കോഴിക്കോട്: ഓട്ടോ ചാര്‍ജ് 50 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്. മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുളള ഓരോ കിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ഓട്ടോ തൊഴിലാളികള്‍ പരാതി നല്‍കി. സിഐടിയു, ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്‍ എന്നിവരാണ് സമരത്തിലേക്ക് കടക്കുന്നത്. സി ഐടിയു ഈ മാസം 16-ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് കളക്ടറേറ്റുകളിലേക്കാണ് മാര്‍ച്ച് നടത്തുക.
ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാകും; വെള്ളനിറം മാറ്റാമെന്ന് എംവിഡി.
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള വെള്ള നിറം മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാർശ അതോറിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രധാന കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഈ നിറം മാറ്റം പ്രാബല്യത്തിൽ വരണമെങ്കിൽ സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.പാലക്കാട് വടക്കഞ്ചേരിയിൽ 2022 ഒക്ടോബറിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം കർശനമാക്കിയത്. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേർക്കാണ് ഈ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
മുൻപ് ടൂറിസ്റ്റ് ബസുകളിൽ സിനിമാതാരങ്ങളുടെ വലിയ പോസ്റ്ററുകളും, ബഹുവർണ ചിത്രങ്ങളും, ഗ്രാഫിക്‌സുകളും ഉപയോഗിച്ചിരുന്നു. ഇത്തരം അലങ്കാരങ്ങൾ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് അധികൃതർ കണ്ടെത്തിയിരുന്നു.രാത്രിയും പകലും മറ്റു ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽ പെട്ടെന്ന് പെടുന്ന നിറമാണ് വെള്ള. റോഡ് സുരക്ഷ കണക്കിലെടുത്ത് വിദേശരാജ്യങ്ങളിൽ പൊതുവാഹനങ്ങൾക്ക് വെള്ള നിറം നൽകിയ മാതൃകയും ഈ മാറ്റത്തിന് വലിയൊരു പ്രേരണയായി.
ബസുകൾ ആകർഷകമാക്കാൻ വേണ്ടി ബസുടമകൾക്കിടയിൽ വലിയ തോതിലുള്ള അനാരോഗ്യകരമായ മത്സരം നിലനിന്നിരുന്നു. ബസുകൾക്കുള്ളിൽ ഡിജെ പാർട്ടികൾക്ക് സമാനമായ ഡാൻസ് ഫ്‌ലോറുകൾ, ലേസർ ലൈറ്റുകൾ, അമിതമായ ശബ്ദമുള്ള മ്യൂസിക് സിസ്റ്റങ്ങൾ എന്നിവ സജ്ജീകരിക്കുന്നത് പതിവായിരുന്നു. വടക്കഞ്ചേരി അപകടത്തിന് ശേഷം നടന്ന വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് ഇത്തരം അമിത ലൈറ്റുകളും ശബ്ദസംവിധാനങ്ങളും പല വർണങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചത്.
കൊണ്ടോട്ടിയിൽ നടുറോഡിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ.
മലപ്പുറം: മുലയൂട്ടുന്ന പ്രായത്തിലുള്ള പിഞ്ചുകുഞ്ഞിനെയാണ് കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8:35 ന് ആയിരുന്നു സംഭവം.പുതിയടത്ത് പറമ്പ് – ഫാറൂഖ് റൂട്ടിലോടുന്ന ‘സഫാ മർവ’ എന്ന സ്വകാര്യ ബസിന് മുന്നിലേക്കാണ് വീടിന്റെ ഗേറ്റ് കടന്ന് കുഞ്ഞ് ഇഴഞ്ഞെത്തിയത്. മഴ പെയ്ത് റോഡ് വഴുക്കിക്കിടക്കുന്ന സാഹചര്യമായിരുന്നിട്ടും, കുഞ്ഞിനെ കണ്ട ഉടൻ തന്നെ ബസ് ഡ്രൈവർ സമയോജിതമായി വണ്ടി നിർത്തി.ബസ് ഡ്രൈവർ രാമചന്ദ്രനും കണ്ടക്ടർ നവാസും ചേർന്നാണ് ആ കുഞ്ഞിനെ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കുഞ്ഞ് റോഡിന് നടുവിൽ ഇരിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്ന യാത്രക്കാർ ആകെ പരിഭ്രാന്തരായി നെടുവീർപ്പിടുന്നത് ബസിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
കണ്ടക്ടർ നവാസ് ഉടൻ തന്നെ ബസ്സിൽ നിന്നിറങ്ങി കുഞ്ഞിനെ സുരക്ഷിതമായി കോരിയെടുത്ത് വീട്ടുകാർക്ക് കൈമാറി.രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്ന സമയത്താണ് ഈ സംഭവം നടന്നത്. രക്ഷിതാവ് പുറത്തിരുന്ന് പത്രം വായിക്കുന്നതിനിടയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കുഞ്ഞ് മുറ്റത്തുനിന്നും റോഡിലേക്ക് ഇഴഞ്ഞു വരികയായിരുന്നു. കുഞ്ഞിനെ ജീവനക്കാർ വീട്ടിലെത്തിച്ചപ്പോഴാണ് രക്ഷിതാക്കളും ഈ ഞെട്ടിക്കുന്ന വിവരം അറിയുന്നത്.ബസിനുള്ളിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. റോഡിലൂടെ മറ്റ് വാഹനങ്ങൾ പോകുന്നതും കുഞ്ഞ് റോഡിന് നടുവിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ കുഞ്ഞിനെ പെട്ടില്ലായിരുന്നുവെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു.
കോഴിക്കോട്ട് വീണ്ടും നിപ സംശയം; ഒരാള്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍.
കോഴിക്കോട്: നിപ സംശയം. ഒരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു.__എന്താണ് നിപ? നിപ രോഗം ഒരു ജന്തുജന്യ വൈറസ് രോഗമാണ്. വവ്വാലുകളും പന്നികളുമാണ് വൈറസിന്റെ സ്വാഭാവിക വാഹകർ. നിപ വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ രോഗം മനുഷ്യരിലേക്ക് പകരാം. വ്യക്തിഗത സുരക്ഷാ മാർഗങ്ങള്‍ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരും. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം കലർന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ രോഗം പകരാം. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് നാല് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാം.
രോഗലക്ഷണങ്ങൾ.
പനിയോട് കൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഛർദ്ദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസം എന്നിവയും ഉണ്ടാകാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.__
കരുതല്‍ ഇങ്ങനെ-
പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങള്‍, വിസർജ്യം എന്നിവയുമായി സമ്പർക്കം ഉണ്ടായാല്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
നിലത്തുവീണുകിടക്കുന്നതോ പക്ഷികളും മൃഗങ്ങളും കടിച്ചിട്ടുള്ളതോ ആയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കരുത്.
വീണുകിടക്കുന്ന പഴങ്ങള്‍ കഴിക്കരുത്, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
വവ്വാലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ തെങ്ങ്, പന എന്നിവയില്‍ നിന്ന് ലഭിക്കുന്ന തുറന്ന പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.
പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങള്‍ വിസർജ്യം എന്നിവ കലരാത്ത രീതിയില്‍ ഭക്ഷണപദാർഥങ്ങളും കുടിവെള്ളവും നന്നായി അടച്ച് സൂക്ഷിക്കുക.
തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക, കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കഴുകുക,
കൈകള്‍ കൊണ്ട് ഇടക്കിടെ മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക.
വാർത്ത: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം മാറ്റി; മെയ് 15ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം:മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചു. ഫലം ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് തീരുമാനം മാറ്റിയത്.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലെ പരീക്ഷകൾ വൈകിയിരുന്നു. ഈ വിദ്യാർത്ഥികളുടെ പരീക്ഷകൾ നടത്തിയശേഷം എല്ലാവരുടെയും ഫലം ഒരുമിച്ച് അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.പ്ലസ് ടു ഫലം നേരത്തെ വന്നു*സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 77.97% ആണ് മൊത്തം വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.16% വർധനയുണ്ട്.വിജയശതമാന കണക്കുകൾ*-
സ്ട്രീം തിരിച്ച്
സയൻസ് 84.55%, കോമേഴ്സ് 74.74%, ഹ്യുമാനിറ്റീസ് 66.38%- *സ്കൂൾ തിരിച്ച്*: സർക്കാർ 72.66%, എയ്ഡഡ് 82.82%, അൺഎയ്ഡഡ് 78.18%, സ്പെഷ്യൽ സ്കൂൾ 85.67%- *വൊക്കേഷണൽ ഹയർ സെക്കൻഡറി*: 72.81%, ടെക്നിക്കൽ 72.81%.
ജില്ല തിരിച്ച്
ഏറ്റവും കൂടുതൽ വിജയം ഇടുക്കി 84.64%. ഏറ്റവും കുറവ് കാസർകോട് 71.81%
മറ്റ് പ്രധാന വസ്തുതകൾ
1. 1990 സ്കൂളുകളിൽ 3,72,423 പേർ പരീക്ഷയെഴുതി. 2,90,398 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി
2. 30,561 വിദ്യാർത്ഥികൾ ഫുൾ A+ നേടി – കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ
3. 60 പേർക്ക് എല്ലാ വിഷയത്തിനും മുഴുവൻ മാർക്ക്. ഇതിൽ 50 പേർ പെൺകുട്ടികൾ
4. 76 സ്കൂളുകൾ 100% വിജയം നേടി. ഇതിൽ 9 സർക്കാർ സ്കൂളുകൾ
5. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയതും കൂടുതൽ A+ നേടിയതും
മലപ്പുറം ജില്ലയിൽ*
ഇംപ്രൂവ്മെന്റ് പരീക്ഷ*
ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ ജൂൺ 29 മുതൽ ജൂലൈ 3 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.ഒന്നാം വർഷക്കാർക്ക് റിസൾട്ടിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഗൾഫ് സെന്ററുകളിലെ പരീക്ഷകൾ പൂർത്തിയായാലുടൻ എല്ലാ ഫലവും ഒരുമിച്ച് വെബ്സൈറ്റിൽ ലഭ്യമാകും.
ഷിഗെല്ല നിയന്ത്രണ വിധേയം, സമ്പർക്കത്തിലൂടെ രോഗം പടരുന്നതായി സംശയം-കെ.മുരളീധരൻ.
കോഴിക്കോട് : സുൽത്താൻ ബത്തേരിയിലെ സ്കൂളിലെ വിദ്യാർഥികളിൽ കൂടുതൽ പേർക്ക് ഷിഗെല്ല ബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണോ എന്ന് സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. നിലവിൽ രോഗം നിയന്ത്രണ വിധേയമാണ്. റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റിയിൽ നഴ്‌ിംഗ് പോസ്റ്റ് വർധിപ്പിക്കും. 12 എം.എൽ.എമാർ അവരുടെ ഫണ്ടിൽ നിന്നും വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ ഒരുക്കും. റിയാസ് എം.എൽ.എയുടെ സഹായവും നേരിട്ട് അഭ്യർത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു.ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു മൂന്നാം നിലയിലേക്ക് മാറ്റും.
കോക്ലിയാർ ഇംപ്ലാന്റേഷൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചിട്ടും പിഡബ്ല്യുഡി ചെയ്തിരുന്നില്ല. ഉടൻ പ്രവൃത്തി തുടങ്ങാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.വെർച്വൽ ഓട്ടോപ്സിക്ക് പണം കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി എറണാകുളം ജനറൽ ആശുപത്രി മാതൃകയിൽ ഉയർത്തും. ധനകാര്യ വകുപ്പിനോട് കൂടുതൽ ഫണ്ട് ആവശ്യപ്പെടുമെന്നും മുരളീധരൻ അറിയിച്ചു.
കാത്തുനിൽക്കാതെ പാഞ്ഞ കെഎസ്ആർടിസിക്ക് ‘പണി കിട്ടി’; യാത്രക്കാരിയുടെ ആശുപത്രി സന്ദർശനം മുടങ്ങിയതിന് 35,000 രൂപ പിഴ!.
പത്തനംതിട്ട: നിശ്ചിത സമയത്തിന് മുമ്പ് സ്റ്റോപ്പ് വിട്ടുപോയതിനെ തുടർന്ന് ബസ് ലഭിക്കാതെപോയ യാത്രക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ബസ് നഷ്ടപ്പെടുകയും ആശുപത്രി സന്ദർശനം മുടങ്ങുകയും ചെയ്ത സംഭവത്തിലാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനോട് (KSRTC) 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. പരാതി ഫയൽ ചെയ്ത തീയതി മുതൽ 9 ശതമാനം വാർഷിക പലിശയോടെ ബസ് ചാർജ്ജായ 146 രൂപ തിരികെ നൽകാനും കമ്മീഷൻ കെഎസ്ആർടിസിയോട് നിർദ്ദേശിച്ചു.
സീറ്റ് റിസർവ് ചെയ്ത ഒരു യാത്രക്കാരനെ കയറ്റാതെ നിശ്ചിത സമയത്തിന് മുൻപ് ബസ് എടുത്തുപോയത് സേവനത്തിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കാമെന്നും പ്രസിഡന്റ് ജോർജ്ജ് ബേബി, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. “ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം, നിശ്ചിത സമയത്തിന് മുൻപ് ബസ് എടുത്തുപോകുന്നതും അതുമൂലം റിസർവ് ചെയ്ത യാത്രക്കാരന് ബസ് നഷ്ടമാകുന്നതും സേവനത്തിലെ വ്യക്തമായ വീഴ്ചയാണ്” മെയ് 29-ലെ ഉത്തരവിൽ ബെഞ്ച് വ്യക്തമാക്കി.2024 ആഗസ്റ്റ് 24നാണ് കാട്ടാക്കടയിൽ നിന്ന് എറണാകുളത്തെ ഒരു ആശുപത്രിയിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ പരാതിക്കാരി സീറ്റ് റിസർവ് ചെയ്തിരുന്നത്. തിരുവല്ലയിൽ നിന്ന് രാവിലെ 8 മണിക്കായിരുന്നു ബസ് പുറപ്പെടേണ്ടിയിരുന്നത്.
ഉച്ചയ്ക്ക് 12.30-ന് ആശുപത്രിയിലെ ഡോക്ടറെ കാണുന്നതിനായി 500 രൂപ കൺസൾട്ടേഷൻ ഫീസ് മുൻകൂട്ടി അടച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.രാവിലെ 7.30ന് തന്നെ താൻ നിശ്ചിത ബസ് സ്റ്റോപ്പിൽ എത്തുകയും 8.10 വരെ കാത്തുനിൽക്കുകയും ചെയ്തതായി പരാതിക്കാരി ബോധിപ്പിച്ചു. ബസ് വരാത്തതിനെ തുടർന്ന്ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടപ്പോൾ, ബസ് ഇതിനകം തിരുവല്ല പിന്നിട്ട് കോട്ടയത്ത് എത്തിയതായി അവർ അറിയിക്കുകയായിരുന്നു. കൂടാതെ മറ്റ് ഏതെങ്കിലും ബസിൽ കയറി വരാൻ ജീവനക്കാർ അവരോട് ആവശ്യപ്പെടുകയും ചെയ്തു.ഇത് കാരണം തനിക്ക് ആശുപത്രി സന്ദർശനം മാറ്റേണ്ട് വന്നുവെന്നും, കൺസൾട്ടേഷൻ ഫീസ് നഷ്ടപ്പെട്ടതായും പരാതിക്കാരി കൂട്ടിച്ചേർത്തു.
