പയ്യോളി: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. മൂരാട് താനാട്ട് സ്വദേശിനി മോളി (52) ആണ് മരണപ്പെട്ടത്. അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 11.24 ഓടെയായിരുന്നു അപകടം .കണ്ണൂർ പൊയിനൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ദേശീയപാതയുടെ മധ്യത്തിലായി സ്ഥാപിച്ച ഡിവൈഡറിന് സമീപം റോഡ് മുറിച്ചുകടക്കാനായി കാത്തുനിൽക്കുകയായിരുന്നു മോളി.ഈ സമയം വടകര ഭാഗത്ത് നിന്നും അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും മോളിയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടം നടന്നയുടൻ മോളിയെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം വടകര ജില്ലാ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.അപകടത്തെ തുടർന്ന് പയ്യോളി പോലീസും വടകരയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് മേൽനടപടികൾ സ്വീകരിച്ചതും ഗതാഗതം പുനഃസ്ഥാപിച്ചതും. പരിക്കേറ്റ കാർ യാത്രികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






