തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിനും അന്തിമ തീരുമാനമെടുക്കുന്നതിനുമായി ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയുമായി നിർണായക ചർച്ച നടത്തി. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ച് 100 ദിവസം ഇതിന്റെ പ്രായോഗികതയും സാമ്പത്തിക വശങ്ങളും വിശദമായി പഠിക്കാനാണ് നിലവിലെ ധാരണ.
ഈ വിലയിരുത്തലുകൾക്ക് ശേഷമായിരിക്കും കൂടുതൽ ബസുകളിലേക്ക് മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക.പദ്ധതിയുടെ വ്യാപ്തിയെക്കുറിച്ച് മുൻ മന്ത്രിസഭാ യോഗങ്ങളിൽ അന്തിമ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് ഗതാഗത വകുപ്പിന്റെ പ്രാഥമിക തീരുമാനം. ഈ രീതിയിലാണെങ്കിൽ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ പ്രതിമാസം 57 കോടി രൂപ സർക്കാർ അനുവദിച്ചാൽ മതിയാകും. ആദ്യഘട്ടം നടപ്പിലാക്കിയ ശേഷം 100 ദിവസം ഇതിന്റെ പ്രായോഗികതയെയും സാമ്പത്തിക ബാധ്യതയെയും കുറിച്ച് സർക്കാർ വിശദമായി പഠിക്കും.
ഈ 100 ദിവസത്തെ പഠനത്തിന് ശേഷമായിരിക്കും കൂടുതൽ ബസുകളിലേക്ക് ഉൾപ്പെടെയുള്ള മാറ്റങ്ങളുമായി പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക.ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് വടക്കൻ ജില്ലകളിൽ കാര്യമായ പ്രയോജനം ചെയ്യില്ലെന്ന പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്. ഓർഡിനറി സർവീസുകൾ കുറഞ്ഞ ഈ ജില്ലകളിലെ സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം പൂർണമായി ലഭിക്കണമെങ്കിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും യാത്രാസൗജന്യം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. മുഖ്യമന്ത്രിയുമായുള്ള ഇന്നത്തെ ചർച്ചയിൽ ഗതാഗത മന്ത്രി ഈ വിഷയങ്ങൾ അവതരിപ്പിക്കും.
പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്ക് സർക്കാർ നൽകേണ്ട തുക കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) വഴി വായ്പയായി ലഭ്യമാക്കാനാണ് നിലവിലെ നീക്കം. വായ്പയുടെ പലിശ നിരക്കും വ്യവസ്ഥകളും നിശ്ചയിക്കാൻ കെഎഫ്സി പ്രതിനിധികളും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ ചർച്ചകളിലെ തീരുമാനങ്ങൾ ഉൾപ്പെടുത്തി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുത്ത് ഉത്തരവിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.