ഡോക്ടറെ കാണാൻ മറ്റൊരു ദിവസം കൂടി ലീവ് എടുക്കേണ്ടി വന്നത് സാമ്പത്തിക നഷ്ടത്തിനും കടുത്ത മാനസിക വിഷമത്തിനും കാരണമായതായും അവർ കോടതിയെ അറിയിച്ചു.എന്നാൽ പരാതിക്കാരിയുടെ വാദത്തെ പൂർണമായി തള്ളുന്നതായിരുന്നു കെഎസ്ആർടിസിയുടെ നിലപാട്. അന്നേ ദിവസം സർവീസ് നടത്തിയ കണ്ടക്ടർ ഈ നിയമനടപടികളിൽ ഒരു പ്രധാന കക്ഷിയാണെന്നും എന്നാൽ അദ്ദേഹത്തെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു. കോർപ്പറേഷൻ കൃത്യമായി സർവീസ് ഏർപ്പാടാക്കിയിട്ടുണ്ടെന്നും പരാതിക്കാരിയുടെ വിവരങ്ങൾ അടങ്ങിയ റിസർവേഷൻ ചാർട്ട് കണ്ടക്ടർക്ക് നൽകിയിട്ടുണ്ടെന്നും അവർ വാദിച്ചു.നിശ്ചിത സമയത്ത് താൻ തിരുവല്ല ബസ് സ്റ്റേഷനിൽ കാത്തുനിന്നിരുന്നുവെന്നും, തന്നിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ബസ് സ്റ്റേഷൻ കടന്നുപോയതായി ജീവനക്കാർ അറിയിച്ചു എന്നുമുള്ള പരാതിക്കാരിയുടെ ആരോപണങ്ങൾ കെഎസ്ആർടിസി നിഷേധിച്ചു.
കണ്ടക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടാകാം എന്ന് അവർ സമ്മതിച്ചു.ഒരു ഉപഭോക്താവ് എന്ന നിലയിൽ കോർപ്പറേഷൻ നൽകിയ സേവനത്തിന്റെ ഗുണനിലവാരത്തിലോ സ്വഭാവത്തിലോ എന്തെങ്കിലും തരത്തിലുള്ള കുറവോ പോരായ്മയോ വീഴ്ചയോ ഉണ്ടായതായി പരാതിക്കാരി ആരോപിച്ചിട്ടില്ലെന്നും കെഎസ്ആർടിസി ബോധിപ്പിച്ചു. അതിനാൽ പരാതിക്കാരിക്ക് യാതൊരുവിധ നഷ്ടപരിഹാരവും നൽകാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും കോർപ്പറേഷൻ വാദിച്ചു.തിരുവല്ല ഡിപ്പോയിൽ ബസ് റിപ്പോർട്ട് ചെയ്യുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ ലംഘനമാണെന്നും, ഇത് സേവനത്തിലെ പോരായ്മ ആണെന്നും കെഎസ്ആർടിസി വാദത്തെ എതിർത്ത് ഉപഭോക്തൃ കമ്മീഷൻ നിരീക്ഷിച്ചു.”
കെഎസ്ആർടിസി സമയവിവരം പ്രസിദ്ധീകരിക്കുകയും പരാതിക്കാരിക്ക് രാവിലെ 8:00 മണിക്ക് പുറപ്പെടുന്ന തരത്തിൽ ടിക്കറ്റ് വിൽക്കുകയും ചെയ്‌തെങ്കിലും, ആ സമയത്ത് സേവനം നൽകുന്നതിൽ പരാജയപ്പെട്ടു. ഇത് തെറ്റായ വാഗ്ദാനമാണ്. ബസുകൾ ഒരിക്കലും നിശ്ചിത സമയത്തിന് മുൻപായി പുറപ്പെടാൻ പാടുള്ളതല്ല,” കമ്മീഷൻ നിരീക്ഷിച്ചു.അസുഖബാധിതയായിരുന്ന പരാതിക്കാരിക്ക്, നിശ്ചിത ബസ് നഷ്ടമായതിനെ തുടർന്ന് ആശുപത്രി സന്ദർശനത്തിനായി മറ്റൊരു ദിവസം ലീവ് എടുക്കേണ്ടി വന്നുവെന്നും, ഇത് അവരുടെ അന്നത്തെ വേതനം നഷ്ടപ്പെടുന്നതിന് കാരണമായെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.നിയമപ്രകാരം നിലനിർത്തേണ്ട ഒരു സേവനത്തിന്റെ ഗുണനിലവാരം, സ്വഭാവം അല്ലെങ്കിൽ അത് നിർവ്വഹിക്കുന്ന രീതി എന്നിവയിലുണ്ടാകുന്ന ഏതൊരു പിഴവും, പോരായ്മയും, കുറവും അല്ലെങ്കിൽ അപൂർണതയും ‘സേവനത്തിലെ വീഴ്ച’യുടെ പരിധിയിൽ വരുമെന്നും കമ്മീഷൻ വ്യക്തമാക്കി.
