കോഴിക്കോട് : സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ കോഴിക്കോട് നഗരത്തിൽ സ്വകാര്യ ബസ് മറ്റൊരു ബസിൽ ഇടിപ്പിച്ച് അപകടമുണ്ടാക്കാൻ ശ്രമം. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതായും കർശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒയുടെ ചുമതല വഹിക്കുന്ന ജെബി ഐ ചെറിയാൻ പറഞ്ഞു. ഇതുവരെ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുനിരത്ത് ഗുണ്ടായിസം നടത്തേണ്ട ഇടമല്ല. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
മെഡിക്കൽ കോളജ് റൂട്ടിലാണ് രണ്ട് ബസുകളിലെ ജീവനക്കാർ തമ്മിൽ തർക്കമുണ്ടായത്. മുക്കം–കോഴിക്കോട് റൂട്ടിൽ ഓടുന്ന വടക്കേടൻ എന്ന ബസും സിറ്റി റൂട്ടിൽ സർവീസ് നടത്തുന്ന ഹസ്ബി എന്ന ബസിലെ ജീവനക്കാരും തമ്മിലാണ് സമയക്രമം സംബന്ധിച്ച് തർക്കം ഉണ്ടായത്. സ്റ്റോപ്പിൽ നിർത്തിയിട്ട ബസിനു മുന്നിൽ തടസ്സമുണ്ടാക്കി നിർത്തിയ ബസ് തർക്കത്തിനു പിന്നാലെ റിവേഴ്സ് ഗിയറിട്ട് പിന്നിലേക്ക് ഓടിച്ച് മറ്റേ ബസിൽ ഇടിക്കുകയായിരുന്നു. ഇത് സംഭവിക്കുമ്പോൾ രണ്ടു ബസിലും യാത്രക്കാർ ഉണ്ടായിരുന്നുവെന്നതാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. ഇടിച്ച ബസ് നിർത്താതെ മുന്നോട്ടു പോകുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്
ബസുകളിൽ യാത്രക്കാരും നിരത്തിൽ ഇരുചക്രവാഹനങ്ങളും കാൽനടക്കാരും ഉള്ളപ്പോഴാണ് ബസ് ജീവനക്കാർ തമ്മിൽ തർക്കവും തുടർന്ന് ബസിൽ ഇടിപ്പിച്ച് രോഷം തീർക്കുന്ന നിലപാടും ഉണ്ടാകുന്നത്. ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തിനിടെ ഒരു ബൈക്കുകാരൻ പെട്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം






