തിരുവനന്തപുരം : ലഹരിക്കെതിരായ കേരള പോലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മോഹൻലാൽ. ലഹരി മാഫിയയുടെ വേരറുക്കുന്ന “ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ടി”ൽ നമുക്ക് പങ്കാളികളാകാമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പം കുറിച്ചു. “തൂഫാൻ വാരിയർ” ആയി താനും കേരളത്തിൻ്റെ ഈ വലിയ പോരാട്ടത്തിൽ അണിചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള തന്റെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് മോഹൻലാൽ പങ്കുവെച്ച വീഡിയോയിലുള്ളത്.
ലഹരിക്കെതിരായ ഈ പോരാട്ടം വർഷങ്ങളായി താൻ ആഗ്രഹിക്കുന്ന കാര്യമാണെന്ന് മോഹൻലാൽ രമേശ് ചെന്നിത്തലയോട് പറഞ്ഞു. ഇത്തരം നടപടികൾക്ക് തുടർച്ചയുണ്ടാകണം. ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചതിന് നന്ദി പറയുന്നു. വളരെയധികം കുടുംബങ്ങളേയും വിദ്യാർത്ഥികളേയും ഇതുവഴി രക്ഷിക്കാം.
ഈ പദ്ധതി ഒരു തൂഫാനായി മാറട്ടേ എന്നും അദ്ദേഹം പറഞ്ഞു.വിശ്വശാന്തി ഫൗണ്ടേഷന്റെ ബി എ ഹീറോ, സേ നോ റ്റു ഡ്രഗ്സ് എന്ന പ്രോജക്റ്റിന്റെ വിശദാംശങ്ങൾ മോഹൻലാൽ ആഭ്യന്തരമന്ത്രിക്ക് കൈമാറി. കേരളാ പോലീസുമായി ചേർന്ന് എന്തുരീതിയിലുള്ള സഹകരണത്തിനും തയ്യാറാണെന്ന് മോഹൻലാൽ അറിയിച്ചു.
ഇത് ആരംഭ ശൂരത്വമല്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഓപ്പറേഷൻ തൂഫാന് രാഷ്ട്രീയഭേദമില്ലാതെ എല്ലാവരുടേയും പങ്കാളിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയാം എ തൂഫാൻ വാരിയർ എന്ന് രേഖപ്പെടുത്തിയ ബാഡ്ജ് രമേശ് ചെന്നിത്തല മോഹൻലാലിന് കൈമാറി. ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യയും രമേശ് ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.