ചുരത്തിൽ ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്തു തുടങ്ങി.
താമരശ്ശേരി: ചുരം ആറാം വളവിൽ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണ് മാറ്റുന്നതിനാൽ ഈ ഭാഗത്തു കൂടി വൺവേ ആയിട്ടായിരുന്നു വാഹനങ്ങൾ കടന്നു പോയത്..ഇന്ന് മഴ പെയ്യാത്തതിനാൽ ജോലി സുഗമമായി നടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം.
കല്‍പ്പറ്റ: വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവിനാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.ആനയെ തുരത്താന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമമാണ് നടക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം തുടരുകയാണ്. പ്രദേശവാസികള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ആനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
70 വയസ്സിന് മുകളിലുള്ളവർക്ക് സന്തോഷവാർത്ത; 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ പരിരക്ഷ.
നിരവധി കുടുംബങ്ങൾക്ക് ആശ്വാസവും സന്തോഷവും നൽകുന്ന ഒരു സുപ്രധാന പദ്ധതിയെക്കുറിച്ചുള്ള വിവരമാണ് ഇന്ന് പങ്കുവെക്കുന്നത്.70 വയസ്സിന് മുകളിലുള്ള അച്ഛൻ, അമ്മ, മുത്തശ്ശൻ, മുത്തശ്ശി, വലിയുപ്പ, വലിയുമ്മ തുടങ്ങിയ മുതിർന്ന പൗരന്മാർക്ക് കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ വയോ വന്ദന പദ്ധതി വഴി ചികിത്സാ പരിരക്ഷ ലഭ്യമാകുന്നു.പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള 29,000-ത്തിലധികം ആശുപത്രികളിൽ ചികിത്സാ സൗകര്യം ലഭിക്കും. അർഹരായവർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും പദ്ധതിയിലൂടെ ലഭ്യമാണ്.പദ്ധതിയുടെ ഗുണഭോക്താവാകാൻ പ്രധാനമായും 70 വയസ്സ് പൂർത്തിയായിരിക്കണം. രജിസ്ട്രേഷനായി മൊബൈൽ നമ്പർ, ആധാർ കാർഡ്, ആവശ്യമായ കെ.വൈ.സി രേഖകൾ എന്നിവ കരുതണം.അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ എത്തി രജിസ്റ്റർ ചെയ്താൽ ഗുണഭോക്താക്കൾക്ക് വയോ വന്ദന കാർഡ് ലഭിക്കും. തുടർന്ന് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും.മുതിർന്ന പൗരന്മാർക്ക് ഏറെ പ്രയോജനകരമായ ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്നും അർഹരായവർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നതിന് സഹായിക്കണമെന്നും അധികൃതർ അഭ്യർഥിക്കുന്നു.”നമ്മുടെ വീട്ടിലെ മുതിർന്നവരുടെ ആരോഗ്യ സുരക്ഷയ്ക്കായി ഈ വിവരം മറ്റുള്ളവരിലേക്കും പങ്കുവെക്കൂ.



