spot_img
Sunday, June 14, 2026
Home Blog Page 611

മാര്‍ച്ച് 1 മുതല്‍ പൊതുവിടങ്ങളില്‍ മാസ്ക് വേണ്ട; ക്വാറന്‍റൈന്‍ അടക്കം നിയന്ത്രണങ്ങളില്‍ മാറ്റവുമായി യുഎഇ

0

പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ അടുത്ത മാസം ആദ്യം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ ചട്ടങ്ങളില്‍ അടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

പൊതുഇടങ്ങളില്‍ മാസ്ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ല. എന്നാല്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.

കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണം. പൂര്‍ണമായ രീതിയില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. പ്രാദേശിക തലത്തില്‍ ഓരോ ഇമറൈറ്റുകള്‍ക്കും ക്വാറന്‍റൈന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കിയിട്ടുണ്ട്.പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരുമീറ്റര്‍ നിയന്ത്രണം തുടരും.

വാക്സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി; യുവതി പിടിയില്‍

0

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിന്റെ വാഹനത്തില്‍ നിന്ന് മാരക മയക്കുമരുന്ന് പിടികൂടിയ കേസില്‍ വന്‍ ട്വിസ്റ്റ്. ഭര്‍ത്താവിനെ കേസില്‍ കുടുക്കിയ ശേഷം കാമുകനൊപ്പം ജീവിക്കുന്നതിനാണ് പഞ്ചായത്തംഗമായ സൗമ്യ അറസ്റ്റിലായത്.

ഫെബ്രുവരി 22ന് സൗമ്യയുടെ ഭര്‍ത്താവ് സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. കാമുകന്‍ വിനോദിന്റെ നിര്‍ദേശപ്രകാരം അയാളുടെ സുഹൃത്ത് ഷാനവാസാണ് സുനിലിന്റെ വാഹനത്തില്‍ ഒളിപ്പിക്കാനായി എംഡിഎംഎ സൗമ്യക്ക് എത്തിച്ചുകൊടുത്തത്.

വണ്ടന്‍മേട് പോലീസും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ടീം അംഗങ്ങളും ചേര്‍ന്ന് സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ ഉടമയായ സുനില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വില്‍പ്പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തി.സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യ സൗമ്യ കാമുകനായ വിദേശ മലയാളി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസ് മറ്റും ചേര്‍ന്ന് നടത്തിയ പദ്ധതിയാണ് പോലീസിന്റെ സമയോചിതമായ ഇടപെടല്‍മൂലം പൊളിഞ്ഞത്.

സുനിലിനെ കൊലപ്പെടുത്താനായിരുന്നു ആദ്യം ഇവര്‍ തീരുമാനിച്ചത്. കൊച്ചിയിലെ ക്വ്‌ട്ടേഷന്‍ ടീമുകളെ ഇതിനായി സമീപിക്കാനായിരുന്നു നീക്കമെങ്കിലും പിടിക്കപ്പെടുമെന്ന് ഭയന്ന് ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു.ഫെബ്രുവരി 18ാം തീയതി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസും ചേര്‍ന്ന് വണ്ടന്‍മേട് ആമയറ്റില്‍ വച്ച് മയക്കുമരുന്ന് കൈമാറിയത്. ഇത് സൗമ്യ സുനിലിന്റെ ഇരുചക്ര വാഹനത്തില്‍ വച്ചശേഷം വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു.

പോലീസിനും മറ്റിതര ഏജന്‍സികള്‍ക്കും സൗമ്യ വിദേശത്ത് ജോലി ചെയ്യുന്ന കാമുകന്‍ മുഖേന സൂചന കൊടുപ്പിച്ചു. സൂചന പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ എംഡിഎംഎ ലഭിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുനില്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു.ഒരു വര്‍ഷമായി സൗമ്യയും കാമുകനായ വിനോദും അടുപ്പത്തിലായിരുന്നു സുനിലിനെ വാഹനം ഇടുപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നല്‍കി കെലപ്പെടുത്താനോ ഇരുവരും ചേര്‍ന്ന് പദ്ധതി ഇട്ടു പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതില്‍ നിന്നും പിന്‍മാറി.

വിദേശത്തു നിന്നും സൗമ്യയെ കാണുന്നതിനായി വന്നു പോകുന്ന കാമുകന്‍ വിനോദും സൗമ്യയും ഒരു മാസം മുന്‍പ് എറണാകുളത്ത് ആഡംബര ഹോട്ടലില്‍ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് സുനിലിനെ ഒഴിവാക്കുന്നതിനായി ഗൂഡാലോചന നടത്തിയത്.

മയക്കുമരുന്ന് എത്തിച്ചുകൊടുത്തശേഷം വിദേശത്തേയ്ക്ക് കടന്ന കാമുകനേ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുന്നുള്ള ശ്രമത്തിലാണ് പോലീസ്. കേസില്‍ സൗമ്യയും കൂടാതെ സഹായികളായ ഷാനവാസും ഷെഫിന്‍ഷാ യും അറസ്റ്റിലായി.

ഷാനവാസും ഷെഫിന്‍ഷായും ചേര്‍ന്നാണ് 45000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്നും അന്വേഷണത്തില്‍ വെളിവായി

കുട്ടികള്‍ക്ക് പെട്ടി ഓട്ടോയില്‍ ലിഫ്റ്റ്, ഡ്രൈവർക്കെതിരെ നടപടി; വിമര്‍ശനത്തിന് മറുപടിയുമായി എംവിഡി

0

കുട്ടികളെ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കയറ്റി സ്‌കൂളില്‍ കൊണ്ടുപോയ ഡ്രൈവർക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് അടുത്തിടെ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ ഈ നടപടിക്കെതിരേ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കുട്ടികളെ സഹായിക്കാന്‍ വേണ്ടി ചെയ്ത ഈ പുണ്യ പ്രവര്‍ത്തിക്ക് ഇത്തരത്തിലുള്ള ശിക്ഷ നല്‍കുന്നത് ശരിയാണോയെന്നായിരുന്നു വിമര്‍ശനത്തിന്റെ കാതല്‍. ഇത്തരത്തില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എം.വി.ഡി. കേരള.വളരെ ചെറിയ ചരക്കുകള്‍ മാത്രം കയറ്റാന്‍ പാകത്തിന് ഡിസൈന്‍ ചെയ്തിട്ടുള്ളതും സ്റ്റെബിലിറ്റി തീര്‍ത്തും കുറഞ്ഞതുമായ പെട്ടി ഓട്ടോറിക്ഷയില്‍, കേവലം ഒരടി മാത്രം ഉയരമുള്ള പിന്നിലെ ചരക്ക് കയറ്റുന്ന പെട്ടയില്‍ കാലികളെക്കാള്‍ മോശമായി യാത്ര നടത്തിയതിനെ ന്യായിരിക്കുന്ന അജണ്ടയെ എങ്ങനെ ന്യായീകരിക്കാന്‍ സാധിക്കുമെന്ന ചോദ്യത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന മറുപടി ആരംഭിക്കുന്നത്. ഫെയ്‌സ്ബുക്കിലാണ് എം.വി.ഡിയുടെ വിശദീകരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്‌കൂള്‍ കുട്ടികളെ ഗുഡ്‌സ് ഓട്ടോയില്‍ കുത്തി നിറച്ച് അപകടകരമായികയറ്റി കൊണ്ടുപോയ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു. കുട്ടികളെ സഹായിക്കാന്‍ വേണ്ടി ഡ്രൈവര്‍ ചെയ്ത ഒരു പുണ്യ പ്രവര്‍ത്തിക്ക് വകുപ്പ് ഇങ്ങനെ ശിക്ഷ നല്‍കാമോ എന്നാണ് ചിലരുടെ ചോദ്യം.വളരെ ചെറിയ ചരക്കുകള്‍ കയറ്റാന്‍ മാത്രം ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ള stability തീരെ കുറഞ്ഞ പെട്ടി ഓട്ടോറിക്ഷയില്‍ കേവലം ഒരടി മാത്രം ഉയരമുള്ള പുറകിലെ ചരക്ക് കയറ്റുന്ന പെട്ടിയില്‍ കാലികളേക്കാള്‍ മോശമായി യാത്ര നടത്തിയതിനെ ന്യായീകരിക്കുന്ന അജണ്ടയെ എങ്ങിനെ ന്യായീകരിക്കും. ഗുഡ്‌സ് ഓട്ടോയിലെ പിറകിലെ കുട്ടികളെ ശ്രദ്ധിക്കാന്‍ ഓട്ടത്തിനിടയില്‍ ഡ്രൈവര്‍ക്ക് പറ്റില്ല. ശരിയായ ഒരു കൈപ്പിടിപോലുമില്ലാതെയാണ് കുട്ടികള്‍ ആ വണ്ടിയില്‍ യാത്ര ചെയ്തിരുന്നത്.വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്യേണ്ടി വരികയോ വെട്ടിത്തിരിക്കുകയോ ചെയ്യുമ്പോഴോ ഒരു കുട്ടിയുടെ ബാലന്‍സ് തെറ്റിയാല്‍ അടുത്തയാളെ പിടിച്ച് രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നത് ഒരു ചെയിന്‍ റിയാക്ഷന്റെ ഫലം ചെയ്യുകയും ആ അപകടത്തിന്റെ ദാരുണ ഭാവം നമ്മുടെ സങ്കല്പങ്ങള്‍ക്കും അപ്പുറത്തായിരിക്കും എന്നുള്ള കാര്യം വിസ്മരിക്കരുത്. ഓര്‍ക്കുക, ചെറിയ ഉയരത്തില്‍ നിന്ന് വീണാല്‍ പോലും വാഹനത്തിന്റെ വേഗത നിമിത്തം ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാമെന്നിരിക്കെ ഇത്തരം കുറ്റം ചെയ്ത ഡ്രൈവറെ ന്യായീകരിക്കുന്നത് എന്തിന്റെ പേരിലായാലും അധാര്‍മ്മികതന്നെയാണ്…മുന്‍ കാലങ്ങളില്‍ വഴിയില്‍ നിന്നും ലിഫ്റ്റ് കൊടുക്കുന്ന കുട്ടികളുമായി ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. കൂടാതെ ഇന്ത്യയിലെ ഗതാഗത സൗകര്യങ്ങള്‍ കുറവായ ചില ഭാഗങ്ങളില്‍ ചരക്കു വാഹനങ്ങളില്‍ കൂട്ടമായി യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പ്പെടുന്ന ദാരുണ സംഭവങ്ങള്‍ സാധാരണമാണെന്നതും നാം ദയവായി മറക്കരുത്.ഏറ്റവും വിലപ്പെട്ടതാണ് കുട്ടികളുടെ ആരോഗ്യവും ജീവനും. അതിനാല്‍ ഏറ്റവും മുന്തിയ പരിഗണന തന്നെ കുട്ടികള്‍ക്ക് നാം റോഡില്‍ നല്‍കണം. അറിവില്ലായ്മയല്ല, അത് അവകാശമാക്കുവാന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥ ദുരന്ത വ്യാപാരികള്‍. ചാരായ വേട്ടയുടെയും മയക്ക് മരുന്ന് വേട്ടയുടെയും നിരയില്‍ ഹെല്‍മെറ്റ് വേട്ട എന്ന ഓമനപ്പേരിട്ട് കെട്ടുന്ന പോലുള്ള അധാര്‍മ്മികത

ഹോട്ടൽ റിസപ്ഷനിസ്റ്റിന്റെ കൊലയിലേക്ക് നയിച്ചത് ഒരാഴ്ച മുമ്പുണ്ടായ തർക്കം, പ്രതി നെടുമങ്ങാട് സ്വദേശി പിടിയിൽ

0

തമ്പാനൂർ സിറ്റി ടവർ ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ.

നെടുമങ്ങാട് കല്ലിയോട് സ്വദേശി ഹരീഷിനെയാണ് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പ് ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇയാൾ തർക്കമുണ്ടാക്കിയിരുന്നു.

ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് ഹരീഷ്.

കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളിൽ പ്രതിയായ ഹരീഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകലാണ് അരുംകൊല നടന്നത്. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് രാവിലെ എട്ടരയോടെ ബൈക്കിലെത്തി ആൾ വെട്ടി കൊലപ്പെടുത്തിയത്. രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്. മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. എട്ടരയോടെ ബൈക്കിലെത്തിയ അക്രമി ബൈക്ക് പാർക്ക് ചെയ്ത ശേഷം വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറി. റിസപ്ഷനിലുണ്ടായിരുന്ന അയ്യപ്പനെ തലുങ്ങും വിലങ്ങും വെട്ടി. റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് അയ്യപ്പനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അക്രമത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാല് വർഷത്തോളമായി ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പൻ. കൊവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാൾ ഒൻപത് മാസം മുമ്പാണ് തിരിച്ചെത്തിയത്.

തിരുവനന്തപുത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി

0

തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി അയ്യപ്പനാണ് (34) കൊല്ലപ്പെട്ടത്. സിറ്റി ടവര്‍ ഹോട്ടലില്‍ രാവിലെ 8.30നാണ് സംഭവം.

ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം ഉറപ്പിച്ച ശേഷമാണ് കൊലപാതകി തിരികെ പോയത്. സംഭവം നടക്കുന്ന സമയത്ത് സമീപത്ത് ആരുമുണ്ടായിരുന്നില്ല. കൂടെ ഉണ്ടായിരുന്ന റിസപ്ഷന്‍ ബോയി പുറത്ത് പോയ സമയത്താണ് കൊലപാതകമെന്നതും ശ്രദ്ധേയമാണ്.

തുടര്‍ന്ന് കടന്നുകളഞ്ഞ അക്രമിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കൊലപ്പെട്ട അയ്യപ്പന്‍ കഴിഞ്ഞ 9മാസമായി ഇവിടെ ജോലി നോക്കുന്നുവെന്നാണ് ഹോട്ടല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

550 മലയാളികൾ ബന്ധപ്പെട്ടു,ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു:നോര്‍ക്ക

0

യുക്രൈനില്‍ യുദ്ധ സ്ഥലത്ത് ഒറ്റപ്പെട്ട് പോയ മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് നോർക്ക വൈസ് ചെയർമാൻ . ഇന്നലെയും ഇന്നുമായി 550 പേർ യുക്രൈനിൽ നിന്ന് ബന്ധപ്പെട്ടു. എല്ലാവരുടേയും വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും നോർക്കയിൽ രജിസ്റ്റർ ചെയ്യാത്തവരുണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്നും നോർക്ക വൈസ് ചെയർമാൻ പറഞ്ഞു.

അതേസമയം പലര്‍ക്കും എംബസിയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിനികള്‍ (Malayali Students) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബങ്കറുകളില്‍ വെള്ളവും ഭക്ഷണവും തീരുമെന്ന ആശങ്കയിലാണ് തങ്ങളെന്നും കൊടുംതണുപ്പിലാണ് കഴിയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ വിവരിച്ചു.

ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ യുക്രൈനിൽ പഠിക്കുന്ന മലയാളി കുട്ടികളുടെ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്. മകളും കൂട്ടുകാരും ആശങ്കയിൽ ആണെന്ന് യുക്രൈനിലെ കേവിൽ പഠിക്കുന്ന ഹെന സോണി കളത്തിലിന്റെ പിതാവ് സണ്ണി ജോസഫ് പറഞ്ഞു.

കുട്ടികൾ ഭക്ഷണം പോലും കഴിക്കാതെയിരിക്കുക ആണെന്നും ഇദ്ദേഹം പറയുന്നു. സൈനിക ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിന്റെ മകൾ യുക്രൈനിലെത്തിയിട്ട് രണ്ട് വർഷമായി. ഇന്നലെ രാത്രി മുതൽ മകൾ  ബങ്കറിലാണ് കഴിയുന്നതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. യുക്രൈനിലെ സുമി സ്റ്റേറ്റ് സർവകലാശാലക്ക് സമീപമുള്ള സൈനിക ആശുപത്രി റഷ്യൻ സേന തകർത്തെന്ന് അവിടെ പഠിക്കുന്ന വിദ്യാർത്ഥികളായ അബീസ് അഷ്റഫും അഹമ്മദ് സക്കീർ ഹുസൈനും പറഞ്ഞു. കോട്ടയം സ്വദേശികളാണ് ഇരുവരും. മക്കളുടെ കാര്യത്തിൽ വലിയ ആശങ്കയിലാണ് ഇരുവരുടേയും മാതാപിതാക്കൾ.

യുക്രെയിനിലെ കാർക്കീവിൽ മെട്രോ സ്റ്റേഷനുകളിൽ അഭയം പ്രാപിച്ച മലയാളികളുടെ മാതാപിതാക്കൾ ആശങ്കയോടെയാണ് നാട്ടിൽ കഴിയുന്നത്. ശേഖരിച്ച ഭക്ഷണവും വെള്ളവും തീർന്ന് കൊണ്ടിരിക്കുകയാണ്. ഇനിയും ഒരു ദിവസം കൂടി നിൽകേണ്ടി വന്നാൽ പ്രദേശവാസികളാൽ കൊള്ളയടിക്കപ്പെടും എന്നാണ് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ ഭയം. യുക്രൈനില്‍ നിന്ന് വ്യോമമാര്‍ഗം വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്രം. ഇന്നലെ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായി കേന്ദ്രം ബന്ധപ്പെട്ടു. സ്ലോവാക്യ, പോളണ്ടി, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിച്ചശേഷം അവിടെ നിന്ന് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ഈ നീക്കത്തിന്‍റെ ഭാഗ്യമായി 10  ഉദ്യോഗസ്ഥരെ അതിര്‍ത്തികളിലേക്ക് അയച്ചതാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഹംഗറി വഴി ആദ്യം ആളുകളെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് നീക്കം

കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം

സ്വാഭാവികമായ അഭിനയശൈലിയിലൂടെ മലയാളികളെ ചിരിപ്പിച്ച പപ്പു ചിലപ്പോഴൊക്കെ പ്രേക്ഷകരെ കരയിക്കുകയും ചെയ്ത കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം. തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ഈ രംഗം ഇന്നും നമ്മെ ചിരിപ്പിക്കുന്നു. സ്വതസിദ്ധമായ അഭിനയത്തിലൂടെ തിയേറ്ററുകള്‍ ഇളക്കിമറിച്ചു കുതിരവട്ടം പപ്പുവെന്ന അതുല്യ നടന്‍.

നാടകത്തിലൂടെയാണ് പദ്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പു അഭിനയരംഗത്തെത്തിയത്. മൂടുപടം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഭാര്‍ഗവിനിലയത്തിലെ കുതിരവട്ടം പപ്പു എന്ന കഥാപാത്രത്തിന്റെ പേര് നല്‍കിയത് വൈക്കം മുഹമ്മദ് ബഷീറാണ്.

മണിച്ചിത്രത്താഴ്, ഏയ് ഓട്ടോ, തേന്‍മാവിന്‍ കൊമ്പത്ത് ഇപ്പോഴും ഓര്‍ത്തോത്ത് ചിരിക്കുന്ന എത്രയോ രംഗങ്ങള്‍. ചിരി മാത്രമല്ല, കണ്ണിനെ ഈറനണിയിച്ച കഥാപാത്രങ്ങളും പപ്പുവിന് അനായാസം വഴങ്ങി. ദി കിംഗ്, ആള്‍ക്കൂട്ടത്തില്‍ തനിയെ ചിത്രങ്ങളില്‍ പപ്പുവിനൊപ്പം പ്രേക്ഷകരും കരഞ്ഞു. നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തില്‍ മറക്കാനാകാത്ത എത്രയെത്ര കഥാപാത്രങ്ങള്‍… മലയാളിയെ ചിരിപ്പിച്ചും കരയിച്ചും പപ്പു ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുകയാണ്. പകരം വയ്കാനില്ലാത്ത ഓര്‍മകളായി

വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

0

കൊച്ചി: വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി ഇതിനെ തുടര്‍ന്ന് അശ്ലീല പോസ്റ്റിന്‍റെ പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍റെ പേരില്‍ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.

ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ആളെ ഒഴിവാക്കാനും ചേര്‍ക്കാനുമാണ് അഡ്മിന് സാധിക്കുന്നത്. ആ ഗ്രൂപ്പില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റില്‍ അഡ്മിന് നിയന്ത്രണം ഇല്ല, അത് സെന്‍സര്‍ ചെയ്യാനും സാധിക്കില്ല. അതിനാല്‍ തന്നെ ഗ്രൂപ്പില്‍ വരുന്ന മോശമോ, അപകടകരമായ കണ്ടന്‍റില്‍ അഡ്മിന് പങ്കില്ലെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു.ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.

ആലപ്പുഴ ചേര്‍ത്തല സ്വദേശി മാനുവലിന്‍റെ പേരില്‍ എറണാകുളം കോടതിയിലുള്ള പോക്സോ കേസ് കോടതി റദ്ദാക്കി. ഫ്രണ്ട്സ് എന്ന പേരുള്ള ഗ്രൂപ്പ് ഉണ്ടാക്കി അതിന്‍റെ അഡ്മിന്‍ ആയിരുന്നു മാനുവല്‍. തന്‍റെ രണ്ട് സുഹൃത്തുക്കളെ മാനുവല്‍ ഈ ഗ്രൂപ്പില്‍ ചേര്‍ത്തു. ഒരാളെ ഗ്രൂപ്പ് അഡ്മിനാക്കി. ഇതില്‍ അഡ്മിനായ വ്യക്തി കുട്ടികളുടെ അശ്ലീല വീഡിയോ ഗ്രൂപ്പില്‍ ഇടുകയും അത് കേസ് ആകുകയുമായിരുന്നു.

ആദ്യം വീഡിയോ ഇട്ടയാളെ പ്രതിചേര്‍ത്ത പൊലീസ്, അന്തിമ റിപ്പോര്‍ട്ടില്‍ ഗ്രൂപ്പ് ഉണ്ടാക്കിയ വ്യക്തി എന്ന നിലയില്‍ മാനുവലിനെയും പ്രതി ചേര്‍ത്തു. ഇതിനെതിരെയാണ് കേസ് റദ്ദാക്കാന്‍ ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ബോംബൈ, ദില്ലി ഹൈക്കോടതി വിധികള്‍ ഉണ്ടെന്ന് ഹൈക്കോടതി ഉദ്ധരിച്ചിട്ടുണ്ട്.

ഒപ്പം തന്നെ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിനെതിരെ വ്യക്തമായ ആരോപണം ഒന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ഇത്തരത്തില്‍ സമാനമായ കേസില്‍ മദ്രാസ് ഹൈക്കോടതിയും വിധി പറഞ്ഞിരുന്നു. ഒരു വാട്ട്സ്ആപ്പ് അക്കൌണ്ടില്‍ വന്ന പോസ്റ്റിന്‍റെ പേരില്‍ എടുത്ത കേസിന്‍റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും വാട്ട്സ്ആപ്പ് അഡ്മിനെ ഒഴിവാക്കിയ ഉത്തരവിലാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഇത്തരം ഒരു നിരീക്ഷണം നടത്തിയത് എന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കരൂര്‍ ലോയേര്‍സ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാണ് അയാള്‍ക്കെതിരെ റജിസ്ട്രര്‍ ചെയ്ത എഫ്ഐആറിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഗ്രൂപ്പില്‍ അംഗമായ മറ്റൊരു വക്കീല്‍ നല്‍കിയ പരാതിയിലാണ് ഗ്രൂപ്പ് അഡ്മിനെതിരെയും പോസ്റ്റ് ഗ്രൂപ്പില്‍ ഇട്ടയാള്‍ക്കെതിരെയും പൊലീസ് കേസ് എടുത്ത് എഫ്ഐആര്‍ ഇട്ടത്.രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ വളര്‍ത്തുന്ന സംഭാഷണം നടത്തി എന്നതിന് സെക്ഷന്‍ 153 എ, പൊതുസ്ഥലത്തെ സഭ്യമല്ലാത്ത സംസാരത്തിന് 294 ബി എന്നീ ഐപിസി വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരുന്നത്.

ഇതിനെതിരെയാണ് ഗ്രൂപ്പ് അഡ്മിന്‍ ഹൈക്കോടതിയെ സമീപിച്ചത്.2021ലെ കിഷോര്‍ വെര്‍സസ് മഹാരാഷ്ട്രസര്‍ക്കാര്‍ കേസ് ഉദ്ധരിച്ചാണ് എഫ്ഐആറില്‍ നിന്നും വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ മദ്രാസ് ഹൈക്കോടതി ഒഴിവാക്കിയത്. വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ഒരാള്‍ ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്യുമെന്ന് നേരത്തെ അറിവോ, അതിന് സമ്മതം നല്‍കുന്ന ഇടപെടലോ അഡ്മിന്‍റെ ഭാഗത്ത് നിന്നും ഇല്ലായെന്ന് വ്യക്തമാണെന്നും. അതിനാല്‍ അഡ്മിന് ഈ പ്രവര്‍ത്തിയില്‍ ഉത്തരവാദിത്വം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്‍റെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്

കെപിഎസി ലളിതയുടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിൽ എത്തിച്ചു; സംസ്‌കാരം അൽപസമയത്തിനകം

0

കെപിഎസി ലളിതയുടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിൽ എത്തിച്ചു. സംസ്‌കാരം അൽപസമയത്തിനകം എങ്കക്കാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.തൃശൂർ വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ ഓർമ്മ എന്ന വീട്ടിൽ എത്തിച്ചത്.

