spot_img
Wednesday, April 22, 2026

ഫെബ്രുവരിയിൽ വാട്സ്ആപ്പ് നിരോധിച്ചത് 14 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ



വാട്സ്ആപ്പ് തങ്ങളുടെ മാർ‌​ഗനിർ‌ദേശങ്ങൾ ലംഘിച്ച ഇന്ത്യൻ അക്കൗണ്ടുകൾക്കെതിരെ കർശനമായ നടപടിയുമായി രംഗത്ത്. ഫെബ്രുവരി മാസത്തിൽ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ റദ്ദാക്കി. അതേസമയം ഗ്രീവൻസ് റിപ്പോർട്ട് പ്രകാരം 335 അക്കൗണ്ടുകൾക്കെതിരെ പരാതി ലഭിച്ചതിൽ ഫെബ്രുവരി മാസത്തിൽ 21 എണ്ണത്തിൽ നടപടി എടുത്തെന്നാണ് വാട്സ്ആപ്പ് പറയുന്നത്.

സംഘർഷവും, വിദ്വേഷ പ്രചാരണവും തടയാനുള്ള വാട്സ്ആപ്പിൻറെ തന്നെ സജ്ജീകരണത്തിലൂടെ വന്ന പരാതികൾ അടക്കം പരിശോധിച്ചാണ് 14.26 ലക്ഷം അക്കൗണ്ടുകൾ‌ക്കെതിരെ നടപടി എടുത്തത്. ജനുവരിയിൽ ഇത്തരത്തിൽ വാട്സ്ആപ്പ് 1.8 ദശലക്ഷം അക്കൗണ്ടുകൾ വിലക്കിയിരുന്നു.

സംഘർ‌ഷവും വിദ്വേഷണ പ്രചാരണവും അല്ലാതെ സാങ്കേതികമായ കാരണങ്ങളാൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി മാസത്തിൽ 194 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വാട്സ്ആപ്പ് അറിയിച്ചു.

ഇന്ത്യയിലെ ഐടി നിയമങ്ങൾ അനുസരിച്ച് 2022 ഫെബ്രുവരിയിലേത് കമ്പനിയുടെ ഒൻപതാമത്തെ പ്രതിമാസ റിപ്പോർട്ടാണ്. പ്ലാറ്റ്‌ഫോമിലെ എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി ആവർത്തിച്ച് വ്യക്തമാക്കി.

95 ശതമാനത്തിലധികം നിരോധനങ്ങളും ഓട്ടമേറ്റഡ്, ബൾക്ക് മെസേജിങ്ങിന്റെ (സ്പാം) അനധികൃത ഉപയോഗം മൂലമാണെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. വാട്സാപ് പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം തടയാൻ നിരോധിക്കുന്ന ആഗോള ശരാശരി അക്കൗണ്ടുകളുടെ എണ്ണം പ്രതിമാസം 80 ലക്ഷം വരുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

ഉപയോക്താക്കളുടെ സുരക്ഷ നിലനിർത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ് അത്യാധുനിക സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗം വാട്സ്ആപ്പ് പ്രയോജനപ്പെടുത്തുന്നു എന്നാണ് വാട്സ്ആപ്പ് വ്യക്തമാക്കുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles