spot_img
Sunday, September 13, 2026

മാഞ്ഞു, ആ കുരുന്നുചിരികൾ; ഇരട്ടക്കുട്ടികളുടെ ഉള്ളിൽച്ചെന്നത് മാരക കീടനാശിനി: ടിന്നിന്റെ തകിട് ദ്രവിച്ച് പുറത്തേക്ക് ഒഴുകി.



അടിമാലി : ഇരട്ടകളായ പിഞ്ചുസഹോദരങ്ങളുടെ കളിചിരികൾ ഒരുനിമിഷം കൊണ്ട് തീരാനോവായി മാറി. ഇഹാനും റിഹാനും മൂന്നുവയസ്സുള്ള മൂത്ത സഹോദരൻ അഹിലിനൊപ്പം കളിച്ചുചിരിച്ചു പിന്നിട്ട സായാഹ്നമാണ് ദുരന്തത്തിൽ കലാശിച്ചത്.നിനച്ചിരിക്കാത്ത സമയത്താണ് പിഞ്ചോമനകൾ നിലത്തുവീണുകിടന്ന കീടനാശിനി അറിയാതെ നാവിൽതൊട്ടത്. കീടനാശിനി ഉള്ളിൽച്ചെന്നതിന്റെ ലക്ഷണങ്ങൾ ഇഹാന്റെ ശരീരത്തിൽ പ്രകടമായി. അസ്വസ്ഥത വർധിച്ചുവന്നതോടെ വീടിനുള്ളിൽ അഫ്സലും ഭാര്യ സാന്ദ്രയും വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അടുക്കളയുടെ ബർത്തിൽനിന്ന് തറയിലേക്കു വീണുകിടക്കുന്ന കീടനാശിനി ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണത്തിനു കീഴടങ്ങുകയായിരുന്നു.വെള്ളിയാഴ്ച രാത്രി വിഷം ഉള്ളിൽച്ചെന്ന് ഇരട്ടക്കുട്ടികൾ മരിച്ചെന്ന വിവരം പുറത്തുവന്നതോടെ ജില്ലാ പൊലീസ് മേധാവി ഡോ. എ.നസീമിന്റെ നിർദേശത്തെത്തുടർന്ന് അടിമാലി സിഐ സിദ്ദിഖ് അബൂബക്കർ, എസ്ഐമാരായ അജീഷ് കെ, ജോൺ, അബ്ബാസ് എന്നിവരുടെ നേതൃത്വത്തിൽ രാത്രി തന്നെ പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.ഇന്നലെ രാവിലെ ഇടുക്കി ഡിവൈഎസ്‌പി മോഹൻദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീണ്ടും പരിശോധന നടത്തി. കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്നു വ്യക്തമാകുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇടുക്കിയിൽനിന്ന് ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിട്ടുണ്ട്.മാരക കീടനാശിനിയായ സെൽക്രോൺ ആണ് ഇരട്ടക്കുട്ടികളുടെ ജീവൻ അപഹരിച്ചത്. 2 മാസം മുൻപാണ് ഇവർ വീട് വാടകയ്ക്കെടുത്തു താമസം തുടങ്ങിയത്. അതിനു മുൻപ് വീട്ടിൽ താമസിച്ചവരാകാം സെൽക്രോൺ വാങ്ങി സൂക്ഷിച്ചതെന്നാണ് നിഗമനം. കാലപ്പഴക്കത്താൽ ടിന്നിന്റെ തകിട് ദ്രവിച്ച് കീടനാശിനി പുറത്തേക്ക് ഒഴുകിയിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles