ഹൈദരാബാദ്: മുതിർന്ന തെലുങ്ക് നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മലയാള സിനിമയായ വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലനായി വേഷമിട്ടിട്ടുണ്ട്.
ഹൈദരാബാദിൽ തൻ്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.
തുടർന്ന് ഒരാഴ്ച മുമ്പ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതൽ വൈദ്യസഹായത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അദ്ദേഹം ചികിത്സയിലിരിക്കെ മരണപ്പെട്ടു.
തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അദ്ദേഹത്തിൻ്റെ മരണവാർത്ത സ്ഥിരീകരിച്ചു.
രംഗരാജുവിൻ്റെ സംസ്കാരം ചെന്നൈയിൽ നടക്കും. വിജയ രംഗരാജുവിന് ദീക്ഷിത, പത്മിനി എന്നീ രണ്ട് പെൺമക്കളുണ്ട്.
വിയറ്റ്നാം കോളനിയിലെ വില്ലൻ റാവുത്തർ;നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് പിടിയില്‍
മലപ്പുറത്ത് നവവധു ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദ് പിടിയില്‍. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം കൊണ്ടോട്ടിയില്‍ ഷഹാന ആത്മഹത്യ ചെയ്തത്. 2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും വിവാഹിതരായത്.
വിവാഹത്തിന് ശേഷം ഷഹാന നേരിട്ടത് വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളും അധിക്ഷേപങ്ങളുമായിരുന്നു. നിറത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഷഹാനയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷം ഭര്‍ത്താവ് നേരിട്ടുതന്നെ ഷഹാനയെ പലതും പറഞ്ഞ് അപമാനിച്ചിരുന്നു.
ഭര്‍ത്താവ് വാഹിദ് ഒരുമാസം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയതിന് ശേഷം ഗള്‍ഫില്‍വച്ചും വിളിക്കുമ്പോഴെല്ലാം നിറത്തിന്റെ പേരില്‍ ഷഹാനയെ അധിക്ഷേപിച്ചു. നിറം കുറവാണെന്നും, കറുപ്പാണെന്നും, ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് വാഹിദിന്റെ അധിക്ഷേപം തുടര്‍ന്നു.
ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്താലാണ് ഷഹാന ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ ഷഹാനയെ വിളിച്ചിട്ടും കതക് തുറക്കാതിരുന്നതോടെയാണ് വാതില്‍ ചവിട്ടിപ്പൊളിച്ചത്. അയല്‍വാസികള്‍ ഉള്‍പ്പെടെ എത്തി ഷഹാനയുടെ മുറിയുടെ വാതില്‍ പൊളിച്ചപ്പോള്‍ ഷഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിറത്തിന്റെ പേരില്‍ നിരന്തരമായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തതില്‍ മനംനൊന്താണ് കൊണ്ടോട്ടിയില്‍ നവവധു ജീവനൊടുക്കിയത്. നിറം കുറവാണെന്ന് പറഞ്ഞ് ഷഹാനയെ നിരന്തരമായി ഭര്‍ത്താവ് കുറ്റപ്പെടുത്തുമായിരുന്നുവെന്നും ആത്മഹത്യ കടുത്ത മാനസിക പീഡനം മൂലമാണെന്നുമാണ് ആരോപണം. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് വിവാഹ ബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിച്ചിരുന്നെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.
കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞത്
കേരള പോലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. പോലീസ് അന്വേഷണം അതിൽ സമർത്ഥമായി നടത്തി. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തു. കുറ്റകൃത്യം ചെയ്ത അന്നുമുതൽ തനിക്ക് എതിരായ തെളിവുകൾ താൻ സ്വയം ചുമന്ന് നടക്കുകയായിരുന്നു എന്ന് പ്രതി അറിഞ്ഞിരുന്നു. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.
ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ല. അതേ സമയം സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു. ലൈംഗികബന്ധത്തിൽ ഏർപ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജ്യൂസിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി ചൂണ്ടിക്കാട്ടി.
11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. ഗ്രീഷ്മയെ വാവ എന്നായിരുന്നു ഷാരോൺ വിളിച്ചത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച കൗശലം വിജയിച്ചില്ല. ഒക്ടോബർ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു.
സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാൻ ആകില്ല. എനിക്ക് പ്രതിയെ മാത്രം കണ്ടാൽ പോരാ. മറ്റു കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാൻ കഴിയില്ല. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു.
പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്
തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഗ്രീഷ്മയക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.എന്നാൽ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു.



