പെൻഡ്രൈവുകൾ ഉപയോഗിച്ച് കംപ്യൂട്ടർ ഹാക്ക് ചെയ്യുന്ന സംഘങ്ങൾക്കെതിരേ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററാണ് രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അപരിചിതർ കൊണ്ടുവരുന്ന പെൻഡ്രൈവുകൾ സ്വന്തം കംപ്യൂട്ടറിൽ ഉപയോഗിക്കുമ്പോൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ഇത്തരം സൈബർ തട്ടിപ്പ് വ്യാപകമാകാനുള്ള സാധ്യതയും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അപകടകാരികളായ പെൻഡ്രൈവുകൾ പലവഴിക്ക് എത്താമെന്നാണ് മുന്നറിയിപ്പ്.
ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ പേരിലോ സമ്മാനമായോ സർക്കാർ ഓഫീസുകളുടെ പേരിലോ ഇതു വരാം. അപരിചിതർ വഴിയോ ഓഫീസിലെ ആളുകൾ വഴിയോ ഇവയെത്താം.ഇത്തരം പെൻഡ്രൈവുകൾ കംപ്യൂട്ടറിൽ കണക്ട് ചെയ്യുന്നതോടെ പലതരം പ്രശ്നങ്ങളുണ്ടാകാം. കംപ്യൂട്ടർ ഹാക്ക് ചെയ്ത് മറ്റൊരു സ്ഥലത്തുനിന്ന് ഇതിലെ ഫയലുകളും മറ്റും പരിശോധിക്കാനാകും. കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളെല്ലാം തിരിച്ചുകിട്ടാത്തവിധം നശിപ്പിക്കാനാകും.
മാത്രമല്ല, വൈദ്യുതി അമിതമായി പ്രവഹിപ്പിച്ച് കംപ്യൂട്ടറിന്റെ ഭാഗങ്ങൾ നശിപ്പിക്കാനുമാകും.ഇത്തരം ചതികളിൽ വീഴാതിരിക്കാനുള്ള മാർഗങ്ങളും ഈ മുന്നറിയിപ്പിൽ പറയുന്നുണ്ട്. അറിയാത്ത വഴികളിലൂടെ വരുന്ന പെൻഡ്രൈവുകൾ കംപ്യൂട്ടറിൽ കണക്ട് ചെയ്യരുത്. പെൻഡ്രൈവുകൾ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുമ്പോൾ ഓട്ടോമാറ്റിക് ആയി പ്രവർത്തിച്ചുതുടങ്ങുന്ന പ്രോഗ്രാമുകളെ വിലക്കണം. ജീവനക്കാരെ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കണം.
സോഫ്റ്റ്വേറുകൾ സമയാസമയങ്ങളിൽ അപ്ഡേറ്റ് ചെയ്യണമെന്നും ഇതിൽ പറയുന്നു.സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിൽനിന്നുള്ള നിർദേശങ്ങൾ എല്ലാ ജില്ലാ പോലീസ് മേധാവികളും പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിക്കഴിഞ്ഞു






