. അതിനാല്‍ ആവശ്യമുള്ള അളവ് മാത്രമെടുത്ത് ചൂടാക്കുക. ദിവസങ്ങളോളം സൂക്ഷിക്കേണ്ടതാണെങ്കില്‍ ഫ്രീസര്‍ തന്നെ ഉപയോഗിക്കാനും ശ്രമിക്കുക.

എത്ര നാളത്തേക്ക് ഫ്രിഡ്ജില്‍ വയ്ക്കാം?

ചോറ്, നോണ്‍- വെജ് കറികള്‍ എന്നിവയെല്ലാം കഴിവതും ഒന്ന് മുതല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഉപയോഗിച്ച് തീര്‍ക്കുന്നതാണ് ഉചിതം. പരിപ്പ് പോലുള്ള കറികളാണെങ്കില്‍ വൃത്തിയായി സൂക്ഷിക്കുകയാണെങ്കില്‍ നാലോ- അഞ്ചോ ദിവസം വരെ എടുക്കാം.

പാസ്ത- പിസ പോലുള്ള ഭക്ഷണങ്ങള്‍ കഴിവതും മിച്ചം വരുന്നത് ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. സലാഡുകളാണെങ്കില്‍ 24 മണിക്കൂര്‍ സൂക്ഷിക്കുന്നത് തന്നെ ധാരാളം. അതുപോലെ പച്ചക്കറികള്‍ കൊണ്ടുള്ള കറികളാണെങ്കില്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ വച്ചാല്‍ അവയുടെ എല്ലാ പോഷകാംശങ്ങളും നഷ്ടപ്പെട്ടുപോകാം.

റൊട്ടി, ചപ്പാത്തി, പെറോട്ട പോലുള്ളവയാണെങ്കില്‍ നല്ലതുപോലെ നെയ്യോ എണ്ണയോ ചേര്‍ത്തതായാല്‍ അവ ‘ഡ്രൈ’ ആകാന്‍ സമയമെടുക്കും. അല്ലാത്ത പക്ഷം ഇവ പെട്ടെന്ന് ‘ഡ്രൈ’ ആയി പോകും. റെസ്‌റ്റോറന്റ് ഭക്ഷണങ്ങള്‍ കഴിവതും ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാതിരിക്കുക. അഥവാ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ അത് രണ്ട് ദിവസത്തിനുള്ളിലെങ്കിലും എടുക്കാന്‍ ശ്രമിക്കുക. ശ്രദ്ധയോടെ ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ മുതല്‍ ഭക്ഷ്യവിഷബാധ വരെ ഉണ്ടാകാം

തിരുവനന്തപുരം ജില്ല ബി കാറ്റഗറിയിൽ, കടുത്ത നിയന്ത്രണങ്ങൾ ഇനി കൊല്ലം ജില്ലയിൽ മാത്രം

0

തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നൊഴിവാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗമാണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും കർശന നിയന്ത്രണങ്ങൾ ബാധകമായ കൊല്ലം ജില്ലയിൽ ഉൾപ്പെടുക.

മലപ്പുറവും കോഴിക്കോടും എ കാറ്റഗറയിലാണ്. ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലും. ഒരു കാറ്റഗറിയിലും ഉൾപ്പെടാത്തതിനാൽ കാസർകോട് ജില്ലയിൽ പൊതുവിലുള്ള കൊവിഡ് പ്രോട്ടോക്കോൾ മാത്രമേ ഉണ്ടാവൂ.

കൊവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും പൂർണമായും തുറക്കാനുള്ള സാഹചര്യവും അവലോകനയോഗം ചർച്ചയായി.സംസ്ഥാനത്തെ കൊവിഡ് വ്യാപനം പാരമ്യഘട്ടത്തിൽ നിന്നും താഴോട്ട് വരുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വിലയിരുത്തൽ. കേസുകളിൽ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടു വരാം എന്നാണ് സർക്കാരിൻ്റെ നിലപാട്.

അതിനാൽ അടുത്ത ആഴ്ചയോടെ വിപുലമായ ഇളവുകൾ വന്നേക്കും. അതേസമയം സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കപ്പെടുന്നതോടെ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. സിനിമാ തീയേറ്ററുകളും ജിംനേഷ്യവും തുറക്കാൻ ഇതോടെ സാധിക്കും. സി കാറ്റഗറിയിൽ അവശേഷിക്കുന്ന ഏക ജില്ലയായ കൊല്ലത്ത് അതേസമയം കടുത്ത നിയന്ത്രണങ്ങൾ തുടരും. സ്‌കൂളുകൾ 14നും, കോളേജുകൾ 7നും തുറക്കുന്നതാണ് സർക്കാർ നിലവിൽ പരിഗണിക്കുന്നത്.

പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകൾ വൈകിട്ട് വരെ നീട്ടുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പൊതുപരീക്ഷകൾക്ക് മുൻപായി പാഠഭാ​ഗങ്ങൾ തീ‍ർക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യയന സമയം നീട്ടാൻ ആലോചിക്കുന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ഇക്കുറിയും നിയന്ത്രണങ്ങളോടെ അനുമതി നൽകാനാണ് ഇന്നത്തെ അവലോകന യോ​ഗത്തിലുണ്ടായ ധാരണ. കഴിഞ്ഞ തവണ പോലെ ഭക്തജനങ്ങൾ വീടുകളിൽ ഇരുന്ന് പൊങ്കാലയിടണം. ആരേയും റോഡിൽ പൊങ്കാലയിടാൻ അനുവദിക്കില്ല.