തൃശൂർ: പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തൃശൂർ പോക്സോ കോടതി വിധി വന്നു. തൃശൂർ വെസ്റ്റ് പോലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് തൃശൂർ അയ്യന്തോളിൽ എസ്എൻ പാർക്കിന് സമീപം നടനെ തിരിച്ചറിഞ്ഞ ഒമ്പതും പതിനാലും വയസ്സുള്ള രണ്ട് കുട്ടികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഇവർക്ക് മുന്നിൽ നടൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
ഇയാളുടെ വാഹനത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. കറുത്ത നിറത്തിലുള്ള കാറിലാണ് ശ്രീജിത്ത് പാർക്കിലുണ്ടായിരുന്നതെന്ന് കുട്ടികൾ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പെരുമാറ്റ വൈകല്യത്തിന് താൻ ചികിത്സയിലാണെന്ന് താരം സമ്മതിച്ചതായി റിപ്പോർട്ട് ഉണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടനെതിരെ സമാനമായ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആവശ്യമായ തെളിവുകൾ ശേഖരിക്കാതെ പൊലീസ് കേസ് അട്ടിമറിച്ചതായി കേസിൽ പരാതിക്കാരായ സ്കൂൾ വിദ്യാർഥിനികളുടെ രക്ഷിതാക്കൾ അന്ന് ആരോപിച്ചിരുന്നു






