spot_img
Tuesday, March 17, 2026

അബ്ദുൽ റഹീമിന്‍റെ മോചനം: ഫെബ്രുവരി 2 ന് സിറ്റിങ്



റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ടുള്ള അടുത്ത കോടതി സിറ്റിങ് തീയതി അറിയിച്ചു. ഫെബ്രുവരി 2 നാണ് ഇനി കേസ് പരിഗണിക്കുക.

ഞായറാഴ്ച രാവിലെ സൗദി സമയം 8 മണിക്ക് കോടതി കേസ് പരിഗണിക്കുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ഡിവിഷൻ ബഞ്ച് ആണ് കേസ് പരിഗണിക്കുക. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ആറാം തവണയും റിയാദ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു. ഓൺലൈൻ സിറ്റിംഗില്‍ ജയിലിൽ നിന്ന് റഹീമും ഹാജരായിരുന്നു.

കൂടാതെ റഹീമിന്‍റെ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായി. പ്രോസിക്യൂഷന്‍റെ വാദം കേൾക്കലും പ്രതിഭാഗത്തിന്‍റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോൾ നടപടികൾ ഒരു തീർപ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകൾ. എന്നാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നൽകിയത്.

സൗദി അറേബ്യയിൽ സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷ റദ്ദാക്കി ആറ് മാസമായിട്ടും റിയാദ് ജയിലിൽ തുടരുകയാണ് റഹീം. സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിൽ 2006 ഡിസംബർ 26നാണ് റഹീം ജയിലിൽ അടയ്ക്കപ്പെട്ടത്. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാലേ റഹീം ജയിൽ മോചിതനാകൂ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles