spot_img
Monday, June 15, 2026
Home Blog Page 605

റിയല്‍മി സി35 ഇന്ത്യയില്‍ ഇറങ്ങുന്നു; വിലയും പ്രത്യേകതയും

0

റിയല്‍മീയുടെ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയാണ് റിയല്‍മി സി സീരിസ് . ഇതിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ റിയല്‍മീ സി35 മാര്‍ച്ച് ഏഴിന് പുറത്തിറക്കും എന്നാണ് റിയല്‍മി അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 7ന് ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും ഈ ഫോണ്‍ പുറത്തിറങ്ങുക. സി35 ഏറ്റവും പുതിയ ഡിസൈനും, പുത്തന്‍ ഡിസ്പ്ലേയിലുമാണ് ഇറങ്ങുന്നത്. കൂടിയ ബാറ്ററിയും, കരുത്തുറ്റ പ്രകടനവും, കൃത്യതയാര്‍ന്ന ക്യാമറ പ്രകടനവും ഈ ഫോണ്‍ നല്‍കും എന്നാണ് റിയല്‍മി അവകാശവാദം.

50 എംപി എഐ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണിന് പിന്നില്‍ ഉണ്ടാകുക. സി സീരിസിലെ ആദ്യത്തെ 6.6 ഇഞ്ച് എഫ്എച്ച്ഡി സ്ക്രീനോടെയാണ് ഈ ഫോണ്‍ എത്തുക. ഏറ്റവും നേരിയതും, ഏറ്റവും ഭാരക്കുറവും ഉള്ള സി സീരിസ് ഫോണായിരിക്കും ഇത്- ഇതൊക്കെയാണ് റിയല്‍മി അവകാശവാദം. 

ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും ഈ ഫോണിന് ഉണ്ടാകുക. 4,500 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഈ ഫോണിന് ഉണ്ടാകുക. 18W ചാര്‍ജര്‍ ഫോണിനൊപ്പം ബോക്സില്‍ റിയല്‍മി സി35 നല്‍കുന്നു. 3.5 എംഎം ഓഡിയോ ജാക്ക് ഈ ഫോണിന് ഉണ്ട്. 

സി 35 അല്ലാതെ സീരിസ് 9 സ്മാര്‍ട്ട്ഫോണും ഇന്ത്യന്‍ വിപണിയില്‍ റിയല്‍മി ഇറക്കും എന്നാണ് വിവരം. മാര്‍ച്ച് 10നായിരിക്കും നോണ്‍ പ്രോ സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ പെടുന്ന രണ്ട് പുതിയ ഫോണുകള്‍ ഇറങ്ങുക. പുതിയ സ്മാര്‍ട്ട് വാച്ചും ഇതിനൊപ്പം പുറത്തിറങ്ങും എന്നാണ് സൂചന. 

150 W ചാര്‍ജിംഗ് സംവിധാനമുള്ള ജിടി 2 പ്രോ കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2022 വില്‍ റിയല്‍മി അവതരിപ്പിച്ചിരുന്നു. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പ് സെറ്റ് ഈ ഫോണിനല്‍ ഉണ്ട്. ഇതിന് പുറമെ ജിടി നിയോ 3 എന്ന സ്മാര്‍ട്ട്ഫോണും റിയല്‍മി പ്രഖ്യാപിച്ചിട്ടുണ്ട്. 

റിയല്‍മി സി35 നേരത്തെ പുറത്തിറങ്ങിയ തായ്ലാന്‍റില്‍ 13,200 രൂപയ്ക്കാണ് ഈ ഫോണിന്‍റെ വില ആരംഭിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഏതാണ്ട് 11,000 രൂപയ്ക്ക് അടുത്ത് അടിസ്ഥാന വില ഈ ഫോണിന് പ്രതീക്ഷിക്കുന്നു. അതേ സമയം ഇതിന്‍റെ കൂടിയ പതിപ്പിന് 14,000 രൂപയോളമാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്.

മണ്ണിൽ നിന്ന് പോയാലും മനസ്സിൽ നിന്ന് പോവില്ല; മണിയുടെ ഓർമകൾക്ക് ആറ് ആണ്ട്.

0

നൊമ്പരങ്ങൾ സമ്മാനിച്ച് പ്രിയ നടൻ കലാഭവൻ മണി പോയി മറഞ്ഞിട്ട് ആറ് വർഷങ്ങൾ. രണ്ട് ദശാബ്ദം ആരാധകരെ ചിരിപ്പിച്ച, കരയിപ്പിച്ച, ചിന്തിപ്പിച്ച മണിയുടെ ഓർമകൾക്ക് പക്ഷേ മരണമില്ല.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് മണിക്ക് ഓർമപ്പൂക്കൾ അർപ്പിക്കുന്നത്.

“മണ്ണിൽ നിന്ന് പോയാലും മനസ്സിൽ നിന്ന് പോവില്ലെ”ന്നാണ് മണിയുടെ അടുത്ത സുഹൃത്തും നടനുമായ ദിലീപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. മലയാളികളെ ഏറെ ചിരിപ്പിച്ച വെള്ളിത്തിരയിലെ ഹിറ്റ് കോമ്പോ ആയിരുന്നു ദിലീപും കലാഭവൻ മണിയും.

മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു.പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തു വച്ചു.

‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവൻ മണിയുടെ അരങ്ങേറ്റം. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. കരുമാടിക്കുട്ടൻ’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്നീ ചിത്രങ്ങൾ മണിയെന്ന അസാമാന്യ പ്രതിഭയെ അടയാളപ്പെടുത്തിയ ചിത്രങ്ങളായി മാറി.

2016 മാർച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ദുരൂഹതകൾ ഏറെ ബാക്കിയാക്കിയാണ് മണി കടന്ന് പോയത്. അവയുടെ ചുരുളഴിക്കാൻ അഞ്ച് വർഷങ്ങൾക്കിപ്പുറം സാധിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ആരാധകരെ ഇന്നും നോവിക്കുന്നു.

‘പൊലീസ് സ്റ്റേഷനിൽ പോകാമെന്ന് ഞാൻ പറഞ്ഞിരുന്നു, തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു’ -ആരോപണവിധേയനായ കണ്ടക്ടർ

0

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ യുവതി സഹയാത്രികന്റെ അതിക്രമത്തിനിരയായ സംഭവത്തിൽ തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയാറാണെന്ന് ആരോപണവിധേയനായ കണ്ടക്ടര്‍. സംഭവം അറിഞ്ഞയുടൻ പൊലീസ് സ്റ്റേഷനിൽ പോകാമെന്ന് താൻ പറഞ്ഞിരുന്നുവെന്നും കണ്ടക്ടർ ജാഫര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവാദിത്തത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ശനിയാഴ്ച രാത്രിയാണ് എറണാകുളത്തിനും തൃശൂരിനും മധ്യേ യുവതിക്ക് നേരെ സഹയാത്രികന്‍ മോശമായി പെരുമാറിയത്. സംഭവത്തെക്കുറിച്ച് കണ്ടക്ടറോടും സഹയാത്രികരോടും പരാതിപ്പെട്ടെങ്കിലും ആരും ഇടപെട്ടില്ലെന്ന് യുവതി പറഞ്ഞു. കണ്ടക്ടറുടെയും സഹയാത്രികരുടെയും മൗനം, ബസിൽ നേരിട്ട അതിക്രമത്തെക്കാള്‍ മുറിവേൽപ്പിച്ചതായും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

യുവതി പറയുമ്പോൾ താൻ ചെറിയ മയക്കത്തിലായിരുന്നുവെന്നും പൊലീസ് സ്റ്റേഷനിൽ പോകാമെന്ന് താനാണ് പറഞ്ഞതെന്നും ജാഫർ പറഞ്ഞു. ‘സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഹൈവെ ​പൊലീസിനെ കണ്ടു. അവരോട് കാര്യങ്ങൾ പറഞ്ഞു. സർവിസ് മുടക്കേണ്ടെന്നും പരാതിയുണ്ടെങ്കിൽ കോഴിക്കോട് പൊലീസ് ​സ്റ്റേഷനിൽ നൽകാ​മെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. ആ സമയത്തൊന്നും വിഷയങ്ങൾ ഉണ്ടായിട്ടില്ല. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു’ -കണ്ടക്ടർ പറഞ്ഞു.

അതേസമയം, സംഭവത്തിൽ ഇടപെടാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിരുന്നു. ആക്രമിക്കപ്പെട്ട യുവതിയുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ചുമതലയാണ്. ജീവനക്കാർക്ക് വീഴ്ചയുണ്ടായത് അംഗീകരിക്കുന്നു. എം.ഡിയോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത്തരം സംഭവങ്ങൾ കെ.എസ്.ആർ.ടിസിയിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവതിയുടെ പീഡന പരാതി: സംവിധായകൻ ലിജു കൃഷ്ണ പൊലീസ് കസ്റ്റഡിയിൽ

0

ചലച്ചിത്ര സംവിധായകൻ ലിജു കൃഷ്ണ പീഡനക്കേസിൽ പൊലീസ് കസ്റ്റഡിയിൽ. ഷൂട്ടിങ് പുരോഗമിക്കുന്ന ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു. ചിത്രത്തിന്റെ ഭാഗമായിരുന്ന യുവതിയുടെ പരാതിയിലാണ് ലിജുവിനെ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്.സിനിമയുടെ ചിത്രീകരണം നടക്കുന്ന കണ്ണൂരിൽനിന്നാണ് ലിജു പിടിയിലായത്. ലിജുവിന്റെ അരങ്ങേറ്റ ചിത്രമാണു പടവെട്ട്. ലിജുതന്നെയാണു ചിത്രത്തിന്റെ തിരക്കഥ രചനയും നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ അറസ്റ്റിലായതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചു.

ലോഡ്ജിൽ മൃതദേഹം കണ്ടെത്തിയ സംഭവം;ഒപ്പമുണ്ടായിരുന്ന യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

0

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. കൂടെ മുറിയെടുത്ത പ്രവീണ്‍ ഉച്ചയോടെ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പരവൂരില്‍ നിന്ന് തിരുവനനന്തപുരത്തേക്ക് കൊണ്ടുപോയി.

ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീൺ പൊലീസിനോട് സമ്മതിച്ചു. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം . യുവതിയുടെ മൃദദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷനിൽ ഉള്ള ഹോട്ടലിലെ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  107 ആം നമ്പർ മുറിൽ ഒരു സ്ത്രീ  മരിച്ചതായി ഹോട്ടൽ റിസപ്ഷനിലേക്ക്  പന്ത്രണ്ടരയോടെ അജ്ഞാത കോൾ എത്തുകയായിരുന്നു.  ജീവനക്കാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മുറി തുറന്നു. കട്ടിലിലായിരുന്നു 24കാരിയായ ഗായത്രിയുടെ മൃതദേഹം. മൽപിടുത്തിന്റെ ലക്ഷണങ്ങൾ  ഒന്നും മുറിയിൽ ഉണ്ടായിരുന്നില്ല. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നാണ് സംശയം. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീരണക്കാവ് സ്വദേശിയായ ഗായത്രിയെ കാണാനില്ലെന്ന് ഇന്നലെ കാട്ടാക്കട പൊലീസിന് പരാതി ലഭിച്ചിരുന്നു

ഇന്നലെ രാവിലെ പത്ത് മണിയോടെ പ്രവീണാണ്  മുറിയെടുത്ത്.  12 മണിയോടെ ഗായത്രിയും എത്തിയെന്നാണ് പൊലീസ് പറയുന്നത്. വൈകീട്ട് അഞ്ചരയോടെ പ്രവീൺ പുറത്തേക്ക് പോയെങ്കിലും തിരിച്ചു വന്നില്ല. കൊല്ലം പരവൂർ സ്റ്റേഷനിൽ കീഴടങ്ങിയ പ്രവീണിനെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപതാകമെന്നാണ് പ്രാഥമിക നിഗമനം. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരാരയിരുന്നു ഇരുവരും.  എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി. കഴിഞ്ഞ ദിവസം പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്ക് സ്ഥലം മാറ്റി. പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുന്പായാണ് ഇരുവരും ഇന്നലെ കണ്ടത് എന്നാണ് സൂചന.

വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള  ബന്ധം അറിഞ്ഞതിനെ തുടർന്ന് പ്രവീണിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജ്വല്ലറിയിൽ നിന്നും മാറ്റിയതെന്നാണ് വിവരം.  പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലി കെട്ടുന്ന ഫോട്ടോകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രവീണ്‍ തന്നെയാണ് ഇന്നലെ ഗായത്രിയുടെ മരണവിവരം വിളിച്ച് അറിയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്.  സംഭവ സ്ഥലത്ത്  സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ള ഉന്നത പൊലീസ് സംഘം പരിശോധന നടത്തി. ഫോറൻസിക് സംഘവും പരിശോധന നടത്തി. ദിവസങ്ങൾക്ക് മുമ്പ് നഗരത്തിലെ ലോഡ്ജിലെ റിസപ്ക്ഷനിസ്റ്റിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയതിൻ്റെ ഞെട്ടൽ മാറും മുമ്പാണ് മറ്റൊരു ലോഡ്ജിലെ ദുരൂഹമരണം.

