പുതുപ്പാടി: 100 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. പുതുപ്പാടിയിലാണ് സംഭവം. താമരശ്ശേരി കെടവൂർ പൊടിപ്പിൽ രമേശനാണ് കുത്തേറ്റത്. കുത്തേറ്റ് പരിക്കേറ്റ രമേശനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്‍റെ ജോലിചെയ്യുന്ന ബന്ധുവും ഇയാളുടെ മരുമകനും ചേർന്നാണ് ആക്രമിച്ചതെന്നാണ് രമേശൻ പറയുന്നത്. കൂലി സംബന്ധമായ നൂറു രൂപയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ
കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ. 500 രൂപയുടെ 57കള്ള നോട്ടുകളാണ് പിടികൂടിയത്. കള്ളനോട്ട് അടിച്ചു വെച്ച 30പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു. വൈദ്യരങ്ങാടി സ്വദേശി ദിജിൻ, കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്.
കള്ളനോട്ട് അടിച്ചു വെച്ച 30പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു. പ്രതികളെ ഫറോക് പൊലീസ് പിടികൂടിയത്. രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കള്ള നോട്ട് പിടികൂടിയത്.
രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കള്ള നോട്ട് പിടികൂടിയത്.
പാലക്കാട് ചെർപ്പുളശേരി എസ്എച്ച്ഒയെ പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: ചെർപ്പുളശേരി എസ്എച്ച്ഒയെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസിനെയാണ് (52) ജീവനൊടുക്കിനിലയിൽ കണ്ടെത്തിയത്.വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കണ്ണൂര്‍ പാലത്തായി പീഡനം :കെ പത്മരാജന് മരണം വരെ ജീവപര്യന്തം
കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും 1 ലക്ഷം പിഴയും (20 വർഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അധ്യാപകനായ കെ പത്മരാജൻ കുറ്റക്കാരനാണ് കണ്ടെത്തിയത്. അധ്യാപകനെതിരായ പരാതി തലശ്ശേരി ഡിവൈഎസ്പി പാനൂർ പൊലീസിനാണ് കൈമാറിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാല്‍, പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. 2020 ഏപ്രിൽ 15ന് ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്കു മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. അഞ്ച് അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.
2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിലാണ് തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ശിശുദിനത്തിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചെന്നുമാണ് ഇന്നലെ പ്രോസിക്യൂഷൻ പ്രതികരിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ ഉത്തരവാദികൾ മതതീവ്രവാദികൾ എന്നും പ്രതിഭാഗത്തിന്‍റെ അഭിഭാഷകൻ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ് പ്രതിഭാഗം വാദിച്ചു. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടു. കേസിന്‍റെ മെറിറ്റാണ് പരിശോധിച്ചതെന്ന് കോടതി മറുപടി നൽകി
സ്കൂട്ടറിൽ ബാഗ് തൂക്കിയിടുന്നതിൻ്റെ അപകട സാധ്യതകൾ
സ്കൂട്ടറിൽ ബാഗ് തൂക്കിയിടുന്നതിൻ്റെ അപകടസാധ്യതകൾ ഓവർടേക്ക് ചെയ്യുമ്പോഴോ ഇടുങ്ങിയ വഴികളിലൂടെ പോകുമ്പോഴോ തൂങ്ങിക്കിടക്കുന്ന ബാഗിൻ്റെ സ്ലിംഗ് സമീപത്തുകൂടി പോകുന്ന മറ്റ് വാഹനങ്ങളുടെ ഭാഗങ്ങളിൽ കുടുങ്ങി അപകടം ഉണ്ടാകാം.ബാഗിൻ്റെ നീളമുള്ള സ്ട്രാപ്പോ തുണിയോ സ്കൂട്ടറിൻ്റെ പിൻചക്രത്തിലോ, ചങ്ങലയുടെ ഭാഗങ്ങളിലോ (chain guard-ഇല്ലെങ്കിൽ) കുടുങ്ങാനുള്ള സാധ്യതയുണ്ട്. ഇത് പെട്ടെന്ന് ബ്രേക്ക് വീഴുന്നതിനും, നിയന്ത്രണം നഷ്ടപ്പെട്ട് യാത്രക്കാരൻ തെറിച്ചു വീഴുന്നതിനും കാരണമാകും.ബാഗുകൾ, പ്രത്യേകിച്ച് ഹാൻഡ് ബാഗുകളും ഷോൾഡർ ബാഗുകളും, ഹാൻഡിലിലോ സൈഡിലോ തൂക്കിയിടുന്നത് പൂർണ്ണമായും ഒഴിവാക്കുക.ബാഗ് സ്കൂട്ടറിൻ്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിൽ വെക്കാൻ ശ്രമിക്കുക.
കനം കുറഞ്ഞ ബാഗുകൾ കാലുകൾ വെക്കുന്ന സ്ഥലത്ത് (Footrest) സുരക്ഷിതമായി വെക്കുക.ധരിക്കുന്ന ബാഗുകൾ ഷോൾഡറിൽ നിന്ന് മാറിക്കിടക്കാതെ നെഞ്ചിന് കുറുകെ Cross Body രീതിയിൽ ഇടുക.വലിയ ലഗേജുകൾ സ്കൂട്ടറിൽ കൊണ്ടുപോകുന്നത് ഒഴിവാക്കുക. അത് സുരക്ഷിതമായി കെട്ടിവെച്ചാൽ പോലും ബാലൻസ് തെറ്റാൻ സാധ്യതയുണ്ട്.സ്കൂട്ടറിൻ്റെ ചങ്ങലയുടെ കവർ (ചെയിൻ കവർ) പൂർണ്ണമായും ഉണ്ടെന്ന് ഉറപ്പാക്കുക. തുണികളോ ബാഗുകളോ ചങ്ങലയിൽ കുടുങ്ങുന്നത് ഇത് തടയും.ഓർക്കുക, ഒരു ചെറിയ അശ്രദ്ധ മതി വലിയ ദുരന്തങ്ങൾ വരുത്തിവെക്കാൻ. സുരക്ഷിതമായ യാത്രയ്ക്ക് ബാഗുകൾ എപ്പോഴും ശ്രദ്ധിച്ച് വെക്കുക.
#Keralapolice#safetyfirst#SafetyOnTheRoad#ridesafe#
സുരക്ഷിതമായ തീര്‍ഥാടനത്തിന് ക്രമീകരണമായി; 18,741 പോലീസുകാരെ വിന്യസിക്കും: ഡിജിപി
സുരക്ഷിതമായ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് ഘട്ടങ്ങളായി മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവ് പൂര്‍ത്തിയാകുന്നത് വരെയുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്നുമേഖലകളായി തിരിച്ചാണ് സുരക്ഷയോരുക്കുന്നത്. ഇത്തരത്തില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍ എസ്.പിമാര്‍, അഡീഷണല്‍ എസ്.പി മാര്‍, ഡി.വൈ,എസ്.പിമാര്‍, ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സേനയിലെ വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തും. തീര്‍ഥാടകരുടെ സുരക്ഷയ്ക്കൊപ്പം ട്രാഫിക് ലംഘനങ്ങളും അപകടവും ഉണ്ടാകാതിരിക്കാന്‍ ബൈക്ക്, മൊബൈല്‍ പട്രോളിംഗ് എന്നിവ ഉണ്ടാകും.പ്രധാന സ്ഥലങ്ങളില്‍ കേരള പോലീസിന്‍റെ കമാന്‍ഡോകളെ വിന്യസിക്കും. പ്രധാന വാഹന പാര്‍ക്കിംഗ് ഏരിയ നിലയ്ക്കല്‍ ആണെന്നും അനധികൃത പാര്‍ക്കിംഗ് അനുവദിക്കുകയില്ലെന്നും പോലീസ് മേധാവി പറഞ്ഞു. ഇവിടങ്ങളില്‍ ആവശ്യത്തിന് സി.സി.ടി.വി, ശൗചാലയങ്ങള്‍ ഉറപ്പാക്കും. ഇടത്താവളങ്ങളില്‍ പ്രത്യേക പോലീസ് സംവിധാനം ക്രമീകരിക്കും. ബാരിക്കേഡ്, ലൈഫ് ഗാര്‍ഡ്, മറ്റ് സുരക്ഷ സംവിധാനങ്ങള്‍ പമ്പാതീരത്ത് ഒരുക്കിയിട്ടുണ്ട്. ക്യൂ കോപ്ലെക്സുകളില്‍ തിരക്ക് നിയന്ത്രിക്കും. പമ്പാ നദിക്കരയില്‍ പുതുതായി നിര്‍മ്മിച്ച ജര്‍മ്മന്‍ ഷെഡുകളില്‍ 4000 പേരെ വരെ ഉള്‍ക്കൊള്ളാനാകും. പോക്കറ്റടി, അനധികൃത വ്യാപാരം, മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയാന്‍ സ്പെഷ്യല്‍ ആന്‍റി തെഫ്റ്റ് സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. സ്ഥിരം ക്രിമിനലുകളെ കണ്ടെത്താന്‍ എ.ഐ അധിഷ്ഠിത സി.സി.ടി.വിയുടെ സേവനം ഉപയോഗപ്പെടുത്തും.ഡോളി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താത്കാലിക തൊഴിലാളികളെ തിരിച്ചറിയാന്‍ പമ്പ പോലീസ് വികസിപ്പിച്ച ആപ്പ് ഉപയോഗിക്കും.ആംബുലന്‍സുകള്‍ക്ക് പ്രത്യേക പാത ഉറപ്പാക്കും.
ബിരിയാണി കഴിച്ച് കൈകഴുകാൻ പോയ തക്കത്തിന് യുവാവിന്റെ സ്കൂട്ടർ അടിച്ചുമാറ്റിയ കേസ്: കാമുകിയും ആണ്‍സുഹൃത്തും പിടിയിൽ
കൊച്ചി:ആദ്യകൂടിക്കാഴ്ചയിൽ കാമുകന്റെ സ്‌കൂട്ടറും മൊബൈൽ ഫോണും മോഷ്ടിച്ച് മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍ . കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളിൽ വെച്ചാണ് യുവാവിന്‍റെ സ്കൂട്ടര്‍ വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവതി തട്ടിയെടുത്തത്.യുവാവിന്‍റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കളമശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചോറ്റാനിക്കര സ്വദേശിയായ യുവതിയെ പിടികൂടിയത്.പാലക്കാട് നിന്നാണ് പ്രതിയായ യുവതിയെയും ആൺ സുഹൃത്തിനെയും പിടികൂടിയത്.”
എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരന്റെ പുത്തൻ സ്‌കൂട്ടറാണ് യുവതി മോഷ്ടിച്ചത്. ഒരുമാസം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയ യുവാവിനായിരുന്നു പണികിട്ടിയത്. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറുമായാണ് കാമുകി മുങ്ങിയത്.”_വാട്ട്സാപ്പില്‍ തെറ്റിയെത്തിയ ഒരു സന്ദേശത്തില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുമാസം നീണ്ടുനിന്ന ചാറ്റിങ് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറി. ഫോട്ടോ പോലും കൈമാറാത്ത പ്രണയത്തിനൊടുവില്‍ ഇരുവരും ആദ്യമായി കാണാമെന്ന് തീരുമാനിച്ചു. കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ച് കാണാമെന്ന് ഇരുവരും തീരുമാനിച്ചു. ഇത് പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച യുവാവ് മാളിലെത്തി.__മാളിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച സ്‌കൂട്ടർ തൊട്ടപ്പുറത്തെ കടയ്ക്ക് സമീപം വയ്ക്കണമെന്ന നിർബന്ധത്തിന് വഴങ്ങിയ ശേഷമാണ് യുവതി നേരിൽകാണാൻ തയ്യാറായത്. നേരത്തെ ചാറ്റ് ചെയ്യുന്ന സമയത്തൊരിക്കലും ഇരുവരും ഫോട്ടോ കൈമാറിയിരുന്നില്ല. എന്നാല്‍ കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഒരേ പ്രായമാണ് എന്ന് പറഞ്ഞ് യുവതി യുവാവിനെ വിശ്വസിപ്പിച്ചു. മാളിലെ ഫുഡ്കോര്‍ട്ടില്‍ കൊണ്ടുപോയി യുവാവിന്‍റെ ചെലവില്‍ ബിരിയാണിയും ജ്യൂസും കഴിച്ചു.യുവാവ് കൈകഴുകാന്‍ പോയ തക്കത്തിന് യുവതി ചാവിയുമായി കടന്നുകളഞ്ഞു.”__”കൈകഴുകി തിരികെ എത്തിയപ്പോള്‍ യുവതിയെ കാണാതായപ്പോള്‍ കാമുകന് പന്തികേട് മണത്തു.മാള്‍ മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. സ്കൂട്ടര്‍ പോയി നോക്കിയപ്പോള്‍ അതും കാണാനില്ല.ഒടുവില്‍ ചതി തിരിച്ചറിഞ്ഞ യുവാവ് ബസില്‍ കയറി വീട്ടിലെത്തി. പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ബസിലെ ജോലിക്കാരനായ യുവാവ് ഇഎംഎക്കാണ് മൂന്ന് മാസം മുന്‍പ് സ്കൂട്ടര്‍ വാങ്ങിയത്. പാര്‍ക്കിങ് ഏരിയയില്‍ നിന്ന് സ്കൂട്ടറുമായി യുവതിയും ആണ്‍സുഹൃത്തും കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം നടന്നത്.
ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23
തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുനടക്കും.ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്.അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടുഘട്ടമായി പരീക്ഷ നടത്താന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, അവധിക്ക് മുമ്പും ശേഷവുമായുള്ള പരീക്ഷ വിദ്യാര്‍ഥികളില്‍ മാനസികസമ്മര്‍ദം ഉണ്ടാക്കുമെന്നാണ് വിലയിരുത്തലിനെത്തുടര്‍ന്നാണ് പരീ്ക്ഷ ഒറ്റഘട്ടമായി നടത്താനുള്ള തീരുമാനമെടുത്തത്.
ഓണ്‍ലൈനിൽ ചായപ്പൊടി കച്ചവടം, പക്ഷേ കൊറിയർ ചെയ്തിരുന്നത് മറ്റൊന്ന്; വീട് വളഞ്ഞപ്പോൾ കിട്ടിയത് 340 ബോംഗുകളും മയക്കുമരുന്നും
കോഴിക്കോട്: ഓണ്‍ലൈന്‍ തേയില കച്ചവടത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം പതിവാക്കിയ യുവാവിനെ പൊലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി സ്വദേശി ഡാനിഷി (28) നെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും കൊടുവള്ളി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനായുള്ള 340ഓളം പൈപ്പുകളും (ബോംഗ്) കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് പൊലീസ് ഡാനിഷിന്റെ വീട് വളഞ്ഞ് പരിശോധന നടത്തിയത്. ഇയാള്‍ തേയിലക്കച്ചവടം ഓണ്‍ലൈനായി ചെയിതിരുന്നയാളാണെന്നും ഇതിന്റെ മറവില്‍ ലഹരി വില്‍പന നടത്തി വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലഹരി ഉല്‍പന്നങ്ങള്‍ തേയിലയെന്ന വ്യാജേന കൊറിയറായാണ് അയച്ചിരുന്നത്. സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ രാജീവ് ബാബു, എ എസ് ഐ ജയരാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിനീഷ്, രതീഷ് കുമാര്‍, ഹനീഷ്, ഷിജു, കൊടുവള്ളി എസ് ഐ വിനീത് വിജയന്‍, സി പി ഒ എം കെ ഷിജു, രമ്യ, വാസു എന്നിവരുള്‍പ്പെട്ട സംഘമാണ് ഡാനിഷിനെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
നാട്ടിൽ വരേണ്ട ആവശ്യം പോലും വന്നില്ല, ഒന്നും രണ്ടുമല്ല തട്ടിയെടുത്തത് 9.90 ലക്ഷം, പിടിച്ചത് ഹരിയാനയിലെത്തി; യുവതി അറസ്റ്റിൽ
തൃശൂര്‍: ഡിജിറ്റൽ തട്ടിപ്പിലൂടെ ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. ഹരിയാന ഫരിദാബാദ് സ്വദേശി ലക്ഷ്മിയെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്പില്‍ വീട്ടില്‍ തോമസ് ലാലിന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത സമയം ഫോണില്‍ ആര്‍.ടി.ഒ. ചലാന്‍ എന്ന എ.പി.കെ. ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തതു വഴിയാണ് പണം നഷ്ടപ്പെട്ടത്. തോമസ് ലാലന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് അറസ്റ്റ്. ബിസിനസ് സംബന്ധമായ ആവശ്യത്തിനായി പണം എടുക്കുന്നതിനായി ബാങ്കില്‍ ചെന്നപ്പോള്‍ ബാങ്ക് മാനേജര്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നും 2025 സെപ്റ്റംബര്‍ 29ന് മൂന്ന് തവണകളായി ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം രൂപ ഓണ്‍ലൈന്‍ ആയി ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടതായി അറിഞ്ഞത്.
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പൊലീസ് ആസ്ഥാനത്തുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഫോണ്‍ പരിശോധിച്ചു. ഫോണില്‍ വന്ന ഏതോ ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് ഫോണില്‍ ആര്‍.ടി.ഒ. ചലാന്‍ എന്ന എ.പി.കെ. ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരുന്നെന്നും അതുവഴി ഫോണ്‍ ഹാക്ക് ചെയ്ത് അക്കൗണ്ടില്‍ നിന്നും പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്നും അറിഞ്ഞത്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തത് പ്രകാരം കേസെടുക്കുകയായിരുന്നു.പ്രതിയെ പിടികൂടുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. പിന്നീട് പരാതിക്കാരനില്‍ നിന്നും നഷ്ടപ്പെട്ട പണം പോയിരിക്കുന്നത് ഹരിയാനയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം ഹരിയാനയില്‍ ചെന്ന് അന്വേഷണം നടത്തി. പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജമായ വിലാസത്തിലെടുത്താണെന്ന് മനസിലാക്കി ഹരിയാനയില്‍ തങ്ങി ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് സംഘം ബാങ്ക് അക്കൗണ്ട് ഉടമയെ കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു



