താമരശ്ശേരി:ചുരത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആറാം വളവിൽ ഒരു ലോറി കുടുങ്ങിയത് കാരണം അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട് നാല് മണിയോടെ ലോറി ഇവിടെ നിന്ന് മാറ്റിയിട്ടുണ്ടെങ്കിലും, നിലവിൽ ചുരത്തിന്റെ രണ്ടാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. വയനാട് ഭാഗത്തുനിന്നും താഴേക്ക് വരുന്ന വാഹനങ്ങളും കുരുക്കിൽപ്പെട്ടതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.ചുരത്തിൽ ഇപ്പോൾ പെയ്യുന്ന അതിശക്തമായ മഴ നിലവിലെ സാഹചര്യം കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്. മോശം കാലാവസ്ഥയും കാഴ്ചമറയ്ക്കുന്ന മഴയും കാരണം വാഹനങ്ങൾ വളരെ പതുക്കെ മാത്രമാണ് നീങ്ങുന്നത്. കുരുക്ക് പൂർണ്ണമായി അഴിയാൻ മണിക്കൂറുകൾ എടുത്തേക്കുമെന്നാണ് വിവരം.
ഷിഗെല്ല രോഗബാധ: ശുചിത്വ ക്യാംപയിന്‍ ശക്തമാക്കി ആരോഗ്യവകുപ്പ്, വൃത്തിയില്ലാത്ത തട്ടുകടകള്‍ അടച്ചുപൂട്ടുമെന്ന് ആരോഗ്യമന്ത്രി.
കോഴിക്കോട് : ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി കെ മുരളീധരന്‍. വൃത്തിയില്ലാത്ത ആഹാരവും വെള്ളവും രോഗപകര്‍ച്ചയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ കര്‍ശനമായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണം. ശുചിത്വമില്ലാത്ത റോഡരികിലെ തട്ടുകടകള്‍ അടച്ചുപൂട്ടും. നിരവധി ആളുകള്‍ തട്ടുകടകള്‍ പോലുള്ളവയില്‍ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്. ശുചിത്വം എല്ലായ്‌പ്പോഴും പാലിക്കണം. രോഗബാധ പടരുന്നത് തടയാന്‍ സുരക്ഷിതമായ കുടിവെള്ളം അനിവാര്യമാണ്.
ഭക്ഷണം പാകം ചെയ്യുമ്പോള്‍ വൃത്തിയുള്ള സാഹചര്യമാണെന്ന് ഉറപ്പുവരുത്തണം, അദ്ദേഹം പറഞ്ഞു.മലിനമായ ഭക്ഷണവും വെള്ളവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഉറപ്പാക്കാനും അദ്ദേഹം പഞ്ചായത്തുകളോടും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളോടും ആഹ്വാനം ചെയ്തു.സുല്‍ത്താന്‍ ബത്തേരിയിലെ ഒരു സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വയനാട്ടിലെ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ജാഗ്രതയിലാണ്.
ബാധിത പ്രദേശങ്ങളില്‍ വിപുലമായ നിരീക്ഷണം, ശുചീകരണ യജ്ഞങ്ങള്‍, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും രോഗം കൂടുതല്‍ പടരുന്നത് തടയാന്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചുരോഗലക്ഷണങ്ങളോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ 158 പേര്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) കെ.ടി. രേഖ പറഞ്ഞു.
ഇവരില്‍ 68 രോഗികള്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 26 പേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും 42 പേര്‍ സ്വകാര്യ ആശുപത്രികളിലുമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 163 പേരെ നിരീക്ഷണത്തിലാക്കി പിന്നീട് ഡിസ്ചാര്‍ജ് ചെയ്തതായും രേഖ അറിയിച്ചു.ശുദ്ധമായ വെള്ളം കുടിക്കാനും കൈകള്‍ പതിവായി കഴുകാനും ശുചിത്വമുള്ള ഇടങ്ങളില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കാനുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദേശം.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ അധികൃതര്‍ നിരീക്ഷിച്ചുവരികയും ബാധിത പ്രദേശങ്ങളില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.എന്താണ് ഷിഗെല്ല?ഷിഗെല്ല എന്നത് വയറിളക്കം, പനി, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ്. മലിനമായ ആഹാരം, വെള്ളം അല്ലെങ്കില്‍ രോഗബാധിതരായ വ്യക്തികളുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പടരുന്നത്.
ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകൾക്ക് റെഡ് അലേർട്ട്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്. മലപ്പുറം വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ 9 ജില്ലകളിൽ ഇന്ന് യല്ലോ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ജൂൺ 10 വരെ വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രപ്രദേശ് തീരം, ഒഡിഷ തീരം, പശ്ചിമ ബംഗാൾ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കൻ മ്യാന്മാർ അതിനോട് ചേർന്ന വടക്ക് കിഴക്ക് ബംഗാൾ ഉൾക്കടൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ബില്ല് പാസാക്കാൻ 10,000 രൂപ; കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ
കോഴിക്കോട്: കൈകൂലി വാങ്ങുന്നതിനിടയിൽ ഓവർസിയർ വിജിലൻസ് പിടിയിൽ. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഗ്രേഡ് വൺ ഓവർസിയർ നവീൻ രവി ആണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിൽ വെച്ചാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ പിടിയിലായത്. ഗ്രേഡ് വൺ ഓവർസിയർ നവീൻ രവിയെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.കരാറുകാരനിൽ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ഒന്നരമാസമായി ബിൽ പാസാക്കാതെ തടഞ്ഞു വെച്ചതായാണ് കരാരുകാരൻ്റെ പരാതി. ബില്ല് മാറി നൽകുന്നതിനായി നവീൻ രവി കൈക്കൂലി ആവശ്യപ്പെട്ടു.
ഇതനുസരിച്ച് പണം നൽകുന്നതിനിടെയാണ് വിജിലൻസ് പിടിയിലായത്. ഡി വൈ എസ് പി, കെ കെ ബിജു വിജിലൻസ് ഇൻസ്പെക്ടർ മനോജ് പറയട്ട എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നവീൻ രവിയെ കസ്റ്റഡിയിൽ എടുത്തത്. നവീൻ രവി വിജിലൻസ് നിരീക്ഷണത്തിൽ ആയിരുന്നു. 50 ലക്ഷത്തിന് മുകളിലുള്ള നിർമ്മാണ കരാറുകളാണ് ജില്ലാ പഞ്ചായത്ത് ഗ്രേഡ് വൺ ഓവർസിയരുടെ കീഴിൽ വരുന്നത്.
യുവതിയെ കാട്ടാന കൊലപ്പെടുത്തിയ സംഭവം: കുട്ടികളെ ഏറ്റെടുത്ത് വനംവകുപ്പ്, ധനസഹായവും വിദ്യാഭ്യാസവും ഉറപ്പാക്കി.
ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ മക്കള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. മാരിയുടെ രണ്ട് മക്കളുടെ പേരില്‍ ആദ്യം അഞ്ചുലക്ഷം രൂപ വീതം നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കുട്ടികളുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.’18 വയസുവരെ വിദ്യാഭ്യാസം വനം വകുപ്പ് ഏറ്റെടുക്കും. എല്ലാ മാസവും കുടുംബത്തിന് 5000 രൂപ വീതം നല്‍കും. കുട്ടികള്‍ക്ക് വനംവകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ മെന്ററായി വയ്ക്കും. പരിഹാരമല്ലെങ്കിലും പുതിയ കാല്‍വയ്പ്പ് എന്ന നിലയിലാണ് തീരുമാനം.
പുതിയ മോഡല്‍ നമ്മള്‍ തുടങ്ങുകയാണ് അടുത്തമാസം പദ്ധതി തയ്യാറാക്കി ഡല്‍ഹിക്ക് പോകും’, ഷിബു ബേബി ജോണ്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കാട്ടാന ആക്രമണത്തില്‍ മാരി കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റിരുന്നു. കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴായിരുന്നു സംഭവം. പ്രദേശത്ത് കാട്ടാനയുണ്ടെന്ന് അറിയിച്ചിരുന്നതായി വനംവകുപ്പ് പറഞ്ഞു.സൂര്യനെല്ലിയിലെ ജനവാസ മേഖലയില്‍ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണം കാട്ടാനകളെ കാണാന്‍ മാരിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കാട്ടാന യുവതിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്ക് അവാർഡ്; മദ്റസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അവസരം.
