താൻ മരണപ്പെട്ടു എന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് സിനിമാ താരം കുളപ്പുള്ളി ലീല. ഇന്നലെയാണ് താൻ സംഭവം അറിഞ്ഞെന്നും കേസ് കൊടുക്കില്ലെന്നും അവർ പ്രതികരിച്ചു. പണമുണ്ടാക്കാൻ കക്കാൻ പോയാലും ജീവിച്ചിരിക്കുന്നവരെ മരിപ്പിക്കുന്ന പരിപാടി ചെയ്ത് പണമുണ്ടാക്കരുതെന്നാണ് തനിക്ക് പറയാനുള്ളത് എന്നും കുളപ്പുള്ളി ലീല പ്രതികരിച്ചു
“ഇന്നലെ 6 മണിക്ക് തിലകൻ സൗഹൃദ സമിതിയുടെ ഒരു സമ്മേളനമുണ്ടായിരുന്നു. ഞാൻ അതിൻ്റെ വൈസ് ചെയർമാനാണ്. പരിപാടിക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഒരാൾ വിളിച്ചാണ് കാര്യം പറഞ്ഞത്. ഞാൻ ഞെട്ടിപ്പോയി. 94 വയസുള്ള അമ്മയുണ്ട്. അമ്മയെങ്ങാനും ഇതറിഞ്ഞാലോ? പിന്നീട് ഒരുപാട് പേർ ഫോൺ വിളിച്ചു. ഇപ്പോഴും കോളുകൾ വരുന്നു. പലരും കേസ് കൊടുക്കാൻ പറഞ്ഞു. പക്ഷേ, ഞാനത് ചെയ്യുന്നില്ല. പണമുണ്ടാക്കാൻ കക്കാൻ പോയാലും ജീവിച്ചിരിക്കുന്നവരെ മരിപ്പിക്കുന്ന പരിപാടി ചെയ്ത് പണമുണ്ടാക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. എനിക്ക് അടുത്തറിയാവുന്ന ഒരാൾ നേരിട്ട് ഇത് പോസ്റ്റ് ചെയ്തു. എന്നെ വിളിച്ച് ചോദിക്കാമായിരുന്നല്ലോ സത്യമാണോന്ന്.”- കുളപ്പുള്ളി ലീല പറഞ്ഞു.
1995ൽ മുത്തു എന്ന തമിഴ് എന്ന ചിത്രത്തിലൂടെ സിനിമാഭിനയ ജീവിതം തുടങ്ങിയ കുളപ്പുള്ളി ലീല ഇന്നും സജീവമായി സിനിമയിൽ തുടരുകയാണ്.






