കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടുപേർ അറസ്റ്റിൽ. കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയൽ ലക്ഷംവീട് ഉന്നതിയിൽ സജീർ (26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഏപ്രിൽ 30ന് രാത്രി പാളയത്തു നിന്നും പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോകുന്ന 17 വയസുകാരനെ മുൻപരിചയമുള്ള പ്രതിയും സുഹൃത്തും ചേർന്ന് ബലമായി സ്കൂട്ടറിൽ കയറ്റി ആളൊഴിഞ്ഞ കട മുറിയിലെത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം.കൂടാതെ കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും തട്ടിപ്പറിച്ചു. സംഭവത്തിൽ വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും അറസ്റ്റിലായത്. പ്രതികൾ സ്ഥിരം കുറ്റവാളികൾ ആണെന്നും സജീറിന് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, വിൽപ്പനയ്ക്കായി കൈവശം വെച്ചതിനും, പൊതുജനശല്യത്തിനുമായി നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.






