spot_img
Sunday, June 14, 2026
Home Blog Page 8

സർക്കാർ സഹായമില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസുടമകൾ.തൃശൂരിൽ ചേർന്ന ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്‍റെ യോഗത്തിലാണ് തീരുമാനം.

0

തൃശൂര്‍: സർക്കാർ സഹായമില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസുടമകൾ. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും. ബജറ്റിൽ അനുകൂല പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ 19ന് ശേഷം ബസ് സർവീസ് നിർത്തിവെക്കുമെന്നാണ് മുന്നറിയിപ്പ്. തൃശൂരിൽ ചേർന്ന ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്‍റെ യോഗത്തിലാണ് തീരുമാനം.അതേസമയം സർക്കാർ ആവശ്യപ്പെട്ടാൽ സ്വകാര്യ ബസുകൾ കെ എസ് ആർടിസിക്കായി വാടകക്ക് നൽകാൻ തയ്യറാണെന്ന് സ്വകാര്യ ബസുടമകൾ വ്യക്തമാക്കുന്നു.

കിലോമീറ്റർ വാടക കണക്കാക്കി എല്ലാ ദിവസവും വാടക നൽകണം . മാസ വാടകയാണെങ്കിൽ കെ എസ് ആർടിസി തന്നെ ഡീസൽ അടിക്കുകയും തൊഴിലാളികൾക്ക് ശമ്പളം നൽകുകയും ചെയ്യണമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.കെ എസ് ആർടിസിയുടെ ഓര്‍ഡിനറി ബസുകൾ കുറവ് ഉള്ള സ്ഥലങ്ങളിൽ സ്വകാര്യ ബസുകൾ വാടക്ക് എടുക്കാമെന്നാണ് സർക്കാർ ആലോചന . ബസുകൾ വാടക്ക് നൽകാൻ ബസ് ഉടമകൾ തയ്യറാണ് . കിലോമീറ്ററിന് വാടക നിശ്ചയിച്ച് ഒരോ ദിവസവും വാടക നൽകുന്ന രീതി അവലംബിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

മാസ വാടകയ്ക്കാണെങ്കിൽ തൊഴിലാളികളുടെ ശമ്പളവും , ഡീസൽ അടിക്കുന്നതും സർക്കാർ ചെയ്യണം . ബസിന് വാടക നിശ്ചയിച്ചാൽ മതി.കെഎസ്ആർടിസി നേരത്തെ പല കമ്പനികൾക്കും കുടുശ്ശിക വരുത്തിയതിനാൽ ദീർക കാലത്തേക്ക് വാടക വാങ്ങതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ബസ് ഉടമകൾ പറയുന്നു.എത്ര സ്വകാര്യ ബസുകൾ വാടക്ക് എടുക്കണം , എങ്ങനെ വാടക നിശ്ചയിക്കണം എന്ന തടക്കം ഉള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ അന്തിമ തീരമാനം എടുത്തിട്ടില്ല.

ഹയർ സെക്കൻഡറി ക്ലാസ് ജൂലൈ 6-ന്.

0

സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ക്ലാസുകൾ ജൂലൈ ആറിന് തുടങ്ങും.നേരത്തെ ജൂലൈ രണ്ടിന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശന നടപടികളിലെ തീയതികളിൽ മാറ്റം വന്നതോടെയാണ് ക്ലാസ് ആരംഭിക്കുന്നത് വൈകിയത്.ബുധനാഴ്ച മുതൽ കമ്യൂണിറ്റി ക്വാട്ട അപേക്ഷകൾ വിതരണം തുടങ്ങി. ജൂലൈ രണ്ടിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ അഞ്ചിന് മുഖ്യഘട്ട പ്രവേശനം അവസാനിപ്പിക്കും.സപ്ലിമെന്ററി ഘട്ടത്തിൽ കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ള പ്രവേശനം ജൂലൈ 9നും 10നും നടക്കും. കമ്യൂണിറ്റി ക്വാട്ട പ്രവേശനം പൂർത്തിയാക്കിയ ശേഷം ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകൾ മെറിറ്റിലേക്ക് മാറ്റി പ്രവേശനം നടത്തും.മെറിറ്റ് സീറ്റുകളിലേക്ക് പ്രോസ്പെക്ടസ് പ്രകാരമുള്ള തീയതികളിൽ പ്രവേശന നടപടി നടക്കുമെന്ന് അധികൃതർ പറഞ്ഞു.

കൊട്ടിയൂരിൽ തീർഥാടകർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു.11 പേർക്ക് പരിക്ക്

0

കൊട്ടിയൂർ : കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് 11 പേർക്ക് പരിക്കേറ്റു. അമ്പായത്തോട് എൽ.പി സ്കൂളിനു സമീപം വ്യാഴാഴ്ച രാവിലെ 9.45ഓടെയാണ് അപകടം.കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

തേവര പാലത്തില്‍ അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി.

0

കൊച്ചി: കൊച്ചി തേരവ പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം. പാലത്തിന്റെ കൈവരി തകര്‍ത്ത ലോറി താഴേക്ക് തങ്ങി നില്‍ക്കുയായിരുന്നു. ഡ്രൈവര്‍ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിലാണ് അപകടമുണ്ടായതെങ്കിലും ആളപായമില്ലെന്നത് ആശ്വാസമാണ്.

ഡ്രൈവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമാണുള്ളത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോളാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.ലോഡ് ഇറക്കിയ ശേഷം തിരിച്ചുവരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

യൂത്ത്‌ലീഗ് സ്ഥാപക പ്രസിഡന്റ് കെ.കെ. മുഹമ്മദ് അന്തരിച്ചു.

0

കണ്ണൂർ∙ യൂത്ത്‌ലീഗ് സ്ഥാപക പ്രസിഡന്റും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ മേക്കുന്ന് മത്തിപ്പറമ്പിലെ കെ.കെ മുഹമ്മദ് (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5 മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. 1936 ജൂണ്‍ 20 ന് രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെവിട ബീവിയുടെയും മകനായി ന്യൂമാഹി പെരിങ്ങാടിയിലായിരുന്നു ജനനം.

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി, 1968ല്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1975 ല്‍ മുസ്‌ലിം ലീഗ് പിളര്‍ന്ന് അഖിലേന്ത്യാ മുസ്‌ലിം ലീഗ് രൂപപ്പെട്ടതോടെ അതില്‍ വിവിധ ചുമതലകള്‍ വഹിച്ചു. പാര്‍ട്ടി പത്രമായ ‘ലീഗ് ടൈംസി’ ന്റെ പത്രാധിപരായി. 1984 ല്‍ ലീഗുകള്‍ ലയിച്ചതിനെ തുടര്‍ന്ന് വീണ്ടും ചന്ദ്രിക അസോഷിയേറ്റ് എഡിറ്റര്‍, എറണാകുളത്ത് റസിഡന്റ് എഡിറ്റർ എന്നീ ചുമതലകൾ വഹിച്ചു.

ഫെഡറേഷന്‍ ഓഫ് മുസ്‌ലിം ഓര്‍ഫനേജ് കോളജസ് പ്രസിഡന്റ്, പെരിങ്ങത്തൂര്‍ ദര്‍സ് യതീംഖാന പ്രസിഡന്റ്, അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആൻഡ് ചാരിറ്റബിൾ ഇന്‍സ്റ്റിറ്റ്യൂട്ട്, കണ്ണൂര്‍ പ്രസിഡന്റ്, മൈനോരിറ്റി എജ്യുക്കേഷനല്‍ അസോസിയേഷന്‍ കണ്ണൂര്‍ പ്രസിഡന്റ്, മേക്കുന്ന് വി.പി. സത്യന്‍ സ്മാരക കമ്മിറ്റി പ്രസിഡന്റ്, ഓൾ കേരള ടിടിഐ മാനേജേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, മുസ്‌ലിം എജ്യുക്കേഷന്‍ ആൻഡ് കള്‍ച്ചറല്‍ ഫോറം പെരിങ്ങത്തൂര്‍ ചെയര്‍മാന്‍, സെന്‍ട്രല്‍ കോ-ഓര്‍ഡിനേഷന്‍ ഫോറം ഫോര്‍ മുസ്‌ലിം എന്‍ജിഓസ് കേരള വൈസ് ചെയര്‍മാന്‍, എന്‍എഎം ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് കല്ലിക്കണ്ടി, ബിഎഡ് കോളജ് പെരിങ്ങത്തൂര്‍, ടീച്ചേഴ്സ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ മാനേജര്‍, എസ്എംഎഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി, കേരളാ സ്റ്റേറ്റ് അസോസിയേഷന്‍ ഓഫ് മുസ്‌ലിം ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ്‌സ് അസോസിയേഷന്‍, അണ്‍ എയ്ഡഡ് ട്രെയിങ് കോളജ് മാനേജ്മെന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി, തലശ്ശേരി രാജീവ് ഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി ഡയറക്ടര്‍, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, പത്ര പ്രവര്‍ത്തക യൂണിയൻ ദേശീയ സമിതി അംഗം തുടങ്ങി ഒട്ടേറെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: കാവുള്ളതില്‍ സൈനബ ഹജ്ജുമ്മ (മേക്കുന്ന്). മക്കള്‍: നിസാര്‍ മുഹമ്മദ്, ജാഫര്‍ഖാന്‍ മുഹമ്മദ്, സറീന, അബ്ദുല്‍ അസീസ്, ഫൈസല്‍ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ. മരുമക്കള്‍: അസ്മ നിസാര്‍ (ഗ്രാമത്തി), സീനത്ത് ജാഫര്‍ (ചൊക്ലി), മുഹമ്മദ് ശാഫി (വടകര), നദീറ അസീസ് (കണ്ണൂക്കര), റജ്ന ഫൈസല്‍ (ചമ്പാട്), നൗഷാദ് (പെരിങ്ങാടി), മുഹമ്മദ് റഫീഖ് (കതിരൂര്‍), ഹാരിസ് (കൈവേലിക്കല്‍), ജാബിര്‍ (കൈനാട്ടി വടകര), ഷാനവാസ് (പാനൂര്‍), അബ്ദുല്‍ മജീദ് (കൂരാറ). കബറടക്കം ഇന്ന് വൈകിട്ട് 6.30 മണിക്ക് പെരിങ്ങത്തൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

മങ്കരയിൽ വൻ പുകയില ഉൽപ്പന്ന വേട്ട;വാഹനം പിടികൂടി.

0

പാലക്കാട്: മങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ മാങ്കുർശ്ശിയിൽ വച്ച് വൻ നിരോധിത പുകയില ഉൽപ്പന്ന ശേഖരം പിടികൂടി. ഇന്ന് (11.06.2026) പുലർച്ചെ ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരും മങ്കര പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പാൻ മസാല കടത്തുകയായിരുന്ന വാഹനം പിടികൂടിയത്.

പാലക്കാട് ഭാഗത്തുനിന്നും ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന KL 70 H 3009 നമ്പർ ബൊലേറോ മാക്സ് (Bolero Maxx) പിക്കപ്പ് വാനാണ് പരിശോധനയിൽ കുടുങ്ങിയത്. ഉദ്യോഗസ്ഥരെ കണ്ടയുടൻ വാഹനം നിർത്തിയ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.തുടർന്ന് ജി.എസ്.ടി ഉദ്യോഗസ്ഥരും നൈറ്റ് പെട്രോളിംഗിലുണ്ടായിരുന്ന മങ്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിനുള്ളിൽ നിരവധി ചാക്കുകളിലായി ഒളിപ്പിച്ച നിലയിൽ പാൻ മസാല ശേഖരം കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞ് മങ്കര പോലീസ് സബ് ഇൻസ്പെക്ടറും സംഘവും സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.പിടിച്ചെടുത്ത ചാക്കുകളുടെ എണ്ണവും അതിനുള്ളിലെ പാൻ മസാല പാക്കറ്റുകളുടെ കൃത്യമായ അളവും തിട്ടപ്പെടുത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കെഎസ്ആർടിസി സൗജന്യ യാത്ര; ബസുകളിൽ സ്റ്റിക്കർ പതിക്കും.

0

സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനമായി. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിലായതിലാണ് സ്റ്റിക്ക‌ർ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കില്ല. പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്ന് സർക്കാർ പുറത്തുവിടുമെന്നാണ് വിവരം.തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂരിൽ നിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ മുരളീധരൻ, ബിന്ദു കൃഷ്ണ, തുളസി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.പ്രായമോ വരുമാനമോ കണക്കിലെടുക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര നൽകുന്ന പദ്ധതിക്ക് മന്ത്രിസഭായോഗം ഇന്നലെ അംഗീകാരം നൽകിയിരുന്നു.

സൗജന്യയാത്രയിലൂടെ കെഎസ്ആർടിസിക്കുണ്ടാവുന്ന 800കോടി പ്രതിവർഷ വരുമാനനഷ്ടം സർക്കാർ നൽകും.യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പദ്ധതി ‘പ്രിയദർശിനി’ എന്ന പേരിലാണ് തിങ്കളാഴ്ച മുതൽ നടപ്പാക്കുക.

കൂടുതൽ ബസുകൾ വാങ്ങിയും ഷെഡ്യൂളുകൾ കൂട്ടിയും പരസ്യവരുമാനം വർദ്ധിപ്പിച്ചും ആറുമാസത്തിനകം പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫാസ്റ്റ്പാസഞ്ചർ, ടൗൺ-ടു-ടൗൺ, സിറ്റിഫാസ്റ്റ് അടക്കം സർവീസുകളിലും തുട‌ർന്ന് സൗജന്യയാത്ര നടപ്പാക്കുമെന്നാണ് കണക്കുകൂട്ടൽ.സൗജന്യയാത്രയിലൂടെ പ്രതിമാസം 65മുതൽ 70കോടിവരെ ബാദ്ധ്യത സർക്കാരിനുണ്ടാവും. ശമ്പളം, പെൻഷൻ അടക്കം ചെലവുകൾക്ക് നിലവിൽ കെഎസ്ആർടിസിക്ക് 1500കോടി എല്ലാവർഷവും നൽകുന്നുണ്ട്. അതിനുപുറമെ സൗജന്യയാത്രയുടെ ചെലവും സർക്കാർ നൽകും.

ഓപ്പറേഷൻ പി-ഹണ്ട്’: പരിശോധനയിൽ 6 കേസുകൾ രജിസ്റ്റർ ചെയ്തു.

0

കോഴിക്കോട്: കേരള പോലീസിന്‍റെ സംസ്ഥാനവ്യാപക പ്രത്യേക പരിശോധനാ നടപടിയായ ‘ഓപ്പറേഷൻ പി-ഹണ്ടി’ന്റെ (Operation P-Hunt) ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് വ്യാപക പരിശോധനകൾ നടത്തി. കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ പങ്കുവെക്കുന്നവരെ ഓൺലൈൻ നിരീക്ഷണത്തിലൂടെ കണ്ടെത്തി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പരിശോധനകൾ നടന്നത്.

കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ചൂഷണം, കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങളുടെ പ്രചാരണം, കൈമാറ്റം, സംഭരണം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പോലീസ് ഇത്തരം ശക്തമായ പരിശോധനകൾ സംഘടിപ്പിച്ചത്.പരിശോധനയുടെ

പ്രധാന വിവരങ്ങൾ:ആകെ നടത്തിയ റെയ്ഡുകൾ:

12പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ: 07രജിസ്റ്റർ ചെയ്ത കേസുകൾ: 06കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ വിവിധ സ്ഥലങ്ങളിലായി നടത്തിയ ഈ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും, ഇത്തരത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് അറിയിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍ : സംസ്ഥാന വ്യാപക റെയ്ഡില്‍ 192 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു.

0

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

192 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ നിന്നായി ആകെ എം.ഡി.എം.എ (31.15 ഗ്രാം), കഞ്ചാവ് (3.59089 കി.ഗ്രാം), കഞ്ചാവ് ബീഡി (113 എണ്ണം) എന്നിവ പിടിച്ചെടുത്തു.ഗ്രാന്‍ഡ് ടോട്ടല്‍: ആകെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 1768, ആകെ അറസ്റ്റ് 1902, എം.ഡി.എം.എ 1.217 കി.ഗ്രാം , കഞ്ചാവ് 115.790 കി.ഗ്രാം, കഞ്ചാവ് ബീഡി 1130 എണ്ണം. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666)മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ഇനി ഉറക്കമില്ലാത്ത രാത്രികൾ; ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്

0

പുൽമൈതാനങ്ങളെ തീപിടിപ്പിക്കുന്ന ഫിഫ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങി ലോകം. ഇത്തവണ മൂന്ന് രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലെ 16 സ്റ്റേഡിയങ്ങളാണ് വേദിയാകുക. മാത്രമല്ല, ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ആകെയുള്ള 12 ഗ്രൂപ്പുകളിലായി ആകെ 104 മത്സരങ്ങൾ ഈ ലോകകപ്പിൽ അരങ്ങേറും. ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുകയാണ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ (ഗ്രൂപ്പ് എ) നേരിടും. ഇന്ത്യൻ സമയം ജൂൺ 12 പുലർച്ചെ 12:30-നാണ് മത്സരം ആരംഭിക്കുക. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

മൂന്ന് ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങൾക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയം എന്ന ചരിത്രനേട്ടം ഇതോടെ എസ്റ്റാഡിയോ ആസ്ടെക്കയ്ക്ക് സ്വന്തമാകും. കിരീടം നിലർത്താൻ ചാമ്പ്യന്മാരായ അർജന്റീനയും ആറാം ലോകകപ്പ് ലക്ഷ്യമിട്ട് ബ്രസീലും ലോകകപ്പിന് സജ്ജം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന പടനായകനായി കപ്പടിക്കാനാണ് പോർച്ചുഗല്‍ ഇറങ്ങുന്നത്. ലാമിൻ യമാലിന്റെ കരുത്തില്‍ യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയ്നും കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലില്‍ കളിച്ച എംബാപ്പെയുടെ ഫ്രാൻസ്, പ്രൗഢപാരമ്പര്യവുമായി ജർമ്മനി.

അങ്ങനെ വമ്പന്മാരെല്ലാം തീ പാറും പോരാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു.ജൂൺ 11 – 27 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുക. റൗണ്ട് ഓഫ് 32 മത്സരങ്ങൾ ജൂൺ 28 മുതൽ ജൂലൈ 3 വരെ നടക്കും. പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) ജൂലൈ 4 മുതൽ 7 വരെയും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലൈ 9 മുതൽ 11 വരെയുമാണ് നടക്കുക. ജൂലൈ 14 – 15 തീയതികളിലായാണ് സെമി ഫൈനൽ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനൽ ജൂലൈ 18ന് നടക്കും. ജൂലൈ 19നാണ് കലാശപ്പോരാട്ടം നടക്കുക.