കൊയിലാണ്ടി : കുട്ടൻതമ്പുരാനായി മുചുകുന്നിൽ വീണ്ടുമെത്തിയ നടൻ മനോജ് കെ. ജയനെ വരവേൽക്കാൻ നൂറുകണക്കിനാളുകളാണ് തിങ്ങിക്കൂടിയത്. തന്റെ അഭിനയജീവിതത്തിൽ നിർണായകമായ ‘സർഗം’ സിനിമയുടെ പ്രധാന ലൊക്കേഷനായ മുചുകുന്ന് കോട്ടയിൽ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് കോവിലകം ക്ഷേത്രത്തിലെ പന്തൽസമർപ്പണച്ചടങ്ങിനെത്തിയത്.
സർഗം സിനിമയിലെ ‘എല്ലാവർക്കും പേടി. അല്ലെങ്കിൽ പരിഹാസം…’ എന്നുതുടങ്ങുന്ന കുട്ടൻ തമ്പുരാന്റെ സംഭാഷണം പുനരാവിഷ്കരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു.മുചുകുന്നുമായുള്ള ആത്മബന്ധത്തെ അനുസ്മരിച്ച അദ്ദേഹം മുചുകുന്നിന്റെ സ്വന്തം കുട്ടൻ തമ്പുരാനെന്നാണ് സ്വയം വിശേഷിപ്പിച്ചത്. ആരാധകരുടെ അഭ്യർഥന മാനിച്ച് സർഗം സിനിമയിലേതുൾപ്പെടെ മൂന്നു ഗാനങ്ങളും പാടിയാണ് അദ്ദേഹം വേദിവിട്ടത്. തന്റെ അഭിനയരംഗത്തെ ഉയർച്ചയ്ക്ക് നിമിത്തമായ ‘സർഗം’ സിനിമയുടെ സംവിധായകൻ ഹരിഹരനും അദ്ദേഹം നന്ദി പറഞ്ഞു. 1992-ലായിരുന്നു മുചുകുന്ന് കോട്ടയിൽ ക്ഷേത്രക്കുളത്തിലും പരിസരത്തുമായി സിനിമാ ഷൂട്ടിങ് നടന്നത്. 32 വർഷത്തിനുശേഷമാണ് മനോജ് കെ. ജയൻ മുചുകുന്നിലെത്തിയത്






