spot_img
Sunday, June 14, 2026
Home Blog Page 12

തൃശൂരിൽ നാളെ നഴ്‌സുമാരുടെ സൂചന പണിമുടക്ക്.

0

തൃശൂർ: തൃശൂരിൽ നാളെ നഴ്‌സുമാരുടെ സൂചന പണി മുടക്ക്. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ നാളെ നടക്കാനിരുന്ന ചർച്ച മാറ്റിവച്ച സാഹചര്യത്തിലാണ് പണിമുടക്ക്. ആശുപത്രികളിൽ മൂന്നിലൊന്നു നഴ്സ് മാർ ജോലി ചെയ്യും.മറ്റു ജില്ലകളിൽ നഴ്‌സമാർ നാളെ കരിദിനം ആചരിക്കും. ഇന്ന് തൃശ്ശൂരിൽ സമരതിനിടെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്.

തൃശ്ശൂരിൽ ജൂബിലി മിഷൻ, അമല ആശുപത്രികളിലെ തൊഴിൽ പ്രശ്‌നം ചൂണ്ടിക്കാട്ടി ജില്ലാ ലേബർ ഓഫീസിലേക്ക് യുഎൻഎയുടെ നേതൃത്വത്തിൽ നേഴ്‌സുമാർ നടത്തിയ സമരത്തിൽ സംഘർഷമുണ്ടാവുകയും കലക്ട്രേറ്റിൽ പ്രവേശിച്ച നഴ്‌സുമാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. പിന്നീട് ജില്ലാ ലേബർ ഓഫീസ് നേഴ്‌സുമാർ ഉപരോധിച്ചു. തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്യാം എന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.

മലമ്പുഴ ഡാമില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.

0

പാലക്കാട്: മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. മലപ്പുറം പരിയാപുരം സ്വദേശി ചെക്കുമാരകത്തിന്റെ വീട്ടില്‍ സലീമിന്റെ മകന്‍ ഷെമിന്റെ (22) മൃതദേഹമാണ് ഇന്ന് രാവിലെ ഒമ്പതോടെ കണ്ടെത്തിയത്.

കഞ്ചിക്കോട് സ്വകാര്യ ഫാര്‍മസി കോളജ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്.

തെക്കേ മലമ്പുഴ മേഖലയിലായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഷെമിന്‍ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. നദിയില്‍ നിന്ന് തിരികെ കരയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥി വെള്ളത്തില്‍ അകപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാര്‍ക്കും മത്സ്യബന്ധന പ്രവര്‍ത്തകര്‍ക്കുമൊപ്പം തിരച്ചില്‍ നടത്തിയെങ്കിലും വിദ്യാര്‍ഥിയെ കണ്ടെത്താനായിരുന്നില്ല. വെളിച്ചക്കുറവ് കാരണം രാത്രി തിരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് രാവിലെ മുതല്‍ സ്‌കൂബാ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ ആരംഭിച്ച തിരച്ചിലിനിടെയാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഷെമിന്റെ മൃതദേഹം ജില്ലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെ തിരുവനന്തപുരത്ത്.

0

*തിരുവനന്തപുരം: കേരളത്തിലെ കായികപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെ തിരുവനന്തപുരത്ത് നടക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്ത് നടന്ന ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിലാണ് ലീഗിന്റെ തീയതികളും ജൂലായ് ആദ്യവാരം നടക്കുന്ന താരലേലത്തിന്റെ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് സീസണുകളുടെയും വന്‍ വിജയത്തിന് പിന്നാലെ, കൂടുതല്‍ മികവോടെയും വിപുലമായ ജനപങ്കാളിത്തത്തോടെയും മൂന്നാം പതിപ്പ് ഒരുക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.

മുന്‍ സീസണുകളിലെപ്പോലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, ആലപ്പി റിപ്പിള്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് എന്നീ ആറ് കരുത്തരായ ഫ്രാഞ്ചൈസികളാണ് ഇത്തവണയും കിരീടത്തിനായി കളം നിറയുക. രാജ്യത്തെ മുന്‍നിര പ്രാദേശിക ടി20 ലീഗുകളിലൊന്നായി കെ.സി.എല്‍ അതിവേഗം മാറിയെന്നും, സംസ്ഥാനത്തെ യുവപ്രതിഭകള്‍ക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണിതെന്നും കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി. നായര്‍ വ്യക്തമാക്കി.

യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കും തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കുമുള്ള വഴിതുറക്കാന്‍ കെ.സി.എല്‍ വലിയൊരു പാലമായി മാറുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ കെ.സി.എ ട്രഷറര്‍ അജിത്ത് കുമാര്‍, ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ നാസര്‍ മച്ചാന്‍, ഗവേണിംഗ്കൗണ്‍സില്‍ മെമ്പര്‍ നവാസ് പി.ജെ, സി.ഇ.ഓ/സി.എഫ്.ഓ മിനു ചിദംബരം, കെ.സി.എല്‍ ഡയറക്ടര്‍ രാജേഷ് തമ്പി എന്നിവരും പങ്കെടുത്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നവീകരണം, സുരക്ഷാ ക്രമീകരണങ്ങള്‍, തത്സമയ സംപ്രേഷണം എന്നിവയോടെ മൂന്നാം സീസണ്‍ ചരിത്രവിജയമാക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.

രാജ്യത്തെ പ്രാദേശിക ക്രിക്കറ്റ് ലീഗുകളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഒന്നായി കെ.സി.എല്‍ ഇതിനകം മാറിക്കഴിഞ്ഞു. രണ്ടാം സീസണില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ മാത്രം 4 കോടി ആളുകളാണ് ലീഗ് കണ്ടത്. കൂടാതെ ഒടിടി പ്ലാറ്റ്ഫോമായ ഫാന്‍കോഡിലൂടെ 70 ലക്ഷം പേരും, ഏഷ്യനെറ്റ് പ്ലസിലൂടെ ഒരു കോടി മുപ്പത് ലക്ഷത്തി നാല്പതിനായിരം പേരും മത്സരം തത്സമയം വീക്ഷിച്ചു. പത്താം സീസണിലേക്ക് കടക്കുന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗിന് (ഠചജഘ) കഴിഞ്ഞ വര്‍ഷം രണ്ട് കോടി അന്‍പത്തി നാലായിരം കാഴ്ചക്കാരും, കര്‍ണാടകയുടെ മഹാരാജ പ്രീമിയര്‍ ലീഗിന് രണ്ട് കോടി പത്ത് ലക്ഷം കാഴ്ചക്കാരും മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് കേരള ക്രിക്കറ്റ് ലീഗിന്റെ ഈ വന്‍ കുതിപ്പ്.

ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിലേക്ക് സെലക്ഷൻ; അഭിമാനമായി അനിൻ മുഹമ്മദ്.

0

ചേലേമ്പ്ര: ചേലേമ്പ്ര എൻ.എൻ.എം അക്കാദമിയിലെ ഫുട്ബാൾ താരമായിരുന്ന അനിൻ മുഹമ്മദിന് ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ. അണ്ടർ 20 ടീം ക്യാമ്പിലേക്കാണ് സെലക്ഷൻ ലഭിച്ചത്. എൻ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായിരുന്നു അനിൻ. അണ്ടർ 20 അഖിലേന്ത്യ ഫുട്ബാളിൽ ജേതാക്കളായ കേരള ടീമിൽ അംഗമായിരുന്നു.

ഈസ്റ്റ് ബംഗാളിന്റെ ക്യാമ്പിലുണ്ടായിരുന്ന അനിന്, അണ്ടർ 20 കേരള ടീമിന്റെ ക്യാമ്പിലേക്ക് നേരിട്ട് സെലക്ഷൻ ലഭിച്ചു. കേരള ടീം ചാമ്പ്യനായതോടെയാണ് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്. ചേലേമ്പ്ര അക്കാദമിയിൽ പഠിക്കവെ സുബ്രതോ കപ്പ് ഫുട്ബാളിൽ കേരളത്തിനുവേണ്ടി കളിച്ച ചേലേമ്പ്രയുടെ ടീമിൽ അംഗമായിരുന്നു.സ്‌കൂൾ കളിക്കളവും പരിശീലകൻ മൻസൂറലിയുടെ മികവുമാണ് തിളക്കത്തിന് പിന്നിൽ.

ജൂൺ 11 മുതൽ 14 വരെ ബംഗളൂരു ഹാരൊഹള്ളിയിലെ സ്പോർട്‌സ് സ്‌കൂളിലാണ് ട്രയൽ നടക്കുന്നത്. ജൂൺ 10നാണ് അനിൻ മുഹമ്മദിന്റെ ട്രയൽ. എട്ടാം തരം മുതൽ പ്ലസ് ടു വരെ ചേലേമ്പ്ര സ്‌കൂളിന്റെ ഫുട്ബാൾ അക്കാദമിയിലായിരുന്നു പഠനം. രണ്ടു വർഷം മുമ്പാണ് സ്‌കൂളിൽനിന്ന് പഠനം കഴിഞ്ഞിറങ്ങിയത്. നിലവിൽ ബിരുദവിദ്യാർഥിയാണ്. കോഴിക്കോട് വെള്ളിമാട്കുന്നിലെ സി.കെ. മുഹമ്മദ് റഫീഖ്-എൻ. ഉമൈബാൻ ദമ്പതികളുടെ മകനാണ് അനിൻ.

ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോര്‍ട്ടം: വിര്‍ച്വല്‍ ഓട്ടോപ്സി സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ മുരളീധരൻ .

കോഴിക്കോട്: ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന വിര്‍ച്വല്‍ ഓട്ടോപ്സി സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിര്‍ച്വല്‍ ഓട്ടോപ്സി സംവിധാനം നടപ്പാക്കണമെന്ന ഷാഫി പറമ്പില്‍ എം.പിയുടെ ആവശ്യത്തോട് പ്രതികരിച്ച മന്ത്രി അത് നടപ്പാക്കുമെന്ന പ്രഖ്യാപനവും ചടങ്ങില്‍ നടത്തി. കെട്ടിടങ്ങളും മറ്റും നിര്‍മിക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തും. ഇതിനെ സ്വകാര്യവത്കരണമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കി ക്രോഡീകരിച്ച് പരിഹാരം കാണും.

കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് എന്നിവ പരിശോധിക്കും. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ കണക്കെടുത്ത് പരിഹാരം കാണും. രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കും. കുടിശ്ശികയുള്ളതിനാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെയടക്കം വിതരണം കമ്പനികള്‍ നിര്‍ത്തിയ സാഹചര്യമുണ്ട്. മരുന്നുകളുടെ ലഭ്യതക്കുറവിനും ഇത് കാരണമാകുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായാലേ മെഡിക്കല്‍ കോളേജുകളിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമാകൂ. എം.പിമാരുടെയും എംഎല്‍എമാരുടെയും ഫണ്ടുകള്‍ ആരോഗ്യ മേഖലയില്‍ ചെലവിടുന്നതിന് മുന്‍ഗണന നല്‍കണം. പുതിയ ചുവടുവെപ്പിനോട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമെല്ലാം സഹകരിച്ച് ഒരു കുടുംബമായി മുന്നോട്ടുപോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ചികിത്സാ പിഴവുകള്‍ വരുമ്പോള്‍ കൃത്യമായി പരിശോധിച്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും നടപടിയെടുക്കുക. കിഫ്ബി പദ്ധതികളില്‍ പൂര്‍ത്തീകരിക്കാനുള്ളവ പൂര്‍ത്തിയാക്കും. എന്നാല്‍, പുതിയ പദ്ധതികള്‍ തുടങ്ങുന്നത് സംബന്ധിച്ച് നയപരമായേ തീരുമാനമെടുക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളയില്‍ മീനൂസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ ജയന്ത് എം.എല്‍.എ അധ്യക്ഷനായി.

ഷാഫി പറമ്പില്‍ എം.പി, എം.എല്‍.എമാരായ അഡ്വ. പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുള്ള, എം എ റസാഖ് മാസ്റ്റര്‍, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, കെ എം അഭിജിത്ത്, വി.ടി സൂരജ്, സി കെ കാസിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സഫറി വെള്ളയില്‍,മലപ്പുറം ന്യൂസ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി വിശ്വനാഥന്‍, ഐ.എസ്.എം ഡയറക്ടര്‍ ഡോ. കെ.എസ് പ്രിയ, ഹോമിയോ ഡയറക്ടര്‍ ഡോ. ഡോ. എംപി ബീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്ത് പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. പൊതുജനങ്ങളില്‍നിന്ന് മന്ത്രി നേരിട്ടും നേരത്തെ തയാറാക്കിയ കൗണ്ടറുകള്‍ വഴിയും പരാതി സ്വീകരിച്ചു. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുമായും ആരോഗ്യ പ്രവര്‍ത്തകരുമായും മന്ത്രി ചര്‍ച്ച നടത്തി. ആശുപത്രി കെട്ടിടങ്ങളുടെ ഫിറ്റ്നസ്, ചികിത്സാ ഉപകരണങ്ങള്‍, ഒഴിവുകള്‍ നികത്തല്‍, സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ നിയമനം, പുതിയ പോസ്റ്റുകള്‍ അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്.

നേപ്പാളിലെ മാനസ്ലു സർക്യൂട്ട് വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് സ്വദേശികൾ.

0

കോഴിക്കോട്: ഹിമാലയൻ പർവതനിരകളിലൂടെ കടന്നുപോകുന്ന മാനസ്ലു സർക്യൂട്ട് കടന്ന് കോഴിക്കോട് സ്വദേശികൾ. 22കാരൻ പൂക്കാട് പൊന്നംകുറ്റി ഹൈബൽ, എരഞ്ഞിക്കൽ വെളുത്തേടത്ത് എം.ബി. സിയാം എന്നിവരാണവർ. ലോകത്തിലെ ഏറ്റവും മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ ട്രക്കിങ് പാതകളിലൊന്നായി അറിയപ്പെടുന്ന ഭാഗമാണ് മാനസ്ലു സർക്യൂട്ട്.

ഏകദേശം 177 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രക്, സമുദ്രനിരപ്പിൽ നിന്ന് 5,106 മീറ്റർ (16,752 അടി) ഉയരത്തിലുള്ള ലാർക്യാ ലാ പാസ് കടന്നുപോകുന്നതാണ് പ്രധാന ആകർഷണം. ലോകത്തിലെ എട്ടാമത്തെ ഉയരം കൂടിയ പർവതമായ മൗണ്ട് മാനസ്ലു (8,163 മീറ്റർ) വിന്റെ ചുറ്റുമാണ് ട്രക്കിങ്. ശക്തമായ കാറ്റും തണുപ്പും പ്രതികൂലമായ സാഹചര്യങ്ങളും കാരണം ട്രക്കിങ്ങിനിടെ നിരവധി വെല്ലുവിളികളാണ് ഇരുവരും നേരിട്ടത്. ഹൈബലിനും സിയാമിനും നാട്ടുകാരും സുഹൃത്തുക്കളും സ്വീകരണം നൽകി.

ഡെങ്കിപ്പനി വ്യാപനം രൂക്ഷം: പനിബാധിതരുടെ എണ്ണം ഉയരുന്നു; ആശങ്കയിൽ കേരളം

0

തിരുവനന്തപുരം: മഴക്കാലമായതോടെ സംസ്ഥാനത്ത് കൊതുക് ജന്യ രോഗബാധിതരുടെ എണ്ണവും വർധിക്കുകയാണ്. ജൂൺ മാസം മാത്രം 342 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. അതിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. എറണാകുളത്ത് പനി ബാധിച്ച് മരിച്ച ആൾക്ക് വൈസ്റ്റ് നൈൽ ആണെന്നും സംശയമുണ്ട്. ജൂൺ നാലിനാണ് സംസ്ഥാനത്ത് കാലവർഷമെത്തിയത്. ആറ് ദിവസം പിന്നിട്ടപ്പോഴേക്കും ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 342. ഡെങ്കിപ്പനിയുടെ രോഗലക്ഷണവുമായി 1366 പേരാണ് സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ ചികിത്സ തേടിയത്. ഈ വർഷം ഇതുവരെ 2796 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 15 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുക് തന്നെയാണ് ചിക്കുൻഗുനിയയും പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഇത്തരം കൊതുകുകൾ പകൽസമയത്താണ് മനുഷ്യരെ കടിക്കുക. ഈ മാസം മൂന്ന് പേർക്കാണ് ചിക്കുൻഗുനിയ സ്ഥിരീകരിച്ചതെന്നത് ആശ്വാസകരമായ കണക്കാണ്. കൃത്യസമയത്ത് ചികിത്സ ലഭിച്ചാൽ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ഭേദമാകും. എന്നാൽ വെസ്റ്റ് നൈൽ പനി ഗുരുതരമായി മനുഷ്യശരീരത്തെ ബാധിക്കും. മലിനജലത്തിൽ മുട്ടയിട്ട് പെരുകുന്ന ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ് നൈൽ രോഗം പരത്തുന്നത്. ഇവ സാധാരണയായി സന്ധ്യാ സമയത്തും രാത്രിയിലുമാണ് മനുഷ്യനെ കടിക്കുക. ഈ വർഷം ഇതുവരെ നാല് പേർക്കാണ് രോഗം ബാധിച്ചതെങ്കിലും അതിൽ രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തത് ഈ മാസമാണ്. രോഗം ബാധിച്ച് എറണാകുളം ജില്ലയിൽ ഒരാൾ മരിച്ചെന്നും സംശയമുണ്ട്.

ഭക്ഷണം ഇനി പത്രക്കടലാസില്‍ പൊതിയരുതേ ; മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അതോറിറ്റി.

0

ഭക്ഷണങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഭക്ഷണ സാധനങ്ങള്‍ പൊതിയാൻ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI).പത്രങ്ങളിലെ അച്ചടി മഷിയും മറ്റ് മലിനീകരണ വസ്തുക്കളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ജൂണ്‍ 5-ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.മുംബൈയില്‍ ഒരു പ്രശസ്ത വട പാവ് വില്‍പ്പനക്കാരൻ ഭക്ഷണം പൊതിയാൻ പത്രങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിർദ്ദേശം.

എഫ്‌എസ്‌എസ്‌എഐയുടെ വെസ്റ്റേണ്‍ റീജിയണും ബ്രിഹൻമുംബൈ മുനിസിപ്പല്‍ കോർപ്പറേഷനും സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിച്ചു. ഫുഡ്-ഗ്രേഡ് പേപ്പർ, ബട്ടർ പേപ്പർ എന്നിവ ഉപയോഗിക്കാവുന്നതാണെന്നും അധികൃതർ പറഞ്ഞു.തെരുവ് കച്ചവടക്കാർ, ക്വിക്ക്-സർവീസ് റെസ്റ്റോറന്റുകള്‍ (ക്യുഎസ്‌ആർ), ഭക്ഷണ സ്റ്റാളുകള്‍, മൊബൈല്‍ ഭക്ഷണ വില്‍പ്പനക്കാർ, ചെറുകിട ചില്ലറ വ്യാപാരികള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഭക്ഷ്യ ബിസിനസുകളും ഭക്ഷണ പാക്കേജിംഗ്, വിളമ്പല്‍ അല്ലെങ്കില്‍ സംഭരണത്തിനായി പത്രങ്ങളോ അച്ചടിച്ച വസ്തുക്കളോ ഉപയോഗിക്കുന്നത് ഉടൻ നിർത്താൻ എഫ്‌എസ്‌എസ്‌എഐ നിർദ്ദേശിച്ചു.

2018 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ (പാക്കേജിംഗ്) ചട്ടങ്ങള്‍ പ്രകാരം പത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും പൊതിയുന്നതും വിളമ്പുന്നതും നിരോധിച്ചിട്ടുണ്ടെന്ന് റെഗുലേറ്റർ വ്യക്തമാക്കി. സമൂസ, പക്കോഡ, വട പാവ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളില്‍ നിന്ന് എണ്ണ ആഗിരണം ചെയ്യാൻ പത്രങ്ങള്‍ ഉപയോഗിക്കുന്നതും തയ്യാറാക്കിയ ഭക്ഷണം മൂടുന്നതിനോ സൂക്ഷിക്കുന്നതിനോ നിരോധനം ബാധകമാണെന്ന് എഫ്‌എസ്‌എസ്‌എഐ വ്യക്തമാക്കി.പത്ര മഷിയില്‍ രാസവസ്തുക്കള്‍, പിഗ്മെന്റുകള്‍, ബൈൻഡറുകള്‍, കളറന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണവുമായി സമ്പർക്കം മൂലം ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നു. അച്ചടി മഷികളില്‍ ലെഡും മറ്റ് ഘനലോഹങ്ങളും അടങ്ങിയിരിക്കാം.

ഇത് ഭക്ഷണവുമായി കലരുകയും ദീർഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം. അച്ചടി, വിതരണം എന്നിവയ്ക്കിടെ പൊടി, അഴുക്ക്, വൃത്തിഹീനമായ സാഹചര്യങ്ങള്‍ എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് പത്രങ്ങളെ ദോഷകരമായ രോഗകാരികളുടെ വാഹകരാക്കുന്നു. പ്രായമായവർക്കും കുട്ടികള്‍ക്കും അവയവ തകരാറുകളുള്ളവർക്കും ക്യാൻസർ സംബന്ധമായ അവസ്ഥകള്‍ക്ക് പോലും ഇതു കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.

ടിഷ്യു പേപ്പർ, ബട്ടർ പേപ്പർ തുടങ്ങിയവ പത്രങ്ങള്‍ക്ക് പകരമായിട്ട് ഹോട്ടലുകളിലും മറ്റും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത്തരം കടലാസുകളില്‍ അത്രയേറെ ആരോഗ്യ പ്രശ്നങ്ങളൊന്നും അധികം ഉണ്ടാക്കാറില്ല. അതെ സമയം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ഇവയ്ക്കെല്ലാം വ്യാജനും ഇന്ന് വിപണിയില്‍ ലഭ്യമാണ്. അത്തരം സാധനങ്ങളെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ അന്തരിച്ചു.

0

ചെന്നൈ : പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ പി. ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യംമോശമായിരുന്നു.ഗ്രാമീണ കഥകൾക്ക് പുനർനിർവചനം നൽകുകയും നിരവധി പുതിയ പ്രതിഭകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.

16 വയതിനിലെ, കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. 2020-ലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ ‘മീണ്ടും ഒരു മര്യാദൈ’ പുറത്തിറങ്ങിയത്. അടുത്തിടെ മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ ഭാരതിരാജ എത്തിയിരുന്നു.

ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷം: പടനിലം വളവ് അപകടക്കെണിയാകുന്നു.

