spot_img
Saturday, June 20, 2026
Home Blog Page 81

പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

0

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) നിര്യാതനായി. ഇന്നു പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാൾപുരത്ത് ഉഷസ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവ സമയത്ത് എംപി വീട്ടിലുണ്ടായിരുന്നില്ല.

പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ – സരോജനി ദമ്പതികളുടെ മകനാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി.ടി ഉഷയുമായുള്ള വിവാഹം. മകൻ. ഡോ. ഉജജ്വൽ വിഗ്നേഷ്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര സമയം നിശ്ചയിച്ചിട്ടില്ല.

ഫാസ്‍ടാഗ് ഉപയോക്താക്കൾക്കുള്ള മുന്നറിയിപ്പ്

0

2026 ഫെബ്രുവരി ഒന്നുമുതൽ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയുടെ പുതിയ ഫാസ്റ്റ് ടാഗുകളിൽ നിന്ന് ‘നോ യുവർ വെഹിക്കിൾ’ (KYV) വെരിഫിക്കേഷൻ പ്രക്രിയ ഒഴിവാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) തീരുമാനിച്ചു

* നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം
ഇന്ത്യയിലെ ഫാസ്റ്റ് ടാഗ് സംവിധാനം ലളിതമാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഒരു പ്രധാന തീരുമാനം എടുത്തിട്ടുണ്ട് . 2026 ഫെബ്രുവരി ഒന്നുമുതൽ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയ്ക്കായി നൽകുന്ന പുതിയ ഫാസ്റ്റ് ടാഗുകളിൽ നോ യുവർ വെഹിക്കിൾ (KYV) വെരിഫിക്കേഷൻ പ്രക്രിയ ബാധകമാകില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു.

* കെവൈവി
ഫാസ്‍ടാഗുകൾ നൽകുന്നതിലും ഉപയോഗിക്കുന്നതിലും ഉണ്ടാകുന്ന കാലതാമസം, ആവർത്തിച്ച് രേഖകൾ ചോദിക്കുന്നതിലെ ബുദ്ധിമുട്ട്, ഉപയോക്താക്കളുടെ പരാതികൾ എന്നിവ കുറയ്ക്കുക എന്നതാണ് ഈ മാറ്റത്തിന്റെ ലക്ഷ്യം. ഇതുവരെ ഫാസ്‍ടാഗ് നൽകിയതിനുശേഷം വാഹന പരിശോധനയ്ക്ക് കെവൈവി ആവശ്യമായിരുന്നു.

* പ്രശ്‍നങ്ങൾ
ഈ പ്രക്രിയയിൽ, സാധുവായ രേഖകൾ ഉണ്ടായിരുന്നിട്ടും, പലപ്പോഴും ഡ്രൈവർമാർക്ക് ആർസി അപ്‌ലോഡ് ചെയ്യാനും ഫോട്ടോകൾ അയയ്ക്കാനും ടാഗ് വീണ്ടും പരിശോധിക്കാനും ആവർത്തിച്ച് ആവശ്യമായി വന്നു. ഈ കാലതാമസം ഫാസ്‍ടാഗ് സജീവമാക്കൽ മൂലം ഉപയോക്താക്കൾക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു.

* ഉത്തരവാദിത്തം പൂർണ്ണമായും ബാങ്കുകൾക്ക്
പുതിയ നിയമങ്ങൾ പ്രകാരം, ദേശീയപാതാ അതോറിറ്റി ഈ ഉത്തരവാദിത്തം പൂർണ്ണമായും ബാങ്കുകൾക്ക് കൈമാറി. ഫാസ്റ്റ് ടാഗ് നൽകുന്നതിനുമുമ്പ് ബാങ്കുകൾ ഇപ്പോൾ വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിശോധിക്കും.

* വാഹന പരിശോധന വാഹൻ ഡാറ്റാബേസ് വഴി
വാഹന പരിശോധന വാഹൻ ഡാറ്റാബേസ് വഴിയായിരിക്കും. കൂടാതെ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) അടിസ്ഥാനമാക്കി പരിശോധന പൂർത്തിയാക്കും. ടാഗ് ആക്ടീവാക്കിക്കഴിഞ്ഞാൽ പ്രത്യേക കെവൈവി പ്രക്രിയ ആവശ്യമില്ല എന്നാണ് ഇതിനർത്ഥം.

* എന്തായിരുന്നു കെവൈവി എന്തിനാണ് അത് നീക്കം ചെയ്തത്?
ഫാസ്‍ടാഗ് ശരിയായ വാഹനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും തെറ്റായതോ തനിപ്പകർപ്പോ ആയ ടാഗുകൾ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കുന്നതിനുള്ള ഫാസ്‍ടാഗ് സിസ്റ്റത്തിലെ ഒരു അധിക പരിശോധനാ ഘട്ടമായിരുന്നു നോ യുവർ വെഹിക്കിൾ (കെ‌വൈ‌വി). എങ്കിലും പ്രായോഗികമായി, ഈ പ്രക്രിയ പലപ്പോഴും കാലതാമസത്തിനും സാങ്കേതിക തകരാറുകൾക്കും കാരണമായി. ഇതുകാരണം എൻ‌എച്ച്‌എ‌ഐ ഇത് നീക്കം ചെയ്യാൻ തീരുമാനിച്ചു.

* പുതിയ നിയമങ്ങളിൽ എന്താണ് മാറ്റം വന്നത്?
2026 ഫെബ്രുവരി ഒന്നു മുതൽ പുതിയ കാറുകളുടെ ഫാസ്‍ടാഗുകളിൽ കെവൈവി നിർബന്ധമല്ല. ടാഗ് നൽകുന്നതിന് മുമ്പ് ആവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയാക്കും. മുമ്പ് നൽകിയ ഫാസ്റ്റ് ടാഗ് ഉടമകൾക്ക് ഇനി പതിവ് കെവൈവി പരിശോധനകൾ നടത്തേണ്ടതില്ല. തെറ്റായ വാഹനവുമായി ടാഗുകൾ ബന്ധിപ്പിച്ചിരിക്കുക, ദുരുപയോഗം ചെയ്യുക, ടാഗുകൾ അയഞ്ഞിരിക്കുക, അല്ലെങ്കിൽ തെറ്റായി നൽകിയ ഫാസ്റ്റ് ടാഗുകൾ പോലുള്ള പ്രത്യേക പരാതികൾ ഉയർന്നുവരുന്ന സന്ദർഭങ്ങളിൽ മാത്രമേ വീണ്ടും പരിശോധനകൾ നടത്തൂ.

* സാധാരണ ഡ്രൈവർമാർക്ക് എന്ത് പ്രയോജനം ലഭിക്കും?
പുതിയ നിയമങ്ങൾ ഫാസ്‍ടാഗുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രക്രിയ മുമ്പെന്നത്തേക്കാളും വേഗത്തിലും എളുപ്പത്തിലും ആക്കും. ഇപ്പോൾ, ടാഗ് ലഭിച്ചയുടനെ ഉപയോഗിക്കാൻ കഴിയും. ആവർത്തിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതിന്റെയോ ബാങ്കോ കസ്റ്റമർ കെയറോ സന്ദർശിക്കേണ്ടതിന്റെയോ ആവശ്യമില്ല. പരാതി അടിസ്ഥാനമാക്കിയുള്ള കേസുകളിൽ മാത്രമേ അധിക പരിശോധന നടത്തുകയുള്ളൂ, ഇത് അനാവശ്യ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും.

ശമ്പള പരിഷ്കരണം ഉടൻ, ഡിഎ കുടിശിക ആദ്യ ഗഡു ഫെബ്രുവരിയിൽ; ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച് കെ.എൻ.ബാലഗോപാൽ

0

തിരുവനന്തപുരം:ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചു ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഡിഎ, ഡിആർ കുടിശിക പൂർണമായും നൽകും. വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എംസി റോഡ് വികസനത്തിന് 5917 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുതിയ ഐടി നയം ഉടൻ പ്രഖ്യാപിക്കും ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന വലിയ പ്രഖ്യാപനവും ബജറ്റിൽ ഉണ്ട്. വയോജന ക്ഷേമത്തിന് എൽഡേർലി ബജറ്റും പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ വിതരണത്തിന് 145000 കോടി രൂപയും ആശാ – അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ വരുമാനത്തിൽ 1000 രൂപയുടെ വർധനയും ബജറ്റിൽ പ്രഖ്യാപിച്ചു.

‘‘ഡിഎ, ഡിആർ കുടിശിക പൂർണമായും നൽകും. ആദ്യ ഘഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പവും ബാക്കി മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പവും നൽകും. ശമ്പള കമ്മീഷനും പ്രഖ്യാപിക്കുകയാണ്. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. പിന്നാലെ ശമ്പള പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കും. അഷ്വേർഡ് പെൻഷൻ ഏപ്രിൽ മുതൽ നൽകും.’’ – ധനമന്ത്രി പ്രഖ്യാപിച്ചു. തോമസ് ഐസക്കിനും, ഉമ്മൻ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചത്. 2 മണിക്കൂറും 53 മിനിറ്റുമായിരുന്നു അവതരണം

കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും നികുതി വരുമാനം വെട്ടിക്കുറക്കുകയാണെന്നും ബജറ്റിൽ വിമർശനം ഉയർന്നു. കടുത്ത അവഗണനിക്കിടെയും കേരളം വളർന്നുവെന്നും ധനമന്ത്രി പറഞ്ഞു. ആശ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പള പരിഷ്കരണവും ബജറ്റിൽ പ്രഖ്യാപിച്ചു. പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.