പാണക്കാട്​ ഹൈദരലി തങ്ങളെന്ന സൗമ്യ സാന്നിധ്യം ഇനി ഓർമ; ഖബറടക്കം നാളെ രാവിലെ 9ന് പാണക്കാട്

0

മുസ്ലിം ലീഗ് സംസ്​ഥാന അധ്യക്ഷനും സമസ്​ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ്​ ഡയറക്​ടറും ആയ പാണക്കാട്​ ഹൈദരലി തങ്ങൾ എന്ന സൗമ്യ സാന്നിധ്യം ഇനി ഓർമ. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു. വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം കൊച്ചിയിൽ നിന്ന് മലപ്പുറത്തെത്തിച്ച ശേഷം വൈകുന്നേരം അഞ്ച് മണി മുതൽ ടൗൺ ഹൗളിൽ പൊതുദർശനത്തിന് വയ്ക്കും. രാത്രിയിലും പൊതു ദർശനം തുടരും. നാളെ രാവിലെ 9മണിക്കാണ് ഖബറടക്കം. 

സംസ്​ഥാനത്തിനകത്തും പുറത്തും ആയിരങ്ങളുടെ രാഷ്ട്രീയ, സാമുദായിക, ആത്​മീയ നേതൃസ്​ഥാനം അലങ്കരിച്ച വ്യക്തിത്വമാണ് തങ്ങൾ.2009ൽ പാണക്കാട്​ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ്​ മുസ്ലീം ലീഗ്​ സംസ്​ഥാന അധ്യക്ഷന്റെ പദവിയിലെത്തിയത്​. പാണക്കാട്​ തങ്ങൾ കുടുംബം മുസ്ലീം ലീ​ഗിന്റെ  അധ്യക്ഷ സ്​ഥാനം വഹിക്കുക എന്ന കീഴ്​വഴക്കമനുസരിച്ചായിരുന്നു സ്​ഥാനാരോഹണം. 1990 മുതല്‍ മുസ്​ലിംലീഗ് ജില്ല പ്രസിഡൻറായിരുന്നു. ശിഹാബ് തങ്ങള്‍ ലീഗ്​ സംസ്​ഥാന അധ്യക്ഷനായതോടെയാണ്​ ജില്ല ലീഗ്​ നേതൃത്വത്തിൽ ഹൈദരലി തങ്ങൾ വന്നു

19 വര്‍ഷം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറായിരുന്നു. മുസ്​‌ലിംലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്​ട്രീയകാര്യ സമിതി ചെയര്‍മാനുമായിരുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡൻറ്​, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻറ്​ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. മലപ്പുറം, വയനാട്​, തൃശൂർ ജില്ല ഖാദി സ്​ഥാനം അടക്കം 1000ത്തോളം പള്ളി-മഹല്ലുകളുടെ ഖാദിയാണ്​. 1994ല്‍ നെടിയിരുപ്പ് പോത്ത്​വെട്ടിപ്പാറ മഹല്ല്​ ഖാദിയായാണ്​ തുടക്കം. സംസ്​ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാദി സ്ഥാനം വഹിച്ച ബഹുമതി​​ ഹൈദരലി തങ്ങൾക്കാണ്​.

 1977ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡൻറായി തുടക്കം കുറിച്ച തങ്ങള്‍ ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി എണ്ണം പറഞ്ഞ നിരവധി സ്ഥാപനങ്ങളുടെ പ്രസിഡൻറ്​ പദവിയും അലങ്കരിച്ചു. കേരളത്തിൽ ഏറ്റവും കൂടു​തൽ മത, ഭൗതിക കലാലയങ്ങളുടെയും അനാഥശാലകളുടെയും അമരക്കാരനുമായി

പുതിയ മാളിയേക്കല്‍ സയ്യിദ്​ അഹ്​മദ്​ പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ) ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകള്‍ ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15ന്​ ജനനം. ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, കുഞ്ഞിക്കോയ തങ്ങള്‍, അലി പൂക്കോയ തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ എന്നിവരിലൂടെ ആത്​മീയ മേൽവിലാസമുള്ള പാണക്കാട് തങ്ങള്‍ കുടുംബ പരമ്പരയിലെ കണ്ണികളിലൊന്ന്​. ചെറുപ്പത്തിലേ ഉമ്മ മരിച്ചതിനാൽ പിതൃസഹോദരി മുത്തു ബീവിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടിക്കാലം. വീട്ടുകാർക്ക്​ അദ്ദേഹം ആറ്റപ്പൂ ആയിരുന്നു. സ്വന്തക്കാര്‍ക്കും കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇന്നും തങ്ങള്‍ ‘ആറ്റക്ക’യാണ്. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ 1959ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തിരുനാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. ജീവിച്ചിരിക്കുന്ന പ്രമുഖ പണ്ഡിതന്‍ കാട്ടിപ്പരുത്തി കുഞ്ഞാലന്‍കുട്ടി മുസ്​ലിയാരുടെ ശിക്ഷണത്തിലായിരുന്നു പഠനം.

പൊന്നാനി മഊനത്തുല്‍ ഇസ്​ലാം അറബി കോളജിലും അല്‍പകാലം പഠിച്ചിട്ടുണ്ട്. പിന്നീട് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളജില്‍ ചേരുകയും 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്​ലിയാരുടെ കൈകളില്‍ നിന്നാണ്​ സനദ് ഏറ്റുവാങ്ങിയത്​. യശശ്ശരീരനായ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്​ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്​ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്​ലിയാര്‍ തുടങ്ങിയ പണ്​ഠിത വര്യരായിരുന്നു ജാമിഅയിലെ ഉസ്താദുമാര്‍. 1973ല്‍ സമസ്ത എസ്.എസ്.എഫ്​ എന്ന വിദ്യാർഥി സംഘടനക്ക്​ ബീജാവാപം നൽകിയപ്പോൾ പ്രഥമ പ്രസിഡൻറായി നിയോഗിക്കപ്പെട്ടു​.

സഹപാഠിയും ഇപ്പോള്‍ ചെമ്മാട് ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റി വൈസ്​ ചാൻസലറുമായ ബഹാഉദ്ദീന്‍ നദ്​വി കൂരിയാടായിരുന്നു ജനറല്‍ സെക്രട്ടറി. യു.എ.ഇ, ഖത്തർ, കുവൈത്ത്​, ഒമാൻ, ബഹ്​റൈൻ, സൗദി അറേബ്യ, തുർക്കി, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.

കൊയിലാണ്ടി അബ്​ദുല്ല ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയാണ്​ ഭാര്യ. ഇരട്ട സഹോദരങ്ങളായ സാജിദ-വാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ് എന്നിവരാണ് മക്കൾ. നിയാസ് അലി ജിഫ്‌രി കോഴിക്കോട്, ഹബീബ് സഖാഫ് തിരൂര്‍ എന്നിവർ മരുമക്കൾ. ‌സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്​ലിംലീഗ്​ ജില്ല പ്രസിഡൻറ്​), അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്​.കെ.എസ്​.എസ്​.എഫ്​ സംസ്​ഥാന പ്രസിഡൻറ്​), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ്​ തങ്ങൾ, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീ കുഞ്ഞിബീവി എന്നിവരാണ് സഹോദരങ്ങൾ

ഇനി ഒന്നിച്ച് മുന്നോട്ട്; ആര്യ രാജേന്ദ്രനും സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു

0

മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാവിലെ 11 മണിക്ക് എകെജി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും മുതിർന്ന നേതാക്കന്മാരും മാത്രമായിരിക്കും പങ്കെടുക്കുക എന്ന് നേരത്തെ ഇരുവരും അറിയിച്ചിരുന്നു.

ഫെബ്രുവരി 16 നായിരുന്നു ഇരുവരുടേയും വിവാഹ വാർത്തകൾ പുറത്തു വന്നത്. വിവാഹം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായതായി ആര്യയും സച്ചിനും സ്ഥിരീകരിച്ചിരുന്നു. ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു.

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ. 21-ാം വയസിലാണ് ആര്യ തലസ്ഥാനത്തിന്റെ മേയർ പദവിയിലെത്തിയത്. അന്ന് തന്നെ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ആര്യ.

2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നിന്നാണ് സിച്ചിൻ ദേവ് വിജയിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ എസ്എഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ് സച്ചിൻ.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

0

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു.

അങ്കമാലി സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു.

പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി ഹൈദരലി തങ്ങൾ 1947 ജൂൺ 15 പാണക്കാടാണ് ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ എന്നിവരും സാദിഖലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും സഹോദരങ്ങളാണ്. ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു.18 വർഷത്തോളം മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് ഒന്നിന് സംസ്ഥാന പ്രസിഡന്റായി.

