spot_img
Sunday, April 26, 2026

മെഡി. കോളജ് തീപിടിത്തത്തി‌നു രണ്ടു മാസം; പിഎംഎസ്എസ്‍വൈ കെട്ടിടം തുറക്കുന്നതും കാത്ത് രോഗികൾ



കോഴിക്കോട് :മെഡിക്കൽ കോളജിലെ പിഎംഎസ്എസ്‍വൈ കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് 2 മാസം. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച പഠനം പൂർത്തിയാകാത്തതിനാൽ ഇതുവരെ രോഗികളെ പ്രവേശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മേയ് രണ്ടിനാണു മെഡിക്കൽ കോളജിലെ കെട്ടിടത്തിൽ ആദ്യ തീപിടിത്തം ഉണ്ടായത്. അത്യാഹിതവിഭാഗത്തിലെ എംആർഐ സ്കാനിങ് മെഷീനിന്റെ യുപിഎസ് മുറിയിൽ നിന്നാണു തീ പടർന്നത്.

സംഭവ ദിവസം 5 പേർ മരിച്ച സംഭവത്തിൽ ഉൾപ്പെടെ ആരോഗ്യവകുപ്പ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികൾ മരിക്കാൻ തീപിടിത്തം കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ അടക്കമാണ് വിദഗ്ധ സമിതിയെ രൂപീകരിച്ചത്. അന്വേഷണത്തിനു മേൽനോട്ടം നൽകാൻ സബ് കലക്ടർക്കു ചുമതല നൽകിയിരുന്നു. പുക ഉയർന്നതുമായി ബന്ധപ്പെട്ട് രോഗികൾക്കു നേരിട്ട അസൗകര്യത്തെക്കുറിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഡോക്ടർമാരുടെ സംഘത്തെയും നിയമിച്ചിരുന്നു. വിവിധ മെഡിക്കൽ കോളജുകളിലെ 5 ഡോക്ടർമാർ അടങ്ങിയ സംഘത്തെയാണു നിയമിച്ചിരുന്നത്

ഈ അന്വേഷണങ്ങളുടെ റിപ്പോർട്ട് സംബന്ധിച്ച് മെഡിക്കൽ കോളജ് അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെട്ടിടത്തിന്റെ സുരക്ഷാ പരിശോധന പൂർത്തിയാകുന്നതിനു മുൻപു തന്നെ രോഗികളെ പ്രവേശിപ്പിച്ചതിന്റെ അതേ ദിവസം വീണ്ടും തീപിടിത്തം ഉണ്ടായി.

തുടർന്നു പൂർണമായും അടച്ചിട്ട കെട്ടിടത്തിൽ ഇപ്പോഴും രോഗികളെ പ്രവേശിപ്പിച്ചിട്ടില്ല. ഈ അന്വേഷണ റിപ്പോർട്ടും ഇതുവരെ പുറത്തു വന്നിട്ടില്ല. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ഈ മാസം പകുതിയോടെ കെട്ടിടം രോഗികൾക്കായി തുറന്നു കൊടുക്കുമെന്നാണ് നിലവിൽ മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കുന്നത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles