spot_img
Saturday, September 12, 2026

ബ്രിക്‌സ് ഉച്ചകോടി; സംയുക്ത പ്രസ്താവനക്ക് അംഗീകാരം



ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതില്‍ സമവായത്തിലെത്തി അംഗരാജ്യങ്ങള്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷം നിലനില്‍ക്കെ ശനിയാഴ്ച പുലര്‍ച്ചെ നാല് മണിവരെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അംഗരാജ്യങ്ങള്‍ അനുരഞ്ജനത്തിലെത്തിയത്. ഇത് ഇന്ത്യയുടെ നയതന്ത്രമുന്നേറ്റമായി വിശേഷിപ്പിക്കപ്പെടുന്നു. ഇതോടെ ബ്രിക്‌സ് ആദ്യ സെഷന് സമാപനമായി. അവസാന സെഷന്‍ നാളെ അവസാനിക്കും. അടുത്ത ബ്രിക്‌സ് ഉച്ചകോടി ചൈനയില്‍ നടത്താനും ധാരണയായി.പശ്ചിമേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഎഇയും ഇറാനും തമ്മിലുണ്ടായിരുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് ചര്‍ച്ചകളെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയത്. ഒരു മേശയ്ക്ക് ചുറ്റും ഈ രാജ്യങ്ങളിലെ നേതാക്കളെ ഒന്നിച്ചിരുത്താനായെന്നത് ആഗോള തലത്തില്‍ മോദി ഡിപ്ലോമസി എന്ന് തന്നെ വിലയിരുത്തപ്പെടും.

നേരത്തെ ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന ബ്രിക്‌സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ഒരു സംയുക്ത പ്രസ്താവനയില്ലാതെ അവസാനിച്ചിരുന്നു.ആറുമാസമായി തുടരുന്ന യുദ്ധത്തില്‍ അമേരിക്കയും ഇറാനും വീണ്ടും ആക്രമണം ആരംഭിച്ചെങ്കിലും, ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ ചെങ്കടല്‍ മേഖലയിലെ തങ്ങളുടെ നിയന്ത്രണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് സമവായത്തിലെത്തിക്കുന്നതിനായി ഇന്ത്യ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടി ഒരു സംയുക്ത പ്രസ്താവനയോടെ അവസാനിക്കുന്നതിന് മറ്റ് അംഗരാജ്യങ്ങളും വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എല്ലാ അംഗരാജ്യങ്ങളുടേയും പിന്തുണയോടെയാണ് ഇന്ത്യ ഇരു പക്ഷങ്ങള്‍ക്കുമിടയില്‍ സമവായം രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്.

ഒരു രാജ്യത്തെയും പേരെടുത്ത് പരാമര്‍ശിക്കാത്ത തരത്തിലുള്ള സംയുക്ത പ്രസ്താവനയാണ് തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ഏതെങ്കിലും രാജ്യം നടത്തുന്ന ഏകപക്ഷീയമായ യുദ്ധത്തെ സംയുക്ത പ്രസ്താവനയിൽ അപലപിക്കുമെന്നും ബ്രിക്‌സ് നേതാക്കള്‍ വ്യക്തമാക്കി. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ഈ സംയുക്ത പ്രസ്താവനയ്ക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെങ്കിലും, ബ്രിക്‌സ് രാജ്യങ്ങള്‍ ഐക്യം പ്രകടിപ്പിക്കുന്നത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു.ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. അമേരിക്ക, റഷ്യ, ഇസ്രയേല്‍, ഇറാന്‍, ഗള്‍ഫ് അറബ് രാജ്യങ്ങള്‍ എന്നിവരുമായി ശക്തമായ ബന്ധം പുലര്‍ത്തുന്ന ഇന്ത്യ സങ്കീര്‍ണമായ നയതന്ത്ര രീതികളാണ് കൈകാര്യം ചെയ്യുന്നത്.

യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ യുഎഇ ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവച്ചിരുന്നു.അന്താരാഷ്ട്ര നിയമങ്ങളിലും സ്ഥാപനങ്ങളിലും കൂടുതല്‍ സ്വാധീനം ചെലുത്തുന്നതിനും ലോകബാങ്ക്, ഐഎംഎഫ്, ഡബ്ല്യുടിഒ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിഷ്‌കരണം ആവശ്യപ്പെടുന്നതിനുമാണ് ബ്രിക്‌സിന്റെ ശ്രമം. ഈ സ്ഥാപനങ്ങള്‍ പാശ്ചാത്യ ശക്തികളുടെ സ്വാധീനത്തിലാണെന്ന് ചില അംഗരാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. മാറുന്ന ലോകക്രമത്തില്‍ മാറ്റങ്ങള്‍ അനിവാര്യമെന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മോദി പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷ പദവി ജനപക്ഷത്തുള്ളതും മാനവികതയില്‍ ഊന്നിയതുമാണ്. ബ്രിക്‌സ് ഉള്‍പ്പെടുന്ന ഗ്ലോബല്‍ സൗത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ബ്രിക്‌സ് ഏതെങ്കിലും പക്ഷത്തിന് എതിരായ കൂട്ടായ്മയല്ലെന്നും ആഗോള ഭരണനിര്‍വ്വഹണത്തില്‍ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ നിയമങ്ങള്‍ രൂപീകരിക്കുന്നവരായി മാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പശ്ചിമേഷ്യന്‍ യുദ്ധത്തെ ശക്തമായി അപലപിച്ചു.

പശ്ചിമേഷ്യന്‍ യുദ്ധം മേഖലയിലുടനീളമുള്ള ജനങ്ങള്‍ക്ക് ഗുരുതരമായ നഷ്ടങ്ങള്‍ വരുത്തിയെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതു താത്പര്യങ്ങൾ നിറവേറ്റുന്നില്ല എന്നും ബ്രിക്‌സ് ഉച്ചകോടിയില്‍ ഷി പറഞ്ഞു. ഇന്ന് വൈകിട്ട് ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.അംഗങ്ങള്‍ തമ്മിലുള്ള വ്യാപാര സഹകരണം വര്‍ധിപ്പിക്കാനും വ്യാപാര തടസ്സങ്ങള്‍ കുറയ്ക്കാനും ബിസിനസ് അവസരങ്ങള്‍ വികസിപ്പിക്കാനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. അമേരിക്കയും പാശ്ചാത്യ സഖ്യകക്ഷികളും ആധിപത്യം പുലര്‍ത്തുന്ന ആഗോള മേഖലയെ വെല്ലുവിളിക്കുകയെന്ന ലക്ഷ്യത്തോടെ 2009ലാണ് ബ്രിക്‌സ് രൂപീകരിച്ചത്. ഒന്നിച്ചുകൂടുമ്പോള്‍, ബ്രിക്‌സ് അംഗരാജ്യങ്ങള്‍ ലോക ജനസംഖ്യയുടെ 40 ശതമാനത്തിലധികവും ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം നാലിലൊന്നും പ്രതിനിധീകരിക്കുന്നു.ബ്രിക്‌സിന്റെ നേതൃത്വത്തില്‍ ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനെക്കുറിച്ച് വര്‍ഷങ്ങളായി ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി പൊതു പേയ്‌മെന്റ് സംവിധാനം വരുമോ എന്നതിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles