spot_img
Friday, August 7, 2026
Home Blog Page 12

ആശങ്കയുയര്‍ത്തി അമീബിക് മസ്തിഷ്‌ക ജ്വരബാധ

0

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ജനുവരി മുതല്‍ ഇന്നലെ വരെ 155 പേര്‍ക്കാണ് രോഗം ബാധിച്ചത്. 40 പേര്‍ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. കോഴിക്കോട് ജില്ലയില്‍ ഈമാസം മാത്രം അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്ക് ഉയരുമ്പോഴും രോഗ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. മലിനജലത്തിലും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല, കിണര്‍ വെള്ളത്തില്‍ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യമാണുള്ളത്.കഴിഞ്ഞവര്‍ഷം 201 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് രോഗം ബാധിച്ചത്. 47 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.

രോഗബാധ നേരത്തേ കണ്ടെത്താന്‍ സാധിക്കുന്നത് കൊണ്ട് കേരളത്തില്‍ മരണനിരക്ക് ആഗോള ശരാശരിയേക്കാള്‍ കുറവാണെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്.നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. വെള്ളത്തില്‍ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതലായും രോഗാണു തലച്ചോറിലെത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാകാം. അതേസമയം കുളിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ രോഗബാധയുണ്ടാകില്ല.പകരം വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ വെള്ളം മൂക്കില്‍ കടന്നാല്‍ അമീബ മൂക്കിലെ അസ്ഥികള്‍ക്കിടയിലുള്ള വിടവിലൂടെ തലച്ചോറില്‍ എത്തുകയും രോഗമുണ്ടാകുകയും ചെയ്യും.

അതേസമയം, രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ലെന്നതാണ് ആശ്വാസം. രോഗബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്പത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും. ശക്തമായ പനി, ഛര്‍ദി, തലവേദന, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങള്‍.രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാകുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്യണം. ഇത് രോഗബാധ വേഗത്തില്‍ തിരിച്ചറിയാനും രോഗമുക്തി നേടാനും സഹായിക്കും.പ്രതിരോധ നടപടികള്‍ ഊര്‍ജിതംകോഴിക്കോട് ജില്ലയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം റിപോര്‍ട്ട് ചെയ്തതോടെആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി.

കൊയിലാണ്ടി സ്വദേശിയായ കുതിരക്കുട പുള്ളുവനംകണ്ടി ബിജുവാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. രോഗിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളിലും പൊതുകിണറുകളിലും ക്ലോറിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ജലസാമ്പിളുകള്‍ ശേഖരിച്ച് വിശദ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സരിത പറഞ്ഞു.മരണപ്പെട്ട രോഗിയുടെ കാര്യത്തില്‍ രോഗബാധക്ക് കാരണമായ വ്യക്തമായ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.രോഗിയെ കഴിഞ്ഞ മാസം 10നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആദ്യം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കിയിരുന്നു. ജനങ്ങള്‍ ജലാശയങ്ങളില്‍ കുളിക്കുമ്പോഴും നീന്തുമ്പോഴും ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി പനി സര്‍വേയും ആരോഗ്യപരിശോധനയും നടത്തിവരികയാണ്. ഇതുവരെ നടത്തിയ പരിശോധനകളില്‍ പ്രദേശത്ത് മറ്റാര്‍ക്കും സമാന ലക്ഷണങ്ങളോടുകൂടിയ പനിയോ രോഗങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ലോക്‌സഭയില്‍ പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ഇന്ന് ചര്‍ച്ച; സഹകരിക്കുമെന്ന് പ്രതിപക്ഷം

0

ന്യൂഡൽഹി : അമിത് ഷായുടെ പ്രസ്താവനയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ ലോക്‌സഭയില്‍ ഇന്ന് പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ചര്‍ച്ച ആരംഭിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചയുമായി സഹകരിക്കുമെന്ന് ഇന്നലെ സ്പീക്കര്‍ ഓം ബിര്‍ളയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. ആറ് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുന്നത്. (Public Examinations Amendment Bill)

ഭരണപക്ഷത്തിനു വേണ്ടി എംപിമാരായ തേജസ്വി സൂര്യയും ബാന്‍സൂരി സ്വരാജും ബില്ലില്‍ ചര്‍ച്ച ആരംഭിക്കും. പ്രതിപക്ഷത്തു നിന്ന് പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, ശശി തരൂര്‍, ഗൗരവ് ഗോഗോയി തുടങ്ങിയവര്‍ സംസാരിച്ചേക്കും. രാജ്യസഭയില്‍ എംഎസ്എംഇ വികസന ഭേദഗതി ബില്‍ ഇന്ന് അവതരിപ്പിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. വന്ദേമാതരത്തിന് നിയമ പരിരക്ഷ നല്‍കുന്ന ബില്ലില്‍ ചര്‍ച്ച ആരംഭിക്കാനുള്ള ശ്രമവും നടക്കും.ഇന്നലെ തുടര്‍ച്ചയായ ആറാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭാ നടപടികളും തടസ്സപ്പെട്ടിരുന്നു. നേരത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു കേന്ദ്ര മന്ത്രി ജിധേന്ദ്ര സിംഗ് പൊതുപരീക്ഷ ഭേദഗതി ബില്ല് അവതരിപ്പിച്ചത്. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ സ്പീക്കര്‍ ഓം ബിര്‍ല അഭ്യര്‍ഥന നടത്തി. പ്രതിപക്ഷം സഹകരിക്കണം എന്ന് ഓം ബിര്‍ള ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് മനപ്പൂര്‍വ്വം തടസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു.

പ്രതിഷേധക്കാര്‍ക്ക് നേരെ തോക്കുകള്‍ ഉപയോഗിക്കാന്‍ ആരാണ് ഉത്തരവിട്ടത് എന്ന് കെസി വേണുഗോപാല്‍ എം പി ചോദിച്ചു. ഒടുവില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും നടത്തിയ സമവായ നീക്കം ഫലം കണ്ടു. കെ സി വേണുഗോപാല്‍, അഖിലേഷ് യാദവ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിപക്ഷം നാളെ ചര്‍ച്ചയില്‍ സഹകരിക്കാമെന്ന് അറിയിക്കുകയായിരുന്നു. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ വന്ദേമാതരത്തിന് നിയമ സംരക്ഷണം നല്‍കുന്ന ബില്‍ ചര്‍ച്ചയ്ക്ക് എടുക്കാന്‍ സാധിച്ചില്ല.

വരുന്നത് മഴ ദിനങ്ങള്‍; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത.

0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെടുന്നത്.വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പഞ്ചിമ ബംഗാള്‍-വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. കിഴക്കന്‍ അറബിക്കടലിനും സമീപ കൊങ്കണ്‍ തീരത്തിനും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിനാല്‍ ജൂലൈ 31 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ പുലര്‍ച്ചെ 5.30 വരെ 1.0 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് നിര്‍ദേശം.

അതേസമയം അസമില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പ്രളയക്കെടുതിക്ക് അയവുണ്ടായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇതുവരെ 68 മരണമാണ് സ്ഥിരീകരിച്ചത്. ആറ് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചതായാണ് കണക്ക്. പതിനെട്ടായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് തുടങ്ങിയ സേനകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്.

മൊബൈൽ പ്ലാനിറ്റോറിയം ഒരുക്കി ചമൽ നിർമ്മല യു.പി സ്കൂൾ.

0

താമരശ്ശേരി:ചമൽ നിർമ്മല യു.പി. സ്കൂളിൽ മൊബൈൽ പ്ലാനിറ്റോറിയത്തിന്റെ വിസ്മയ കാഴ്ചയൊരുക്കി. വിദ്യാർഥികൾക്ക് ആകാശ വിസ്മയം നേരിട്ട് കാണുന്നതിനും അറിവ് നേടുന്നതിനുമാണ് പ്രദർശനം ഒരുക്കിയത്. പ്രദർശനോദ് ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്: ലിസി വർഗീസ് നിർവഹിച്ചു. എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ആകാശ വിസ്മയ കാഴ്ചയിൽ പങ്കെടുത്തു. പ്രപഞ്ച വിസ്മയങ്ങളും രഹസ്യങ്ങളും അനാവരണം ചെയ്ത ഡിജിറ്റൽ പ്ലാനിറ്റോറിയം മനോഹര ദൃശ്യങ്ങളും അറിവും വിദ്യാർത്ഥികൾക്ക് പകർന്നു. 3ഡി സാങ്കേതികവിദ്യയും വളരെ ശ്രദ്ധേയമായി. പി.ടി.എ. പ്രസിഡന്റ്: നൂറുദ്ദീനുംമറ്റ് പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളും ആകാശ വിസ്മയ കാഴ്ച നേരിട്ട് വീക്ഷിച്ചു.

പുതുപ്പാടി ഒടുങ്ങാക്കാട് വാഹനാപകടം രണ്ടുപേർക്ക് പരിക്ക്.

0

പുതുപ്പാടി: ഒടുങ്ങാക്കാട് മഖാമിന് മുൻപിലായി കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, അപകടത്തിൽ ബൈക്ക് യാത്രക്കാരായ വയനാട് കൽപ്പറ്റ സ്വദേശികൾക്ക് പരിക്ക്,പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയിട്ടുണ്ട്

മുഖ്യമന്ത്രിയുടെ ചിത്രവും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പിന് ശ്രമം

0

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജൻധൻ യോജന വഴി ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ ലഭിക്കുമെന്ന് പ്രചരിപ്പിച്ചാണ് ഓൺലൈൻ തട്ടിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വ്യാജ പ്രചാരണം നടക്കുന്നത്.2014-ൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ജൻധൻ യോജന പദ്ധതിയുടെ പേരിലാണ് തട്ടിപ്പ്. “ഓരോ പൗരനും 5000 രൂപ അക്കൗണ്ടിൽ ലഭിക്കും” എന്ന് അവകാശപ്പെട്ടാണ് വ്യാജ വീഡിയോയും ലിങ്കും പ്രചരിപ്പിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആദ്യം സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും മുഖ്യമന്ത്രിയുടെ ചിത്രവും പ്രത്യക്ഷപ്പെടും.

തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടും. വിവരങ്ങൾ നൽകിയാൽ “സ്ക്രാച്ച് ആൻഡ് വിൻ കൂപ്പൺ” വരുമെന്നും അതിൽ പ്രസ് ചെയ്താൽ തുക അക്കൗണ്ടിലേക്ക് വരുമെന്നും കാണിക്കും. ഇത്തരത്തിൽ വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക നഷ്ടമുണ്ടാകാനാണ് സാധ്യത.ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ഇത്തരത്തിൽ വാട്‌സ്ആപ്പ് ലിങ്ക് വഴി പണം നൽകുന്നില്ല.കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ചിത്രം ഉപയോഗിച്ചും സമാന തട്ടിപ്പ് നടന്നിരുന്നു.

അന്ന് പരാതി ഉയർന്നതോടെ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ പേരിലും ചിത്രത്തിലും വ്യാജ പ്രചാരണം നടക്കുന്നതിനാൽ പൊലീസ് വീണ്ടും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

പ്ലസ് വൺ വിദ്യാർഥിനി പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണു

0

കോഴിക്കോട്: കോഴിക്കോട് കക്കട്ടിൽ വിദ്യാർഥിനി കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. പ്ലസ് വൺ വിദ്യാർഥിനി വൈഗയാണ് തെറിച്ചുവീണത്. സ്കൂളിൽ പോകാൻ ബസിൽ കയറുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ; തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ: മന്ത്രി അനൂപ് ജേക്കബ്.

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ. തുണി സഞ്ചിയുൾപ്പെടെ 16 ഇനം സാധനങ്ങളുണ്ടാകുമെന്നും വിപണിയിടപെടലിന് പുതിയ മാർക്കറ്റ് സ്ട്രാറ്റജി കൊണ്ടുവരുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ആഗസ്റ്റ് എട്ട് മുതൽ ഓണം ട്രേഡ് ഫെയറുകൾ ആരംഭിക്കുമെന്നും നെൽകർഷകർക്കുള്ള കുടിശ്ശിക ഓണത്തിന് മുൻപായി വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വിപണിയിടപെടലിന് പുതിയ മാർക്കറ്റ് സ്ട്രാറ്റജി കൊണ്ടുവരാനുള്ള നീക്കങ്ങളെ കുറിച്ച് ആലോചിക്കുന്നുണ്ട്. 13 ഇന സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉടൻ ഉറപ്പാക്കും. ആഗസ്റ്റ് എട്ട് മുതൽ ഓണം ട്രേഡ് ഫെയറുകൾക്ക് തുടക്കമാകും. ജില്ലകളിൽ 12 മുതലും നിയോജകമണ്ഡലങ്ങളിൽ അവസാന ആഴ്ചകളിലും ഓണം ഫെയറുകൾ ആരംഭിക്കും’. മന്ത്രി വ്യക്തമാക്കി.

ആഗസ്റ്റ് പത്ത് മുതൽ മഞ്ഞക്കാർഡുകാർക്ക് ഓണക്കിറ്റ് വിതരണം ചെയ്യും. ഓണക്കിറ്റ് തുണിസഞ്ചിയുൾപ്പെടെ 16 ഇനം സാധനങ്ങളാണ് വിതരണം ചെയ്യുക. ഒരു കിറ്റിന് 854 രൂപ നിരക്കിൽ വിതരണം ചെയ്യും’. മന്ത്രി പ്രഖ്യാപിച്ചു.മണ്ണെണ്ണ അലോട്ട്മെന്‍റ് കേന്ദ്രം വെട്ടിക്കുറക്കുകയാണെന്നും അരിവിലക്കയറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

0

തിരുവനന്തപുരം: സ്‌കൂളുകളില്‍ കെ ഫോണ്‍ വഴിയുള്ള സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയ നടപടിയില്‍ തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സൗജന്യ ഇന്റർനെറ്റ് സേവനം തുടരാന്‍ ബദല്‍ മാര്‍ഗം തേടാനാണ് നീക്കം. വിദ്യാഭ്യാസ മന്ത്രി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തും. സ്‌കൂളുകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടാകുമെന്ന പരാതിക്ക് പിന്നാലെയാണ് നടപടി.ഇനി മുതല്‍ കെ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് സേവനത്തിന് സ്‌കൂളുകള്‍ പണമടയ്ക്കണം എന്നായിരുന്നു അറിയിപ്പ്. ഇനി ബില്ല് അടക്കുന്നവര്‍ക്ക് മാത്രം ഇന്റര്‍നെറ്റ് സേവനം നല്‍കിയാല്‍ മതിയെന്ന് കെ ഫോണ്‍ തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് കെ ഫോണ്‍ ഇമെയില്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് 6000 സ്‌കൂളുകളിലാണ് കെ ഫോണ്‍ സേവനം നല്‍കുന്നത്. ഒരു ഓഫീസിനും ഇനി മുതല്‍ സൗജന്യമില്ലെന്നായിരുന്നു അവര്‍ അറിയിച്ചിരുന്നത്. 2018 മുതലാണ് കെ ഫോണ്‍ സേവനം ലഭിച്ച് തുടങ്ങിയത്. കെ ഫോണ്‍ ആവശ്യമെങ്കില്‍ അറിയിക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു

സംസ്ഥാനത്തെ എല്ലാവര്‍ക്കും കുറഞ്ഞ ചെലവിലും ഗുണമേന്മയുള്ളതുമായ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് കെ ഫോണ്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കലും പദ്ധതിയുടെ ലക്ഷ്യമാണ്. ഐടി വകുപ്പിന് കീഴില്‍ കെഎസ്ഇബി, കെഎസ്‌ഐടിഐഎല്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ഐടി പാര്‍ക്കുകള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെല്ലാം കെ ഫോണ്‍ വഴി ബന്ധിപ്പിച്ചിരുന്നു. ഇന്റര്‍നെറ്റ് ഒരു അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി; ആഴ്ചയിൽ 5 ദിവസവും ഡ്രൈവിങ് ടെസ്റ്റ്

0

കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനമായി. നിലവിൽ ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്. മുൻപ് കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേർക്കുണ്ടായിരുന്ന സ്ലോട്ടുകൾ 40 ആയി കുറച്ചിരുന്നു, ഇതാണ് ഇപ്പോൾ 50 ആയി വർധിപ്പിച്ചത്.പുതിയ പരിഷ്കാരം അനുസരിച്ച് 50 സ്ലോട്ടുകളിൽ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകൾക്കായും 20 എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകൾ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് മുൻഗണന നൽകുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. സബ് ആർടിഒ ഓഫീസുകളിൽ നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകൾ ഇനി മുതൽ അഞ്ച് ദിവസവും നടത്തും. അപേക്ഷകൾ വലിയ തോതിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് താൽക്കാലികമായി ഇത്തരം ഒരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.ഡ്രൈവിങ് ടെസ്റ്റിന് പുറമെ ലേണേഴ്സ് ലൈസൻസിനുള്ള കാത്തിരിപ്പും കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളിൽ സ്ലോട്ടുകൾ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങൾ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീർഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.