0

കുന്നമംഗലം: കാലവർഷം ആരംഭിച്ചതോടെ ദേശീയപാതയിലെ (NH766) പടനിലം വളവിൽ രൂപപ്പെടുന്ന കടുത്ത വെള്ളക്കെട്ട് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. ചെറിയൊരു മഴ പെയ്താൽ പോലും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വലിയ തോതിലുള്ള വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെടുന്നത്. ശക്തമായ മഴ പെയ്തു കഴിഞ്ഞാൽ റോഡിന്റെ പകുതി ഭാഗത്തോളമാണ് വെള്ളത്തിനടിയിലാകുന്നത്. വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ ദേശീയപാത അതോറിറ്റിയോ മറ്റ് ഉത്തരവാദപ്പെട്ട അധികാരികളോ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. പടനിലത്തിന് പുറമേ പതിമംഗലം വളവിലും സമാനമായ രീതിയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്.

പടനിലം വളവിന് സമീപം മുൻപുണ്ടായിരുന്ന പഴയ ഓവുചാൽ നിലവിൽ കാടുമൂടിയും മണ്ണുനിറഞ്ഞും പൂർണ്ണമായും അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. റോഡിലെ വെള്ളം കൃത്യമായി ഒഴുക്കിവിടാൻ മറ്റ് സംവിധാനങ്ങളില്ലാത്തതാണ് ചെറിയ മഴയിൽ പോലും ഇവിടെ വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണം. പ്രധാനപ്പെട്ട ഒരു ദേശീയപാതയിലൂടെ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ ഈ വെള്ളക്കെട്ടിന് തൊട്ടടുത്തെത്തുമ്പോൾ പെട്ടെന്ന് ബ്രേക്ക് ഇട്ട് വേഗത കുറയ്ക്കുന്നത് ഇവിടെ വലിയ രീതിയിലുള്ള വാഹനാപകടങ്ങൾക്ക് വഴിതുറക്കുന്നുണ്ട്. വലിയ വണ്ടികൾ പെട്ടെന്ന് വേഗത കുറയ്ക്കുമ്പോൾ പുറകിൽ വരുന്ന ഇരുചക്രവാഹനങ്ങളോ മറ്റ് ചെറിയ വാഹനങ്ങളോ വന്നിടിച്ച് വൻ ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇവിടെ വളരെ കൂടുതലാണ്.

​ഈ വെള്ളക്കെട്ട് കാരണം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരുമാണ്. ദേശീയപാതയിലൂടെ വലിയ വാഹനങ്ങൾ വേഗതയിൽ കടന്നുപോകുമ്പോൾ, റോഡിലെ ചെളി കലർന്ന മലിനജലം ബൈക്ക് യാത്രക്കാരുടെ ശരീരത്തിലേക്ക് വൻതോതിൽ തെറിക്കുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. പടനിലം വളവിലെ ഈ വെള്ളക്കെട്ടിൽ നിയന്ത്രണം വിട്ട് വീണ് പലപ്പോഴും ബൈക്ക് യാത്രക്കാർക്ക് പരിക്കേൽക്കുന്ന സാഹചര്യവുമുണ്ട്. ഒരു പ്രധാനപ്പെട്ട ദേശീയപാതയിൽ വിരലിലെണ്ണക്കാവുന്ന മിനിറ്റുകൾ മഴ പെയ്താൽ പോലും ഇത്തരമൊരു അപകടാവസ്ഥ ഉണ്ടാകുന്നത് അധികാരികളുടെ ഗുരുതരമായ വീഴ്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

വർഷങ്ങളായി തുടരുന്ന ഈ ജനദ്രോഹ നടപടിക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് പ്രാദേശിക ജനവിഭാഗത്തിന്റെ ആവശ്യം. കാടുമൂടിക്കിടക്കുന്ന ഓവുചാലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കാനും, വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കാനും അധികാരികൾ തയ്യാറാകണം. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് ഉണർന്നു പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.