കൊച്ചി∙ നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി.
കേസിൽ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകൻ ഹൈക്കോടതി അനുമതി നൽകി. അടുത്ത മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കാൻ കോടതി ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണു നടപടി. തെളിവുകളുടെ ആധികാരികതയിലേക്ക് ഈ ഘട്ടത്തിൽ കടക്കുന്നില്ലെന്ന് കോടതി പറഞ്ഞു
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ആക്രമണ ദൃശ്യങ്ങൾ ദിലീപിനു ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് വളരെ അടുത്ത ബന്ധമുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ഡിസംബറിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്നു വിചാരണക്കോടതിയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്ത അന്വേഷണ സംഘം കേസിൽ തുടരന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനെതിരെയാണു ദിലീപ് ഹർജി നൽകിയത്.തുടരന്വേഷണത്തിന് മൂന്ന് മാസം സമയം വേണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കാൻ ബന്ധപ്പെട്ട കോടതിക്ക് നിർദേശം നൽകണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും വ്യാജ തെളിവുകൾ തയാറാക്കിയാണ് അന്വേഷണമെന്നുമായിരുന്നു ദിലീപിന്റെ വാദം.ഹർജിയിൽ ഇരയായ നടിയെ ഹൈക്കോടതി കക്ഷി ചേർത്തിരുന്നു. കോടതി നടപടികൾ ചോദ്യം ചെയ്യാൻ ദിലീപിനു നിയമ അവകാശമില്ലെന്ന് അതിജീവിതയായ നടി ചൂണ്ടിക്കാട്ടി. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ചു പ്രതിയെ കേൾക്കേണ്ടതില്ലെന്നും സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച് നടി അറിയിച്ചു






