വീണ്ടും വനിതാ സ്ഥാനാർത്ഥികളുമായി മുസ്ലിം ലീഗ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സ്ഥാനാർത്ഥികളെയാണ് ലീഗ് പ്രഖ്യാപിച്ചത്. കൂത്തുപറമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തെഹലിയയുമാണ് മത്സരിക്കുന്നത്. ഇന്ന് വൈകിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പാണക്കാട് വെച്ച് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറയിലാണ് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ ഫാത്തിമ തഹ്‍ലിയ വൻ ലീഡിൽ വിജയം സ്വന്തമാക്കിയിരുന്നു. എൽ.ഡി.എഫിലെ ഐഎൻഎൽ സ്ഥാനാർഥി വി.പി റഹിയാനത്തിനെയാണ് ഫാത്തിമ തോൽപ്പിച്ചത്. ഫാത്തിമ തഹ്‍ലിയ 2135 വോട്ട് നേടിയപ്പോൾ, എതിരാളിയായ റഹിയനത്ത് ടീച്ചർക്ക് 826 വോട്ട് മാത്രമേ നേടാനായുള്ളൂ.
ദീര്‍ഘകാലമായി ലീഗിന്റെ പ്രവര്‍ത്തകയാണ് ജയന്തി രാജന്‍. വയനാട് ഇരളം സ്വദേശിയാണ് ജയന്തി. ദളിത് വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവെന്ന രീതിയില്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ ജയന്തി സജീവമാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായി ജയന്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലും പ്രവര്‍ത്തിച്ചിരുന്നു. നിലവിൽ മുസ്‌ലിം ലീഗിന്റെ കേന്ദ്ര കമ്മിറ്റിയംഗമാണ് ജയന്തി.
പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ ഫൈസൽ ബാബു മത്സരിക്കും.തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം.കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു. കാല്‍നൂറ്റാണ്ടിനു ശേഷം 2021ൽ കോഴിക്കോട് സൗത്തിൽ ലീഗ് വനിതാ പരീക്ഷണം നടത്തിയിരുന്നു. കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദയെ ആണ് ലീഗ് മത്സരിപ്പിച്ചത്.






