spot_img
Friday, July 31, 2026

കടലിന്റെ കനിവുതേടി ബോട്ടുകൾ വീണ്ടും……



ബേപ്പൂർ: 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കുന്നതോടെ ചാകര തേടി ആഴക്കടലിലേക്ക് ബോട്ടുകൾ കൂട്ടത്തോടെ പുറപ്പെടും. ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങൾ. മൺസൂൺ കാലത്തെ മത്സ്യങ്ങളുടെ പ്രജനനത്തിനും, മത്സ്യ കുഞ്ഞുങ്ങളുടെ സ്വതന്ത്രമായ വളർച്ചക്കും, കടലിനടിത്തട്ടിലെ, കടൽ പുറ്റുകളുടേയും ,പവിഴ പുറ്റുകളുടേയും, സസ്യങ്ങളുടേയും ,ചെറു ജീവജാലങ്ങളുടേയും സുഖമമായ വളർച്ചയെ ത്വരിതപ്പെടുത്തി കടൽമത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും വേണ്ടി 1987 ലാണ് കേരളസർക്കാർ ട്രോളിങ് നിരോധനം നടപ്പിലാക്കിത്തുടങ്ങിയത്.

ആധുനിക സംവിധാനങ്ങളുള്ള വലിയ ബോട്ടുകളാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് പോവുക. ഇടത്തരം ബോട്ടുകളും, ചെറുബോട്ടുകളും കാലവർഷം പിൻവാങ്ങി കടൽ ശാന്തമായതിന് ശേഷം സെപ്തംബർ മാസം മുതലാണ് കടലിലേക്ക് പോകുക. ട്രോളിങ് നിരോധനാനന്തരം മത്സ്യബന്ധന ബോട്ടുകൾക്ക് നല്ലകോള് കിട്ടൽ പതിവാണ് .കണവ, കിളിമീൻ (പുതിയാപ്പിള കോര), വെംബ്ലി, തളയൻ, കൽവക്കോര, ചെമ്മീൻ ഇനങ്ങളുമാണ് ട്രോളിംങ്ങ് നിരോധനാനന്തരം ബോട്ടുകൾക്ക് ലഭിക്കുക. കഴിഞ്ഞ സീസണിലെ മത്സ്യത്തിന്റെ ലഭ്യതക്കുറവും ഡീസൽ വില വർദ്ധനവും മൂലം പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് നിരോധനം വറുതിയുടെ കാലമായിരുന്നു. തുറമുഖങ്ങളിലെ ലേലക്കാർ, ചുമട്ട്, ഐസ് തൊഴിലാളികൾ ചരക്കു നീക്കം നടത്തുന്നവർക്കും ജോലിയില്ലാത്ത സാഹചര്യമായിരുന്നു.

നിരോധനാനന്തരം കടലിൽ പോകാൻ ബോട്ടുകൾക്ക് ആവശ്യമായ ഡീസൽ, ഐസ് , വെള്ളം, ഭക്ഷണ സാമഗ്രികൾ, വല ,റോപ്പ് ,ബോർഡ് ,മറ്റു മത്സ്യബന്ധന ഉപകരണങ്ങളും കയറ്റി അവസാന വട്ട ഒരുക്കത്തിലാണ് ജോലിക്കാരും ഉടമകളും .മത്സ്യബന്ധനത്തിന് പുറപ്പെടുന്ന ബോട്ടുകൾ അറ്റകുറ്റപ്പണികളും, പെയിന്‍റിങ് ജോലികളും, ജി.പി.എസ് സെറ്റ്, വാക്കീടോക്കി ,വയർലെസ്സ് സെറ്റ് ,കാമറകൾ തുടങ്ങിയ ഇലക്ട്രോണിക്സ് സംവിധാനങ്ങളും ഒരുക്കിയാണ് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles