തിരുവനന്തപുരം:തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയതിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് കേസ് പരിഗണിക്കും. പൊലീസ് മേധാവിക്കും വനിതാ ശിശുവികസന വകുപ്പിനും കോടതി നോട്ടീസ് അയച്ചു. മെയ് 26നായിരുന്നു കൊലപാതകം. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് രണ്ടാനച്ഛന്‍റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്.
ഇയാൾ, സ്ഥിരമായി കുട്ടിയെ മർദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ നോക്കാറില്ലെന്നും ബന്ധുക്കൾ പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിൽ ഒന്നാം പ്രതിയായ അഷ്കറിന്മേൽ എസ് സി/ എസ്ടി വകുപ്പുകളും ചുമത്തിയിരുന്നു.കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നതായും ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി.
തലയിലേറ്റ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്‍റെ മരണകാരണം. തങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ ഒന്നര വയസുകാരൻ തടസമായിരുന്നതിനാലാണ് ക്രൂരമായി മർദിച്ചതെന്ന് അമ്മയുടെ പങ്കാളിയായ അഷ്കർ പൊലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു. കുട്ടി പടിയിൽ നിന്ന് വീണതെന്നാണെന്നായിരുന്നു ആദ്യം പൊലീസിനോട് ഇവർ പറഞ്ഞിരുന്നതെങ്കിലും ദുരൂഹതയുണ്ടെന്ന സംശയത്തിന്മേൽ പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
അതേസമയം കുഞ്ഞിന്റെ കയ്യൊടിഞ്ഞ വിവരം അറിയിച്ചിട്ടും പരിശോധനയോ, തുടർനടപടികളോ സ്വീകരിക്കാത്ത താത്കാലിക ജീവനക്കാരനെ പുറത്താക്കാൻ മന്ത്രി ബിന്ദു കൃഷ്ണ ശിശു വികസന വകുപ്പ് ഡയറക്ടറോട് നിര്‍ദേശിച്ചിരുന്നു.






