ബിനാമി ബിസിനസുകളുടെ സമയ പരിധി: സൗദിയിലുടനീളം കര്‍ശന പരിശോധന
ബിനാമി ബിസിനസുകള്‍ക്ക് പദവി ശരിയാക്കാനുള്ള സമയ പരിധി അവസാനിച്ചതോടെ സൗദിയിലുടനീളം സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന ആരംഭിച്ചു. പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 16നാണ് സമയപരിധി അവസാനിച്ചത്. അടച്ച് പൂട്ടിയ സ്ഥാപനങ്ങളെ കുറിച്ച് മന്ത്രാലയം പരിശോധിച്ച് വരികയാണ്. പ്രത്യേക സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. റിയാദ്, അല്‍ ഖസീം, ബല്‍ ജുറാഷി, മദീന, ജിദ്ദ, ഷറൂറ, അല്‍ ഖര്‍ജ്, താരിഫ്, തബൂക്ക്, തബര്‍ജാല്‍, ഖത്തീഫ്, ഉനൈസ തുടങ്ങിയ സ്ഥലങ്ങളില്‍ നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥപാനങ്ങള്‍ അടച്ച് പൂട്ടി. റെഡിമെയ്ഡ് വസ്ത്ര സ്ഥാപനങ്ങള്‍, അത്തര്‍ വില്‍പ്പന ശാലകള്‍, തയ്യല്‍ ഉല്‍പ്പന്ന കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ആശാരിപ്പണി നടത്തുന്ന കേന്ദ്രങ്ങള്‍, വാഹന വര്‍ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍ ഉപകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് നിയമ ലംഘനം കണ്ടെത്തിയത്. പരിശോധനയില്‍ തൊഴില്‍ നിയമ ലംഘനങ്ങളും, ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്
സൗദിയിൽ നിയമ രംഗത്തെ വിദേശ സ്ഥാപനങ്ങൾക്ക് പുതിയ വ്യവസ്ഥകൾ
റിയാദ് : സൗദിയിൽ നിയമ രംഗത്ത് പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങൾക്ക് നിർദേശിക്കപ്പെട്ട പുതിയ വ്യവസ്ഥകൾ ഭരണസമിതി അംഗീകരിച്ചതായി നിയമകാര്യ മന്ത്രി വലീദ് അൽ സമാനി അറിയിച്ചു. ഇത് സംബന്ധിച്ച നിർദിഷ്‌ട ഭേദഗതികൾക്ക് മന്ത്രിസഭാ കൗൺസിലും അംഗീകാരം നൽകി. രാജ്യത്തിനകത്ത് നിയമ രംഗവുമായി ബന്ധപ്പെട്ട തൊഴിൽ വികസിപ്പിക്കാനും പുതിയ മുന്നേറ്റം സാധ്യമാക്കാനുമാണ് ഭേദഗതികൾ ആത്യന്തികമായി ലക്ഷ്യമിടുന്നത്. നിയമ രംഗത്ത് പ്രവർത്തിക്കുന്ന വിദേശ നിയമ സ്ഥാപനങ്ങൾക്കായി ഒരു നിയന്ത്രണ ചട്ടക്കൂട് നിലവിൽ വരുത്തുകയും രാജ്യത്ത് നിയമതൊഴിൽ ചെയ്യുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിന് വിദേശ ഓഫീസുകൾ പാലിക്കേണ്ട നിബന്ധനകൾ പുറത്തിറക്കുകയുമാണ് ചെയ്തിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. നിയമ രംഗത്തെ തൊഴിലിന്റെ ആകർഷണീയത വർധിപ്പിക്കാനും നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത ഉയർത്താനും ഭേദഗതികൾ ലക്ഷ്യമിടുന്നു.തൊഴിലിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് സഹായിക്കുന്ന നിരവധി വ്യവസ്ഥകളും പുതിയ ഭേദഗതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് വക്കീൽ ലൈസൻസ് നേടുന്നതിന് ആവശ്യമായ പരിചയ കാലയളവ് മൂന്ന് വർഷത്തിൽ നിന്ന് രണ്ടു വർഷമായി കുറച്ചു എന്നതാണ് ഇതിൽ പ്രധാനം. നിയമ രംഗത്ത് തൊഴിൽ സംരക്ഷണം ഉറപ്പ്‌വരുത്തുന്നതിനും നിലവാരം ഉയർത്തുന്നതിനും ഇത് ഉപകരിക്കും. കൂടാതെ നിയന്ത്രണങ്ങൾ വർധിപ്പിക്കുന്നതിലൂടെ പ്രൊഫഷണൽ ഉത്തരവാദിത്തങ്ങൾ നിലനിർത്തുകയും ലൈസൻസില്ലാത്ത ഏജന്റുമാർ കേസ് വാദിക്കാൻ അനുവദിക്കുന്ന വ്യവസ്ഥ എടുത്തുകളയുകയും ചെയ്യുന്നു.പുതിയ ഭേദഗതികളിൽ ഉൾപ്പെട്ട ഭരണസമിതിയിൽ നീതിന്യായ, വാണിജ്യ മന്ത്രാലയങ്ങളും സൗദി ബാർ അസോസിയേഷനും ഉൾപ്പെടുന്നു.
