തമിഴ്‌നാട് വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ ഒന്‍പത് മലയാളികള്‍ക്ക് ദാരുണാന്ത്യം. ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ് മരണപ്പെട്ടത്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് വരുന്നതിനിടെ 13-ാമത്തെ ഹെയര്‍പിന്‍ വളവില്‍ വാഹനം മറിഞ്ഞ്, തെന്നിമാറി 11 ാംവളവിലേക്ക് വീണാണ് അപകടമുണ്ടായത്. വൈകിട്ട് ഏകദേശം 5.15ഓടെയാണ് അപകടമുണ്ടായത്.ഡ്രൈവര്‍ ഉള്‍പ്പടെ 13 പേരാണ് ടെംപോ ട്രാവലറില്‍ ഉണ്ടായിരുന്നത്. അജിത (54), റംല (52), സുഹ്‌റ (43), ആശ (41), മജീദ് (43), സജിത(45), ഷക്കീല (37), റുഖിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ നാല് പേര്‍ ചികിത്സയിലാണ്.
സംഭവ സ്ഥലത്തുതന്നെ 8 പേര്‍ മരിച്ചു. ഒരാള്‍ പൊള്ളാച്ചി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. മറ്റുള്ള 4 പേരില്‍ 3 പേരെ പൊള്ളാച്ചി ഗവ. ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ ഗവ. ആശുപത്രിയിലേക്ക് തുടര്‍ചികിത്സയ്ക്കായി മാറ്റി.മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍ പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകര്‍ ഒന്നിച്ചുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ യാത്രികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ് ഫാസിത്തായിരുന്നു. ഡ്രൈവറടക്കം ചികിത്സയിലാണ്.






