കോഴിക്കോട്: നഗരത്തിലെ അഴുക്കുചാലില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശി അജയ് ഒറോണ്‍ ആണ് അഴുക്കുചാലില്‍ അകപ്പെട്ടത്. ഇയാളെ ബീച്ച് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ശനിയാഴ്ച രാവിലെ 11ഓടെ പാളയം പുഷ്പ ജങ്ഷന് സമീപത്തെ ഇന്‍ഡോ അസോസിയറ്റ്സ് കെട്ടിടത്തിനു മുന്നിലെ അഴുക്കുചാലിലാണ് യുവാവിനെ കണ്ടെത്തിയത്.സ്ലാബുകൾക്കിടിയിലെ ചെറിയ വിടവിലൂടെ കൈ പുറത്തേക്കിട്ട് സഹായം തേടുന്നത് സമീപത്തുകൂടി നടന്നുപോയ രണ്ട് സ്ത്രീകളാണ് ആദ്യം കണ്ടത്.
ഇതോടെ സമീപത്തെ വ്യാപാരികളും ഓട്ടോ തൊഴിലാളികളടക്കമുള്ളവർ എത്തി. ബീച്ച് ഫയര്‍ ഫോഴ്സിലും ചെമ്മങ്ങാട് പൊലീസിലും വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി സ്ലാബ് മാറ്റി യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കോണ്‍ക്രീറ്റ് ഘടന മാറ്റുന്നത് യുവാവിന് പരിക്കേല്‍ക്കാന്‍ കാരണമാകുമെന്നതിനാല്‍ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് അരമണിക്കൂറോളം പരിശ്രമിച്ചാണ് യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തത്.
യുവാവിന് പരിക്കൊന്നുമില്ല.അഴുക്കുചാലില്‍ വീണിട്ട് രണ്ടു ദിവസമായെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയവരോട് യുവാവ് പറഞ്ഞത്. എന്നാല്‍ ഇതിന് സാധ്യതയില്ലെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയില്‍ വെള്ളിയാഴ്ച്ച വൈകീട്ടോടെ അഴുകുചാലില്‍ വീണിരിക്കാമെന്നാണ് കരുതുന്നതെന്ന് ചെമ്മങ്ങാട് പൊലീസ് അറിയിച്ചു.