വയനാട് ജില്ലയുടെ ഖാസി, എസ്്‌വൈഎസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ സെക്രട്ടറി, ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ, ജാമിഅ നൂരിയ്യ അറബിക് കോളജ് ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, താനൂർ വരക്കൽ മുല്ലക്കോയ തങ്ങൾ സ്‌മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചിരുന്നു. മുപ്പതാം വയസ്സിൽ പൂക്കൊളത്തൂർ മഹല്ല് പള്ളി, മദ്രസ എന്നിവയുടെ പ്രസിഡന്റായതാണ് ആദ്യ സ്‌ഥാനം. രണ്ടു വർഷത്തിനകം കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് പ്രസിഡന്റായി. നെടിയിരിപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറയിലാണ് ആദ്യമായി ഖാസിയാകുന്നത്. സുന്നി വിദ്യാർഥി സംഘടനയുടെ സ്‌ഥാപക പ്രസിഡന്റാണ്.

കോഴിക്കോട് എംഎം ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. കാന്നല്ലൂർ, പട്ടർനടക്കാവ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം എന്നിവിടങ്ങളിൽ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് 1975ൽ ഫൈസി ബിരുദം നേടി.

കർക്കശ നിലപാടുകൾക്ക് പ്രസിദ്ധനായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗിനെ നിർണായകമായ ഘട്ടങ്ങളിൽ നയിക്കുന്നതിൽ ശ്രദ്ധിച്ചു. സുന്നി സംഘടനകളുടെ നേതൃസ്‌ഥാനവും മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്‌ഥാനവും ഒരുമിച്ചു കൊണ്ടുപോകാൻ തങ്ങൾക്ക് സാധിച്ചു.

കൊയിലാണ്ടിയിലെ അബ്‌ദുല്ല ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തിമ സുഹ്‌റയാണു ഭാര്യ. സാജിദ, ഷാഹിദ, നഈം അലി ശിഹാബ്, മുഈൻ അലി ശിഹാബ് എന്നിവരാണു മക്കൾ. സാജിദയും ഷാഹിദയും ഇരട്ടകളാണ്. ഇളയ മകൻ മുഈനലി. മരുമക്കൾ: സയ്യിദ് നിയാസ് ജിഫ്രി തങ്ങൾ, സയ്യിദ് ഹസീബ് സഖാഫ് തങ്ങൾ.

തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവതി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

0

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ല.

സംഭവത്തിൽ കേസെടുത്ത തമ്പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.ഹോട്ടൽ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളിൽ മൃതദേഹം ഉള്ള വിവരം ഹോട്ടൽ റിസപ്ഷനിൽ വിളിച്ചു പറഞ്ഞത്.

മരിച്ച പെൺകുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീൺ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമിൽ നിന്ന് ട്രാൻസ്ഫർ ആയത്. പ്രവീണിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

പതിവ് വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് പ്രത്യേക മിഷൻ മാർച്ച് 7 മുതൽ

0

കോവിഡ് സാഹചര്യത്തിൽ പതിവ് പ്രതിരോധ വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി മാർച്ച് 7 മുതൽ സംസ്ഥാനത്ത് പ്രത്യേക മിഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഏഴ് ദിവസം വീതമുള്ള മൂന്ന് റൗണ്ടുകളായാണ് ഇത് നടത്തുന്നത്. കോവിഡ്-19 മഹാമാരിക്കാലത്ത് ഭാഗികമായോ പൂർണമായോ വാക്സിനുകൾ എടുക്കാൻ വിട്ടുപോയ കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.


ബിസിജി, ഒപിവി, ഐപിവി, പെന്റാവലന്റ്, റോട്ടാവൈറസ് വാക്സിൻ, എംആർ, ഡിപിറ്റി, ടിഡി തുടങ്ങിയ വാക്സിനുകൾ വാക്സിനേഷൻ ഷെഡ്യൂൾ പ്രകാരം യഥാസമയം കൊടുക്കുവാൻ വിട്ടുപോയിട്ടുള്ളവർക്കായാണ് യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇപ്പോൾ യജ്ഞം നടത്തുന്നത്. ഈ  ജില്ലകളിലായി 19,916 കുട്ടികൾക്കും 2,177 ഗർഭിണികൾക്കും വാക്സിൻ നൽകുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി 1649 സെഷനുകളാണ് നടത്തുക.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഈജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങൾ തരംതിരിച്ചു പരിശീലനങ്ങൾ നടത്തുകയും അർഹരായ കുട്ടികളുടെയും ഗർഭിണികളുടെയും പട്ടിക തയ്യാറാക്കുകയും ബന്ധപ്പെട്ട സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്