spot_img
Wednesday, April 22, 2026

അധ്യാപകന്‍റെ ‘മുങ്ങി മരണം’ കൊലപാതകമാണെന്ന് കണ്ടെത്തിയത് ഇങ്ങനെ



മലപ്പുറം: എടക്കര മുണ്ടേരി ഗവ. സ്‌കൂളിലെ അധ്യാപകനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പ്രതികളെ  പോലീസ് അറസ്റ്റ് ചെയ്തു. എടക്കര പോലീസിന്റെ ശാസ്ത്രീയമായി അന്വേഷണത്തിലൊടുവിലാണ് മുണ്ടേരി ഗവ സ്‌കൂളിലെ  അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശി രാമചന്ദ്രന്റെ മകനുമായ ബാബു(40) വിന്റെ മരണം  കൊലപാതകമാണെന്ന് തെളിഞ്ഞത്. 

പ്രതികളായ ഉതിരകുളം സ്വദേശിയായ ബിജു എന്ന കമ്പി ബിജു(54)  ബിജുവിന്റെ കൂടെ താമസ്സിക്കുന്ന ലത (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 13ന് കരിമ്പുഴ ടാമിറന്‍റ് ഹോട്ടലിന്‍റെ ഏകദേശം രണ്ട് കിലോമീറ്റർ താഴെ കരിമ്പുഴയും പുന്നപ്പുഴയും സംഗമിക്കുന്നതിന് തൊട്ടുമുകളിലായി പുന്നപ്പുഴയിൽ ഉച്ചയോടെയാണ് ബാബുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ പുഴയിൽ കാണപ്പെട്ട മൃതദേഹം മുണ്ടേരി ഗവ. സ്‌കൂളിൽ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയായ രാമചന്ദ്രന്‍റെ മകനായ ബാബു ആണെന്ന് തിരിച്ചറിഞ്ഞു. 

മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം നടത്തി മുങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.  ബാബുവിനെ കാണാതായതിൽ പൂക്കോട്ടുംപാടം പോലീസ് കേസ് രജിസ്റ്റർ ചെയ്തതാണ്. പൂക്കോട്ടുംപാടത്ത് താമസിക്കുന്ന ബാബു പുന്നപുഴയിൽ എത്തിപെടാനുള്ള സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി വരവെ ജില്ലാ പോലീസ് മേധാവിക്ക് മരണത്തിൽ സംശയം തോന്നുകയും നിലമ്പൂർ ഡി വൈ എസ് പിയുടെ നിർദ്ദേശപ്രകാരം എടക്കര ഇൻസ്‌പെക്ടർ  ശാസ്ത്രീയമായി അന്വേഷണം തുടങ്ങുകയുമായിരുന്നു. ബാബുവിന് വെള്ളം പേടിയാണെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

തുടർന്നാണ് പ്രതികൾ പിടിയിലായത്. സംവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മരണപ്പെട്ട ബാബു ഒരു മാസം മുമ്പാണ് പ്രതികളായ എടക്കര കാറ്റാടി പാലത്തിന് താഴെ താമസിക്കുന്ന ഉതിരകുളം സ്വദേശിയായ ബിജു എന്ന കമ്പി ബിജുവിനെയയും ഇയാളുടെ കൂടെ താമസിക്കുന്ന ലത എന്ന സ്ത്രീയെയും പരിചയപ്പെടുന്നത്. തുടർന്ന് കഴിഞ്ഞമാസം ഏഴിന് ഇവർ മൂന്ന് പേരും കാറ്റാടി പാലത്തിന് അടിയിലുള്ള ബിജുവിന്‍റെ താമസ സ്ഥലത്തെത്തി മദ്യപിച്ചു. 

തുടർന്ന് ബാബു രണ്ടാംപ്രതിയായ ലതക്ക് തന്‍റെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ  കാണിച്ചു. ഇതിനെ തുടർന്ന് ബിജുവുമായി വാക്കേറ്റമുണ്ടാകുകയും ബാബുവിന്‍റെ തലക്ക് മരവടി കൊണ്ട് അടിക്കുകയും അടി ഏറ്റ ബാബു കുഴഞ്ഞ് വീണു അബോധാവസ്ഥയിലാകുകയും ചെയ്തു. പ്രതികൾ ബാബുവിന്‍റെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ, പേഴ്‌സിൽ ഉണ്ടായിരുന്ന പണം, കണ്ണട എന്നിവ അപഹരിച്ച ശേഷം ഒന്നും രണ്ടും പ്രതികൾ ചേർന്ന് പുഴയുടെ ഒഴുക്കുള്ള ഭാഗത്ത് വലിച്ചിഴച്ച് കൊണ്ട് വന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 

ഒഴുക്കിൽ  പെട്ട് ആറ് ദിവസം കഴിഞ്ഞ് ജീർണിച്ച നിലയിൽ കാണപ്പെട്ട ബാബുവിന്റെ മൃതദേഹം സ്വാഭാവികമായുള്ള ഒരു മുങ്ങി മരണമായി അവസാനിക്കുമായിരുന്നു. എടക്കര പോലീസ് സ്റ്റേഷനിലെ ശാസ്ത്രീയവും പഴുതടച്ചുള്ള അന്വേഷണത്തിലുടെയും കൊലപാതകമാണെന്ന് തെളിയിക്കുന്നതിന് സാധിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles