കരിപ്പൂര്‍: നിപ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ പഴം, പച്ചക്കറി കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു മാറ്റി. കരിപ്പൂരിൽ നിന്നും കയറ്റുമതി ചെയ്യുന്ന വസ്തുക്കൾക്കും നിപ ഫ്രീ സർട്ടിഫിക്കറ്റ് നൽകും.
കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പഴം, പച്ചക്കറി കയറ്റുമതിക്ക് നിയന്ത്രണം വന്നത്. നിപ റിപ്പോർട്ട് ചെയ്ത പ്രദേശത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിനു പോലും ഇളവ് നൽകി. നിപ ഭീതി ഒഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കരിപ്പൂരിൽ നിയന്ത്രണം തുടരുകയായിരുന്നു.
മറ്റ് വിമാന താവളങ്ങളിൽ നിന്നുള്ള നിപ ഫ്രീ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് കയറ്റുമതി നടത്തിയിരുന്നത്. കരിപ്പൂരിലെ ഈ കയറ്റുമതി പ്രതിസന്ധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ഇറക്കിയ ഉത്തരവ് പ്രകാരം കരിപ്പൂർ വിമാനത്തിൽ നിന്നും ഇനി മുതൽ കയറ്റുമതിക്കായി നിപ ഫ്രീ സർട്ടിഫിക്കറ്റ് നൽകും.