2025-26അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടിയ മദ്റസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു.ക്ഷേമനിധിയിൽ അംഗത്വമെടുത്ത് മാസവരിസംഖ്യ കുടിശികയില്ലാതെ രണ്ട് വർഷം പൂർത്തിയാക്കിയ രക്ഷിതാക്കൾക്കാണ് തങ്ങളുടെ മക്കൾക്കായി അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളത്.അവാർഡിനായുള്ള ഔദ്യോഗിക അപേക്ഷാ ഫോമും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kmtboard.in-ൽ ലഭ്യമാണ്.
കൃത്യമായി പൂരിപ്പിച്ച അപേക്ഷകളും അതിനോടൊപ്പം സമർപ്പിക്കേണ്ട മറ്റ് അനുബന്ധ രേഖകളും ജൂലൈ 31-നകം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, കേരള മദ്റസാധ്യാപക ക്ഷേമനിധി ഓഫിസ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിങ്, രണ്ടാം നില, കോഴിക്കോട് – 673005 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭ്യമാക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കുമായി പൊതുജനങ്ങൾക്ക് 0495 2966577, 9188230577 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
ഒരു രൂപ പോലും പ്രതിഫലം തന്നില്ല, മുഖത്ത് ചവിട്ടി.’തൊപ്പി’ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ.
കോഴിക്കോട്: ‘തൊപ്പി’ എന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ. നിഹാദിന്റെ എംആർഎസ് ഗ്യാങ്ങിൽ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറുമാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. നിഹാദും താനും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ആ ബന്ധം വെച്ചാണ് അവനുമായി ചേർന്ന് ഗ്യാങ് സ്ട്രീമിങ് തുടങ്ങിയതെന്നും ഷമീർ പറഞ്ഞു.കാമറയിൽ കാണാത്ത ഒരു രൂപവും സ്വഭാവവും അവനുണ്ട്.
അത് ആ വീട്ടിൽ താമസിക്കുന്നവർക്ക് മാത്രമേ അറിയൂ. അടിമകളെ പോലെയാണ് കാണുന്നത്. ലൈവ് തീർന്നു കഴിഞ്ഞാൽ പച്ച തെറിയാണ് വിളിക്കുക. മുഖത്ത് കാലുകൊണ്ട് ചവിട്ടും. ശാരീരികമായ ഉപദ്രവങ്ങളും തൊപ്പിയുടെ ഭാഗത്ത് നിന്നും നേരിട്ടതായും മുഹമ്മദും ഷമീറും പറഞ്ഞു.തങ്ങൾ താമസിച്ചിരുന്ന വീട്ടിൽ രണ്ട് മെസ്സാണ് ഉണ്ടായിരുന്നത്. തങ്ങൾക്ക് ചോറും രസവും ഒക്കെയായിരുന്നു. നിഹാദിന് ചിക്കൻ ഫ്രൈ അടക്കമുള്ളവയാണ് ഉണ്ടായിരുന്നത്. മമ്മുവിന്റെ വീട് ചോർന്നൊലിക്കുന്ന അവസ്ഥയായിരുന്നു. ഒരു രൂപ പോലും നിഹാദ് സഹായിക്കാത്തതിനാൽ പഞ്ചായത്തിൽ നിന്നുള്ള സാമ്പത്തിക സഹായം ഉപയോഗിച്ചാണ് വീട് നന്നാക്കിയത്.
വീഡിയോ ചെയ്യാൻ അസൗകര്യം അറിയിച്ചപ്പോൾ മമ്മുവിനെ കട്ടിലിൽ ഇരുത്തി മുഖത്ത് ചവിട്ടിയെന്നും വീഡിയോയിൽ ആരോപിക്കുന്നുണ്ട്.രണ്ടര വർഷക്കാലം തൊപ്പിയുടെ കൂടെ ജോലി ചെയ്തിട്ട് ഒരു രൂപ പോലും ശമ്പളമായി നൽകിയിട്ടില്ല. കേട്ടാൽ ആർക്കും അറപ്പ് തോന്നുന്ന തരത്തിലുള്ള ജോലികൾ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. തൊപ്പിയുടെയും റാംബോയുടെയും അടിവസ്ത്രങ്ങൾ വരെ അലക്കേണ്ടി വന്നു, ചെയ്തില്ലെങ്കിൽ മുഖത്ത് അടി വീഴും. അന്ന് പൈസയോ ചായയോ തരില്ല.എല്ലാം ഫേക്കാണ്. ആർക്കെങ്കിലും രണ്ട് രൂപ കൊടുക്കുന്നുണ്ടെങ്കിൽ അത് ക്യാമറക്ക് മുന്നിൽ മാത്രമാണ്.
അതിൽ നിന്നും 10 രൂപേടെ നല്ലവൻ ഇമേജ് ഉണ്ടാകുമെങ്കിൽ മാത്രമേ അത് അവൻ കൊടുക്കൂ. തന്റെ സഹോദരിയുടെ വിവാഹത്തിന്റെ സമയത്ത് പൈസ ചോദിച്ചെങ്കിലും തരാൻ പറ്റില്ല എന്നാണ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായപ്പോൾ ഇവിടെ ഇങ്ങനെയാണ് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്‌തോ എന്നാണ് പറഞ്ഞത്. തൊപ്പി പറയുന്ന കാര്യങ്ങളെല്ലാം നടപ്പാക്കുന്നത് റാമ്പോ ആണ്. അവന്റെ ആവശ്യത്തിന് മാത്രമാണ് പണം തരിക. അതിൽ നിന്ന് ഒരു ചായ കുടിക്കാൻ കാശ് ചോദിച്ചാൽ പോലും 30 രൂപക്ക് മുകളിൽ പോകരുത് എന്നാണ് പറയാറുള്ളതെന്നും മമ്മുവും ഷമീറും വീഡിയോയിൽ പറഞ്ഞു.
നോ എൻട്രി:U Turn സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. പോകേണ്ട വകുപ്പിൽ നിന്ന് ശുപാർശ ഇല്ലാതെ മാധ്യമപ്രവർത്തകരെ ഇനി കയറ്റിവിടില്ല. അതോടൊപ്പം സമര ഗേറ്റും അടച്ചു. ഇടയ്ക്ക് കുറച്ച് ദിവസം തുറന്നിരുന്ന സെക്രട്ടറിയേറ്റിലെ പ്രധാന ഗേറ്റും ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം ആരംഭിച്ചത്. അന്ന് മാധ്യമ നിയന്ത്രണത്തെ പ്രതിപക്ഷം വിമർശിച്ചിരുന്നു.
പെൺകുട്ടികളെ കടന്നുപിടിച്ച ശേഷം കടന്നുകളയും; നീല സ്കൂട്ടറിലെ അജ്ഞാതനെ തേടി പൊലീസ്.
ശാസ്താംകോട്ട (കൊല്ലം) ∙ നീല സ്കൂട്ടറിൽ ചുറ്റിനടന്നു പെൺകുട്ടികളെ കടന്നു പിടിച്ച ശേഷം കടന്നു കളയുന്ന അജ്‌ഞാതനെ കണ്ടെത്താൻ കഴിയാതെ പൊലീസ് വട്ടം കറങ്ങുന്നു. കൊല്ലം റൂറൽ പൊലീസിന്റെ വിവിധ സ്റ്റേഷൻ പരിധികളിലായി ഒരാഴ്ചയ്ക്കിടെ നടന്ന മൂന്നു സംഭവങ്ങളിലെ പ്രതിയാണ് കാണാമറയത്ത് തുടരുന്നത്. വീടുകളും നിരീക്ഷണ ക്യാമറകളും ഇല്ലാത്ത ഒറ്റപ്പെട്ട സ്‌ഥലങ്ങളിലാണ് പെൺകുട്ടികൾ ആക്രമിക്കപ്പെട്ടത്.
സ്‌കൂൾ പ്രവേശനോത്സവ ദിവസം ശൂരനാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ചക്കുവള്ളി-മലനട റോഡിൽ ബസിറങ്ങി നടന്നു വരികയായിരുന്ന വിദ്യാർഥിനിയെ ഇയാൾ കടന്നുപിടിച്ചു. ഇരുവശവും നീളത്തിൽ മതിലുള്ള ചെറിയ റോഡിലൂടെ പെൺകുട്ടി ഒറ്റയ്ക്കു പോകുമ്പോഴാണ് സംഭവം. സ്കൂട്ടർ ഓടിച്ചു നൂറ് മീറ്ററോളം മുന്നോട്ടു പോയ ശേഷം തിരികെ വന്നാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഇതേ ദിവസം കിഴക്കേ കല്ലട നിലമേൽ ഭാഗത്തും ഒരു പെൺകുട്ടി സമാനരീതിയിൽ ആക്രമണത്തിനിരയായി.കഴിഞ്ഞ ദിവസം ശാസ്താംകോട്ട സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറേകല്ലട തോപ്പിൽ കടവിൽ ഉച്ചയ്ക്ക് സൈക്കിളിൽ വന്ന വിദ്യാർഥിനി ആക്രമിക്കപ്പെട്ടു. കൂട്ടുകാർ ഓരോ വഴിക്ക് പിരിഞ്ഞ് പെൺകുട്ടി ഒറ്റയ്ക്കായ സമയത്താണു സംഭവം.
