മെക്‌സിക്കോ സിറ്റി: ഭൂമി ഒരു പന്തിന് ചുറ്റും കറങ്ങാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30ന് തുടക്കമാകും. ആതിഥേയ രാജ്യങ്ങളിൽ ഒന്നായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ പോരാട്ടം. ജൂലായ് 19നാണ് ഫൈനൽ.ആതിഥ്യത്തിലും പങ്കാളിത്തത്തിലും ലോകകപ്പ് ചരിത്രത്തിലെ വലിയ മാറ്റങ്ങളോടെയാണ് അമേരിക്കയും മെക്‌സിക്കോയും കാനഡയും ആതിഥ്യമരുളുന്നത്. കൂടുതൽ ടീമുകളും മത്സരങ്ങളുമാണ് പ്രധാനപ്രത്യേകത. ലയണൽ മെസി നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, ലാമിൻ യമാലെന്ന ചെറുബാല്യക്കാരന്റെ ചിറകേറിവരുന്ന യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയ്ൻ, കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലിൽ കളിച്ച എംബാപ്പെയുടെ ഫ്രാൻസ്, പ്രൗഢപാരമ്പര്യവുമായി ജർമ്മനി, പ്രതാപം വീണ്ടെടുക്കാനായി ബ്രസീൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന പടനായകനായി കപ്പടിക്കാനെത്തുന്ന പോർച്ചുഗൽ.കോഴിക്കോട് ലൈവ്.വാഴ്‌ത്തുപാട്ടുകളിൽ കേമന്മാരല്ലെങ്കിലും ഇംഗ്ളണ്ടും ഹോളണ്ടും കളിക്കളത്തിലെ ഈറ്റപ്പുലികളാണ്. ക്രൊയേഷ്യയും ബെൽജിയവും മൊറോക്കോയും കറുത്തകുതിരകളാകാൻ ശേഷിയുള്ളവരാണ്. സെനഗലും ഘാനയും ഈജിപ്‌തും ഉൾപ്പടെയുള്ളവരാണ് ആഫ്രിക്കൻ കരുത്തരാകുന്നത്. ജപ്പാനും ദക്ഷിണകൊറിയയും സൗദിയും ഇറാനും ഇറാഖുമാണ് ലോകകപ്പിലെ ഏഷ്യൻ പ്രതീക്ഷകൾ. ആദ്യ ലോകകപ്പിന്റെ രുചിയറിയാൻ ഉസ്ബക്കിസ്ഥാനും ജോർദാനും ഇത്തിരിക്കുഞ്ഞന്മാരായ കേപ് വെർദേയും കുറാസോയും. ട്രയോണ്ട എന്ന പന്തിന്റെ ചലനങ്ങളാകും ഇനി കായികലോകത്തിന്റെ ചങ്കിടിപ്പ്.മെസിയുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും നെയ്‌മറുടേയും ലൂക്കാ മൊഡ്രിച്ചിന്റേയുമൊക്കെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇത്. മെസിയുടെ കിരീടസ്വപ്‌നം നാലുവർഷങ്ങൾക്ക് മുമ്പ് ഖത്തറിൽ സഫലമായിരുന്നു. ക്രിസ്റ്റ്യാനോയ്‌ക്ക് ഇത്തവണ ആ ഭാഗ്യമുണ്ടാകുന്നതിനായി ആരാധകർ കാത്തിരിക്കുകയാണ്. ശ്രദ്ധിക്കപ്പെടാൻ പ്രാപ്‌തിയുള്ള സ്‌പാനിഷ് കൗമാര പ്രതിഭ ലാമിൻ യമാലടക്കം ഒരുപിടി അരങ്ങേറ്റക്കാരുമുണ്ട്.
ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ല; കെഎസ്ആർടിസി ബസ് എങ്ങനെ ഓടിക്കും? ട്രിപ്പുകളിൽ വെട്ടിയൊതുക്കൽ.
പൊന്നാനി :‘ഡ്രൈവർമാരില്ല, ഞങ്ങളെന്ത് ചെയ്യും.’– സർവീസുകൾ വെട്ടിച്ചുരുക്കുന്നതിനു കെഎസ്ആർടിസി ഡിപ്പോ അധികൃതർ പറയുന്ന കാരണമിതാണ്. പൊന്നാനി ഡിപ്പോയിൽ മാത്രം 21 ഡ്രൈവർമാരുടെ കുറവുണ്ട്. മാസങ്ങളായി, അത്യാവശ്യ സർവീസുകൾക്കു പോലും ഡ്രൈവർമാരില്ല. 6 കണ്ടക്ടർമാരുടെയും കുറവുണ്ട്. പൊന്നാനി ഡിപ്പോയിൽ ആകെ 32 സർവീസുകളുള്ളതിൽ പലതും ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ലാത്തതിനാൽ ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
കുട്ടികൾക്ക് കൂട്ടായി റീലുകൾ; പഠനത്തിൽ വ്യത്യസ്തതയുമായി സജ്ന ടീച്ചർ.
മണ്ണഞ്ചേരി: പാഠ്യപദ്ധതികൾക്കപ്പുറത്തുനിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ വ്യത്യസ്ത റീലുകൾ നിർമിച്ച് കുട്ടികൾക്ക് വേറിട്ട പാഠങ്ങൾ പകർന്നുനൽകി അധ്യാപിക. തമ്പകച്ചുവട് ഗവ. യു.പി സ്കൂളിലെ ടി.എ. സജ്നമോളാണ് വേറിട്ട വഴിയിലൂടെ കുട്ടികളെ പഠിപ്പിക്കുന്നത്. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സമഗ്ര ശിക്ഷ കേരള സംഘടിപ്പിച്ച റീൽ നിർമാണ മത്സരത്തിൽ സ്കൂളിനെ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനും സജ്‌നക്കായി. റീലിന്റെ കോഓഡിനേഷൻ, സെറ്റിങ്, സ്ക്രിപ്റ്റ്, വിഡിയോ എഡിറ്റിങ് എല്ലാം കൈകാര്യം ചെയ്‌തത് സജ്‌ന തന്നെയായിരുന്നു.
പൊതുവിദ്യാലയങ്ങൾ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും സുരക്ഷിതമായ പഠനാന്തരീക്ഷവും ഒരുക്കി നല്ല പൗരന്മാരായി വളർത്തുന്നു എന്ന സന്ദേശം ഉൾക്കൊള്ളിച്ചാണ് റീലുകൾ ഒരുക്കിയത്. സാമൂഹിക പ്രസക്തിയുള്ള നിരവധി വിഷയങ്ങൾ അവധിക്കാലത്ത് റീലുകളാക്കിയും ടീച്ചർ ശ്രദ്ധനേടിയിരുന്നു.
വിഡിയോ എഡിറ്റിങ്ങും എ.ഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് സജ്ന തയാറാക്കുന്ന ഇത്തരം ചെറു വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളുടെ മാനസിക സമ്മർദവും ഒറ്റപ്പെടലും കൂടുമ്പോൾ, അവർക്ക് ആശ്വാസവും സുരക്ഷയും നൽകേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ടീച്ചർ കരുതുന്നു.സൈബർ ബുള്ളിയിങ് എന്ന അദൃശ്യ ഭീഷണിയെക്കുറിച്ചും ജാഗ്രത സൃഷ്ടിക്കുന്നു. പൊതു വിദ്യാലയങ്ങൾ നില നിൽക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്താനും വിഡിയോകൾ ‘അധ്യാപകക്കൂട്ടം’ സമൂഹമാധ്യമത്തിലൂടെ നിരവധി പേർ കണ്ടുകഴിഞ്ഞു. സഹപ്രവർത്തകരുടെയും പി.ടി.എയുടെയും പിന്തുണ ഈ പ്രവർത്തനങ്ങൾക്ക് കരുത്താകുന്നുണ്ട്.
വേറിട്ട പഠനതന്ത്രങ്ങളിലൂടെ കുട്ടികളുടെ മനസ്സിൽ ഇടം നേടിയ ഈ അധ്യാപിക വസ്ത്രങ്ങൾ ഡിസൈൻ ചെയ്‌തു തയ്‌ക്കുകയും ചെയ്യുന്നു. ഉമ്മ നസീമയിൽനിന്നാണ് തുന്നൽ കല പഠിച്ചെടുത്തത്.നാടക രചയിതാവും അഭിനേതാവുമായിരുന്ന പിതാവ് അബ്ദുൽ സത്താറിൽനിന്ന് പകർന്നുകിട്ടിയ അറിവുകൾ സാഹിത്യരചനകൾക്കും മത്സരങ്ങളിൽ പങ്കെടുക്കാനും പ്രചോദനമായി. തുറമുഖവകുപ്പിൽ ആലപ്പുഴ ഓഫിസിലെ ജീവനക്കാരനായ മണ്ണഞ്ചേരി അമ്പനാകുളങ്ങര പറവേലിവെളി എ. ഹാരിസാണ് ഭർത്താവ്. മക്കൾ: മുഹമ്മദ് യാസീൻ, ഹാദിയ ഫാത്തിമ.
കേരളത്തിൽ പനി വ്യാപനം: ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും അറിയേണ്ടതെല്ലാം.
തിരുവനന്തപുരം : സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. മഴക്കാലത്ത് കാണാറുള്ള സാധാരണ വൈറൽപനി കേസുകളാണ് ഭൂരിഭാഗവും. തിങ്കളാഴ്ച മാത്രം 13,885 പനികേസുകളാണ് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തത്. ഈ മാസം 72,328 പകർച്ചപ്പനി കേസുകളായി. മലപ്പുറം, തൃശ്ശൂർ ജില്ലകളിലാണ് വൈറൽപനി കൂടുതൽ.വിവിധതരം ഇൻഫ്ലുവൻസ വൈറസുകളാണ് പകർച്ചപ്പനിക്ക് കാരണമാവുന്നത്. വായുവിലൂടെ പകരുന്നതിനാൽ ഇവ എളുപ്പത്തിൽ വ്യാപിക്കുന്നു. അഡിനോ വൈറസ്, റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ് എന്നിവയും രോഗകാരിയാവാം. കുട്ടികളിലും പനി വ്യാപകമാണ്.സാധാരണ വൈറൽപ്പനിക്കു പുറമേ ഡെങ്കിപ്പനി എല്ലാ ജില്ലകളിലും ആശങ്ക ഉയർത്തുന്നുണ്ട്.
ക്യൂലക്സ് കൊതുക് പരത്തുന്ന വെസ്റ്റ്നൈൽ പനിയും എറണാകുളത്ത് റിപ്പോർട്ടുചെയ്തു. മരണവുമുണ്ടായി. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്ന ഷിഗെല്ലോസിസും കൂടിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് -എ മൂലമുള്ള മഞ്ഞപ്പിത്തവും വ്യാപകമാണ്.*സ്വയം ചികിത്സ വേണ്ട*പലതരം പനികളാണ് വ്യാപകമായിട്ടുള്ളത്. അതിനാൽ സ്വയം ചികിത്സ നടത്തരുത്. ഡോക്ടറെ കണ്ട് രോഗനിർണയം നടത്തണം. വേദന സംഹാരിയോ, തുമ്മൽ മാറാൻ ആന്റിഹിസ്റ്റമിൻ മരുന്നുകളോ സ്വയം വാങ്ങിക്കഴിക്കരുത്.
സൂക്ഷിക്കണം ഡെങ്കിയെ*ഡെങ്കിപ്പനി തുടക്കത്തിൽത്തന്നെ രോഗനിർണയം നടത്തി ചികിത്സിക്കണം. നേരത്തേ ഡെങ്കിപ്പനി വന്നവരിൽ മറ്റൊരു ഉപവിഭാഗത്തിൽപ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോൾ രക്തസ്രാവം ഉണ്ടായി ഡെങ്ക് ഹെമറേജിക് ഫീവർ, ഷോക്ക് സിൻഡ്രോം എന്നീ ഗുരുതരാവസ്ഥയുണ്ടാകാം. ഈ മാസം 342 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചു.*
വെസ്റ്റ്നൈൽ പനി*ക്യൂലക്സ് കൊതുകുകൾ പരത്തുന്ന രോഗം. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളത്. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിച്ച് ബോധക്ഷയവും ചിലപ്പോൾ മരണവും സംഭവിക്കാം.ആശങ്കയായി ഷിഗെല്ലോസിസ്. ഷിഗെല്ല വിഭാഗത്തിലെ ബാക്ടീരിയകൾ കുടലിലുണ്ടാക്കുന്ന അണുബാധയാണ് ഷിഗെല്ലോസിസ്. വ്യക്തിശുചിത്വക്കുറവിലൂടെ രോഗം അതിവേഗം പടരും. ഈ മാസം 23 കേസുകൾ റിപ്പോർട്ടുചെയ്തു. കഠിനമായ വയറിളക്കമാണ് പ്രധാന ലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അപകടമാകും. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമായി മരണകാരണമാകാം.
