ഇന്ന് നടന്ന വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനായി പോളിംഗ് ബൂത്തിലെത്തിയവർ തിരികെ പോയത് നിറ കണ്ണുകളോടെയാണ്. ചൂരൽമല മുണ്ടക്കൈ ദുരന്തത്തിനു ശേഷം പലരും പരസ്പരം കണ്ടുമുട്ടിയത് ഏറെ നാളുകൾക്ക് ശേഷമാണ്. ദുരന്തത്തിൽ സർവതും നഷ്പ്പെട്ടവർ കണ്ടുമുട്ടിയപ്പോൾ പോളിംഗ് ബൂത്ത് വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്.
ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളും വേർപിരിഞ്ഞു പോയ സൗഹൃദങ്ങളും പങ്കു വെക്കുന്ന കാഴ്ചകൾ ആയിരുന്നു ചൂരൽ മലയിലെ ബൂത്തിൽ കണ്ടത്. ചൂരൽ മല ദുരന്തത്തിന് ഇരയായവർ വോട്ട് രേഖപ്പെടുത്താൻ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിൽ എത്തിയിരുന്നു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിയുൾപ്പടെ പരിചയക്കാർ പരസ്പരം കണ്ട് പഴയ ഓർമ്മകൾ പുതുക്കി. ദീർഘനാളുകൾക്ക് ശേഷം പ്രിയപ്പെട്ടവരെ കണ്ട പലരും പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ച് നിറകണ്ണുകളോടെയാണ് തിരികെ പോയത്. ‘ഞങ്ങൾക്ക് ജാതിയും മതവും ഒന്നുമില്ല;മതത്തിന്റെ പേരിൽ കലഹിക്കുന്നവർ ഇവിടെ വന്ന് താമസിക്കണം കുറച്ചുനാൾ’ എന്നാണ് ദുരിതബാധിതർ പറഞ്ഞത്.
പൂക്കൾ നൽകിയാണ് ഉദ്യോഗസ്ഥർ ദുരന്തബാധിതരെ ബൂത്തിലേക്ക് വരവേറ്റത്. ദുരിതബാധിതർക്കായി മൂന്ന് ബൂത്തുകൾ ആണ് പ്രത്യേകം ഒരുക്കിയത്.ചൂരൽ മലയിലെ സെൻസബാസ്റ്റ്യൻ പള്ളി ഓഡിറ്റോറിയത്തിൽ ആണ് അട്ടമല, ചൂരൽമല ബൂത്തുകൾ സജ്ജീകരിച്ചിരുന്നത്. മുണ്ടക്കയിലെ ബൂത്ത് മേപ്പാടി സ്കൂളിലും തയ്യാറാക്കി. വിവിധ ഇടങ്ങളിലെ താൽക്കാലിക പുനർധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കായി പ്രത്യേക കെഎസ്ആർടിസി ബസ് സർവീസുകൾ ഏർപ്പെടുത്തിയിരുന്നു.






