spot_img
Monday, August 10, 2026

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ 11-ാം ദിവസത്തിലേക്ക്; തമിഴ്‌നാട് തീരങ്ങളിലും തിരച്ചില്‍



തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ ഇന്ന് 11-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് നടക്കുന്ന തിരച്ചിലില്‍ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും പങ്കെടുക്കുന്നുണ്ട്. കടലിലെ വെള്ളത്തിന്റെ ഒഴുക്ക് തെക്ക് ഭാഗത്തേക്കാണ്. തമിഴ്‌നാട് തീരങ്ങള്‍ കേന്ദ്രീകരിച്ചും ഇന്ന് തിരച്ചില്‍ നടക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മുതലപ്പൊഴിയില്‍ നേവിസംഘം രാവിലെ തിരച്ചില്‍ നടത്തില്ല. ഐഎന്‍എസ് കല്‍പ്പേനി നീണ്ടകരയിലേക്ക് തിരികെ പോയി. അവിടെ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലില്‍ ഭാഗമാകും.മുതലപ്പൊഴിയില്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരച്ചില്‍ സാധ്യമല്ലെന്നാണ് നേവി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് രാവിലെ നേവി തിരച്ചില്‍ നടത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. ഇന്നലെ നേവിസംഘം എത്തിയിരുന്നെങ്കിലും തിരച്ചില്‍ നടത്താനായില്ല. ഷിജിനെ കാണാതായിട്ട് ഇന്ന് 11-ാം ദിവസമാണ്. സ്‌കൂബാ സംഘം അടക്കം തിരച്ചില്‍ നടന്നിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. കുടുംബം വലിയ പ്രതിഷേധം നടത്തിയതിന്റെ ഭാഗമായിട്ടാണ് സ്‌കൂബാ സംഘം അടക്കം തിരച്ചിലിന് എത്തിയത്. കോസ്റ്റല്‍ പൊലീസ് പലരേയും ബന്ധപ്പെട്ടിരുന്നുവെങ്കിലും ആരും ഇറങ്ങാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ തിരച്ചില്‍ വൈകുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആളുകള്‍ സ്വന്തം നിലയില്‍ തിരയുന്നുണ്ടെന്നും പ്രതിസന്ധി മറികടന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷിജിന്റെ ഭാര്യാ സഹോദരി നേരത്തെ പറഞ്ഞിരുന്നു.

മുതലപ്പൊഴിയില്‍ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം പിന്നട്ടപ്പോഴാണ് സംഭവസ്ഥത്ത് സ്‌കൂബ സംഘം എത്തിയത്. തിരച്ചിലിന് കാര്യക്ഷമമായ നടപടി വൈകുന്നതില്‍ മത്സത്തൊഴിലാളികളുടെ കുടുംബവും നാട്ടുകാരും വ്യാപക പ്രതിഷേധം നടത്തിയിരുന്നു. അഞ്ചുതെങ്ങില്‍ നിന്ന് കാണാതായ ഷിജിന്റെ ഭാര്യയും മക്കളും നാട്ടുകാരും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര അത് നടപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വിഷയത്തില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞ ഫിഷറീസ് മന്ത്രിയുടെ നിലപാടില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles