തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ നിന്ന് ലഭിച്ച നാമനിർദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തിയതി ഇന്നലെ അവസാനിച്ചിരുന്നു.140 മണ്ഡലങ്ങളിലായി 1,252 സ്ഥാനാർഥികളിൽ നിന്നായി 2,117 പത്രികകളാണ് സമര്‍പ്പിച്ചത്. മാർച്ച് 26 വരെ പത്രിക പിന്‍വലിക്കാനാകും. അതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയും. പോളിങ് ഉദ്യോഗസ്ഥരില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ഇന്ന് മുതല്‍ 29 വരെ നടക്കും.
കാരാട്ട് റസാഖ് കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു
കോഴിക്കോട്: കാരാട്ട് റസാഖ് കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മന്ത്രി വി അബ്ദുറഹിമാന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനും അബ്ദുറഹിമാനും നന്ദി അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കാരാട്ട് റസാഖ് രാജി വെച്ച കാര്യം അറിയിച്ചത്.വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ‘2024 മാര്‍ച്ച് 13ന് കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ അംഗത്വവും തുടര്‍ന്ന് ബോര്‍ഡിന്റെ ചെയര്‍മാനുമാക്കി എന്നെ നിയോഗിച്ചിരുന്നു. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ ഇതുമായി ബന്ധപ്പെട്ട് മാത്യകാപരമായ പ്രവര്‍ത്തനങ്ങള്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ബോര്‍ഡിലെ അംഗത്വവും ചെയര്‍മാന്‍ പദവിയും ഇന്നേ ദിവസം രാജി വെച്ചിരിക്കുകയാണ്’, കാരാട്ട് റസാഖ് പറഞ്ഞു.
മുസ്‌ലിം ലീഗില്‍ നിന്ന് സിപിഐഎമ്മിലെത്തിയ കാരാട്ട് റസാഖ് വീണ്ടും ലീഗില്‍ അംഗത്വമെടുത്തതിന് പിന്നാലെയാണ് രാജി. മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു കാരാട്ട് റസാഖ്. എന്നാല്‍ 2011-ലും 2016-ലും സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോവുകയായിരുന്നു. വിമതനായി മത്സരിച്ച റസാഖിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും 2016-ലെ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു. എന്നാല്‍ 2021-ലെ തെരഞ്ഞെടുപ്പില്‍ എം കെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു.
സൂപ്പർ പവ്വർ ഒന്നുമില്ലല്ലോ..!
റോഡിൽ പലപ്പോഴും നമ്മുക്ക് കാണാൻ സാധിക്കുന്നത് ചിലർ സ്വന്തം കൈ ഉയർത്തി വാഹനങ്ങളെ നിർത്താൻ ശ്രമിച്ച് റോഡ് മുറിച്ച് കടക്കുന്നതാണ്. ഇത് സാധാരണമായി തോന്നിച്ചാലും, അത്ര സുരക്ഷിതമായ രീതിയല്ല.
റോഡ് മുറിച്ച് കടക്കുമ്പോൾ സുരക്ഷിതത്വം ഉറപ്പാക്കാൻ ഏറ്റവും നല്ല മാർഗം “സീബ്ര ലൈൻ” (Zebra Crossing) ഉപയോഗിക്കുകയാണ്. സീബ്ര ലൈൻ എന്നത് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിന് പ്രത്യേകമായി അടയാളപ്പെടുത്തിയ സ്ഥലമാണ്. ഇവിടെ വാഹനങ്ങൾ നിർത്തി കാൽനടയാത്രക്കാർക്ക് മുൻഗണന നൽകേണ്ടതാണ്.
എന്നാൽ എല്ലാ സ്ഥലങ്ങളിലും സീബ്ര ലൈൻ ഉണ്ടായിരിക്കണമെന്നില്ല. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ കാൽനടയാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണം. സീബ്ര ലൈൻ ഇല്ലാത്തപ്പോൾ, റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിന് മുമ്പ് വാഹനങ്ങൾ പൂർണമായി നിർത്തുന്നത് വരെ കാത്തുനിൽക്കണം. കൈ ഉയർത്തി വാഹനങ്ങളെ നിർത്താൻ ശ്രമിക്കുന്നതിനു പകരം, ഡ്രൈവർമാർക്ക് വ്യക്തമായി കാണുന്ന വിധത്തിൽ നിൽക്കുകയും, അവർ നിർത്തിയ ശേഷം മാത്രം റോഡ് മുറിച്ച് കടക്കുകയും വേണം.
കേരള പോലീസ്
ചര്‍ച്ച പരാജയം; വ്യാഴാഴ്ച മുതല്‍ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. മാനേജ്‌മെന്റുകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം.
ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്‌മെന്റും യുഎന്‍എയും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ശമ്പള പരിഷ്‌കരണം അപ്രായോഗികം എന്ന് മാനേജ്‌മെന്റ് നിലപാട് എടുത്തതോടെയാണ്. നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക് എന്ന് അറിയിച്ചത്.
നേരത്തെ നഴ്‌സുമാര്‍ നടത്തിയ സമരത്തില്‍ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ല എന്നതാണ് പ്രധാനമായും യുണൈറ്റഡ് നഴ്‌സസ് അസോസ്സിയേഷന്‍ ഉന്നയിക്കുന്നത്. നഴ്‌സുമാരുടെ സമരം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും.
10 കിലോ ഗാര്‍ഹിക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന പ്രചാരണം; വ്യാജമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: 10 കിലോയുടെ ഗാര്‍ഹിക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമെന്ന് കേന്ദ്രം. തൂക്കം കുറയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും കിംവദന്തികളില്‍ ആരും വിശ്വസിക്കരുതെന്നും പെട്രോളിയം മന്ത്രാലയം ജോയിന്‍ സെക്രട്ടറി സുജാത ശര്‍മ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക എല്‍പിജിയുടെ അളവ് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
14.2 കിലോയുടെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ 10 കിലോ ആക്കി മാറ്റുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തികച്ചും ഊഹാപോഹമാണ്. ദയവായി അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നാണ് പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന മന്ത്രിതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സുജാത ശര്‍മ വിശദമാക്കിയത്.
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്:ഈ മാസത്തെ സ്വർണ വില ഒറ്റ നോട്ടത്തിൽ
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22കാരറ്റ് 1 സ്വർണത്തിന് 12,835 രൂപയാണ് വില വരുന്നത്. അതായത് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. മാർച്ച് 21ന് അതായത് ശനിയാഴ്ച്ച 1,07,040 രൂപയായിരുന്നു 1 പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഞായറാഴ്ച്ച വിപണിയിൽ വില മാറ്റമുണ്ടായില്ല. ഇങ്ങനെ കുത്തനെ കുറയുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തിലെ തുടക്കത്തിലെ വിലയോട് അടുക്കുകയാണ് ഈ ട്രെന്റിൽ സ്വർണ വിലയെന്ന് പറയും. ഈ മാസത്തെ ഇതുവരെയുള്ള മുഴുവൻ നിരക്കറിയാം.
ഈ മാസത്തെ സ്വർണ വില ഒറ്റ നോട്ടത്തിൽ
മാർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വില)
മാർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ
മാർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ
മാർച്ച് 4- 1,20, 640 രൂപ
മാർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ
മാർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ
മാർച്ച് 7- 1, 20, 000 രൂപ
മാർച്ച് 8- 1, 20, 000 രൂപ
മാർച്ച് 9- 1,18,560 രൂപ
മാർച്ച് 10- 1,19,080 രൂപ
മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ
മാർച്ച് 12- 1,18,960 രൂപ
മാർച്ച് 13- 1,18, 240 രൂപ| വൈകീട്ട് 1,17,840 രൂപ
മാർച്ച് 14- 1,17,080 രൂപ
മാർച്ച് 15- 1,17,080 രൂപ
മാർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ
മാർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ
മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ
മാർച്ച് 20- രാവിലെ 1,10, 680 രൂപ| വൈകീട്ട് 1,09,240 രൂപ
മാർച്ച് 21- 1,07,040 രൂപ
മാർച്ച് 22- 1,07,040 രൂപ
മാർച്ച് 23- 1,02,680 രൂപ
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു കേരളത്തിൽ ഒരു ഗ്രാം വെള്ളിക്ക് 230 രൂപയാണ് വില. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് രേഖപ്പെടുത്തിയത് 245 രൂപയായിരുന്നു. 10 ഗ്രാം വെള്ളിക്ക് 2300 രൂപയിലാണ് ഇന്ന് കേരളത്തിൽ വ്യാപാരം നടക്കുന്നത്
സാദിഖലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം; പൊലീസില്‍ പരാതി നല്‍കി
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഐഡിക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസില്‍ പരാതി. ഫേക്ക് ഐഡിയിലൂടെ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അജ്ഞാതന്‍ ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് പൊലീസില്‍ പരാതി നല്‍കിയതായി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ അറിയിച്ചു.
സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ, ആരോപണം ഉന്നയിച്ചയാള്‍ പോസ്റ്റ് പിന്‍വലിച്ചു. ഫേസ്ബുക്ക് അക്കൗണ്ടും അപ്രത്യക്ഷമായിരിക്കുകയാണ്
മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾ മരിച്ചു.
മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മരണം. ബസിലെ യാത്രക്കാരാണ് മരിച്ചത്. നാലുപേരും ബെംഗളൂരു -മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായിരിക്കുന്നത്. ബസിലെ യാത്രക്കാരാണ് മരിച്ചത്. ചന്നപട്ടണയ്ക്ക് സമീപം പി.കെ.ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയതായിരുന്നു ബസ്. മറ്റ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം ചന്നപട്ടണയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ചവർക്കും പരിക്കേറ്റവർക്കും ആവശ്യമായ തുടർനടപടികൾ പോലീസ് സ്വീകരിച്ചുവരുന്നു.
ഒരു നിമിഷത്തെ അശ്രദ്ധ; കത്തിയമരുന്നത് ഒരുപാടായുസ്സുകൾ!;പമ്പിലെത്തിയ ഓട്ടോറിക്ഷയിൽ ചന്ദന തിരി കത്തിച്ചു വെച്ച സംഭവം അത്യന്തം അപകടകരം:മോട്ടോർ വാഹന വകുപ്പ്
മറ്റുള്ളവരുടെ ജീവനും സുരക്ഷക്കുംവില കൽപ്പിക്കാത്ത ചിലരുടെ പ്രവർത്തികൾ വലിയ ദുരന്തങ്ങൾക്കാണ് വഴിമരുന്നിടുന്നത്. കഴിഞ്ഞ ദിവസം ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലെത്തിയ ഓട്ടോറിക്ഷയിൽ ചന്ദന തിരി കത്തിച്ചു വെച്ച സംഭവം അത്യന്തം അപകടകരവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണന്ന് മോട്ടോർ വാഹന വകുപ്പ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.ഇതിനെ ചോദ്യം ചെയ്ത പമ്പ് ജീവനക്കാരിക്ക് നേരെ നടന്ന അക്രമം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. നിയമങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നത് ആരെയും ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ്. വാഹനങ്ങളിൽ തിരികൾ കത്തിച്ചു വച്ച് കൊണ്ടോ യാത്രികർ സിഗററ്റ് വലിച്ചു കൊണ്ടോ പമ്പിലേക്ക് പ്രവേശിക്കുന്നത് ചലിക്കുന്ന ബോംബിന് തുല്യമാണ്. ഇന്ധന ബാഷ്പം (Fuel Vapor) കാറ്റിൽ പടരുന്നതിനാൽ ചെറിയൊരു തീപ്പൊരി മതിയാകും സെക്കൻഡുകൾക്കുള്ളിൽ പമ്പ് ഒന്നാകെ ചാമ്പലാകാൻ. ഓർക്കുക!ഒരു പെട്രോൾ പമ്പ് അപകടത്തിൽപ്പെട്ടാൽ അത് അവിടെയുള്ള ജീവനക്കാരെയും വാഹനങ്ങളെയും മാത്രമല്ല, ആ പ്രദേശത്തെ ഒന്നാകെ ബാധിക്കുന്ന ദുരന്തമായി മാറും. നിയമങ്ങൾ പാലിക്കുന്നതിൽ വിമുഖത കാണിക്കരുത്. സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്ന ജീവനക്കാരോട് സഹകരിക്കണമെന്നും പോസ്റ്റിൽ പറയുന്നു
പൊള്ളുന്ന പൊറോട്ട ; പാചകവാതക പ്രതിസന്ധി: പൊറോട്ടയ്ക്ക് വില കൂടി
കേരളത്തിലെ ഹോട്ടൽ അടുക്കളകളിൽ നിന്ന് ഉയരുന്ന പൊറോട്ടയുടെ താളം ഇന്ന് പതിയെ നിലച്ചുതുടങ്ങുകയാണ്. ആവി പറക്കുന്ന ഒരു പ്ലേറ്റ് പൊറോട്ടയും കറിയും സാധാരണക്കാരന് ഇനി അത്ര എളുപ്പത്തിൽ കിട്ടുന്ന ഒന്നല്ല; കാരണം, പാചകവാതക ക്ഷാമവും പാമോയിൽ വിലവർധനവും ഹോട്ടൽ മേഖലയെ ശരിക്കും ശ്വാസം മുട്ടിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഒരു പൊറോട്ടയ്ക്ക് മൂന്ന് രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. 13 മുതൽ 15 രൂപ വരെ ഉണ്ടായിരുന്ന വില ഇതോടെ കുതിച്ചുയർന്നു. നേരത്തെ തന്നെ ബിരിയാണിക്കും മറ്റ് കറികൾക്കും വില കൂട്ടിയിരുന്നെങ്കിലും, പാചകവാതക പ്രതിസന്ധി ഇത്ര രൂക്ഷമായത് ഹോട്ടലുടമകളെ കടുത്ത തീരുമാനങ്ങളിലേക്ക് തള്ളിവിടുകയായിരുന്നു.
പ്രതിസന്ധി താങ്ങാനാവാതെ കേരളത്തിലെ പല ഹോട്ടലുകളും ഷട്ടറുകൾ താഴ്ത്തിക്കഴിഞ്ഞു. ചെറിയ പെരുന്നാൾ വരെ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാം എന്ന് കരുതിയിരുന്ന ഉടമകൾക്ക്, പെരുന്നാളിന് ശേഷം ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും വലിയ തിരിച്ചടിയായി. ഇതോടെ പലരും ഹോട്ടലുകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നിലനിൽപ്പിനായി വില വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വന്നതോടെയാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻഡ്‌സ് അസോസിയേഷൻ വില കൂട്ടാൻ നിർദേശം നൽകിയത്. ഇപ്പോൾ പ്രവർത്തിക്കുന്ന പല ഹോട്ടലുകളും ലാഭത്തിന് വേണ്ടിയല്ല, മറിച്ച് അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ നിത്യച്ചെലവിനുള്ള പണം കണ്ടെത്താൻ വേണ്ടി മാത്രമാണ് തുറക്കുന്നത്
ഗ്യാസ് സിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടലുകളുടെ ഉൾവശം പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന കാഴ്ചകളിലേക്ക് മാറി. ആധുനിക ഗ്യാസ് അടുപ്പുകൾക്ക് പകരം അറക്കപ്പൊടി നിറച്ച കുറ്റി അടുപ്പുകളും, വിറകടുപ്പുകളും, ഇൻഡക്ഷൻ കുക്കറുകളുമാണ് ഇപ്പോൾ അടുക്കളകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. പുകയേൽക്കാത്ത അടുക്കളകൾ ആഗ്രഹിച്ച ഹോട്ടലുടമകൾക്ക് ഇന്ന് ഇന്ധനക്ഷാമം മൂലം വിറകിലേക്ക് മടങ്ങേണ്ടി വന്നത് ഹോട്ടൽ മേഖല നേരിടുന്ന തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു.



