spot_img
Saturday, April 18, 2026

മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും സന്തോഷ് തന്നെ; പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു



തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് ലൈഗിംകാതിക്രമം നടത്തിയതും കുറവൻകോണം കേസിൽ അറസ്റ്റിലായ സന്തോഷ് തന്നെ. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂർക്കട സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ വ്യക്തമായത്. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ മ്യൂസിയം കേസിലും മലയിൻകീഴ് സ്വദേശി സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീക്ക് നേരെ മ്യൂസിയം പരിസത്ത് വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെ കാറിൽ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി. എൽഎംഎസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടുകയായിരുന്നു. 

അതേസമയം, കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ മലയിൻകീഴ് സ്വദേശി സന്തോഷാണ് ഇന്നലെ അറസ്റ്റിലായത്. വാട്ടർ അതോറിറ്റിയിലെ താത്കാലിക ഡ്രൈവറായ ഇയാൾ കുറ്റംകൃത്യം ചെയ്യുന്ന സമയത്ത് ഉപയോഗിച്ചരിരുന്നത് ജലവിഭവ പ്രിൻസിപ്പിൾ സെക്രട്ടറിയുടെ പേരിൽ അനുവദിച്ച ഇന്നോവാ കാറായിരുന്നു. ഈ വാഹനവും ഇന്ന് പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കും. കോടതിയിൽ ഹാജരാക്കും മുമ്പ് സംഭവസ്ഥലത്ത് എത്തിച്ച് ഇയാളെ തെളിവെടുക്കാനും സാധ്യതയുണ്ട്. 

ഏജൻസി നൽകിയ കരാർ ജീവനക്കാരനാണ് അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രിയുടെ വിശദീകരണം. വിഷയം അറിഞ്ഞപ്പോൾ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഇയാളെ അടിയന്തരമായി ഒഴിവാക്കാൻ നിര്‍ദ്ദേശിച്ചെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്‍റെ സ്റ്റാഫിൽ ഉൾപ്പെട്ട ആളല്ല അറസ്റ്റിലായതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ വാഹനത്തിന്റെ കരാർ ജീവനക്കാരനായിരുന്നു ഇയാള്‍. ആരോപണ വിധേയനായ ഡ്രൈവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ഏജൻസിക്ക് നിർദേശം നൽകണമെന്ന് വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles