കോഴിക്കോട് : കോട്ടൂളിയിൽ പെട്രോൾപമ്പ് ജീവനക്കാരനെ കെട്ടിയിട്ട് അരലക്ഷംരൂപ കവർന്നസംഭവത്തിൽ പ്രതികൾക്കായി സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. വ്യാഴാഴ്ച പുലർച്ച 1.40-നാണ് കോട്ടൂളിയിലെ നോബിൾ പെട്രോൾ പമ്പിൽ കവർച്ച നടന്നത്.
പമ്പിലെ സി.സി.ടി.വി. ദൃശ്യങ്ങൾക്ക് പുറമേ സമീപപ്രദേശത്തെ റോഡിലെയും കടകളുടെയും സി.സി.ടി.വി.കൾ പോലീസ് പരിശോധിച്ചു. കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പരിശോധന തുടരുകയാണെന്നും മെഡിക്കൽകോളേജ് ഇൻസ്പെക്ടർ ബെന്നിലാലു പറഞ്ഞു. മുളകുപൊടി വിതറിയതിനാൽ ഡോഗ് സ്ക്വാഡിന് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല.
കവർച്ചനടത്താൻ വന്നയാൾ കറുത്ത തുണികൊണ്ട് മുഖം മറച്ചിരുന്നു. പമ്പ് ജീവനക്കാരനായ റാഫി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. കവർച്ചനടത്താൻ എത്തിയ ആൾ ഹിന്ദിയാണ് സംസാരിച്ചതെന്ന് റാഫി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണോ ഭാഷ മാറ്റി സംസാരിച്ചതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.






