കോഴിക്കോട്: റോഡിലൂടെ സഞ്ചരിക്കവെ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്നു വീണ് യാത്രക്കാരന് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിക്കടുത്ത് കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദലിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ കാലിലും തോളിനും പരുക്കേറ്റിട്ടുണ്ട്. മുഹമ്മദാലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുവ്വൂർ സുജിത കൊലപാതകം; പ്രതിയെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
മലപ്പുറം: തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാൽ 2023 മെയ് 24 ന് വിഷ്ണുവിനെ സംഘടന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നുവെന്നും യൂത്ത് കോൺഗ്രസ് അറിയിക്കുന്നു. പ്രതി വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
വിഷ്ണു തന്റെ വീട്ടില്‍ വെച്ചു തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. സുചിതയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്. ഈ മാസം 11നാണ് സുജിതയെ കാണാതായത്. കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായിരുന്ന സുജിത രാവിലെ 11 മണിയോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കൃഷി ഭവനില്‍ നിന്ന് ഇറങ്ങി. അന്ന് വൈകുന്നേരം മൊബൈല്‍ ഫോണ്‍ ഓഫാവുകയും ചെയ്തു. സുജിതയെ കാണാതായ ദിവസം വിഷ്ണുവിന്റെ വീടിന് സമീപം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.
മലപ്പുറത്ത് കാണാതായ യുവതിയുടെ മൃതദേഹം വീട്ടുവളപ്പിൽ; അന്വേഷണത്തെ സഹായിക്കാനുണ്ടായിരുന്ന യുവാവടക്കം 5 പേർ അറസ്റ്റിൽ
മലപ്പുറം: കരുവാരക്കുണ്ട് തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതലാണ് കാണാതായത്. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യയായ സുജിതയെ കാണാനില്ലെന്ന് പൊലീസിൽ പരാതിയും നിലവിലുണ്ടായിരുന്നു.
ഓഗസ്റ്റ് പതിനൊന്നിന് ഉച്ചയ്ക്ക് തലവേദനയെന്ന് പറഞ്ഞ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് കൃഷിഭവനിൽ നിന്ന് സുജിത ഇറങ്ങുന്നത്. പിന്നീട് സുജിതയെ കുറിച്ച് ബന്ധുക്കൾക്ക് വിവരമൊന്നും ഉണ്ടായില്ല. രാവിലെ തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കരപ്പുറം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പു ഫലം വന്നശേഷം ആഹ്‌ളാദപ്രകടനം നടക്കുമ്പോഴും സുജിതയുണ്ടായിരുന്നു.
സുജിതയെ കാണാതായ വിവരം ഫെയ്സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചത് വിഷ്ണുവായിരുന്നു. ഇന്നലെ രാത്രി വിഷ്ണുവിന്റെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വിഷ്ണുവിനെ കൂടാതെ, അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏതാനും ദിവസമായി പോലീസിന്റെ കസ്റ്റഡിയിലായിരുന്നു വിഷ്ണു. സുജിതയുടെ സുഹൃത്തും പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിലെ ജീവനക്കാരനുമാണ് ഇയാൾ സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയാണ്. സുജിതയുടെ ഫോണിൽ നിന്ന് അവസാനം വിളിച്ചത് വിഷ്ണുവിനെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുജിതയുമായി വിഷ്ണുവിന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
തിരോധാനവുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചത്. വീട്ടിലെ പറമ്പിലുള്ള മാലിന്യ ടാങ്ക് തുറന്ന് അരികിലായി കുഴി എടുത്താണ് മൃതദേഹം ഒളിപ്പിച്ചത്. കുഴിയുടെ മുകളില്‍ കോണ്‍ക്രീറ്റ് മെറ്റല്‍ വിതറി കോഴിക്കൂട് സ്ഥാപിച്ചിരുന്നു.
ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കാണാതായ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം:മുക്കം മുത്തേരിയിൽ ഇന്നലെ വൈകിട്ട് ഹോട്ടലിൽ വെച്ച് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കാണാതായ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി.
മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയെയാണ് മുത്തേരി പ്രക്കചാലിൽ വയലോരത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വെച്ചായിരുന്നു ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത്.
ഗുരുതര പരിക്കേറ്റ ജമീല തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിരുവമ്പാടി സ്വദേശിനിയാണ് പരിക്കേറ്റ ജമീല.
മരിച്ച മുസ്തഫ തിരുവമ്പാടിയിൽ ഏറെക്കാലം ചർച്ച് റോഡിൽ പ്രവർത്തിച്ചിരുന്ന സെൻട്രൽ കൂൾബാറും ഹൈസ്കൂൾ റോഡിൽ പ്രവർത്തിച്ചിരുന്ന ഹിൽപാലസ് ഹോട്ടലും നടത്തിയിരുന്നു.
മുക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.
പട്ടാപ്പകൽ പിടിച്ചുപറി; പാലക്കാട് മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈലും കവർന്നു
സംസ്ഥാനത്ത് പട്ടാപ്പകൽ പിടിച്ചുപറി. പാലക്കാട് വടക്കാഞ്ചേരിയിൽ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. തേൻകുറിശ്ശി സ്വദേശി ബാലന്റെ ഫോണും പണവുമാണ് രണ്ട് പേർ ഭീഷണിപ്പെടുത്തി ബലമായി തട്ടിയെടുത്തുത്. പ്രതികളായ സഞ്ജു, ജിത്തു എന്നിവരെ പൊലീസ് പിടികൂടി.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. വടക്കാഞ്ചേരിയിലെ മദ്യശാലയ്ക്ക് മുന്നിലായിരുന്നു കവർച്ച. കൂലിപ്പണിക്കാരനായ ബാലൻ മദ്യശാലയ്ക്ക് മുന്നിലൂടെ നടന്നു പോകുമ്പോൾ രണ്ടുപേർ പിന്നാലെ വന്ന് തടഞ്ഞു നിർത്തി, ബലമായി മൊബൈൽ കൈക്കലാക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു. ശേഷം സമീപത്തെ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ബാലൻ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികൾ രണ്ടും ഇതിന് മുമ്പും സമാനക്കേസിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറക്കില്ല
സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതൽ 31 വരെ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി. ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28നും റേഷന്‍ കടകൾ തുറന്നു പ്രവർത്തിക്കും.
സംസ്ഥാനത്ത് ഇത്തവണ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ചുള്ള തീരുമാനത്തിന് നേരത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20,000 പേര്‍ക്ക് കൂടി ഇത്തവണ ഓണക്കിറ്റുണ്ടാകും. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പു വരെ 13 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ നല്‍കുന്നത്. കിറ്റ് തയ്യാറാക്കാനായി സപ്ലൈക്കോയ്ക്ക് 32 കോടി രൂപ മുന്‍കൂര്‍ ആയി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആകെ 93 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 87 ലക്ഷം പേര്‍ക്കും കഴിഞ്ഞ ഓണത്തിന് സൗജന്യ കിറ്റ് നല്‍കിയിരുന്നു.
അതേസമയം വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‍സിഡി നിരക്കില്‍ നല്‍കുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ 19-ാം തീയ്യതി ആരംഭിച്ചു. സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകള്‍ തുടങ്ങുമെന്നാണ് കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചിരുന്നത്. 13 ഇനം സബ്‍സിഡി സാധനങ്ങള്‍ക്ക് പുറമെ നോണ്‍ സബ്‍സിഡി സാധനങ്ങള്‍ക്ക് പൊതു വിപണിയിലെ വിലയേക്കാള്‍ പത്ത് മുതല്‍ നാല്‍പത് ശതമാനം വരെ വിലക്കുറവുമുണ്ടാകും. ഓണക്കാലത്ത് 200 കോടിയുടെ വില്‍പന കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നുണ്ട്.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം കൂപ്പൺ വിതരണം അനുവദിക്കില്ലെന്ന് ഹൈക്കോടതി
എറണാകുളം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു.ശമ്പളവിതരണ കാര്യത്തിൽ സർക്കാരിന്‍റെ നിലപാട് എന്തെന്ന് കോടതി ചോദിച്ചു.ആഗസ്തിലെ ശമ്പളം കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു.കഴിഞ്ഞവർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു.എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്.തുടർന്ന് ശമ്പളം പണമായും കൂപ്പണമായും നൽകാമെന്ന തീരുമാനമെടുത്തു. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്ന് കോടതിചോദിച്ചു.
ഉന്നത സമിതി യോഗം ചേർന്ന് കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കാൻ എന്ത് തീരുമാനം എടുത്തുവെന്ന് കോടതി ചോദിച്ചു.പണം തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാർ യോഗം നടത്തിയത്?എന്തുകൊണ്ട് സർക്കാരിന് പണം നൽകാൻ കഴിയുന്നില്ല?ശമ്പളം പണം ആയി തന്നെ കൊടുക്കണം.കൂപ്പൺ വിതരണം അനുവദിക്കില്ല.കേസ് ഈ മാസം 24ലേക്ക് മാറ്റി
പരീക്ഷയെഴുതിയത് 469 ഹരിയാന സ്വദേശികള്‍; പിടിയിലായവര്‍ കൂലിക്കാര്‍, വിവാദ പരീക്ഷ റദ്ദാക്കണമെന്ന് പൊലീസ്
തിരുവനന്തപുരം: ആള്‍മാറാട്ടവും ഹൈടെക് കോപ്പിയടിയും നടത്തിയ ഹരിയാനക്കാർ അറസ്റ്റിൽ ആയതിനെ തുടർന്ന് വിഎസ്എസ് സി പരീക്ഷ റദ്ദാക്കണമെന്ന് പൊലീസ്. ഐഎസ്ആര്‍ഒ നടത്തിയ പരീക്ഷയില്‍ തിരുവനന്തപുരത്ത് 10 കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇതിലായി ഹരിയാനക്കാരായ 469 പേര്‍ പരീക്ഷയെഴുതി. പിടിയിലായ ഹരിയാനക്കാര്‍ കൂലിക്ക് പരീക്ഷ എഴുതാന്‍ എത്തിയവരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയതിന് അറസ്റ്റിലായ രണ്ടു പേരെ കൂടാതെ, ഇവരെ സഹായിച്ച നാലുപേരെക്കൂടിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെല്ലാം ഹരിയാന സ്വദേശികളാണ്. ഇത്രയധികം പേര്‍ കൂട്ടത്തോടെ ഹരിയാനയില്‍ നിന്നും തിരുവനന്തപുരത്തെത്തി പരീക്ഷ എഴുതിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്തണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ ഐഎസ്ആര്‍ഒ നടത്തിയ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ രേഖാമൂലം വിഎസ് എസ് സി പരീക്ഷാ കണ്‍ട്രോളര്‍ക്ക് കത്തു നല്‍കും. വിഎസ്എസ് സിയില്‍ ജോലിക്ക് അപേക്ഷ നല്‍കിയ സുനില്‍ കുമാര്‍, സുമിത്ത് എന്നിവരുടെ പേരില്‍ പരീക്ഷ എഴുതിയത് ഗൗതം ചൗഹാന്‍, മനോജ് കുമാര്‍ എന്നിവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹൈടെക് പരീക്ഷാ തട്ടിപ്പിനു പുറമെ, ആള്‍മാറാട്ടവും വ്യക്തമായ സാഹചര്യത്തില്‍, കേസില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി അന്വേഷണ സംഘം ഹരിയാനയിലേക്ക് പോകും. ഹരിയാനയിലെ കോച്ചിങ് സെന്റര്‍ ഉടമയാണ് തട്ടിപ്പിന്റെ ആസൂത്രകന്‍. ഈ കോച്ചിങ്ങ് സെന്ററിലെത്തുന്നവരില്‍ നിന്നും വന്‍ തുക വാങ്ങി ജോലി ഉറപ്പു നല്‍കും.
തുടര്‍ന്ന് ഉടമയുടെ കീഴിലുള്ള ആള്‍മാറാട്ട സംഘം പരീക്ഷാ സെന്ററിലെത്തി പരീക്ഷ എഴുതി മടങ്ങുകയാണ് പതിവ്. ആള്‍മാറാട്ട സംഘത്തിന് പരീക്ഷ നടക്കുന്ന സ്ഥലങ്ങളിലേക്ക് വിമാനടിക്കറ്റ് അടക്കം എടുത്തു നല്‍കും. ഉദ്യോഗാര്‍ത്ഥിയുടെ സിംകാര്‍ഡ് വാങ്ങി വൈഫൈ വഴി ഉപയോഗിക്കുകയാണ് രീതി.
ബ്ലൂടൂത്ത് ഇയര്‍ സെറ്റും മൊബൈല്‍ഫോണ്‍ ടീം വ്യൂവറും വച്ചായിരുന്നു ഹരിയാന സ്വദേശികള്‍ കേരളത്തിലെത്തി കോപ്പിയടി നടത്തിയത്. വയറ്റില്‍ ബെല്‍റ്റ് കെട്ടി അതിലാണ് ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഉത്തരങ്ങള്‍ ബ്ലൂടുത്ത് ഹെഡ് സെറ്റ് വഴിയും സ്മാര്‍ട് വാച്ചിലെ സ്‌ക്രീനിലൂടെയും കേട്ടും മനസ്സിലാക്കിയുമാണു സുനില്‍ പരീക്ഷ എഴുതിയത്. ഇയാള്‍ 75 മാര്‍ക്കിന് ഉത്തരങ്ങള്‍ എഴുതി. പിടിക്കപ്പെട്ടതിനാല്‍ സുമിത്തിന് ഒന്നും എഴുതാന്‍ സാധിച്ചിരുന്നില്ല.
കോപ്പിയടി എന്ന നിലയിലാണ് ആദ്യം ഇവര്‍ പിടിയിലാകുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടവും വ്യക്തമായത്. വിഎസ്എസ് സിയുടെ ടെക്നീക്ഷൻ – B ക്യാറ്റഗറി തസ്തിയിലേക്കുള്ള പരീക്ഷയിലാണ് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്.
പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതി ഇട്ടിട്ടുണ്ടെന്ന് തിരുവനന്തപുരത്തെ പൊലീസിന് ഹരിയാനയിൽ നിന്നും അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതാണ് വൻ തട്ടിപ്പിന്റെ ചുരുളഴിച്ചത്. തുടർന്ന് വിവരം പൊലീസ് പരീക്ഷാ സെന്ററുകളെ അറിയിക്കുകയും കർശന ജാഗ്രതയ്ക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
നിയമം അറിഞ്ഞിരിക്കുക തന്നെ വേണം; എന്താണ് എഫ്ഐആർ, രജിസ്റ്റര്‍ ചെയ്യുന്നത് എപ്പോൾ, പൂർണ വിവരങ്ങൾ അറിയാം
കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏത് വിഷയവുമായി ബന്ധപ്പെട്ട കേസാണെങ്കില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നുള്ളത് സ്ഥിരമായി കേള്‍ക്കുന്ന കാര്യമാണ്. എന്താണ് ഈ എഫ്ഐആര്‍ അല്ലെങ്കില്‍ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്? പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പൊലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് സിആര്‍പിസി 154 വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം.
നിലവിൽ പൊലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കിൽ നിലവിൽ സ്റ്റേഷനിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ റാങ്കിന് മുകളിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാവുന്നതാണ്. കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയിൽ നിയമത്തിനു മുന്നിൽ എഫ്‌ഐആറിന് വളരെ പ്രാധാന്യമുണ്ട്.
പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാർ ചാർജ് ഉള്ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് കേസെടുക്കാൻ ഉത്തരവ് നേടണം. ക്രിമിനൽ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് പൊലീസിന് അധികാരമുള്ളത്. വസ്തു തർക്കം, കരാർ ലംഘനം, കിട്ടാക്കടം തിരിച്ചുപിടിക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങൾ തീർപ്പാക്കാൻ സിവിൽ കോടതിയെയാണ് സമീപിക്കേണ്ടത്.
ഒപ്പിട്ട് നൽകിയ മൊഴിയിലോ പരാതിയിലോ നിയമപ്രകാരം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം. പരാതി തയ്യാറാക്കാതെ പൊലീസ് സ്‌റ്റേഷനിൽ എത്തിയാലും വിശദമായ മൊഴി രേഖപ്പെടുത്തി നൽകാൻ പൊലീസ് സ്റ്റേഷനിലെ ഹെൽപ് ഡെസ്കിന്റെ സഹായം ലഭിക്കും. ഐ ടി നിയമപ്രകാരം ഡിജിറ്റൽ ഒപ്പും സ്വീകാര്യമാണ്. ചുരുക്കത്തിൽ, ഒരു പരാതി തയ്യാറാക്കുന്നതിനെക്കുറിച്ച് പൊതു ജനങ്ങള്‍ വിഷമിക്കേണ്ടതില്ല.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തുന്നതാണ് ഉചിതം. ഇ-മെയിലുകളിലും ടെലിഫോൺ വിവരങ്ങളിലും ചില സാഹചര്യങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാമെങ്കിലും ഫലപ്രദമായ അന്വേഷണത്തിനായി വിശദമായ മൊഴികൾ പിന്നീടുള്ള ഘട്ടത്തിൽ പൊലീസിന് / മജിസ്ട്രേട്ടിന് നൽകേണ്ടതുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം അതിന്റെ പകർപ്പ് പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ കയ്യിൽ നിന്ന് പരാതിക്കാർക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്. കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapolice.gov.in) നിന്ന് എഫ്‌ഐആർ ഡൗൺലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായ്പ വാങ്ങിയതുമായ തർക്കം: കിനാലൂരില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു
ബാലുശ്ശേരി:കിനാലൂരില്‍ ബസ് ജീവനക്കാരായ രണ്ടുപേര്‍ക്ക് കുത്തേറ്റു. രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കിനാലൂര്‍സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്.
മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. 500 രൂപ വായ്പ വാങ്ങിയതുമായുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം .



