ബാങ്കോക്ക്: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോങ്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കുണ്ടായ ആഘാതത്തിന് ഞങ്ങൾ വളരെ ഖേദിക്കുന്നുവെന്ന് ഗോ ചൂൻ ഫോങ് പറഞ്ഞു. വിമാനം ചുഴിയിൽ പെട്ടതിനെ തുടർന്ന് ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്ന വിമാനം, അടിയന്തിര സാഹചര്യത്തെ തുടർന്ന് ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ചൊവ്വാഴ്ച ബാങ്കോക്കിലെ പ്രാദേശിക സമയം വൈകുന്നേരം 3.45ഓടെയായിരുന്നു എമർജൻസി ലാൻഡിങ്.
‘ഈ സംഭവത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അപകടം ഒരു മരണത്തിനും ഒന്നിലധികം പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായി. മരിച്ചവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സിംഗപ്പൂർ എയർലൈൻസിന് വേണ്ടി എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന്’ ഗോ ചൂൻ ഫോങ് പറഞ്ഞു. വിമാനത്തിലുള്ള യാത്രക്കാർക്കുണ്ടായ ആഘാതകരമായ അനുഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങളുടെ യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും സാധ്യമായ എല്ലാ സഹായവും നൽകുക എന്നതാണ് ഞങ്ങളുടെ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 79 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഇപ്പോഴും ബാങ്കോക്കിലാണ്. ഇതിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഉൾപ്പെടുന്നു. അന്വേഷണത്തിൽ ബന്ധപ്പെട്ട അധികാരികളുമായി പൂർണ്ണമായി സഹകരിക്കുന്നുവെന്നും ഫോംഗ് പറഞ്ഞു.
ബോയിങ് 777-300 ഇആർ വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം യാത്ര തുടരുന്നതിനെ ജീവനക്കാർ ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ് ആകാശച്ചുഴിയിൽ പെട്ടത്. ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം ആൻഡമാൻ കടലിന് മുകളിൽ വെച്ച് ഏതാണ്ട് അഞ്ച് മിനിറ്റ് കൊണ്ട് വിമാനം 1800 മീറ്ററിലേറെ (6000 അടി) താഴ്ചയിലേക്ക് എത്തി. 3.35നാണ് ബാങ്കോക്ക് വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് അനുമതി തേടി സന്ദേശം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. 3.45ന് ലാൻഡ് ചെയ്ത ശേഷം യാത്രക്കാർക്ക് അടിയന്തിര വൈദ്യ സഹായം എത്തിച്ചിരുന്നു.






