കോഴിക്കോട് : ദേശീയപാത മലാപ്പറമ്പ് – തൊണ്ടയാട് സർവീസ് റോഡിൽ വൺവേ സംവിധാനം നടപ്പാക്കുന്നതിനു മുന്നോടിയായി പാച്ചാക്കിൽ അടിപ്പാതയും പനാത്തുതാഴം – നേതാജി ജംക്‌ഷനിൽ മേൽപാതയും നിർമിക്കുന്നത് അടിയന്തര ആവശ്യമാണെന്ന് എം.കെ.രാഘവൻ എംപി. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.ഉദ്യോഗസ്ഥരും എംപിയും മലാപ്പറമ്പ്, പാച്ചാക്കിൽ ദേശീയപാത പ്രദേശം സന്ദർശിച്ചു. ട്രാഫിക് പരിഷ്കാരങ്ങൾ പ്രദേശവാസികൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കലക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നാളെ വിപുലമായ യോഗം ചേരുമെന്ന് എംപി പറഞ്ഞു.
കഴിഞ്ഞ ദിവസം ആദ്യഘട്ടമായി പാച്ചാക്കിൽ മുതൽ തൊണ്ടയാട് വരെ വൺവേ നടപ്പാക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. റസിഡന്റ്സ് അസോസിയേഷന്റെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു. തുടർന്നാണ് എംപിയുടെ നേതൃത്വത്തിൽ മലാപ്പറമ്പ് മുതൽ തൊണ്ടയാട് വരെയുള്ള സർവീസ് റോഡ് വൺവേ ആക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.






