പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍, പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതി അമീറുൽ ഇസ്‌ലാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വധശിക്ഷ നടപ്പാക്കുനുള്ള സർക്കാരിന്റെ അപേക്ഷയിൽ, ഹൈക്കോടതി വധശിക്ഷയ്ക്ക് അനുമതിയും നല്‍കി.
അപൂർവങ്ങളിൽ അപൂർവം എന്ന് ചൂണ്ടിക്കാട്ടിയാണ് അമീറുൽ ഇസ്‌ലാമിന് വിചാരണ കോടതി വധശിക്ഷ വിധിച്ചത്.ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. താൻ പ്രതിയല്ല, തനിക്കെതിരായ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് വിചാരണ കോടതി വിധിച്ച വധശിക്ഷക്കെതിരായ അപ്പീലിൽ അമീറുൽ ഇസ്‌ലാമിന്റെ പ്രധാന വാദങ്ങൾ. തന്നെ പിടികൂടിയ ശേഷം പൊലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നു. മറ്റാരോ ആണ് കൊലപാതകിയെന്നും, ജിഷയെ മുൻപരിചയമില്ലെന്നുമാണ് മറ്റ് വാദങ്ങൾ. എന്നാൽ ഈ വാദങ്ങൾ തള്ളുന്ന പ്രോസിക്യൂഷൻ, ശക്തമായ സാഹചര്യ തെളിവുകൾ പ്രതിക്കെതിരെയുണ്ടെന്നാണ് വാദിച്ചത്.
നാലിടത്ത് നന്നായി ലഭിച്ച ഡിഎൻഎ സാമ്പിളുകൾ പ്രതിയുടേതുമായി ചേരുന്നതാണ്. കൃത്യം നടത്തിയതിനുശേഷം പ്രതി വീട്ടിൽ നിന്നും പോകുന്നതിന് സാക്ഷിമൊഴിയുണ്ട്. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്നാണ് സർക്കാരിന്റെ വാദം. 2016 ഏപ്രില്‍ 28 നായിരുന്നു നിയമ വിദ്യാര്‍ഥിനിയെ പെരുമ്പാവൂരിലെ വീട്ടില്‍ വെച്ച് അമീറുൽ ഇസ്‌ലാം അതിക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്. മാസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്