‘‘തിരുവനന്തപുരത്ത് വിഎസ് സെന്ററിന് 20 കോടി. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കൂട്ടി. വികസന ഫണ്ട് 10189 കോടി രൂപ. ലൈഫിൽ നിർമിച്ച വീടുകളുടെ എണ്ണം 5.25 ലക്ഷം കടന്നു. റാപ്പിഡ് റെയിൽ പ്രാരംഭ പ്രവർത്തനത്തിന് 100 കോടി. പ്രതിരോധ ഗവേഷണ ഹബിന് 50 കോടി. അമേരിക്കയെക്കാൾ കുറഞ്ഞ ശിശു മരണ നിരക്ക് കേരളത്തിൽ. വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയുമുണ്ട്’’ – ധനമന്ത്രി പറഞ്ഞു.

‘‘എംസി റോഡ് വികസനത്തിന് 5917 കോടി രൂപ. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി പുനര്‍നിര്‍മിക്കും. ഗതാഗതക്കുരുക്കു മാറ്റുന്നതിനായി ബൈപ്പാസ് നിര്‍മിക്കുകയും ജംഗ്ഷനുകള്‍ വികസിപ്പിക്കുകയും ചെയ്യും. ആദ്യഘട്ടമെന്നും കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തി. കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ എന്നീ ബൈപ്പാസുകളുടെ നിര്‍മാണവും വിവിധ ജംഗ്ഷനുകളുടെ വികസനവും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. കൊട്ടാരക്കര ബൈപ്പാസ് നിര്‍മ്മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്’’ – മന്ത്രി വ്യക്തമാക്കി

‘‘കാൻസർ – എയ്ഡ്സ് രോഗികൾക്ക് 2000 രൂപ സഹായം. ഓട്ടോത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്. മെഡിസെപ് 2.0 ഫെബ്രുവരി മുതൽ. 1 മുതൽ പ്ലസ്ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്. ഇതിനായി 15 കോടി രൂപ മാറ്റിവച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ അധിക വിഹിതം. മൺപാത്ര നിർമാണ മേഖലയ്ക്ക് ഒരു കോടി. യുവജന ക്ലബുകൾക്ക് 10,000 രൂപ സഹായം. കേര പദ്ധതിക്ക് 100 കോടി. ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കും. ആർട്സ് ആന്റ് സയൻസ് കോളജിലാണ് പദ്ധതി നടപ്പിലാക്കുക’’ – ധനമന്ത്രി പ്രഖ്യാപിച്ചു.

‘‘വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരിയിൽ കൈമാറും. തദ്ദേശ സ്ഥാപനങ്ങൾക്ക് വായ്പയെടുക്കാൻ ബോർഡ്. റവന്യു ഗ്രാൻറ് നിർത്തലാക്കി. ഖരമാലിന്യ സംസ്കരണത്തിന് 160 കോടി. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കും. മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമ നിധി ആരംഭിക്കും. വയോജന ക്ഷേമം ലക്ഷ്യമിട്ട് എൽഡേർലി ബജറ്റ്. കെഎസ്ആർടിസിക്ക് 8500 കോടി നൽകി’’ – ധനമന്ത്രി പ്രഖ്യാപിച്ചു.

‘‘കേരളം ന്യൂ നോർമൽ സൃഷ്ടിച്ചിരിക്കുന്നു, പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയെന്ന ചാരിതാർഥ്യം സർക്കാരിനുണ്ട്. ധനനിലയിൽ വലിയ പുരോഗതി കേരളത്തിന് സംഭവിച്ചു’’ – ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ക്ഷേമ പെൻഷൻ വിതരണത്തിന് 14,500 കോടി രൂപ വകയിരുത്തി. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വരുമാനത്തിൽ 1000 രൂപയുടെ വർധന, ഹെൽപ്പർമാർക്ക് 500 രൂപ വർധന, ആശാ വർക്കർമാരുടെ പ്രതിമാസ വരുമാനത്തിൽ 1000 രൂപയുടെ പ്രതിമാസ വർധന എന്നിവ പ്രഖ്യാപിച്ചു.‌

‘‘ന്യൂനപക്ഷ ക്ഷേമത്തിന് 99.64 കോടി. ന്യൂനപക്ഷ ക്ഷേമത്തിന് 99.64 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി. ലൈഫ് പദ്ധതിക്ക് 1498.26 കോടി. ജയിലുകളുടെ നവീകരണത്തിന് 47 കോടി. ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി. ആഗോള കേരള സാംസ്കാരികോത്സവം സംഘടിപ്പിക്കാൻ 1 കോടി. ലോക കേരള സഭയുടെ അനുബന്ധ പ്രവർത്തനങ്ങൾക്ക് 7.3 കോടി. ഐടി ജീവനക്കാർക്ക് ഹോസ്റ്റൽ. എം.എൻ ലക്ഷം വീട് പദ്ധതിക്കായി 10 കോടി. പെരളശ്ശേരിയിൽ മാനവീയം മോഡൽ സാംസ്കാരിക ഇടനാഴി. മെഡിക്കൽ‌ കോളജ് വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി. ധർമടം റെയിൽവേ സ്റ്റേഷൻ വികസനത്തിന് 5 കോടി. പ്രൈമറി സ്കൂൾ മുതൽ ഹെൽത്തി കിഡ്സ് എന്ന പുതിയ പദ്ധതിക്ക് 7.5 കോടി. ബ്രണ്ണൻ കോളജിലെ കായിക വികസനത്തിന് 2 കോടി. മാർ ഈവാനിയോസ് മ്യൂസിയത്തിന് 1.5 കോടി. ധർമ്മടത്ത് ടൂറിസം സർക്യൂട്ടിന് 2 കോടി’’ – ധനമന്ത്രി പ്രഖ്യാപിച്ചു.

‘‘കട്ടപന മുതൽ തേനി വരെ തുരങ്ക പാത. സാധ്യത പഠനത്തിനായി 10 കോടി. തോപ്പിൽ ഭാസി, പി.ജെ ആന്റണി , കെ.ടി. മുഹമ്മദ് എന്നിവരെ ആദരിക്കാൻ സ്ഥിരം നാടക തിയേറ്ററുകൾ. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനത്തിന് 16 കോടി. വനിതാ സംവിധായകർക്ക് ഫീച്ചർ സിനിമ ഒരുക്കാൻ 7 കോടി. എകെജി മ്യൂസിയത്തിന് പ്രദർശന വസ്തുക്കൾക്കും ലാൻഡ് സ്കേപ്പിനുമായി 4.5 കോടി. എംടി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രത്തിന് 1.5 കോടി രൂപ കൂടി നൽകും. കലാ സാംസ്കാരിക ബജറ്റ് വിഹിതം 30 ശതമാനം ഉയർത്തി. സ്കോളർഷിപ്പ് – ഫെലോഷിപ്പ് പദ്ധതിക്കായി 38.76 കോടി. പത്രപ്രവർത്തക പെൻഷൻ 1500 രൂപ വർധിപ്പിച്ചു. ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് ആയിരം രൂപ വർധിപ്പിച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266. 66 കോടി രൂപ. പൊതുവിദ്യാഭ്യാസത്തിന് 1128 കോടി. കൊച്ചി മുസിരിസ് പദ്ധതിക്ക് 14 കോടി’’ – ധനമന്ത്രി പ്രഖ്യാപിച്ചു.

‘‘ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 13 കോടി. സ്കൂൾ ഓഫ് മാത്തമാറ്റിക്സിന് 8 കോടി. ചാംപ്യൻസ് ബോട്ട് ലീഗ് 14 ജില്ലകളിലും നടപ്പിലാക്കാൻ 10.46 കോടി. മൺറോ തുരുത്തിലെ ടൂറിസം വികസനത്തിന് 5 കോടി. റോഡ് അപകടം കുറയ്ക്കാൻ 23.37 കോടി. കട്ടപന മുതൽ തേനി വരെ തുരങ്ക പാത. സാധ്യത പഠനത്തിനായി 10 കോടി. പത്തനംതിട്ട – കോട്ടയം ജില്ലകളിലെ തീർഥാടന റോഡ് വികസനത്തിന് 15 കോടി. നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള പ്രവർത്തന സജ്ജമാക്കാൻ 10 കോടി. മലബാർ സിമന്റസിന് 6 കോടി. കെ ഫോണിന് 112.44 കോടി. പബ്ലിക് വൈഫൈയ്ക്കായി 15 കോടി. വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി. ലൈഫ് സയൻസ് പാർക്കിന് 35 കോടി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മെഡിസെപ്പ്. വയനാട് പാക്കേജിന് 50 കോടി. പമ്പാ നദി മാലിന്യമുക്തമാക്കാൻ‌ 30 കോടി. വന്യജീവി ആക്രമണം നേരിടാൻ 100 കോടി രൂപ അധികം അനുവദിച്ചു. ശബരിമല മാസ്റ്റർ പ്ലാന്റെ വിഹിതം 30 കോടിയായി വർധിപ്പിച്ചു. കേരള ചിക്കൻ പദ്ധതി വ്യാപിപ്പിക്കും. പാലിന്റെയും പാൽ ഉൽപന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാൻ ലബോറട്ടറികൾക്കായി 8 കോടി. ഹരിത കർമ സേനാംഗങ്ങൾക്കും ഗ്രൂപ്പ് ഇൻഷുറൻസ്. നേറ്റിവിറ്റി കാർഡ് നടപ്പിലാക്കാൻ 20 കോടി. ഇലക്ട്രിക് ഓട്ടോ വാങ്ങാൻ 2 ശതമാനം പലിശയിളവ്. സ്ത്രീകൾ നേതൃത്വം നൽകുന്ന മൂല്യവർധിത യൂണിറ്റുകൾ വ്യാപകമാക്കും. ഇതിനായി 10 കോടി രൂപ.’’ – ധനമന്ത്രി പ്രഖ്യാപിച്ചു.

സീബ്രാലൈനിൽ നിയമലംഘനം വേണ്ട; ‘മോട്ടു’ വിന്റെ തട്ടു കിട്ടും

0

വാഹനയാത്രികരെ, കാൽനടക്കാരെ പരിഗണിക്കണം. കാൽനട യാത്രികർക്കുള്ള സീബ്രാ ക്രോസിംഗിൽ സിഗ്‌നൽ അവഗണിച്ച് നിയമലംഘനം നടത്തുന്നവർക്ക് ‘മോട്ടു ‘വിന്റെ ഗദയുടെ തട്ടുകിട്ടും. കേരള മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിഹ്നമായ മോട്ടു എന്ന ആനക്കുട്ടി റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികളിൽ സജീവ സാന്നിധ്യമായി മാറുന്നു. ആദ്യഘട്ടമായി കാൽനട യാത്രികരുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ബോധവത്ക്കരണം.

ദേശീയ റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം പഴവങ്ങാടി ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിൽ മോട്ടു ബോധവൽക്കരണ പരിപാടിയുമായി ഇറങ്ങി ജനശ്രദ്ധ നേടിയത്. പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനടക്കാരെ പരിഗണിക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക്  സ്‌നേഹശാസനം നല്കിയ മോട്ടു , മാതൃകാപരമായി ഡ്രൈവിംഗ് കാഴ്ചവച്ച ആളുകൾക്ക് മധുരം നല്കാനും മറന്നില്ല. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോട്ടുവിന്റെ  റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ അരങ്ങേറും. റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ രസകരവും കാര്യക്ഷമവും ആക്കുന്നതിന് മോട്ടുവിന്റെ സാന്നിധ്യം പ്രയോജനപ്രദമാകും.

        ഒരു കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപഭാവങ്ങളോടെ സ്‌കൂൾ കുട്ടികൾക്കിടയിൽ ഉൾപ്പെടെ  റോഡ് സുരക്ഷാപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ മോട്ടുവിന് കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.  മോട്ടുവിന്റെ പ്രാരംഭ മുന്നറിയിപ്പിന് ശേഷവും നിയമലംഘനം ആവർത്തിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷാ നടപടികൾ  നേരിടേണ്ടി വരും.

നിങ്ങളെ ഇനിയാരും പറ്റിക്കില്ല, വാട്‌സ്ആപ്പിലെ ഈ പുത്തന്‍ സുരക്ഷാ ഫീച്ചര്‍ ഓണാക്കിയാല്‍ മതി

0

സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്

ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി തകര്‍പ്പന്‍ ഫീച്ചറുമായി മെറ്റയുടെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. “Strict Account Settings,” എന്നാണ് ഈ പുത്തന്‍ സുരക്ഷാ സംവിധാനത്തിന്‍റെ പേര്. എങ്ങനെയാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ എനാബിള്‍ ചെയ്യുകയെന്നും എന്തൊക്കെയാണ് വാട്‌സ്ആപ്പ് സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സിന്‍റെ പ്രത്യേകതകളെന്നും വിശദമായി അറിയാം.

ഹാക്കര്‍മാര്‍ക്ക് ബ്ലോക്ക്

അജ്ഞാതമായ മൊബൈല്‍ നമ്പറുകളില്‍ നിന്നുള്ള മീഡിയ ഫയലുകളും അറ്റാച്ച്‌മെന്‍റുകളും കോളുകളും സ്വമേധയാ തടയാന്‍ വാട്‌സ്ആപ്പിലെ സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് എന്ന പുത്തന്‍ ഫീച്ചറിനാവും. പരിചിതമല്ലാത്ത കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള ലിങ്കുകളുടെ പ്രിവ്യൂകള്‍ ഡിസേബിള്‍ ചെയ്യുന്നതും ഈ ഫീച്ചറിന്‍റെ പ്രത്യേകതകളില്‍ ഉള്‍പ്പെടുന്നു. ഇതിലൂടെ ഹാക്കിംഗ് ശ്രമങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാനാവും എന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന മീഡിയ ഫയലുകളും ലിങ്കുകളും അയച്ചാണ് സാധാരണയായി ഹാക്കര്‍മാര്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ സമീപിക്കാറ്.

എങ്ങനെ ഫീച്ചര്‍ ഓണാക്കാം?

വാട്‌സ്ആപ്പില്‍ ഒറ്റ ക്ലിക്കിലൂടെ സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് ഫീച്ചര്‍ എനാബിള്‍ ചെയ്യാനാകും. വാട്‌സ്ആപ്പിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് പ്രൈവസി ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍, അഡ്വാന്‍സ്‌ഡ് എന്ന ഓപ്ഷനില്‍ സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് ദൃശ്യമാകും. തുറന്നുവരുന്ന വിന്‍ഡോയ്‌ക്ക് ഏറ്റവും താഴെയായി സ്‌ട്രിക്‌ട് അക്കൗണ്ട് സെറ്റിംഗ് ഫീച്ചര്‍ ഓണ്‍ ചെയ്യാനുള്ള (Turn On) ഓപ്ഷന്‍ കാണാം. ഇതില്‍ ഒന്ന് ടാപ്പ് ചെയ്‌താല്‍ ഫീച്ചര്‍ എനാബിളാവും.

വാട്‌സ്ആപ്പിലെ ലോക്ക്ഡൗൺ-സ്റ്റൈൽ സവിശേഷത

വളരെ സങ്കീർണ്ണമായ സൈബർ ആക്രമണങ്ങളിൽ നിന്ന് നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടിനെ കൂടുതൽ സംരക്ഷിക്കുന്ന ലോക്ക്ഡൗൺ-സ്റ്റൈൽ സവിശേഷതയാണ് സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്. പത്രപ്രവർത്തകരോ പൊതു വ്യക്തികളോ പോലുള്ള, സൈബർ ആക്രമണങ്ങൾക്ക് ഇരയാകാൻ കൂടുതല്‍ സാധ്യതയുള്ള ആളുകൾക്കാണ് സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് കൂടുതല്‍ ഉപകാരപ്പെടുകയെന്ന് ഈ ഫീച്ചര്‍ അവതരിപ്പിച്ചുകൊണ്ട് മെറ്റ വ്യക്തമാക്കി. ഏറ്റവും സങ്കീർണ്ണമായ സൈബർ ഭീഷണികളിൽ നിന്ന് യൂസര്‍മാരെ സംരക്ഷിക്കാൻ മെറ്റ നടത്തുന്ന പരിശ്രമങ്ങളില്‍ ഒന്നാണ് സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍

വാട്‌സ്ആപ്പിലെ എല്ലാ സന്ദേശങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്‌തിട്ടുണ്ട് എന്നാണ് കാലങ്ങളായി മെറ്റയുടെ അവകാശവാദം. ഇതിന് പുറമെയാണ് കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ വാട്‌സ്ആപ്പിലേക്ക് കമ്പനി അവതരിപ്പിക്കുന്നത്. ഹാക്കര്‍മാര്‍ വാട്‌സ്ആപ്പ് വഴി ലിങ്കുകളും എപികെ ഫയലുകളും അയച്ച് മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ, സാമ്പത്തിക തട്ടിപ്പ് നടത്തുകയോ ഒക്കെ ചെയ്യുന്ന കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് അതിശക്തമായ സുരക്ഷാ ഫീച്ചറുകള്‍ തയ്യാറാക്കാന്‍ വാട്‌സ്ആപ്പ് നിര്‍ബന്ധിതമായത്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാന അപകടത്തില്‍ മരിച്ചു

0

മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ(66) അന്തരിച്ചു.. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനും ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാർ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു. ലാൻ്റിം​ഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തിൽ പെട്ടത്. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോ​ഗസ്ഥരും അനുയായികളും പൈലറ്റും മരിച്ചു. വിമാനം അപകടത്തിൽ പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൻ്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. 6 സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാ‍ർ. ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായ നേതാവായിരുന്നു അജിത് പവാർ. ഒരു തെരഞ്ഞെടുപ്പിൽ പോലും തോൽക്കാത്ത നേതാവായിരുന്ന പവാർ 8 തവണ നിയമസഭയിലേക്കും ഒരിക്കൽ ലോക്സഭയിലേക്കും ജയിച്ചു കയറി. മഹാരാഷ്ട്രയിൽ അനിഷേധ്യനായിരുന്ന അജിത് പവാറിൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് നേതാക്കൾ

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു

0

കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ രാവിലെ 9.30 ന് പൊലിസിൻ്റെയും വിവിധ വകുപ്പുകളുടെയും പരേഡ് സ്വീകരിച്ചതിനു ശേഷം റിപ്പബ്ളിക്ക് പ്രസംഗം നടത്തി കഴിഞ്ഞതിനു ശേഷമാണ് മന്ത്രിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്

ഉടൻ തന്നെ പോലിസും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി എന്നാല്‍ പിന്നീട് ആംബലന്‍സിലേക്ക് നടന്നായിരുന്നു മന്ത്രി പോയത്. ചാല ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു

0

കോഴിക്കോട്: പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയിൽ വിജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാടകപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട കലാകാരനായിരുന്നു വിജേഷ്. ഒപ്പം കുട്ടികളുടെ പ്രിയ അധ്യാപകനും. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെട്ട വിജേഷിന്‍റെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധേയമാണ്. ‘ഈ ഭൂമിയുടെ പേരാണ് നാടകം’ എന്നതടക്കം ഒരുപാട് പ്രശസ്തമായ പാട്ടുകള്‍ വിജേഷ് പാടിയിട്ടുണ്ട്. ‘കുഞ്ഞു കുഞ്ഞു പക്ഷി’, ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ’, ‘പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങി മലയാളികള്‍ ഏറ്റുപാടിയ ഒരുപിടി മികച്ച ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് വിജേഷ്.

വിനോദ് കേവൂർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിജേഷുംഅരങ്ങൊഴിഞ്ഞുജീവിതമാകുന്ന നാടകത്തിൽ ഇത്രകാലം പകർന്നാടി പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയാണ് വിജേഷിൻ്റെ റോൾ അവസാനിച്ചത്. വർഷങ്ങൾക്ക് മുമ്പ് സേവക് പുതിയറ കുട്ടികൾക്കായ് ക്യാമ്പ് സംഘടിപ്പിച്ചപ്പോൾ ഞാൻ അവർക്കായ് ക്ലാസ് എടുക്കാൻ പോയിരുന്നു ആ ക്യാമ്പിൽ വെച്ചാണ് വിജേഷ് എന്ന മിടുക്കനായ കുട്ടിയെ ആദ്യമായി കാണുന്നത്. അഭിനയ രംഗത്ത് നല്ല സാധ്യതയുണ്ടെന്ന് മനസിലാക്കി ഞാൻ അവനെ എൻ്റെ ശിഷ്യനാക്കി. ഞങ്ങൾ നല്ല കൂട്ടായ്. വളർന്ന് വലുതായപ്പോൾ അവൻ നല്ല ഒരു നടനായ് പാട്ടുക്കാരനായ് കൊട്ട്കാരനായ് സംവിധായകനായ് പരിശീലകനായ്അവൻ്റെ വളർച്ചയിൽ ഒരു പാട് സന്തോഷിച്ചു. പിന്നീട് അവൻ സംവിധാനം നിർവ്വഹിച്ച “കൂത്തച്ചി ” എന്ന നാടകത്തിൽ ഞാൻ അഭിനയിക്കുകയും ചെയ്തു. ആ നാടകത്തിൽ പ്രധാന വേഷം ചെയ്ത കബനി എന്ന അഭിനേത്രി അവൻ്റെ ജീവിത സഖിയായ് .ജീവിതം പച്ചപിടിച്ചു അവർക്കൊരു കുഞ്ഞ് പിറന്നു. അതിനിടയിൽ അവന് ഒരു ചീത്ത ശീലം തുടങ്ങിയപ്പോൾ പലതവണ ഞാൻ അവനെ ഉപദേശിച്ചു . പിന്നീട് കബനി എൻ്റെ കൂടെ അഭിനയിക്കുന്ന സമയത്തൊക്കെ വിജേഷ് എങ്ങനെ എന്ന് ചോദിക്കുമ്പോഴൊക്കെ കുഴപ്പല്യ വിനുവേട്ടാ തട്ടീം മുട്ടീം അങ്ങനെ പോണു എന്നാണ് പറഞ്ഞിരുന്നത്. ഇന്നലെ വൈകുന്നേരമാണ് ഒരു കൂട്ട്കാരി വഴി അറിയുന്നത് സ്ട്രോക്ക് വന്ന എറണാംകുളത്തെ ഹോസ്പ്പിറ്റലിലാണെന്ന് അറിയുന്നത് അവനു വേണ്ടി പ്രാർത്ഥിച്ചു. പക്ഷെ 12 മണിയായപ്പോൾ അവൻ അരങ്ങ് വിട്ടു എന്ന വാർത്ത വന്നു. ഒരു പാട് സങ്കടം തോന്നി.വളരെ ചെറുപ്പമായിരുന്നു വിജേഷ് കലാരംഗത്ത് ഇനിയും അവന് ഒരുപാട് ചെയ്യാൻ സാധിക്കുമായിരുന്നു അവനിലെ കലാകാരനെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ടായിരുന്നു ഇവിടെ എന്ത് ചെയ്യാൻഅവൻ പോയികുറച്ച് കൂടി ആരോഗ്യം ശ്രദ്ധിക്കാമായിരുന്നു വിജേഷിന്എന്ന് ആഗ്രഹിച്ച് പോയിഇനി അവൻ സ്വർഗ്ഗത്തിൽ നാടകം കളിക്കട്ടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ കബനിക്കും മോൾക്കും കുടുംബാംഗങ്ങൾക്കും ദുഃഖം സഹിക്കാൻ കഴിയട്ടെ10 മണിയാകുമ്പോഴേക്കും അവൻ്റെ ചേതനയറ്റ ശരീരം അവനേറെ പ്രിയപ്പെട്ട കോഴിക്കോട് ടൗൺ എത്തും ഞാൻ അടക്കമുള്ളഒരു വലിയ ജനാവലി അവനെ കാത്തിരിക്കുകയാണ് അവസാനമായ് ഒരു നോക്ക് കാണാൻ.

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത പൊലീസ് പിടിയിൽ

0

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വടകര സ്വദേശി ഷിംജിത പൊലീസ് പിടിയിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക് (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ദീപക്കിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ വസ്ത്രനിർമാണ സ്ഥാപനത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവായാണ് ദീപക് ജോലി ചെയ്തിരുന്നത്. ജോലി ആവശ്യത്തിനു കണ്ണൂർ പയ്യന്നൂരിലെത്തിയപ്പോഴാണു വിഡിയോയ്ക്ക് ആധാരമായ സംഭവം നടന്നത്.

ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ബസിൽ വച്ച് ദീപക് തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് ഷിംജിത വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. ആരോപണം ഉയർന്നതോടെ ആദ്യ റീൽ പിൻവലിച്ച യുവതി വിഡിയോയ്ക്കൊപ്പം വിശദീകരണവും ചേർത്ത് മറ്റൊരു റീൽ പോസ്റ്റ് ചെയ്യുകയായിരുന്നു.വസ്തുതാവിരുദ്ധമായ ആരോപണമാണു നടത്തിയതെന്നും വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. തുടർന്ന് മകന്റെ മരണത്തിന് കാരണം ഷിംജിതയുടെ റീലാണെന്ന് ചൂണ്ടിക്കാട്ടി ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷിംജിതക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ഉൾപ്പടെ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു.

ദീപക്കിന്‍റെ മരണം; ഷിംജിത മുസ്തഫയ്ക്കെതിരെ കേസെടുത്ത് പൊലീസ്,

0
  • പ്രേരണ കുറ്റം ചുമത്തി: നീതിക്കായി കേസ് കൊടുത്ത് സോഷ്യൽ ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കിയും

കോഴിക്കോട്: ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ​ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരെയാണ്‌ പൊലീസ് കേസ് എടുത്തത്.

ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസ്.സ്വകാര്യ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതു പ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയായിരുന്നു ദീപക് ജീവനൊടുക്കിയത്. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന ആരോപണവുമായി ദീപക്കിന്‍റെ കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ ഇവർ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി.

ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവർക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതി ഒളിവിൽ പോയെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുകയാണ്.

സംഭവത്തിൽ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ദൃശ്യങ്ങൾ വൈറലായതോടെ ദീപക് മാനസികമായി തകർന്നിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.അതേസമയം ​സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനും ലൈക്കുകൾക്കും വേണ്ടി ഒരു നിരപരാധിയായ മനുഷ്യന്റെ മാനത്തിനെയും ജീവിതത്തിനെയും ഇല്ലാതാക്കിയ ക്രൂരതയ്‌ക്കെതിരെ ശക്തമായ നിയമപോരാട്ടം സോഷ്യൽ ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കിയും ആരംഭിച്ചു . യുവാവിനെ വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ ഷിംജിത മുസ്തഫ എന്ന യുവതിക്കെതിരെ സോഷ്യൽ ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കി നിയമനടപടികളുമായി മുന്നോട്ട്.​അഡ്വ. റിനേഷ് എടത്തടാൻ മുഖേന കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത പരാതിയിലെ പ്രധാന ആവശ്യങ്ങൾ ഇവയാണ്:​ 10 വർഷം തടവ്: ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട് എന്നിവ പ്രകാരം ആ.ത്മ.ഹത്യാ പ്രേരണാ കുറ്റത്തിന് (Abetment of Suic.ide) ഷിംജിതയ്ക്ക് 10 വർഷം വരെ തടവ് ശിക്ഷ ഉറപ്പാക്കണം.​1 കോടി രൂപ നഷ്ടപരിഹാരം: ഏക മകനെ നഷ്ടപ്പെട്ട്, വാർധക്യത്തിൽ അനാഥരായ ദീപക്കിന്റെ മാതാപിതാക്കൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം പ്രതിയിൽ നിന്ന് ഈടാക്കി നൽകണം. ഇതിനായി പ്രതിയുടെ സ്വത്തുവകകൾ കണ്ടുകെട്ടണം.​ ഉടൻ അറസ്റ്റ്: 2026 ജനുവരി 18-ന് നൽകിയ പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രതിയെ ഉടൻ അ.റ.സ്റ്റ് ചെയ്യണം.​

ബസിൽ വെച്ചുണ്ടായ നിസാരമായ ഒരു തെറ്റിദ്ധാരണയെ വലുതാക്കി, മൊബൈൽ ക്യാമറയിൽ പകർത്തി “ലൈംഗികാതിക്രമം” എന്ന പേരിൽ പ്രചരിപ്പിച്ചതാണ് ദീപക്കിന് നേരിടേണ്ടി വന്ന കൊടിയ സൈബർ ആക്രമണത്തിനും ഒടുവിൽ മരണത്തിനും കാരണമായത്.​സ്ത്രീസുരക്ഷാ നിയമങ്ങളെ ദുരുപയോഗം ചെയ്ത്, ആരെയും എന്തും പറയാം എന്ന ചിലരുടെ ധാരണ തിരുത്താൻ ഈ നിയമപോരാട്ടം അനിവാര്യമാണ്. ദീപക്കിന്റെ കുടുംബത്തിന് നീതി ലഭിക്കാനും, ഇനിയൊരു നിരപരാധിയും ഇത്തരം ‘സോഷ്യൽ മീഡിയ വിചാരണ’കളിൽ പെട്ട് പൊലിഞ്ഞു പോകാതിരിക്കാനുംമാണ് നിയമപോരാട്ടം എന്ന് ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കി പറയുന്നു.