കാസർകോട്/രാജപുരം : കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ അമ്മൂമ്മ പിന്നാലെ ചാടി പിടിച്ചു നിന്നു. അഗ്നിരക്ഷാസേനയെത്തി രണ്ടുപേരെയും റെസ്ക്യൂ നെറ്റ് വഴി പുറത്തെത്തിച്ചു. അമ്മൂമ്മയുടെ മനോധൈര്യമാണ് പിഞ്ചു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കാരണമായത്.
കള്ളാർ ആടകത്ത് ഇന്നലെ രണ്ട് മണിയോടെയാണ് പന്തല്ലൂർ വീട്ടിൽ ജിസ്മിയുടെ മകൾ 3 വയസ്സുകാരി അയൽപക്കത്തെ 30 അടി താഴ്ചയുള്ള ചതുര കിണറ്റില്‍ വീണത്.
കിണറ്റിൽ 8 അടിയോളം വെള്ളമുണ്ടായിരുന്നു. 3 വയസ്സുകാരിയേയും കൂട്ടി അയൽപക്കത്തെ മേരിയുടെ വീട്ടിൽ പോയതായിരുന്നു അമ്മൂമ്മ ലീലാമ്മ. വീട്ടുകാരുമായി സംസാരിച്ച് നിൽക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തിൽ വീഴുകയുമായിരുന്നു. ഉടൻ ലീലാമ്മ പിറകെ ചാടി കുട്ടിയെ എടുത്ത് അഗ്നിരക്ഷാസേന എത്തുന്നതുവരെ മോട്ടറിന്റ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു.
വെള്ളമുണ്ടായിരുന്നതിനാല്‍ പരുക്കേറ്റില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിൽ ഗ്രേഡ് എഎസ്ടിഒ സി.പി.ബെന്നി, ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ സണ്ണി ഇമ്മാനുവൽ, നന്ദകുമാർ, പ്രസീത്, റോയി, കെ.ഗോപാലകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.