ജിദ്ദയില്‍ പൊളിച്ചുനീക്കുന്ന ചേരികളിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കും നവീകരണത്തിനായി ജിദ്ദയിലെ ചേരികള്‍ പൊളിച്ചുനീക്കുമ്പോള്‍ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിച്ച് നിലനിറുത്തുമെന്ന് അധികാരികള്‍ വ്യക്തമാക്കി. ജിദ്ദ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കല്‍ നടപടികള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചേരികളുടെ പല ഭാഗങ്ങളിലുമായി നിരവധ ചരിത്രപ്രാധാന്യമുള്ള വീടുകളും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. നീക്കം ചെയ്യപ്പെടുന്ന 7 ലധികം ചേരികളില്‍, ഓരോ പ്രദേശത്തുമായി ഏകദേശം 10 വീടുകളെങ്കിലുമുണ്ടെന്നാണ് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കുന്നത്. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളോട് ചേര്‍ന്നുള്ള ക്രമരഹിതമായ കെട്ടിടങ്ങള്‍ രണ്ട് ഘട്ടങ്ങളിലായാണ് നീക്കം ചെയ്യുക. വലിയ യന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും സഹായത്തോടെയാണ് ആദ്യഘട്ട പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളുടെ നേരിട്ടുള്ള സഹായത്തോടെയായിയിരിക്കും പ്രവൃത്തികള്‍ മുന്നോട്ടു കൊണ്ടു പോവുക. ഇത്തരത്തില്‍ കൃത്യമായ മാനദണ്ഡങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളായതിനാല്‍ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
സൗദിക്കും ബഹ്‌റൈനുമിടയിൽ യാത്രക്ക് ഹെൽത്ത് ഇ-പാസ്‌പോർട്ട്
ജുബൈൽ: സൗദി അറേബ്യക്കും ബഹ്റൈനും ഇടയിൽ യാത്ര സുഗമമാക്കുന്നതിന് ഹെൽത്ത് ഇ-പാസ്‌പോർട്ട് പുറത്തിറക്കി. ഇലക്ട്രോണിക് ഡോക്യുമെന്റ് സജീവമാക്കുന്നതിന് സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബഹ്റൈനിലെ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയും തമ്മിലുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.കോവിഡ് പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കും വിദേശികളായ താമസക്കാർക്കും കിങ് ഫഹദ് കോസ്വേയിലുടനീളമുള്ള യാത്രയിൽ ആരോഗ്യ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ ഇത് സഹായിക്കും. കഴിഞ്ഞവർഷം ജനുവരിയിലാണ് സൗദിയിൽ ഹെൽത്ത് പാസ്‌പോർട്ട് സംവിധാനം കൊണ്ടുവന്നത്. തവക്കൽന ആപ്പിലാണ് ഈ സംവിധാനമുള്ളത്. അതിനുശേഷം പി.സി.ആർ ഫലവും യാത്ര ഇൻഷുറൻസ് പോളിസിയും ഉൾപ്പെടുത്തി സംവിധാനം വിപുലീകരിച്ചു. പിന്നീട് ഹെൽത്ത് പാസ്പോർട്ടിനെ അതിർത്തി സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയായിരുന്നു. ബോർഡിങ് പാസ് നൽകുമ്പോൾ യാത്രക്കാരുടെ ആരോഗ്യനില പരിശോധിക്കും. യാത്ര ആവശ്യകതകൾ പ്രദർശിപ്പിക്കുന്നതിന് ഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിച്ചിട്ടുണ്ട്.ലോകമെമ്പാടുമുള്ള ഔദ്യോഗിക രേഖയായി അംഗീകരിക്കാൻ കഴിയുന്ന തരത്തിൽ ഹെൽത്ത് ഇ-പാസ്‌പോർട്ട് മെച്ചപ്പെടുത്തുകയാണ് അധികൃതരുടെ ലക്ഷ്യം. സൗദി സെൻട്രൽ ബാങ്കും ഹെൽത്ത് ഇൻഷുറൻസ് കൗൺസിലും അംഗീകരിച്ച ഇൻഷുറൻസ് പോളിസി ഡേറ്റ അവലോകനം ചെയ്യുന്നതിനായി ഹെൽത്ത് ഇ-പാസ്പോർട്ടിൽ കഴിഞ്ഞ ജൂലൈയിൽ ഒരു ഫീച്ചർ ഉൾപ്പെടുത്തിയിരുന്നു. ഇത് സൗദിക്ക് പുറത്തുള്ള യാത്ര നടപടികൾ സുഗമമാക്കുന്നതിനായിരുന്നു.നവംബറിൽ സൗദിയും ബഹ്റൈനും ഹെൽത്ത് പാസ്‌പോർട്ട് സജീവമാക്കുന്നതിനും തവക്കൽനക്കും ബഹ്റൈന്റെ ‘ബി അവെയർ’ ആപ്പിനുമിടയിൽ സാങ്കേതിക സംയോജനം സാധ്യമാക്കുന്നതിനുമുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. കിങ് ഫഹദ് കോസ്വേയിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുകയാണ് ഹെൽത്ത് ഇ-പാസ്പോർട്ടിന്റെ പ്രധാന ലക്ഷ്യം.