അരമണിക്കൂറോളം ഇവിടെ പൊതുദർശനം ഉണ്ടാകും. അന്തിമോപചാരം അർപ്പിക്കുന്നതിനായി നിരവധി ആളുകളാണ് എത്തിയത്.വീടിന്റെ തെക്കേഭാഗത്ത് ഒരുക്കിയ ചിതയിലാണ് മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുക. എങ്കക്കാട്ടെ മരുമകളായി എത്തി പിന്നീട് മകളായി മാറിയയാളാണ് കെപിഎസി ലളിത.

എല്ലാ കാര്യങ്ങൾക്കും നാടിനോട് അടുത്ത് നിക്കുന്നയാളാണ് കെപിഎസി ലളിത.അതുകൊണ്ടുതന്നെ ഒരുപാട് ആളുകളാണ് അന്തമോപചാരം അർപ്പിക്കാനായി എത്തിയത്. സിനിമ മേഖയിലുള്ള പ്രമുഖർ അന്തമോപചാരം അർപ്പിക്കാൻ എത്തി. ഇന്ന് വീണ്ടും വടക്കാഞ്ചേരി എങ്കക്കാട് എത്തുമ്പോൾ നാടു മുഴുവൻ അവരുടെ ഓർമയിൽ തേങ്ങുകയാണ്.

മലയാള മലയാള സിനിമാചരിത്രത്തിൽ ജ്വലിക്കുന്ന ഓർമയാവുകയാണ് എങ്കക്കാട്ടെ ‘ഓർമ’ വീടും പരിസരങ്ങളും.

1978ൽ സംവിധായകൻ ഭരതനുമായുള്ള വിവാഹത്തിനു ശേഷമാണ് വടക്കാഞ്ചേരിയുടെ മരുമകളായി ലളിത എങ്കക്കാട് എത്തുന്നത്. അന്ന് മലയാള സിനിമയുടെ തലസ്ഥാനം ‘മദ്രാസ്’ ആയിരുന്നതിനാൽ ഭരതനൊപ്പം ചെന്നൈയിലായിരുന്നു ലളിതയുടെ ജീവിതം. 1998ൽ ഭരതന്റെ വേർപാടിനു ശേഷം എങ്കക്കാട്ടെ പാലിശേരി തറവാട്ടിലേയ്ക്കു താമസം മാറ്റി.

ഭരതന്റെ ജൻമനാടിനെ അത്രയേറെ ലളിതയും ഹൃദയത്തിലേറ്റി.കൂടാതെ വൈകിട്ട് 5.30ന് വടക്കാഞ്ചേരി ഓട്ടുപാറ ജംഗ്ഷനിൽ സർവകകക്ഷി അനുസ്‌മരണ യോഗം നടക്കും. അന്തരിച്ച നടി കെ.പി.എ.സി ലളിതയുടെ മൃതദേഹം തൃശൂർ ലളിതകലാ അക്കാദമി മന്ദിരത്തിൽ എത്തിച്ച ശേഷമായിരുന്നു വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിന് കൊണ്ടുപോയത്. പൊതുദർശനത്തിന് ശേഷമാണ് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് എത്തിച്ചത്

ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു

0

ചലച്ചിത്ര നടി കെപിഎസിചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു

മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ.

കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു.

കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു.

യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തൻ നായർ, അമ്മ ഭാർഗവിയമ്മ. നാലു സഹോദരങ്ങൾ. ഫൊട്ടോഗ്രഫറായിരുന്നു അച്ഛൻ.

രാമപുരം ഗവൺമെന്റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലാിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോൽസവങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നു. അതോടെ സ്കൂൾ‌ വിദ്യാഭ്യാസം മുടങ്ങി. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി.

പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് തോപ്പിൽ ഭാസിയാണ് ലളിത എന്നു പേരിട്ടത്. 1970 ൽ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്. കെ.എസ് സേതുമാധവനായിരുന്നു സംവിധായകൻ.

അതിനു ശേഷം സിനിമയിൽ സജീവമായി. 1978 ൽ ഭരതനെ വിവാഹം കഴിച്ചു. ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്. നീലപൊന്മാൻ, സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദർ, സന്ദേശം, മീനമാസത്തിലെ സൂര്യൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്ഫടികം, കാട്ടുകുതിര, കനൽക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.അടൂർ‌ ഗോപാലകൃഷ്ണന്റെ മതിലുകളിൽ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കഥ തുടരും’ എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്കാരം ലഭിച്ചു.