പനമ്പിള്ളി നഗറിൽ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ ഉപദ്രവിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കോട്ടയം കുറവിലങ്ങാട് കുളത്തൂർ സ്വദേശി ഇമ്മാനുവൽ സി.കുര്യൻ (31) ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് പൊലീസ്. ഇയാള്‍ ഉപദ്രവിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മുന്‍കൂട്ടി വാട്സാപ്പിലൂടെ പ്രചരിപ്പിക്കും. ഇതിനായി അശ്ലീല പേരിൽ 50ലേറെ പേരടങ്ങുന്ന ഗ്രൂപ്പ് തുടങ്ങിയതായും പൊലീസ് പറയുന്നു.
ദിവസവും പുലര്‍ച്ചെ മൂവാറ്റുപുഴയില്‍നിന്ന് കൊച്ചിയിലെത്തിയാണ് പ്രതി കുറ്റകൃത്യം ചെയ്തിരുന്നതെന്നും പൊലീസ് അറിയിച്ചു. മൂവാറ്റുപുഴയിലെ വാഹന ഷോറൂമിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുകയാണ് ഇയാൾ.നമ്പർ പ്ലേറ്റ് നീക്കിയ സ്കൂട്ടറിൽ കറങ്ങി നടന്നാണ് ഇയാൾ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. സ്കൂട്ടറിനു നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ അതുവഴി ഇയാളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. പൊലീസ് അന്വേഷണം നടക്കുമ്പോഴും ഇയാൾ പതിവു പരിപാടികൾ തുടർന്നു. കടവന്ത്ര, പനമ്പിള്ളി നഗർ മേഖലകളിൽ കറങ്ങിനടന്നു സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാൾക്കെതിരെ സൗത്ത് പൊലീസ് സ്റ്റേഷനിൽ 4 കേസുകളുണ്ട്. വാട്സാപ് ഗ്രൂപ്പിലൂടെ, ഇയാൾ ഉപദ്രവിച്ച പെൺകുട്ടികളുടെ മുൻകൂട്ടിയെടുത്ത ചിത്രങ്ങൾ സ്ഥലം അടക്കം അടയാളപ്പെടുത്തി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി.
പരാതി വ്യാപകമായതിനെ തുടർന്നു സിറ്റി പൊലീസ് കമ്മിഷണർ ഷാഡോ പൊലീസിനെ നിയോഗിച്ചു. പനമ്പിള്ളി നഗർ മേഖലയിൽ പൊലീസ് ഇയാൾക്കുവേണ്ടി പരിശോധന ശക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. പനമ്പിള്ളി നഗർ ഭാഗത്തു നിന്നുള്ള 75 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിൽ (ഐടിഎംഎസ്) ഉൾപ്പെട്ട നൂറോളം ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. ലഭ്യമായ ദൃശ്യങ്ങൾ താരതമ്യം ചെയ്തുള്ള പരിശോധനയിലൂടെയാണു പ്രതിയെ തിരിച്ചറിഞ്ഞത്. ഇൻഫോ പാർക്ക് ഭാഗത്തുൾപ്പെടെ പലയിടങ്ങളിലും ഇയാൾ സ്കൂട്ടറിൽ കറങ്ങി നടന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.