ഇനി കളി മാറും! ക്യാമറയിൽ കുടുങ്ങി പിഴയടച്ചില്ലെങ്കിൽ ആർടിഒ പണി തരും; വൻ പരിഷ്കാരം വരുന്നു!.
ഹെൽമെറ്റ്ഇല്ലാതെ വണ്ടിയോടിച്ചതിനോ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനോ ക്യാമറയില്‍ കുടുങ്ങിയാല്‍ ഇനി ‘പിന്നെപ്പോഴെങ്കിലും അടയ്ക്കാം’ എന്ന് കരുതി ആരും നടക്കേണ്ട.മോട്ടോർ വാഹന വകുപ്പിന്റെ പുത്തൻ ആയുധമായ ‘നെക്സ്റ്റ് ജനറേഷൻ ഇ-ചെലാൻ’ പോർട്ടല്‍ സംസ്ഥാനത്ത് ഉടൻ നിലവില്‍ വരും. കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരിച്ച ഈ സോഫ്റ്റ്‌വേർ വരുന്നതോടെ, പിഴയടയ്ക്കാതെ മാറിനില്‍ക്കുന്നവരുടെ കുടിശ്ശികകള്‍ കുന്നുകൂടുന്നത് ഒഴിവാക്കാനും നിയമലംഘനങ്ങള്‍ക്ക് കടുത്ത പൂട്ടുകള്‍ വീഴ്ത്താനും സാധിക്കും. നിലവില്‍ സംസ്ഥാനത്തെ ആർ.ടി. ഓഫീസുകളില്‍ ഈ പുതിയ സോഫ്റ്റ്‌വേറിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചുകഴിഞ്ഞു.
പുതിയ പോർട്ടല്‍ യാഥാർഥ്യമാകുന്നതോടെ, ചെലാൻ വന്ന് 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ വാഹനത്തിന്റെ നികുതി അടയ്ക്കല്‍ ഒഴികെയുള്ള മറ്റെല്ലാ ആർ.ടി.ഒ. സേവനങ്ങളും കംപ്യൂട്ടർ സിസ്റ്റം ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യും. ലൈസൻസ് പുതുക്കല്‍, വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കല്‍, വണ്ടിയുടെ ഉടമസ്ഥാവകാശം മാറ്റല്‍, പെർമിറ്റ് തുടങ്ങിയ ഒട്ടുമിക്ക സേവനങ്ങളും ഇതോടെ വഴിമുട്ടും. ലൈസൻസ് പുതുക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ആർ.ടി. ഓഫീസില്‍ ചെന്നാല്‍ ചെറിയൊരു പിഴയുടെ കുടിശ്ശിക പോലും കംപ്യൂട്ടർ സിസ്റ്റം അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം.__ക്യാമറകളോ ഉദ്യോഗസ്ഥരോ വഴി തെറ്റായ ചെലാനുകളാണ് ലഭിച്ചതെങ്കില്‍ വാഹന ഉടമകള്‍ക്ക് തെളിവുകള്‍ സഹിതം 45 ദിവസത്തിനകം ഈ പോർട്ടല്‍ വഴി ഓണ്‍ലൈനായി പരാതി നല്‍കാം. ഈ പരാതിയില്‍ 30 ദിവസത്തിനകം അധികൃതർ അന്തിമ തീരുമാനമെടുക്കണം. പരാതി നിരസിച്ചാല്‍ 15 ദിവസത്തിനകം കോടതിയെ സമീപിക്കാമെങ്കിലും ചെലാൻ തുകയുടെ 50 ശതമാനം മുൻകൂറായി കെട്ടിവെക്കേണ്ടി വരും. നിശ്ചിത സമയത്തിനകം പിഴയടയ്ക്കുകയോ പരാതി നല്‍കുകയോ ചെയ്യാത്ത പക്ഷം വാഹന ഉടമ കുറ്റം സമ്മതിച്ചതായി സിസ്റ്റം സ്വയം കണക്കാക്കുകയും ചെയ്യും.
സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു; ഇന്ന് റെഡ്-ഓറഞ്ച് അലേര്‍ട്ടുകള്‍ ഇല്ല.
സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു. ഇന്ന് റെഡ്-ഓറഞ്ച് അലേര്‍ട്ടുകള്‍ ഇല്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രിയദര്‍ശിനി’, കെഎസ്ആര്‍ടിസില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ജൂണ്‍ 15 മുതല്‍ സൗജന്യയാത്ര.
തിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. പ്രായഭേദമന്യേ സ്ത്രീകള്‍ക്കും ട്രാന്‍ജെന്‍ഡറുകള്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര ലഭ്യമാകും. പ്രിയദര്‍ശിനി എന്ന പേരിലാണ് സൗജന്യയാത്ര നടപ്പിലാക്കുന്നത്.പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആര്‍ടിസിക്ക് 750-800 കോടി രൂപയോളം സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്ക്. ഈ തുക സര്‍ക്കാര്‍ നല്‍കും. സ്റ്റേറ്റ് അറ്റോണിയായി അനൂപ് വി നായരെ നിയമിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാട്ടാനശല്യം രൂക്ഷം; ഉറങ്ങാത്ത രാത്രികളുമായി ഒരു ഗ്രാമം.
തൊടുപുഴ: കൺമുന്നിൽ കാട്ടാനയുടെ കാൽക്കീഴിൽ അമ്മ പിടഞ്ഞ് മരിക്കുന്നത് കാണേണ്ടി വന്ന മക്കൾ… അച്ഛന്‍റെ മരണത്തിന് പിന്നാലെ അമ്മയും കൂടി നഷ്ടപ്പെട്ടതോടെ ഇരുവരും വലിച്ചെറിയപ്പെട്ടത് അനാഥത്വത്തിലേക്ക് കൂടിയാണ്. കുട്ടികളുടെ ഉത്തരവാദിത്തം വനംവകുപ്പ് ഏറ്റെടുത്തെന്ന് അറിയിച്ചെങ്കിലും ഇനിയും ഈ കാട്ടാനപ്പടക്ക് മുന്നിൽ ഞങ്ങളെത്ര പേരുടെ ജീവൻ കൂടി ബലി കൊടുക്കേണ്ടി വരുമെന്നാണ് പ്രദേശവാസികളുടെ ചോദ്യം.തിങ്കളാഴ്ച രാവിലെ മക്കളായ രക്ഷാൻ, രക്ഷിണ എന്നിവരെ സ്കൂളിലേക്ക് ബസ് കയറ്റിവിടാൻ പോകുമ്പോഴാണ് സൂര്യനെല്ലി സിങ്കുകണ്ടത്ത് മാരി എന്ന യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെടുന്നത്. പ്രദേശത്തെ കാട്ടാനകളുടെ ഒടുവിലത്തെ ഇരകളാണ് ഇവർ. പരിക്കേറ്റും അംഗഭംഗം വന്നും കഴിയുന്നവർ നിരവധി.
ചക്ക കൊമ്പൻ ഉൾപ്പെടെ 18 കാട്ടാനകളാണ് ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലായി വിഹരിക്കുന്നത്. 40 പേരോളം കാട്ടാനയുടെ കലിയിൽ ജീവൻ പൊലിഞ്ഞതായി നാട്ടുകാർ എണ്ണിപ്പറയുന്നു. കാട്ടാനകൾ പതിവായി ഇറങ്ങുന്ന പ്രദേശത്തെ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നറിയാതെ കുഴങ്ങുകയാണ് വനം വകുപ്പും. ഇത്രയധികം കാട്ടാനകളെ മേഖലയിൽ നിന്ന് തുരത്തുക എളുപ്പമല്ല എന്നതാണ് വെല്ലുവിളി.കർഷകരും തോട്ടം തൊഴിലാളികളുമാണ് ഇവിടെ അധിവസിക്കുന്നവരിൽ ഭൂരിഭാഗവും. ഒട്ടേറെ വീടുകളും കടകളും കാട്ടാനയുടെ താണ്ഡവത്തിൽ ഇതിനകം പ്രദേശത്ത് തകർന്ന് വീണിട്ടുണ്ട്.
ചിന്നക്കനാലിലെ ജനവാസ മേഖലയെ വിറപ്പിച്ച അരിക്കൊമ്പനെ നാടു കടത്തിയപ്പോൾ കാട്ടാനശല്യം കുറയുമെന്നാണ് കരുതിയതെങ്കിലും ഇപ്പോഴും മേഖല അശാന്തിയുടെ താഴ്വാരമാണ്.നാടുകടത്തിയ അരിക്കൊമ്പൻ മാത്രം 11 പേരെ കൊന്നതായാണ് കണക്കുകൾ. രാത്രികാലങ്ങൾ ആനകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത പല പ്രദേശങ്ങളും ഈ പഞ്ചായത്തുകളിൽ ഉണ്ട്. ആനയെ പേടിച്ച് പലരും സ്വന്തം വീടുകൾക്ക് മുകളിൽ ഷെഡ് കെട്ടി അതിൽ താമസിക്കുന്നു. രാവിലെ ജോലിക്ക് പോകുന്ന തോട്ടം തൊഴിലാളികുളം കർഷകരും ആദിവാസി തൊഴിലാളികളുമാണ് കാട്ടാനയുടെ ആക്രമണത്തിനിരയാകുന്നതിൽ ഭൂരിഭാഗവും. ഇവരാകട്ടെ അന്നന്നുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പെടാപ്പാട് പേറുന്നവരാണ്.
മാരിയുടെ ഭർത്താവ് രാജ ഒരുവർഷം മുമ്പ് അസുഖബാധിതനായാണ് മരണപ്പെട്ടത്. മാരിയുടെ മാതാവിന്‍റെ പേരിലുള്ളതാണ് വീടിരിക്കുന്ന സ്ഥലം. സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ല. ഭർത്താവിന്‍റെ മരണത്തോടെ കൂലിപ്പണിയെടുത്താണ് മാരി കുട്ടികളെ നോക്കിയിരുന്നത്. വന്യമൃഗശല്യവും യാത്ര സൗകര്യമില്ലാത്തതും മൂലം പല കുട്ടിങ്ങളും പ്രദേശത്ത് പഠനം നിർത്തിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ, മക്കൾ നന്നായി പഠിക്കണമെന്നും എന്നാലേ ഇവിടെ നിന്ന് രക്ഷപ്പെടാൻ കഴിയൂ എന്നും മാരി മക്കളോട് പറഞ്ഞിരുന്നു.കൺമുന്നിൽ നടന്ന അപകടം കുട്ടികളിലുണ്ടായ ഞെട്ടൽ വലുതാണ്.
അക്രമം കഴിഞ്ഞ് ആനകൾ വനത്തിലേക്ക് നീങ്ങിയപ്പോഴും മകൾ രക്ഷണ അവിടെ തന്നെ സ്തംഭിച്ചു നിൽക്കുന്നതാണ് കണ്ടതെന്ന് ഓടിയെത്തിയ നാട്ടുകാരിലൊരാൾ പറഞ്ഞിരുന്നു. കാട്ടാനയുടെ ആക്രമണം നടന്നശേഷം ഇതുവഴി സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് പോകാൻ പേടിയാണ്.കാട്ടാന കൂട്ടം റോഡിലിറങ്ങി എന്ന മെസേജ് കണ്ടാൽ ആ ദിവസം കുട്ടികളെ രക്ഷിതാക്കൾ സ്കൂളിൽ വിടില്ല. ജനവാസ മേഖലകളിൽ കാട്ടാന ഇറങ്ങുന്നത് തടയാൻ നടപടി അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ ഇനിയും കാട്ടാനകളുടെ കാൽചുവട്ടിൽ ഇവിടങ്ങളിൽ ജീവനുകൾ പൊലിയുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ടാർഗറ്റ് തികച്ചില്ലെങ്കിൽ മർദ്ദനം’; ഭിക്ഷാടന സംഘത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയുടെ മൊഴിയിൽ കേസെടുക്കാൻ CWC.
ആലപ്പുഴ: ഹരിപ്പാട് ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷപ്പട്ട 14കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കി ശിശുക്ഷേമസമിതി. പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഗീത റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം സിഡബ്ല്യുസി സംരക്ഷണത്തിനേറ്റെടുത്ത കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.കുട്ടികളെ തമിഴ്‌നാട്ടിലെ അനാഥാലയങ്ങളില്‍ നിന്നാണ് ഭിക്ഷാടനത്തിനായി കൊണ്ടുവരുന്നതെന്ന് കുട്ടിയുടെ മൊഴിയിലുണ്ട്. കേരളത്തില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള ജോലിയോ വിദ്യാഭ്യാസമോ നല്‍കാമെന്ന പേരിലാണ് കുട്ടികളെ കൊണ്ടുവരുന്നത്. ഹരിപ്പാട് മാത്രം ഇരുപതോളം കുട്ടികളാണ് സംഘത്തിലുള്ളത്.
സംഘത്തിന്റേത് സംസ്ഥാന വ്യാപകമായ റാക്കറ്റാണെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.ബാങ്കുകള്‍ക്കും ഹോട്ടലുകള്‍ക്കും മുന്നിലാണ് ഭിക്ഷാടനം നടത്തുന്നത്. 14കാരന്‍ ഒരു മാസം മുമ്പ് തൂത്തുക്കുടിയിലെ അനാഥാലയത്തില്‍ നിന്നാണ് കേരളത്തിലെത്തിയത്. കുട്ടിക്കൊപ്പം അനുജനെയും എത്തിച്ചിട്ടുണ്ട്. ഇരുവരെയും ചെറിയച്ഛന്‍ അന്തോണിയാണ് ഹരിപ്പാടെത്തിച്ചത്. അനുജന്‍ ഇപ്പോഴും ഭിക്ഷാടന സംഘത്തില്‍ തന്നെ ഉണ്ടെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍; ബോര്‍ഡ് ഓഫ് ഗവര്‍ണര്‍സ് യോഗതീരുമാനങ്ങള്‍ റദ്ദാക്കിവരുമാനം കുറഞ്ഞാല്‍ ക്രൂരമര്‍ദ്ദനമുണ്ടാകാറുണ്ടെന്നും കുട്ടി പറഞ്ഞു. ഒരു ദിവസം 1500 രൂപയാണ് കുട്ടികള്‍ക്കുള്ള ടാര്‍ഗറ്റ്. 1000 രൂപയില്‍ താഴെയാണ് ലഭിക്കുന്നതെങ്കില്‍ കുട്ടികളുടെ തലയ്ക്ക് പുറകിലായി മര്‍ദ്ദിക്കും. മര്‍ദ്ദനം സഹിക്കാനാവാതെയാണ് 14കാരന്‍ രക്ഷപ്പെട്ട് ഓടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പിന്നാലെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായ റോഷിന്റെ സഹായത്തോടെ കുട്ടി സിഡബ്ല്യുസിയില്‍ എത്തുകയായിരുന്നു. നിലവില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ തൃശ്ശൂര്‍ ഉള്ള ബാലഭവനിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഭിക്ഷാടന മാഫിയ സംഘം ഒളിവിലാണ്.
ഓപ്പറേഷന്‍ തൂഫാന്‍ : സംസ്ഥാന വ്യാപക റെയ്ഡില്‍ 151 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 144 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
151 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ നിന്നായി ആകെ എം.ഡി.എം.എ (53.13 ഗ്രാം), കഞ്ചാവ് (.615 കി.ഗ്രാം), കഞ്ചാവ് ബീഡി (86 എണ്ണം) എന്നിവ പിടിച്ചെടുത്തു.ഗ്രാന്‍ഡ് ടോട്ടല്‍: ആകെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 1586, ആകെ അറസ്റ്റ് 1710, എം.ഡി.എം.എ 1.185 കി.ഗ്രാം , കഞ്ചാവ് 112.199 കി.ഗ്രാം, കഞ്ചാവ് ബീഡി 1017 എണ്ണം. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666)മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കേരള പോലീസ് വ്യക്തമാക്കി