സ്കൂട്ടറിൽ പിന്നാലെയെത്തി സൈക്കിൾ ഇടിച്ചിട്ട ശേഷമാണ് ആക്രമിച്ചത്. നിലവിളിച്ചുകൊണ്ട് സമീപത്തെ വീട്ടിലേക്ക് പെൺകുട്ടി ഓടി കയറിയതോടെ ഇയാൾ സ്കൂട്ടറിൽ കടന്നു. ഹെൽമറ്റണിഞ്ഞു മാസ്ക് ധരിച്ചിരുന്ന ഇയാൾ തന്റെ മാല പൊട്ടിക്കാൻ ശ്രമിച്ചതായും പെൺകുട്ടി പറഞ്ഞു.പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി മൂന്ന് സംഭവങ്ങളിലും കേസെടുത്തെങ്കിലും പ്രതിയിലേക്ക് എത്തുന്ന സൂചനകളൊന്നും പൊലീസിനു ലഭിച്ചില്ല. വ്യാജ റജിസ്ട്രേഷൻ നമ്പർ പതിച്ച സ്കൂട്ടറിലാണ് എത്തുന്നതെന്നും സംശയമുണ്ട്. കിഴക്കേ കല്ലട ചീക്കൽ കടവ് പാലം വഴി കുന്നത്തൂർ നെടിയവിള- ഭരണിക്കാവ് ഭാഗത്തേക്ക് ഇയാൾ വന്നതായി സൂചനകൾ ലഭിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
നിർമാണം പൂർത്തിയായ ദേശീയപാതയിൽ ഓട്ടോ, ബൈക്ക് നിയന്ത്രണം ഒരാഴ്ചയ്ക്കുള്ളിൽ
കോഴിക്കോട് ∙ ചില സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കി ദേശീയപാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ഒരാഴ്ചയ്ക്കകം നിയന്ത്രണം നടപ്പാക്കാൻ സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണ. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, എസിപിമാരും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും നിലവിൽ ദേശീയപാതയിൽ നിയന്ത്രണമേർപ്പെടുത്തിത്തുടങ്ങിയിട്ടില്ലെന്നും ബോധവൽക്കരണത്തിനു ശേഷമേ നടപടിയുണ്ടാകൂ എന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കകം പരീക്ഷണാടിസ്ഥാനത്തിലാണു പരിഷ്കാരങ്ങൾ നടപ്പാക്കുക. ബൈക്കുകളുടെയും ഓട്ടോറിക്ഷകളുടെയും ആധിക്യം പാതയിൽ പ്രശ്നങ്ങളുണ്ടാക്കുന്ന വിഷയം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരാണ് ഉന്നയിച്ചത്.
ഹൈലൈറ്റ് മാളിന്റെ സമീപത്തും ഒളവണ്ണ ടോൾ പ്ലാസയിലും സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാകുന്നതും അവർ ഉന്നയിച്ചു. സർവീസ് റോഡില്ലാത്ത ഭാഗങ്ങളിലും പുഴയ്ക്കു കുറുകെയുള്ള പാലങ്ങളുടെയും ഭാഗത്തു മാത്രമാണു നിലവിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും യാത്രാനുമതിയുള്ളത്. വെങ്ങളം –രാമനാട്ടുകര പാതയിൽ കോരപ്പുഴ, അറപ്പുഴ, പുറക്കാട്ടിരിപ്പുഴ, മാമ്പുഴ എന്നീ പുഴകൾക്കു കുറുകെ, സർവീസ് റോഡിനു വേണ്ട പാലങ്ങളില്ല. ഹൈലൈറ്റ് മാളിനു സമീപത്തു സർവീസ് റോഡ് പൂർത്തിയായിട്ടില്ല. 2–3 മാസമെടുക്കും പണി തീരാൻ. ദേശീയപാതയിലും സർവീസ് റോഡുകളിലും അനധികൃത പാർക്കിങ് ആണു മറ്റൊരു പ്രധാന പ്രശ്നം.



