മലപ്പുറം: കോഡൂരില്‍ ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവത്തില്‍ പ്രതിഷേധം. ബസ് തടഞ്ഞാണ് ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം. തിരൂർ – മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് ജീവനക്കാർ മർദിച്ചതിന് പിന്നാലെയാണ് മാണൂർ സ്വദേശി അബ്ദുള്‍ ലത്തീഫ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ലത്തീഫിന് മർദനമേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലത്തീഫിന്റെ ജീവൻ രക്ഷിക്കാനായില്ല. വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വഴിയില്‍നിന്ന് അബ്ദുള്‍ ലത്തീഫിന്റെ ഓട്ടോയിലേക്ക് യാത്രക്കാര്‍ കയറി. പിന്നാലെ വന്ന മഞ്ചേരി- തിരൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ഓട്ടോ തടഞ്ഞുവെച്ച് ഇത് ചോദ്യം ചെയ്തു. പിന്നാലെ വാക്കേറ്റവും കൈയേറ്റവും നടന്നു. ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സ്‍പാം കോളുകൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം; പ്രതിദിനം തടയുന്നത് 13 ദശലക്ഷം വ്യാജ കോളുകൾ
സ്‍പാം കോളുകൾ തടയുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ടെലികോം റെഗുലേറ്ററും കർശന നടപടികൾ സ്വീകരിക്കുന്നു. വ്യാജ കോളുകൾ മൂലമുള്ള വഞ്ചനകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് പ്രതിദിനം 13 ദശലക്ഷം വ്യാജ കോളുകൾ തടയുന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പുതിയ നയങ്ങൾ മുതൽ സാങ്കേതികവിദ്യ വരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കർശന നടപടികളാണ് സർക്കാർ തുടങ്ങിയിരിക്കുന്നത്. സ്‍പാം കോളുകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്‍ടിക്കുന്നതിനായി, മൂന്ന് മാസത്തേക്ക് ഓരോ കോളും കണക്ടാകുന്നതിന് മുമ്പ് റിംഗ്‌ടോണുകൾക്ക് പകരം അവബോധ സന്ദേശങ്ങൾ പ്ലേ ചെയ്യാൻ ടെലികോം ഓപ്പറേറ്റർമാരോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്പെയിനിലെ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC 2025) നടത്തിയ മുഖ്യപ്രഭാഷണത്തിൽ, ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ സഞ്ചാര്‍ സാത്തി പോർട്ടലിനെക്കുറിച്ച് ജ്യോതിരാദിത്യ സിന്ധ്യ പരാമർശിച്ചു. ഈ പോർട്ടൽ വഴി കണ്ടെടുത്ത ബ്ലോക്ക് ചെയ്ത വ്യാജ കോളുകൾ, മൊബൈൽ ഹാൻഡ്‌സെറ്റുകൾ, മോഷ്‍ടിച്ച ഫോണുകൾ എന്നിവയുടെ വിശദാംശങ്ങളും കേന്ദ്രമന്ത്രി പങ്കുവച്ചു.
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസെത്തുന്നതിന് മുൻപ് ആളെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ജീവനക്കാർ ആണ് മർദിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓട്ടോറിക്ഷ പിന്തുടർന്ന ബസ് ജീവനക്കാർ വാഹനം തടഞ്ഞു നിർത്തിയാണ് അബ്ദുൾ ലത്തീഫിനെ മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിന് ശേഷം സ്വയം ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോയ ഇദ്ദേഹം ആശുപത്രിയിലെത്തിയതും കുഴഞ്ഞുവീണു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുക്കും. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെയും താനൂരിൽ സമാനമായ രീതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചിരുന്നു.
താനൂർ നിന്ന് കാണാതായ പെണ്‍കുട്ടികളെ ട്രെയിൻ മാർഗം നാട്ടിലെത്തിക്കും
താനൂർ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി ഇന്ന് തന്നെ മുംബൈയില്‍ നിന്ന് മടങ്ങുമെന്ന് പൊലീസ്. വൈകുന്നേരം അഞ്ചരയോടെ ട്രെയിന്‍ മാര്‍ഗം പൂനെയിൽ നിന്ന് മടങ്ങുമെന്ന് പൊലീസ് അറിയിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിയോടെ തിരൂരിലെത്തും. ഗരീബ് രഥ് എക്സ്പ്രസിലായിരിക്കും കുട്ടികളഎ നാട്ടിലെത്തിക്കുക. കുട്ടികളെ കൊണ്ടുവരുന്നതിനായി പൊലീസ് സംഘം മുംബൈയിലെത്തി. മുംബൈയിൽ നിന്നും റോഡ് മാർഗ്ഗം പൂനെയിലേക്ക് പുറപ്പെട്ടു. അതേസമയം, കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന യുവാവ് തിരികെ നാട്ടിലേക്ക് പോയി. റോഹയിൽ നിന്നുമാണ് ഇയാൾ തിരികെ ട്രെയിൻ കയറിയത്.ഞങ്ങൾ പൂർണ്ണ സുരക്ഷിതരും സന്തോഷവതികളുമാണെന്ന് പെൺകുട്ടികൾ പ്രതികരിച്ചു. വേഗത്തിൽ വീട്ടിൽ എത്തണമെന്നാണ് ആഗ്രഹം. പൊലീസ് ഇടയ്ക്കിടെ സംസാരിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചുവെന്നും രക്ഷിതാക്കളുമായി സംസാരിച്ചുവെന്നും പെൺകുട്ടികൾ പറഞ്ഞു. മകളുമായി വീഡിയോകാൾ വഴി വിളിച്ചു സംസാരിച്ചെന്നും ഇരുവരും സുരക്ഷിതാരാണെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. മക്കൾ ഭക്ഷണം കഴിച്ചെന്നും ഓക്കെ ആണെന്നും പറഞ്ഞു, മകളെ കണ്ടെത്താൻ സഹായിച്ച പൊലീസിനോട് വിലയ നന്ദിയും കടപ്പാടുമുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.Also Read: ആശ്വാസം, താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളെ പൂനെയിലെത്തിച്ചു; ഉച്ചയോടെ താനൂര്‍ പൊലീസിന് കൈമാറുംകഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിങ്ങിയ താനൂർ സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായത്. സ്കൂളിൽ കുട്ടികൾ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയ്യതി ഇതുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാൾക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് പുലര്‍ച്ചേ കുട്ടികളെ മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ന് പുലര്‍ച്ചെ 1.45 ന് ലോനാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്
ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; സുഹൃത്ത് അറസ്റ്റില്‍
കോഴിക്കോട് ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ സുഹൃത്ത് അൽഫാൻ ഇബ്രാഹിമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ ചുമത്തി. പെൺകുട്ടിയുടെ ഫോൺ പ്രതി ബലമായി എടുത്ത് കൊണ്ടുപോയിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ വിളിച്ചു അൽഫാൻ മോശം കാര്യങ്ങൾ പറഞ്ഞു. പൊതുമധ്യത്തിൽ വച്ചു മൗസയെ മർദിച്ചു. എത്ര ചോദിച്ചിട്ടും ഫോൺ തിരികെ കൊടുത്തില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വയനാട് വൈത്തിരിയിൽ നിന്നാണ് അൽഫാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേവായൂർ സ്റ്റേഷനിൽ എത്തിച്ച് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തൃശ്ശൂർ പാവറട്ടി സ്വദേശിയായ മൌസ മെഹ്രിസ് ഫെബ്രുവരി 24 നാണ് മരിച്ചത്. ചേവായൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു അന്വേഷിക്കുന്നതിനിടെ അൽഫാൻ ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്ക് എതിരെ തെളിവുകൾ കിട്ടിയിരുന്നില്ല. എന്നാൽ ഒളിവിൽ പോയതോടെ അൽഫാന് വേണ്ടി വ്യാപക തെരച്ചിൽ പൊലീസ് നടത്തിയിരുന്നു. മരിച്ച മൗസ മെഹ്റിസിന്റ ഫോൺ ഇതുവേറെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച എന്തെങ്കിലും വിവരം അൽഫാനിൽ നിന്ന് കിട്ടുമോ എന്നാണ് പൊലീസ് നോക്കുന്നത് (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കലാഭവൻ മണി ഓർമയായിട്ട് ഇന്നേക്ക് ഒൻപത് വർഷം
തിരുവനന്തപുരം: മലയാളത്തിന്‍റെ സ്വന്തം കലാഭവൻ മണിയുടെ ഓർമ്മകള്‍ക്ക് ഒന്‍പത് വയസ്. മണ്ണില്‍ ചവിട്ടി നിന്ന് സാധാരണക്കാരായ മനുഷ്യരെ ചേര്‍ത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരന്‍ ഇന്നും ജനഹൃദയങ്ങളിൽ മരണമില്ലാതെ തുടരുന്നു.
സിനിമ രംഗത്തേ നേട്ടങ്ങളിലേക്ക് വന്നാല്‍ കഴിവും അര്‍പ്പണബോധവും വന്ന വഴി മറക്കാത്തൊരു മനസുമുണ്ടെങ്കില്‍ ഏത് ഉയരവും എത്തിപിടിക്കാമെന്ന്ചെറിയ ജീവിതകാലം കൊണ്ട് കലാഭവന്‍ മണി മലയാളിക്ക് കാണിച്ചുതന്നു. ഓട്ടോക്കാരനായും ചെത്തുകാരനായും വേഷമിട്ട് തുടങ്ങിയ മണി പിന്നെ പൊലീസായി, പട്ടാളക്കാരനായി, ഡോക്ടറായി, കലക്ടറായി. തമിഴിലെയും തെലുങ്കിലെയും സൂപ്പര്‍താരങ്ങളെ വിറപ്പിച്ച വില്ലനായി.
ഒരു കോമഡി നടന്‍ എന്ന നിലയില്‍ നിന്നും ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങുന്ന താരത്തിലേക്ക് മണി വളര്‍ന്നു. നേട്ടങ്ങളുടെ പട്ടിക ഏറെ പൂര്‍ത്തീയാക്കനുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ചാലക്കുടിക്കാരന്‍ ചെങ്ങാതി വിടവാങ്ങിയത്. ചാലക്കുടി മണി കലാഭവന്‍ മണിയായതും ചെയ്ത വേഷങ്ങളുടെ വൈവിധ്യങ്ങളും പാടിവച്ച പാട്ടുകളും മലയാളി ഒരു വെടിക്കെട്ട് കാണുന്നത് പോലെ കണ്ടിരുന്നു. പത്ത് മലയാളികള്‍ കൂടുന്നിടത്ത് ഇന്നും മണിയുണ്ട്. ഉന്‍മാദത്തോടെ അറിഞ്ഞൊന്ന് തുള്ളാന്‍ മണിപ്പാട്ടുണ്ട്. നാടും നാടിന്‍റെ ശബ്ദവും ആയിരുന്നു മണി. ആയിരങ്ങളെ ആനന്ദത്തില്‍ ആറാടിക്കുന്ന പുതുതലമുറ ഗായകരുടെ മ്യൂസിക് കണ്‍സേർട്ടുകള്‍ ഇന്ന് നാട് നിറയുമ്പോള്‍ അതൊക്കെ പണ്ടെ വിട്ട കലാകാരനായിരുന്നു കലാഭവന്‍ മണി. ഇന്നും ഉത്സവ പറമ്പുകളിലും ഗാനമേള വേദികളിലും മണിയുടെ ഓഡിയന്‍സ് വേറെ തന്നെയുണ്ട്. കാലം കഴിഞ്ഞിട്ടും മണിയുടെ സംഗീതത്തിന്‍റെ മാജിക്ക് മരിക്കുന്നില്ല. മുഷ്ടി ചുരുട്ടി വിളിച്ചൊരു മുദ്രാവാക്യം പോലെ. മലയാളി ഇന്നും മനസില്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ആര് പറഞ്ഞു മരിച്ചെന്ന്..തൃശ്ശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായിരുന്ന മണി അദ്ദേഹത്തിന്റെ 45 ാം വയസ്സിൽ 2016 മാർച്ച് 6-ന് കരൾ സംബന്ധമായ രോഗ കാരണങ്ങളാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സ്വർണ്ണവില ഇന്നും വർദ്ധിച്ചു:മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
സംസ്ഥാനത്ത് സ്വർണവില വർദ്ധനവ് തുടരുന്നു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില കത്തിക്കയറുന്നത്. ഇന്ന് ഒരു പവന് 80 രൂപ വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്.
ഇന്നലെ സ്വർണവിലയിൽ 320 രൂപയുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1120 രൂപ വർദ്ധിച്ചു. സ്വർണവില റെക്കോർഡ് നിലവാരത്തിലെത്തിയത് ഫെബ്രുവരി 25 നായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷം വില കുറഞ്ഞു. ഇതേ വർദ്ധനവാണെങ്കിൽ സ്വർണവില റെക്കോർഡ് കടക്കാനാണ് സാധ്യത.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6635 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
പറഞ്ഞതെല്ലാം പച്ചക്കള്ളം! കരുവാരക്കുണ്ടിൽ യുവാവ് പ്രചരിപ്പിച്ച കടുവയുടെ വീഡിയോ എഡിറ്റ് ചെയ്തത്, പരാതി നൽകി
മലപ്പുറം: കടുവയുടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസിൽ പരാതി നൽകി വനംവകുപ്പ്. മലപ്പുറം കരുവാരകുണ്ട് മണിക്കനാംപറമ്പിൽ ജെറിനാണ് ആർത്തല എസ്റ്റേറ്റിന് സമീപം താൻ കണ്ട കടുവയുടേത് എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് .നിലമ്പൂർ സൗത്ത് ഡി എഫ് ധനിക് ലാലിന്‍റെ നേതൃത്വത്തിൽ ജെറിനെ ചോദ്യം ചെയ്തു. പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത ശേഷം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ജെറിൻ സമ്മതിച്ചു. നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനും ഭീതിയിലാക്കിയതിലും ജെറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് കരുവാരകുണ്ട് പൊലീസിൽ പരാതി നൽകി.
ജനങ്ങളിൽ ഭീതിയുണ്ടാക്കാൻ ലക്ഷ്യം വെച്ച് തെറ്റായ ദ്യശ്യം പ്രചരിപ്പിച്ചെന്നാണ് പരാതി. പഴയ വീഡിയോ എഡിറ്റ് ചെയ്തു പുതിയതെന്ന നിലയിൽ പ്രചരിപ്പിച്ചെന്ന് ജെറിനും വനം വകുപ്പുദ്യോഗസ്ഥരോട് സമ്മതിച്ചു. വീഡിയോ പഴയതാണെന്ന് വനംവകുപ്പ് കണ്ടെത്തി. മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയിൽ കടുവയിറങ്ങിയെന്ന തരത്തിലാണ് രാവിലെ വീഡിയോ പ്രചരിച്ചത്. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയുടെ മുന്നിൽ യുവാവ് അകപ്പെട്ടുവെന്നായിരുന്നു പ്രചാരണം.
കരുവാരകുണ്ട് ചേരി സിടിസി എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പിൽ ജെറിൻ ആണ് രാത്രിയിൽ കടുവക്ക് മുന്നിൽപ്പെട്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.സുഹൃത്തിന്‍റെ കൂടെ ജീപ്പിൽ മലയിലേക്കു പോകുമ്പോഴായിരുന്നു സംഭവമെന്നും വന്യമൃഗ ശല്യമുള്ളതിനാൽ ജീപ്പിന്‍റെ ചില്ലുകളെല്ലാം കവർ ചെയ്തായിരുന്നു യാത്രയെന്നും യുവാവ് പറഞ്ഞിരുന്നു. കടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിർത്തി ജീപ്പിന്‍റെ ഗ്ലാസ് തുറന്ന് ഇവർ കടുവയുടെ ദൃശ്യം പകർത്തുകയായിരുന്നുവെന്നുമാണ് ജെറിൻ പറഞ്ഞത്. കടുവയെ കണ്ട സ്ഥലത്ത് ആളുകളൊന്നും താമസിക്കുന്നില്ല. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ജെറിൻ അവകാശപ്പെട്ടിരുന്നു.
എന്നാൽ, ജെറിന്‍ പറഞ്ഞതും പ്രചരിപ്പിച്ചതുമെല്ലാം പച്ചക്കള്ളമാണെന്ന് വനംവകുപ്പിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞു. കടുവയുടെ സമീപത്തുനിന്നുള്ള ദൃശ്യം പ്രചരിച്ചതോടെ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. സ്ഥലത്ത് കടുവയിറങ്ങിയെന്ന പ്രചരണം വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രചരിച്ച വീഡിയോ പഴയതാണെന്ന് വനംവകുപ്പ് കണ്ടെത്തിയത്.
യുവാവിന്‍റെ കള്ളം പൊളിഞ്ഞത് വനംവകുപ്പിന്‍റെ പരിശോധനയിൽ
മൂന്നു വര്‍ഷം മുമ്പ് യൂട്യൂബിൽ വന്ന വീഡിയോ ആണ് യുവാവ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് വനംവകുപ്പ് കണ്ടെത്തി. മാധ്യമങ്ങളോട് അടക്കം യുവാവ് പറഞ്ഞത് കള്ളമാണെന്നും വനംവകുപ്പ് പറഞ്ഞു. വാര്‍ത്തയായി പ്രചരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാൽപ്പാടുകള്‍ കണ്ടെത്താനായിരുന്നില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും കടുവയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല. ഇതോടെ കടുവയെ കണ്ടെന്നും വീഡിയോ പകര്‍ത്തിയെന്നും പറഞ്ഞ ജെറിനിൽ നിന്നും വനംവകുപ്പ് വിവരംശേഖരിച്ചു. തുടര്‍ന്നാണ് വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ജെറിൻ സമ്മതിച്ചത്. ആദ്യം വാച്ചര്‍മാരടക്കം ചോദിച്ചപ്പോള്‍ ജെറിൻ നിലപാടിൽ ഉറച്ചുനിന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്തി ചോദിച്ചപ്പോഴാണ് കുറ്റം സമ്മതിച്ചത്.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: കേരള ബാങ്ക് 207 പേരുടെ 3.85 കോടി രൂപയുടെ വായ്പ എഴുതിത്തള്ളും
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ 207 വായ്പകളിലായി 3.85 കോടി രൂപ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്.ഉരുള്‍പ്പൊട്ടലില്‍ സർവ്വതും നഷ്ടപ്പെട്ട ആളുകളില്‍ കേരള ബാങ്കിന്റെ ചൂരല്‍മല, മേപ്പാടി ശാഖകളില്‍ വായ്പ ഉള്ളവരുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായാണ് നടപടി.വായ്പ എഴുതിത്തള്ളാൻ ഓഗസ്റ്റില്‍ ചേർന്ന ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ആദ്യപടിയായി ഒമ്ബതുവായ്പകളില്‍ 6.36 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളുകയുണ്ടായി. തുടർന്ന് സമഗ്രമായ വിവരങ്ങള്‍ റവന്യൂ വകുപ്പില്‍നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാക്കി വായ്പകളും എഴുതിത്തള്ളാൻ ബാങ്ക് തീരുമാനിച്ചു. നാളിതുവരെ 385.87 ലക്ഷം രൂപ വരുന്ന വായ്പകള്‍ എഴുതിത്തള്ളാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്നും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോയും വാർത്താക്കുറിപ്പില്‍ അറിയിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ അയല്‍ക്കൂട്ടങ്ങളുടെ അംഗങ്ങള്‍ക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെയുള്ള പുതിയ കണ്‍സ്യൂമർ- പേഴ്സണല്‍ വായ്പാ പദ്ധതി നടപ്പിലാക്കാനും ബാങ്ക് തീരുമാനിച്ചു. കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്ത് നല്‍കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പദ്ധതി പ്രകാരം വായ്പകള്‍ നല്‍കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്ക് ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
താനൂരിൽ വൻ സ്പിരിറ്റ് വേട്ട
മലപ്പുറം: മലപ്പുറം താനൂരിൽ വൻ സ്പിരിറ്റ് വേട്ട. പുത്തൻ തെരുവിൽ ലോറിയിൽ കടത്തുകയായിരുന്ന 10,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. ലോറിയിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുൻപ് സ്പിരിറ്റ് കടത്ത് സംബന്ധിച്ച സൂചനകൾ എക്സൈസിന് ലഭിച്ചിരുന്നു. ഗോവയിൽ നിന്നും തൃശൂരിലേക്ക് കൊണ്ടുപോകുന്ന സ്പിരിറ്റ് രണ്ട് ദിവസമായി പിന്തുടർന്നാണ് എക്സൈസ് പിടികൂടിയത്.തൃശൂർ ചാവക്കാട് സ്വദേശികളായ ലോറി ഡ്രൈവർ സജീവ്, ക്ലീനർ മനോജ് എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മുന്നൂറ് ക്യാനുകളിൽ നിറച്ച നിലയിലായിരുന്നു സ്പിരിറ്റ് കടത്തിയത്. ക്യാനുകൾക്ക് മുകളിൽ പലകകൾ നിരത്തി മൈദ ചാക്കുകൾ വച്ചായിരുന്നു സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്.



