കോഴിക്കോട്: അടിക്കടിയുള്ള ഇന്ധന വില വർധനയിൽ നട്ടംതിരിഞ്ഞ് സ്വകാര്യ ബസ് വ്യവസായം. രണ്ടാഴ്ചയക്കിടെ നാലുതവണയായി എട്ടുരൂപയോളം ഡീസലിന് വില വർധിച്ചതോടെ സർവീസുകൾ നിർത്തിവെക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് ബസ് ജീവനക്കാരും ഉടമകളും പറയുന്നത്.കലക്ഷൻ കുറവ്, മെയിന്റനൻസ് ചെലവ്, ജീവനക്കാരുടെ ക്ഷാമം, ഭാരിച്ച റോഡ് ടാക്സ് എന്നിവയെല്ലാം കാരണം സ്വകാര്യ ബസ് വ്യവസായം വലിയ നഷ്ടത്തിലാണ്. ഇതിനിടെയാണ് ഡീസൽ വില വർധന കാരണമുള്ള ഇരട്ടി ഭാരം. 32,000 സ്വകാര്യ ബസുകളുണ്ടായിരുന്ന കേരളത്തിലിന്ന് എട്ടായിരത്തിൽ താഴെ ബസ്സുകൾ മാത്രമേയുള്ളൂ. നഷ്‌ടം കാരണം പ്രധാന ട്രാൻസ്പോർട്ട് കമ്പനികളെല്ലാം ബസ്സുകൾ വിറ്റഴിച്ച് കളമൊഴിഞ്ഞു.
ഒരു ദിവസം 300 കിലോമീറ്റർ ദൂരം സർവീസ് നടത്തുന്ന ബസിന് ശരാശരി 100 ലിറ്റർ ഡീസലാവശ്യമാണ്. രണ്ടാഴ്ചയ്ക്കിടെ ഒരു ലിറ്റർ ഡീസലിന് എട്ട് രൂപയോളം വർധിച്ചതോടെ ആയിരം രൂപയോളമാണ് ഓരോ ദിവസവും അധിക ചെലവ്. ചാർജ് വർധനയടക്കം ഉൾപ്പെടുത്തി സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഈ രംഗത്തെ സംഘടനകൾ ആവശ്യപ്പെടുന്നത്.ഇറാഖ് – കുവൈത്ത് യുദ്ധകാലത്ത് അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡൊയിൽ വില വർധിച്ചിരുന്നു. അന്ന് രാജ്യത്ത് ഡീസൽ വില വർധിക്കാതിരിക്കാൻ തീരുവ ഒഴിവാക്കി. പെട്രോളിയം കമ്പനികളാണെങ്കിൽ സബ്സിഡിയും നൽകി. ഇതു പോലെ തീരുവ ഒഴിവാക്കിയും സബ്സിഡി നൽകിയും കേന്ദ്ര സർക്കാർ ഇന്ധന വില നിയന്ത്രിക്കാനാണ് പ്രധാന ആവശ്യം.






